മരുപ്പച്ച – 1 8അടിപൊളി  

അങ്ങനെ അടുത്ത ദിവസം ഉച്ച കഴിഞ്ഞപ്പോള്‍, അമ്മയും മോളും കൂടി വന്നു. അവള്‍, പുതുതായി വാങ്ങിയ ചുരിദാറാണ് ധരിച്ചിരുന്നത്. അവളുടെ തോളില്‍, ഒരു പഴയ ചെറിയ ബാഗ് ഉണ്ടായിരുന്നു. അമ്മ, തുണി വാങ്ങിയതിന്‍റെ ബാക്കി തുക അയാള്‍ക്ക് തിരികെ കൊടുത്തു. പക്ഷേ അയാള്‍ അത് വാങ്ങിയില്ല….. കൂടെ ഒരു ആയിരം രൂപ കൂടി കൊടുത്തു. അങ്ങനെ അവര്‍ സന്തോഷമായി പോയി. മകള്‍ ഒഫീസില്‍ നിന്നു. വൈകുന്നേരം, അയാള്‍ അവളുമായി യാത്ര തിരിച്ചു. അവള്‍ക്കു ചെറിയ ഭയം ഉള്ളതുപോലെ തോന്നി.

അവള്‍, മെലിഞ്ഞ ഒരു പെണ്‍കുട്ടി ആയിരുന്നു. സദാ സമയവും മുഖത്ത് ഒരു വിഷാദം നിറഞ്ഞു നിന്നു. അധികം സംസാരം ഇല്ല. അവളുടെ ആ ശരീരപ്രകൃതി വച്ച് അയാളുടെ ഭാര്യയെ പിടിക്കാനും മറ്റും കഴിയുമോ എന്ന് അയാള്‍ക്ക് സംശയം ആയിരുന്നു. അവളുടെ വീട്ടിലെ ദാരിദ്ര്യം ഒക്കെ കൊണ്ടാകും മെലിഞ്ഞ ശരീരപ്രകൃതി എന്ന് അയാള്‍ക്ക് തോന്നി.

അവര്‍, ഓഫീസില്‍ നിന്നും വന്നു ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു. കുറച്ചു കഴിഞ്ഞു ഒരു ബസ്സ്‌ വന്നു അവര്‍ അതില്‍ കയറി. അയാള്‍ക്ക് ഇരിക്കാന്‍ സീറ്റ് കിട്ടി. പക്ഷേ, അവള്‍ക്ക് സീറ്റ് കിട്ടാതെ അവള്‍ അവിടെ കമ്പിയില്‍ പിടിച്ചു നിന്നു.അടുത്ത സ്റ്റോപ്പ്‌ ആയപ്പോള്‍, അയാളുടെ അടുത്ത് ഇരുന്ന ആള്‍ ഇറങ്ങി. അങ്ങനെ, അയാള്‍ അവളെ അയാളുടെ അടുത്ത് ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാന്‍ വിളിച്ചു. ആദ്യമൊക്കെ അവള്‍ മടിച്ചു നിന്നു.

പിന്നെ അയാളുടെ നിര്‍ബ്ബന്ധം കാരണം അവള്‍ ഇരിക്കാനായി അടുത്തേക്ക് വന്നു. അയാള്‍, നടുവിലേക്ക് നീങ്ങിയിട്ട്, സൈഡ് സീറ്റ് അവള്‍ക്ക് ഒഴിഞ്ഞു കൊടുത്തു. അവള്‍, വളരെ ഭവ്യതയോടെയും, ഭയത്തോടെയും വന്നു സീറ്റില്‍ ഒതുങ്ങി ഇരുന്നു. അവള്‍, അയാളുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ ഇരിക്കാന്‍ ശ്രദ്ധിച്ചു. അവള്‍, അപ്പോഴും പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.

പത്ത് പതിനഞ്ചു മിനിട്ടോളം ഏതാണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമ പോലെ രണ്ടുപേരും സംസാരിച്ചില്ല. അത് കഴിഞ്ഞപ്പോള്‍, അയാള്‍ തന്നെ സംസാരത്തിനു തുടക്കമിട്ടു. അപ്പോഴാണ്‌ ഇതുവരെ അവളുടെ പേര് ചോദിച്ചില്ലല്ലോ എന്ന കാര്യം ഓര്‍മ്മ വന്നത്.

“നിന്‍റെ പേര് എന്താ?”

“ആതിര.”

“നീ ഏതു വരെ പഠിച്ചു?”

“പ്ലസ് ടൂ പാസ്സായി.”

“പിന്നെന്താ പഠിക്കാതിരുന്നത്‌?”

“അത് പിന്നെ വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ടാണ്. എനിക്ക് പഠിക്കണമെന്നൊക്കെ ഉണ്ടായിരുന്നു.”

“നിന്‍റെ ഇളയവരൊക്കെ ഏതു ക്ലാസ്സിലാണ്?”

“ഒരാള്‍ പ്ലസ് ടൂവും, പിന്നത്തെ ആള്‍ പത്തിലും പഠിക്കുന്നു.”

“നീ എത്ര നാള്‍ നേഴ്സിംഗ് പഠിക്കാന്‍ പോയി?”

“ഏതാണ്ട് ഒരു വര്‍ഷത്തോളം പോയി. പിന്നെ ഫീസടയ്ക്കാന്‍ പൈസാ ഇല്ലാത്തതുകൊണ്ട് മതിയാക്കി.”

“നിന്‍റെ മുഖത്ത് എന്താ ഒരു വിഷമം?”

“ഞാന്‍ വീട്ടില്‍ നിന്നും അവരെയൊക്കെ പിരിഞ്ഞു നില്‍ക്കുന്നത് ആദ്യമായിട്ടാണ്. അതിന്‍റെ ഒരു വിഷമം ഉണ്ട്.”

“അങ്ങനെ ഇനി വിഷമിക്കണ്ട. ഇത് സ്വന്തം വീട് പോലെ കരുതി അവിടെ കഴിയാം.”

“നിന്‍റെ അച്ഛന്‍ എന്ത് പറ്റിയതാ?”

“അച്ഛന്‍, മരിച്ചിട്ട് നാല് വര്‍ഷമായി. ക്യാന്‍സര്‍ ആയിരുന്നു.”

അയാള്‍ക്ക് പിന്നെ സംസാരിക്കാന്‍ ഒരു വിഷയവും ഉണ്ടായിരുന്നില്ല. അയാള്‍ കുറച്ചു സമയം വെറുതേ ഓരോന്ന് ആലോചിച്ചു കണ്ണുമടച്ചു അങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, അവള്‍ എന്തോ ചോദിക്കുന്നത് കേട്ടാണ് അയാള്‍ തന്‍റെ ഓര്‍മ്മകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്….

“ങേ……? എന്താ പറഞ്ഞത്?”

“സാറ് ഉറങ്ങുവാരുന്നോ?”

“ഇല്ല…….. ഞാന്‍ ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു. നീ എന്താ ചോദിച്ചത്?”

“അല്ല, സാറിന്‍റെ വീട്ടില്‍ ആരൊക്കെ ഉണ്ട്?”

“എന്‍റെ ഭാര്യയെ കൂടാതെ ഞാന്‍ മാത്രമേ ഇപ്പോള്‍ അവിടെ ഉള്ളൂ. പിന്നെ ഒരു മോന്‍ ഉള്ളത് ബാംഗ്ലൂരിലാണ് ജോലി.”

“സാറ് ജോലിക്ക് പോകുമ്പോള്‍ ഭാര്യയെ നോക്കാന്‍ ആരാ ഉള്ളത്?”

“ഇപ്പോള്‍ അവിടെ ഒരു ഹോം നേഴ്സ് ഉണ്ട്. പിന്നെ പകല്‍ ജോലിക്ക് ഒരു സ്ത്രീ വരും. വീട്ടു ജോലി ഒക്കെ അവര് ചെയ്തോളും.”