അവൾക്കാദ്യം അതാണ് അറിയേണ്ടത്!
നാം ഒന്ന് കരുതും ഈശ്വരൻ മറ്റൊന്ന് നടത്തും…! തൃശൂർ അടുക്കാറായതും ഫോൺ ശബ്ദിച്ചു. വീട്ടിലെ നമ്പറാണ്…! അരമണിക്കൂർ തികച്ചായില്ല വിളിച്ചിട്ട് പിന്നിതിപ്പോൾ വീണ്ടും…? ഞാൻ അമ്പരപ്പിൽ ഫോണെടുത്തു അച്ചന്റെ പരിഭ്രാന്തമായ ശബ്ദം:
“നിങ്ങളെവിടെ എത്തിയെടാ തൃശൂരായോ…?”
“ആകുന്നു… എന്താ അച്ചാ…?”
“കൈമളിന് തൃശൂരടുത്തപ്പോൾ ഒരു നെഞ്ചുവേദന!
പിന്നിലിരുന്നയാൾ സീറ്റിൽ നിന്ന് നെഞ്ചും പൊത്തി മറിയുന്നതാ ശശി കണ്ണാടിയിലൂടെ കണ്ടത് … ഉടൻ തൃശൂർ മെഡിക്കൽകോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല!
നിങ്ങൾ അങ്ങോട്ട് ചെല്ല്! തോമാച്ചനോടും ഞാൻ വിവരം പറഞ്ഞ് തിരികെ പൊയ്കോളാൻ പറഞ്ഞു!
മൈഥിലിയെ അറിയിച്ചില്ല! നീ അവന്റെ ഓഫീസിലേയ്കോ മൊബൈലിലേയ്കോ വിളിയ്ക്!
ബോഡി രാത്രിയ്ക് മുൻപ് അവിടുന്ന് കൊണ്ടുപോര്. തൃശൂരെ ആൾക്കാരെ ഞാൻ അറിയിച്ചിട്ടുണ്ട് അവർ നിന്നെ വന്നുകണ്ട് അവിടെ വേണ്ട സഹായങ്ങൾ ചെയ്ത് തന്നോളും….”
ഞാൻ കേട്ട വാർത്ത വിശ്വസിയ്കാനാവാതെ മരവിച്ചിരുന്നുപോയി!
എന്റെ മരവിച്ച മുഖം കണ്ട മൃദുല എന്നെ തോണ്ടി
“കൈമളങ്കിൾ മരിച്ചുപോയെന്ന്…!”
മന്ത്രണം പോലെ എന്നിൽ നിന്നുയർന്ന സ്വരം കേട്ട് നടുങ്ങിയ മൃദുല വിങ്ങിപ്പൊട്ടിയ്കൊണ്ട് എന്റെ മാറിലേയ്ക് വീണു…
ഡ്രൈവറോട് മെഡിക്കൽ കോളജിലേയ്ക് എന്ന് നിർദ്ദേശം നൽകിയിട്ട് ഞാൻ അളിയനെ വിളിച്ച് കാര്യം പറഞ്ഞു.
ടെക്സറ്റൈൽസ് മാനേജരെ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ച് മറ്റ് സ്ഥാപനങ്ങളും അടപ്പിച്ചിട്ട് ചെന്ന് വീട്ടിൽ വേണ്ട ഒരുക്കങ്ങൾ നടത്താൻ നിർദ്ദേശം നൽകി.
ഞങ്ങൾ മെഡിക്കൽ കോളജിൽ എത്തുമ്പോൾ ആറ്റുപുറം സത്യവ്രതന്റെ തൂലികയുടെ ശക്തി കണ്ടു!
മലയാളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ വണ്ടികൾ അവിടെ എന്നെയും കാത്ത് കിടപ്പുണ്ട്! ആശുപത്രിയിലെ നടപടിക്രമങ്ങൾ അവർ ഇടപെട്ട് വേഗതയിൽ പൂർത്തിയാക്കിയിട്ടാണ് കാത്തുനിൽപ്പ്!
തിരികെ പോകാൻ നിർദ്ദേശം ലഭിച്ച തോമസങ്കിളും വിളിച്ചു മെഡിക്കൽ
കോളജിലേയ്ക് വന്ന് കൊണ്ടിരിയ്കുകയാണ് എന്നും പറഞ്ഞ്…!
അവിടെ ഞാൻ ചെന്ന് ബോഡി ഏറ്റുവാങ്ങുന്ന താമസം മാത്രമേ ഉണ്ടായുള്ളു!
ഞങ്ങൾ പുറപ്പെടാനൊരുങ്ങിയതും മൈഥിലിയുടെ വിളി വന്നു. അവർ പുറപ്പെട്ടു നാളെ പന്ത്രണ്ട് മണി എന്ന് അച്ചനെ വിളിച്ച് സമയവും നിശ്ചയിച്ചു എന്ന് പറഞ്ഞ്….!
എന്നെ അതിശയിപ്പിച്ച മനഃസാന്നിദ്ധ്യമാണ് മൈഥിലി പ്രകടിപ്പിച്ചത്…!
ഞങ്ങൾ വന്ന വണ്ടി പിന്നാലെ കാലി പോരാൻ പറഞ്ഞിട്ട് ഞാനും മൈഥിലിയും ആംബുലൻസിൽ കയറി കൈമളങ്കിളിന്റെ മക്കളായിത്തന്നെ…! പത്രങ്ങൾ രണ്ടിന്റെയും എഡിറ്റർ തസ്ഥികയിലുള്ള ഉദ്ദ്യോഗസ്ഥരും തോമസങ്കിളും അവരവരുടെ വാഹനങ്ങളിൽ ഞങ്ങളെ അനുഗമിച്ചു.
ചടങ്ങുകൾ എല്ലാം കഴിഞ്ഞ് പതിനാറടിയന്തിരവും
കഴിഞ്ഞപ്പോൾ മൈഥിലി ഞങ്ങളുടെ വിവാഹം
നടത്തണമെന്ന് പറഞ്ഞപ്പോൾ മൃദുല:
“ആറ് മാസങ്ങളെങ്കിലും കഴിയാതെ പറ്റില്ല! നിന്റെ അതേ ബന്ധം തന്നെയാണ് കുട്ടനും എനിക്കും അങ്കിളുമായി…!
അങ്കിൾ മൈഥിലിയായി തന്നെയാണ് എന്നെ കണ്ടതും!
നമ്മൾ വല്ലതും സംശയിക്കുകയോ ഊഹിക്കുകയോ ചെയ്തിട്ടുണ്ടേൽ അത്
അങ്കിളിന്റെ തെറ്റല്ലല്ലോ!
അത് ശരിയാരുന്നിരിക്കണമെന്നും ഇല്ലല്ലോ…?”
അച്ചനും അമ്മയും പരിപൂർണ്ണമായും മൃദുലയോട് യോജിച്ചപ്പോൾ അത് തീരുമാനവുമായി.
മൂത്ത സഹോദരനെ ഭാര്യയേയും കൂട്ടി വീട്ടിൽ തിരികെ എത്തിച്ച് മിഥുനെ അവരെ ഏൽപിച്ചിട്ട് രണ്ട് മാസങ്ങൾ ഒപ്പം നിന്ന മൈഥിലി തിരുവനന്തപുരത്തിന് മടങ്ങി…
ഞാനും മൃദുലയും വീട്ടിലും മൈഥിലിയുടെ വീട്ടിലുമായി കഴിഞ്ഞു.
കൈമളങ്കിളിന്റെ വേർപാട് ആറുമാസങ്ങൾ പിന്നിട്ടപ്പോൾ മൈഥിലിയും അളിയനുമെത്തി ഞങ്ങളുടെ വിവാഹം നടത്താൻ!
കണ്ണൂരിന്റെ മണ്ണിൽ നിന്ന് അടർന്ന് മാറാൻ എന്റെ മനസ്സ് അനുവദിയ്കുന്നില്ലെങ്കിലും അച്ചന് പ്രശ്നമില്ല എങ്കിലും അദ്ദേഹത്തിന് അതുമൂലം ഉണ്ടാകുന്ന നാണക്കേട് ഓർത്തപ്പോൾ ഞാൻ എന്റെയാ വേദന ഉള്ളിലൊതുക്കി. മകന്റെ ഇഷ്ടങ്ങൾക്ക് ലോകത്ത് ഒരു പിതാവും കൂട്ടുനിൽക്കാത്ത രീതിയിൽ എന്നെ തുണച്ച എന്റെ അച്ചന്റെ സൽപ്പേരിന് കളങ്കം വരുത്തി ഇവിടെ ജീവിയ്കണ്ട എന്ന് ഞാനും വേദനയോടെ ആണെങ്കിലും തീരുമാനിച്ചു.
