മണിമലയാർ – 1അടിപൊളി  

സ്വന്തം കുഞ്ഞിന് ഇടാൻ വേണ്ടി കരുതിയ പേര് എവിടുന്നോ കിട്ടിയ ഒരു തെണ്ടി ചെറുക്കന് ഇട്ടതിന്റെ പരിഭവം ആയിരുന്നു അവൾക്ക്…

വീട്ടിലെ ചെറിയ ജോലികൾ ചെയ്തും പശുവിനെ തീറ്റിയുമൊക്കെ റോയി അവിടെ കഴിഞ്ഞു…

ഒരു ദിവസം നാലാം ക്‌ളാസിൽ പഠിക്കുന്ന സോഫിയയുടെ പാഠപുസ്തകങ്ങൾ റോയി മറിച്ചു നോക്കുന്നത് മൈക്കിൾ കണ്ടു…

അവന് അച്ഛനും അമ്മയും ഉണ്ടായിരുന്നു എങ്കിൽ ഈ പ്രായത്തിൽ സ്കൂളിൽ വിടുമായിരുന്നല്ലോ എന്ന് അയാൾ ഓർത്തു…

നിനക്ക് പഠിക്കാൻ ഇഷ്ടമാണോ..

ആഹ്.. എനിക്ക് വായിക്കാൻ അറിയാമല്ലോ.. ഇത് ഇ..ഇത് റ.. ഇത് എ.. അക്ഷരങ്ങൾ ചൂണ്ടികൊണ്ട് അവൻ തന്റെ പഠിപ്പ് വെളിപ്പെടുത്തി..

നീ എങ്ങിനെ ഇതൊക്കെ പഠിച്ചു..

സോഫിയ പഠിപ്പിച്ചതാണ്…

പിറ്റേ ദിവസം അടുത്തുള്ള up സ്കൂളിലെ ഹെഡ് മാസ്റ്ററിനോട് മൈക്കിൾ റോയിയെപ്പറ്റി സംസാരിച്ചു..

ഒരു അനാഥനെ പഠിപ്പിക്കാൻ തയ്യാറായ മൈക്കിളിനോട് മാഷിന് ബഹുമാനം തോന്നി… അഞ്ചാം ക്‌ളാസ്‌ വരെ ടിസി നിർബന്ധമില്ല.. നാളെ തന്നെ അവനെ അഞ്ചിൽ ചേർത്തു കൊള്ളൂ..നാലുവരെ പഠിക്കാത്തതിന്റെ കുറവുകൾ ഞങ്ങൾ തീർത്തു കൊള്ളാം എന്ന് ഹെഡ് മാഷ് പറഞ്ഞതോടെ റോയി ഒരു വിദ്യാർദ്ധിയായി…

തെണ്ടി ചെക്കനെ MA ക്കാരൻ ആക്കാനുള്ള പുറപ്പാടാണോ എന്നൊക്കെ ശോഭന ചോദിച്ചു എങ്കിലും മൈക്കിൾ അതൊന്നും കാര്യമാക്കിയില്ല…

റോയി സ്കൂളിൽ തങ്ങളോടൊപ്പം വരുന്നതിൽ സോഫിയ സന്തോഷിച്ചു എങ്കിലും അവൻ ഇത്രയും നാളും പഠിച്ച തന്നെക്കായിലും ഒരു ക്ലാസ് മുൻപിൽ കേറിയതിന്റെ ഗുട്ടൻസ് അവൾക്കും പിടികിട്ടിയില്ല…

സ്കൂളിൽ നിന്നും വന്നാൽ പശുവിനു പുല്ലരിഞ്ഞും വീട്ടു പണികളിൽ ശോഭനയെ സഹായിച്ചും അവന്റെ ദിവസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു…

അവന് അസുഖങ്ങൾ വരുമ്പോൾ ഡോക്ടറെ കാണിച്ചും മരുന്ന് വാങ്ങി കൊടുത്തും മൈക്കിൾ അലിവോടെ അവനോട് പെരുമാറി…

നല്ല ഭക്ഷണവും സംരക്ഷണവും കിട്ടിയതോടെ റോയി മൈക്കിൾ പറഞ്ഞത് പോലെ തന്നെ മിടുക്കൻ ചെറുക്കാനായി…

ഒരു കറുത്ത സുന്ദരൻ…

സോഫിയും ലില്ലിയും അവനെ കളി കൂട്ടുകാരനായി കണ്ടു…

ആ വീട്ടിലെ ഒരംഗമായി മാറിയിരുന്നു അവൻ.. ശോഭനക്ക് മാത്രമാണ് അവനോട് അല്പമെങ്കിലും ഇഷ്ടക്കേട് ഉള്ളത്..

പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായപ്പോൾ ഇനി അവനെ പഠിപ്പിക്കുകയൊന്നും വേണ്ടാ ഇതൊക്കെ മതി എന്ന് ശോഭന മൈക്കിളിനോട് പറഞ്ഞു നോക്കിയെങ്കിലും അയാൾ അതൊന്നും ഗൗനിച്ചില്ല..

അയാൾ അവനെ പ്രീഡിഗ്രി പഠിക്കാൻ പാലായിൽ സെന്റ് തോമസ് കോളേജിൽ ചേർത്തു.. അവിടെ ഹോസ്റ്റലിൽ തങ്ങാനുള്ള ഫീസും അടച്ചു…

അവൻ രണ്ടാം വർഷം പഠിക്കുമ്പോഴാണ് വിധി ആ കൊടും ചതി ചെയ്തത്…

ഒരു ഇടിമിന്നൽ.. മൈക്കിൾ ചരിത്രമായി…

മിന്നലേറ്റ് പൊള്ളി വികൃതമായ മൈക്കിളിന്റെ ശരീരത്ത് വീണുകിടന്നു അലമുറയിടുന്ന ശോഭനയെയും മക്കളെയും അശ്വസിപ്പിക്കാൻ നാട്ടുകാരല്ലാതെ ബന്ധുക്കൾ ആരെയും കണ്ടില്ല…

പള്ളിയിൽ അടക്കാൻ സമ്മതിക്കാത്തത് കൊണ്ട് മുറ്റത്തിന്റെ മൂലയിൽ ഒരു കുഴി കുത്തി നാട്ടുകാർ മൈക്കിളിനെ യാത്രയാക്കി…

എല്ലാവരും പിരിഞ്ഞു പോയി.. സങ്കടപ്പെട്ടിരിക്കുന്ന ശോഭനയെയും കുട്ടികളെയും എന്ത് പറഞ്ഞു അശ്വസിപ്പിക്കണമെന്ന് അവന് അറിയില്ലായിരുന്നു…

മൂന്നാം ദിവസം ശോഭന അവനോട് പറഞ്ഞു.. റോയി നീ ഇനി ഇവിടെ നിൽക്കേണ്ട.. പ്രായം തികഞ്ഞ ഒരു പെണ്ണ് ഉള്ളതാണ്.. വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കേണ്ട…

ചങ്ക് പറിഞ്ഞു പോകുന്ന വേദനയോടെ ആണ് ആ വാക്കുകൾ അവൻ കെട്ടത്..

പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന കുട്ടിയാണ് സോഫിയ.. അമ്മയെ പോലെ അതി സുന്ദരി.. പക്ഷേ റോയിക്ക് അവൾ ഇപ്പോഴും തന്നെ അടുത്തിരുത്തി അക്ഷരങ്ങൾ പറഞ്ഞു തരുന്ന നാലാം ക്ലാസുകാരി മാത്രമാണ്..

അവന്റെ വിദൂര ചിന്തകളിൽ പോലും അങ്ങനെ ഒരു തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല…

പിന്നെ ഒട്ടും താമസിച്ചില്ല.. ഒരു ചെറിയ ബാഗും കൈയിൽ എടുത്ത് അവൻ ആ വീട്ടിൽ നിന്നും ഇറങ്ങി…

അന്ന് മൈക്കിൾ മരിച്ചു മൂന്നാം ദിവസം…

ദിവസങ്ങൾ പിന്നെയും കടന്നുപോയി.. ജീവിത യഥാർഥ്യങ്ങൾ ശോഭനയുടെ മുന്നിലേക്ക് കയറി വരുവാൻ തുടങ്ങി..

കുട്ടികളുടെ പഠനം ജീവിത ചിലവുകൾ അങ്ങനെ പലതും.. സാമ്പത്തിക കാര്യങ്ങൾ ഒന്നും മൈക്കിൾ ശോഭനയോട് പറഞ്ഞിരുന്നില്ല…

അയാൾക്ക് എന്തെങ്കിലും സമ്പാത്യമോ നിക്ഷേപമോ ഉണ്ടോ എന്നുപോലും അവൾക്ക് അറിയില്ല…

പറമ്പിൽ ധാരാളം കപ്പയും ചക്കയും ഒക്കെ ഉള്ളത് കൊണ്ട് പട്ടിണി ഉണ്ടായില്ല…

അലമാരയിൽ ഇരുന്ന് ബാങ്കിലെ പാസ്സ് ബുക്ക് സോഫിയക്ക് കിട്ടി.. അതിൽ വളരെ ചെറിയ ഒരു തുകയെ ബാലൻസ് ഉണ്ടായിരുന്നുള്ളു…

ചെറിയ തുക ആയിരുന്നു എങ്കിലും അപ്പോൾ അത് അവർക്ക് വലിയ ഉപകാരം ആയിരുന്നു…

മരിക്കുന്നതിന്റെ ഒരാഴ്ച മുൻപ് അക്കൗണ്ടിൽ ഉണ്ടായിരുന്ന മുപ്പതു ലക്ഷം രൂപ മൈക്കിൾ പിൻവലിച്ചതായി ബാങ്കിൽ നിന്നും അവർ അറിഞ്ഞു…

ആ പണം മൈക്കിൾ എന്തു ചെയ്തു എന്ന് എത്ര ആലോചിച്ചിട്ടും ശോഭനക്കും സോഫിയക്കും പിടികിട്ടിയില്ല…

ദിവസങ്ങൾ മാസങ്ങളായി പൊയ്‌കൊണ്ടിരുന്നു.. പറമ്പിൽ പണി എടുക്കാത്തത് കൊണ്ട് ഒന്നും ഇല്ലന്നായി..റബ്ബർ ആണെങ്കിൽ ടാപ്പ് ചെയ്യാനുള്ള വളർച്ച ആയിട്ടില്ല…

പശുവിന്റെ പാല് രാവിലെയും വൈകിട്ടും രണ്ടു ലിറ്റർ വീതം ഒരു ചായക്കടയിൽ ലില്ലി കൊണ്ടു പോയി കൊടുക്കുമ്പോൾ കിട്ടുന്ന തുച്ഛമായ പൈസ മാത്രമായി അവരുടെ വരുമാനം…

അപ്പോഴാണ് ഒരു ദിവസം കോടതിയിൽ നിന്നും ഒരു നോട്ടിസ് ശോഭനക്ക് കിട്ടുന്നത്…

തോപ്പിൽ മൈക്കിൾ എന്ന ആളുടെ പേരിലുള്ള വീടും സ്ഥലവും കൈയ്യേറി അനധികൃതമായി താമസിക്കുന്ന ശോഭനയും മക്കളും ഈ നോട്ടീസ് കിട്ടി പതിനഞ്ചു ദിവസത്തിനുള്ളിൽ വീടും സ്ഥലവും അവകാശികളയ ടിയാന്റെ സഹോദരങ്ങൾക്ക് ഒഴിഞ്ഞു കൊടുക്കേണ്ടതാണ്.. ഇതിന് വീഴ്ച വരുത്തിയാൽ ക്രിമിനലായും സിവിലായും നടപടി എടുത്ത് മേൽ പറഞ്ഞവരെ ഒഴിപ്പിക്കാൻ അവകാശികൾക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്…

നോട്ടീസ് വായിച്ച് ശോഭന ആകെ ഭയന്നുപോയി.. താൻ ഈ രണ്ടു പെൺകുട്ടികളെയും കൊണ്ട് എവിടെ പോകും…

മൈക്കിളിന്റെ അമ്മച്ചി ഉണ്ടായിരുന്നു എങ്കിൽ ഇതിന് സമ്മതിക്കില്ലായിരുന്നു.. മൈക്കിൾ മരിക്കുന്നതിന് മുൻപ് തന്നെ അമ്മച്ചിയും മരിച്ചുപോയി…

എന്തു ചെയ്യണമെന്ന് അറിയാതെ നട്ടം തിരിഞ്ഞ ശോഭനയോട് അയൽക്കാരി ആയ ഒരു സ്ത്രീയാണ് പഞ്ചായത്ത് മെമ്പറെ ഒന്ന് കണ്ടു പറയാൻ ഉപദേശിച്ചത്…

ലുയിസിന്റെയും അന്റോയുടെയും അടുപ്പക്കാരനായ മെമ്പർക്ക് ഇവരോട് സഹതാപം ഉണ്ടങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ താല്പര്യം ഉണ്ടായിരുന്നില്ല…

അയാൾ ഒരു വക്കീലിന്റെ പേര് പറഞ്ഞു കൊടുത്തു.. വക്കീൽ എന്തെങ്കിലും വഴിയുണ്ടങ്കിൽ പറഞ്ഞു തരും എന്നും പറഞ്ഞു…