ഒരു കാര്യം ഉറപ്പാണ്..
എന്തോ ഇടപാട് വേലു നായ്ക്കർ എന്ന ആളുമായി മൈക്കിളച്ചായന് ഉണ്ടായിരുന്നു.. അതിന്റെ ഭാഗമായി ബാങ്കിൽ നിന്നെടുത്ത പണം അയാൾക്ക് കൊടുത്തിട്ടുണ്ട്…
ആന്റി.. നമുക്ക് അവിടെ വരെ പോയാലോ.. എന്നെ ചാച്ചൻ ഒരു പ്രാവശ്യം കൊണ്ടുപോയിട്ടുണ്ട്.. ശരിക്ക് ഓർമ്മയില്ല.. എങ്കിലും ആളുടെ പേര് ഉണ്ടല്ലോ.. എങ്ങിനെയെങ്കിലും കണ്ടു പിടിക്കാം…
നാലു വർഷം കഴിഞ്ഞില്ലേ റോയിച്ചാ.. അയാളെ കണ്ടു പിടിച്ചാലും നമുക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ…
ആഹ്.. പോയി നോക്കാം.. അവിടെ വരെ പോകുന്ന നഷ്ടമല്ലേ വരൂ.. ഒന്നുമല്ലങ്കിലും സ്ഥലങ്ങൾ ഒക്കെ കണ്ടു പോരാമല്ലോ….
അങ്ങിനെ റോയി കൊടുത്ത ധൈര്യത്തിൽ ശോഭനയും സോഫിയയും ലില്ലിയും അവനോടൊപ്പം ഒരു ടാക്സി കാറിൽ കമ്പത്തേക്ക് തിരിച്ചു….
പണ്ടു പോയ ഓർമ വെച്ച് കമ്പം ടൗൺ കഴിഞ്ഞുള്ള പുതുപ്പെട്ടി എന്ന സ്ഥലത്ത് അവർ എത്തി..
വേലു നായ്ക്കർ എന്ന പേര് പറഞ്ഞപ്പോഴേ ആളുകൾ ചോദിച്ചു കോഴി പണ്ണയുള്ള വേലു നായ്ക്കർ അല്ലേ എന്ന്…
കൃത്യമായിരുന്നു. അത്… പത്തു മിനിട്ടിനുള്ളിൽ വേലു നായ്ക്കാരുടെ വലിയ വീടിനു മുൻപിൽ അവർ എത്തിച്ചേർന്നു…
ചാണകം മെഴുകിയ വലിയ മുറ്റത്ത് നിറയെ എള്ളും മുളകുമൊക്കെ ഉണക്കാൻ ഇട്ടിരിക്കുന്നു…
കാറിൽ വന്നിറങ്ങിയവരെ നോക്കി കൊണ്ട് ഒരു സ്ത്രീ അടുത്തേക്ക് വന്നു.. അവിടുത്തെ പണിക്കാരി ആണെന്ന് തോന്നുന്നു…
ആരെ വേണം.. നീങ്ക യാർ..
ഞങ്ങൾ കേരളാവിൽ നിന്നും വരുന്നു.. വേലു നായ്ക്കരെ കാണണം…
അയ്യവേ പാക്ക വന്തവരാ.. കൊഞ്ചം നില്ലുങ്കെ നാൻ ഉള്ളെ പോയി സൊല്ലട്ടും…
രണ്ടു മിനിറ്റിനുള്ളിൽ അവർ വന്നു പറഞ്ഞു.. അയ്യാ ഉള്ളെ വര സൊന്നെ..
വീടി നുള്ളിലെ വിശാലമായ ഹാളിൽ ഒരു ചാരു കസേരയിൽ എഴുപതു വയസ്സ് തോന്നിക്കുന്ന ഒരാൾ ഇരിക്കുന്നു…
തമിഴ് രീതിയിലുള്ള ഒരു ആഡ്യത്വം നിറഞ്ഞ വീടും പരിസരവും…
അകത്തേക്ക് കയറിയ റോയി നായ്ക്കരെ തൊഴുതു…
ആഹ്.. വണക്കം.. ഉക്കാറുങ്കൾ.. മുൻപിൽ കിടന്ന സോഫ ചൂണ്ടി അയാൾ പറഞ്ഞു..
നീങ്കെ യാർ..ഏതുക്ക് എന്നെ പാർക്ക വന്തേൻ…
ഞങ്ങൾ കേരളത്തിൽ നിന്നും വരുന്നു അങ്ങ് മൈക്കിൾ എന്ന പേര് ഓർക്കുന്നോ.. അങ്ങേരുടെ ഭാര്യയും മക്കളുമാണ് ഇത്.. ഞാൻ റോയി.. മിലട്ടറിയിൽ ജോലി ചെയ്യുന്നു…
മൈക്കിൾ എന്ന പേര് കേട്ടപ്പോഴേ നെറ്റി ചുളിച്ചു കൊണ്ട് ചാരു കസേരയിൽ നിവർന്നിരുന്നു നായ്ക്കർ.. എന്നിട്ട് അകത്തേക്ക് നോക്കി ഹേയ് ഉള്ളെ ആര്.. മോര് കൊണ്ടാ..
അയാൾ തുടർന്നു.. മൈക്കിളിനെ മറക്ക മുടിയുമാ.. അവരെ പറ്റി നിനക്കാത്ത നാളില്ലൈ…
അഞ്ചു മിനിട്ടുകൊണ്ട് തങ്ങൾ വന്ന കാര്യവും അവസ്ഥയുമെല്ലാം റോയി വേലു നായ്ക്കരോട് പറഞ്ഞു…
നാലുവർഷം മുൻപ് ഇവിടെ അൻപത് ഏക്കർ സ്ഥലം ഒറ്റിക്ക് എടുത്ത് കരിമ്പു കൃഷി ചെയ്യാൻ മൈക്കിൾ പ്ലാനിട്ടിരുന്നു..
പത്തു വർഷം കൃഷി ചെയ്യാം.. കാലാവധി തീരുമ്പോൾ അൻപത് ലക്ഷം തിരിച്ചു കൊടുക്കുമ്പോൾ സ്ഥലം നായ്ക്കർക്ക് തിരികെ നൽകും.. ഇതായിരുന്നു കരാർ..
ഒരു ദിവസം വന്ന് മുപ്പതു ലക്ഷം തന്നിട്ട് അടുത്ത വരവിനു ബാക്കി തുക നൽകാമെന്നു പറഞ്ഞിട്ട് പോയതാണ്..
പിന്നെ ആളെ കണ്ടിട്ടില്ല.. കരാർ ബാക്കി തുക നൽകിയിട്ട് എഴുതാം എന്ന് പറഞ്ഞത് കൊണ്ട് മൈക്കിളിന്റെ അഡ്ഡ്രസ്സോ മറ്റ് വിവരങ്ങളൊ. എന്റെ കൈയിൽ ഇല്ലായിരുന്നു…
കേരളത്തിലുള്ള ചില പരിചയക്കാരോട് മൈക്കിൾ എന്നപേരുള്ള ആരെയെങ്കിലും അറിയുമോ എന്ന് ആദ്യമൊക്കെ അന്വേഷിച്ചിരുന്നു.. പിന്നെ അതങ്ങു വിട്ടു.. എങ്കിലും ഇത്രയും പണം തന്ന ആളെകുറിച്ച് ഇടക്കൊക്കെ ഓർക്കും..
മൈക്കിൾ മരിച്ചുപോയി എന്നും ഭാര്യയും രണ്ടു പെൺകുട്ടികളും ഇപ്പോൾ കഷ്ട്ടത്തിലാണ് എന്നും റോയി നായ്ക്കരെ പറഞ്ഞു മനസിലാക്കി…
ശരി തമ്പി.. എനിക്ക് അവരുടെ പണം വേണ്ടാ.. നിങ്ങൾ പോകുമ്പോൾ ഒരു നാലു നാൾ കഴിഞ്ഞുള്ള തീയതി വെച്ച് ചെക്ക് തരാം.. നാട്ടിലെ ബാങ്കിൽ കൊടുത്തു മാറ്റിക്കോ…
നായ്ക്കരുടെ വാക്കുകൾ ദൈവത്തിന്റെ വാക്കുകൾ പോലെ ശോഭനക്ക് തോന്നി…
വയറു നിറയെ ഭക്ഷണവും കഴിപ്പിച്ചിട്ടാണ് നായ്ക്കർ അവരെ പറഞ്ഞു വിട്ടത്…
തിരികെ വരുമ്പോൾ സ്നേഹവും നന്ദിയും റോയിയോട് എങ്ങിനെ പ്രകടിപ്പിക്കണം എന്നോർത്ത് ശോഭന കുഴങ്ങി….
വേലു നായ്ക്കർ വാക്ക് പാലിച്ചു… നാലാം ദിവസം ബാങ്കിൽ പോയി ചെക്ക് മാറി.. ശോഭനയുടെ പേരിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്ത് പണം ആ അക്കൗണ്ടിൽ ഇട്ടു…
റോയി വന്ന് ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം ലുയിസിന്റെ ജീപ്പ് ഗെയ്റ്റ് കടന്ന് മുറ്റത്തു വന്നു നിന്നു…
അയാളുടെ ശിങ്കിടികൾ ആരോ രണ്ടു പേര് ജീപ്പിൽ ഇരിപ്പുണ്ട്..
ശബ്ദം കേട്ട് വെളിയിൽ ഇറങ്ങി വന്ന ശോഭനോയോട് അയാൾ പറഞ്ഞു..
ദേ.. എന്റെ ക്ഷമ കെട്ടു… എന്താ നീ തീരുമാനിച്ചത്..
നിന്റെ ആ ആഗ്രഹം നടക്കില്ല ലുയിസ്സേ..നീ ഒന്നും അംഗീകരിച്ചില്ലങ്കിലും ഞാൻ തോപ്പിൽ മൈക്കിളിന്റെ ഭാര്യയാണ്.. നിനക്ക് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ വീട്ടിലോട്ട് വരാം നിന്റെ കെട്ടിയവളോട് നിന്റെ വിഷമം പറയാം.. അവൾ അതിന് പരിഹാരം ഉണ്ടാക്കി തരും..
എടീ.. നീ അധികം കിടന്ന് പുളയല്ലേ.. നിന്റെ സ്റ്റേ ഒക്കെ വെക്കേറ്റ് ചെയ്യാൻ എനിക്ക് ഇരുപത്തിനാലു മണിക്കൂർ മതി.. ഇവിടുന്നിറങ്ങിയാൽ നീയും മക്കളും കൂടി ജീവിക്കാൻ തെരുവിൽ വില്പനക്ക് ഇറങ്ങേണ്ടി വരും…
ഈ സമയത്താണ് വീടിനുള്ളിൽ നിന്നും റോയി ഇറങ്ങി വന്നത്…
എന്താ അച്ചായാ പ്രശ്നം.. അച്ചായൻ എന്തിനാണ് ബഹളം വെക്കുന്നത്..
ആഹാ.. ഇവൻ ഏതാടീ.. ആണുങ്ങളെ വീട്ടിൽ കയറ്റി പണി തുടങ്ങിയോ.. നിന്റെ ആളാണോ അതോ മകളുടെ ആളാണോ ഇവൻ…
ദേ.. അച്ചായാ.. വാക്കുകൾ സൂക്ഷിച്ചു പറയണം…
നീ ആരാടാ ചെറ്റേ.. എന്നെ സംസാരം പഠിപ്പിക്കാൻ എന്ന് ചോദിച്ചു കൊണ്ട് മുന്നോട്ട് ആഞ്ഞ ലുയിസിന്റെ കഴുത്തിൽ കുത്തി പ്പിടിച്ച് കൊണ്ട് റോയി പറഞ്ഞു..
മൈക്കിളച്ചായന്റെ അനുജൻ എന്ന ബഹുമാനം ഞാൻ അങ്ങ് മാറ്റിവെച്ചാൽ താൻ ഇവിടുന്ന് ഇഴഞ്ഞു പോകേണ്ടി വരും..
ജീപ്പിൽ ഇരുന്നവർക്ക് ആറടിയോളം ഉയരവും അതിനൊത്ത ശരീരവും ഉള്ള ഇവനോട് മുട്ടാൻ പോയാൽ പണി കിട്ടാൻ സാധ്യതയുണ്ടന്നു മനസിലായത് കൊണ്ട് അവർ ഇറങ്ങി ഇടപെടാൻ മടിച്ചു…
ടാ.. ഈ നാട്ടിൽ ഈ പണി നടക്കില്ല.. പട്ടാ പകൽ വ്യഭിചാരമോ.. ഇവിടെ നഷ്ട്ടുകാരുണ്ട് ഇതൊക്കെ ചോദിക്കാൻ…
ആഹ്.. താൻ ചെല്ല്.. ചെന്ന് നാട്ടുകാരെ വിളിച്ചോണ്ട് വാ.. എന്ന് പറഞ്ഞു കഴുത്തിൽ പിടിച്ച് ഒരു തള്ളു വെച്ചു കൊടുത്തു..
ലുയിസ് തെറിച്ചു പോയി ജീപ്പിന്റെ ബൊണറ്റിലേക്ക് വീണു…
ജീപ്പിനുള്ളിൽ ഇരിക്കുന്നവരോടായി പറഞ്ഞു.. ഇയാളെ പിടിച്ചു കൊണ്ടുപോ.. ഇല്ലങ്കിൽ ഞാൻ ഇവിടെയിട്ട് ചവിട്ടി തൂറിക്കും…