മഴപെയ്തനേരം – 2 56

നന്ദനയോടുള്ളത് പ്രണയമാണോ…? അറിയില്ല… ഒരു പുരുഷന് സ്ത്രീയോടുള്ള ആകർഷണം മാത്രം… എങ്കിലും സാരമില്ല… നിളേച്ചിയെ കിട്ടാൻ മാത്രം ഭാഗ്യം താൻ ചെയ്തിട്ടില്ല… നിളേച്ചിയെപ്പോലെ ഒരു പെണ്ണിന് താനൊരിക്കലും ചേരില്ല… മറ്റൊരുപെണ്ണുമായി ശരീരം പങ്കുവച്ചെവനാണ് താൻ… ഇനി ഒരിക്കലും അവളെ പ്രണയിച്ചുപോലും കളങ്കപ്പെടുത്താൻ തനിക്കാവില്ല… മറക്കണം എല്ലാം… പക്ഷേ തനിക്കത്തിന് കഴിയോ…? അറിയില്ല… കണ്ണാ… എല്ലാത്തിനും ശക്തി തരണേ…

അവൻ കണ്ണനെനോക്കി മിഴികൂമ്പി പ്രാർത്ഥിച്ചു

വാകച്ചാർത്തിൽ മുങ്ങിനിന്ന കണ്ണൻ അവനെ നോക്കി കള്ളച്ചിരി ചിരിച്ചു…

“കണ്ണാ… ഇവനെന്റെ ജീവനാണ്… ഒരിക്കലും ഒന്നാവില്ല എന്ന് ഉറപ്പായി… എന്നാലും തന്റെ ജീവിതത്തിൽ ഒരു പുരുഷനെയുള്ളു… എന്റെ അപ്പൂട്ടൻ… മറ്റൊരാളെ അവന് പകരമായി കാണാൻ എനിക്കാവില്ല… ന്റെ അപ്പൂട്ടന് നല്ലത് മാത്രം വരുത്തണേ… അവന്റെ വിഷങ്ങളെല്ലാം മാറ്റി തിരികെ തരണേ… ഒരാപത്തും വരാതെ കാത്തോളണേ…”

നിള കണ്ണനോട് പ്രാർത്ഥിക്കുമ്പോൾ രണ്ടു തുള്ളി മിഴിനീർ അവളുടെ കവിൾത്തടങ്ങളെ നനച്ചുകൊണ്ട് ഒഴുകിയിറങ്ങിയിരുന്നു.

ക്ഷേത്രത്തിൽനിന്നിറങ്ങി കാറിനടുത്തെത്തുമ്പോഴും നിള അപ്പുവിന്റെ കയ്യിൽ വിരൽ കോർത്ത് പിടിച്ചിരുന്നു, കാറിലേക്ക് കയറാൻ നേരംപോലും അവൾ ആ കൈവിടാൻ കൂട്ടാക്കിയില്ല… അത് കണ്ട് അപ്പു നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു, പിന്നീട് അവൻ അവളെ തന്റെ മാറോട്ചേർത്തു, ഒരു കൊച്ച് കുഞ്ഞിനെപ്പോലെ അവൾ അവനിൽ ചേർന്ന് നിന്നു, തന്റെ ഷർട്ടിലെ നനവ് അറിഞ്ഞ അപ്പു അവളുടെ നെറുകയിൽ ചുണ്ടമർത്തി, അവളെ തന്റെ ശരീരത്തിൽ നിന്നും വേർപെടുത്തി,

“അപ്പൂട്ടാ… എന്ത് പ്രശ്നമുണ്ടെങ്കിലും എന്നേ ഓർമിക്കണം, നിന്നെ കാത്തിരിക്കുന്നവരെ ഓർമിക്കണം… പെട്ടെന്ന് എല്ലാം തീർത്തു ഓടിവരണം… ഞാൻ നിന്നെ കാത്ത് ഇവിടെയുണ്ടാകും… ഞാൻ നീ വരുന്നവരെ കണ്ണനോട് മുടങ്ങാതെ പ്രാർത്ഥിച്ചോളാം…”

നിള അവനോട് പറഞ്ഞു

അപ്പു ഒന്നും മിണ്ടാതെ പുഞ്ചിരിയോടെ തലയാട്ടി, പിന്നീട് കാറിലേക്ക് കയറി, ചന്തു കാർ മുന്നോട്ടെടുത്തു,

തന്നിൽനിന്നും അകന്നുപോകുന്ന തന്റെ പ്രാണനെ നിള നിറക്കണ്ണുകളോടെ നോക്കിനിന്നു, കാർ കണ്ണിൽനിന്നും മറഞ്ഞപ്പോൾ അവൾ മുഖം പൊത്തികരഞ്ഞു, അവളുടെ മിഴികൾ ആർത്തലച്ച് പെയ്തു.

🪶

എയർപോർട്ടിലെത്തി, ദീപക് അവരെക്കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു, ദീപകിനെ അപ്പു കൈ കാണിച്ചു അകത്തേക്ക് കയറാന്നേരം അപ്പു ചന്തുവിനെ ഇറുകെ കെട്ടിപ്പിടിച്ചു,

“ഡാ… ചെന്നുടനെ വിളിക്കണം… അതുപോലെ മുടങ്ങാതെ എന്നെയും വിളിക്കണം… എന്ത് പ്രശ്നമുണ്ടേലും പറയണം… കേട്ടോ…”

ചന്തുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവന്റെ വാക്കുകൾ ഇടറിയിരുന്നു

“വിളിക്കാടാ… അമ്മയേം നിളേച്ചീനേം മാഷിനെമൊക്കെ നോക്കിക്കോളണം… ഞാൻ ചെന്നിട്ട് വിളിക്കാം…”

അപ്പു പറഞ്ഞിട്ട് ഉള്ളിലേക്ക് കയറിപ്പോയി,

ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും അപ്പുവിന്റെ മനസ്സ് വല്ലാതെ വേവലാതിപ്പെടുന്നുണ്ടായിരുന്നു, കേട്ടടുത്തോളം ചെറിയ പ്രശ്നങ്ങളല്ല അവിടെ ഉണ്ടായിട്ടുള്ളത്, കോടിക്കണക്കിനു രൂപയുടെ ക്രമക്കേടാണ് നടത്തിയിട്ടുള്ളത്, എല്ലാം സെറ്റിൽ ചെയ്യാൻ പറ്റുവോ എന്നറിയില്ല, പറ്റിയില്ലെങ്കിൽ വര്‍ഷങ്ങളോളം ജയിലിൽ കിടക്കേണ്ടിവരും, തന്റെ ഉറ്റവരെ കാണാതെ എത്രനാൾ… അവന്റെ മനസ്സ് ആശങ്കപ്പെട്ടിരുന്നു, വരാൻ പോകുന്ന വിധിയറിയാതെ അപ്പു സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു,

🪶

ദിവസങ്ങൾ കടന്നുപോയി, അപ്പു അവിടെയത്തിയിട്ട് എല്ലാവരെയും വിളിച്ചിരുന്നു, ഇനി കുറച്ചുദിവസം നല്ല ബിസി ആയിരിക്കുന്നത്കൊണ്ട് ആരെയും വിളിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്ന് അവൻ പറഞ്ഞിരുന്നു, അതിന് ശേഷം അവന്റെ ഒരു വിവരവും ലഭിച്ചില്ല, അവനെ തിരികെ വിളിക്കുമ്പോൾ സ്വിച്ച്ഓഫ് ആയിരുന്നു, ദിവസങ്ങൾ മാസങ്ങളായി… അപ്പുവിന്റെ ഒരു വിവരങ്ങളും ഉണ്ടായില്ല, തിരികെ ബന്ധപ്പെടാൻ പോലും പറ്റിയില്ല, ശോഭയുടെയും നിളയുടെയും മിഴികൾ തോർന്നില്ല, ചന്തു എപ്പോഴും വിഷാദ ഭാവം എടുത്തണിഞ്ഞു നടന്നു, അപ്പുവിന്റെ അടുത്തുള്ള പലരെയും അവർ ബന്ധപ്പെട്ടു പക്ഷേ അപ്പുവിന്റെ യാധൊരു വിവരവും കിട്ടിയില്ല, അപ്പുവിന്റെ അഭാവത്തിൽ ശോഭ വീട്ടിൽനിന്നും പുറത്തേക്ക് ഇറങ്ങാതായി, നിള എന്നും അവിടെയെത്തി ശോഭയുടെ കാര്യങ്ങൾ മുറക്ക് നടത്തിയിരുന്നു, ശോഭയുടെ മുന്നിൽ ഒരിക്കൽപോലും അവൾ അപ്പുവിനെ ഓർത്ത് കരഞ്ഞില്ല, അപ്പു തിരികെ വരുമെന്ന് ശോഭയെ ഓർമിപ്പിച്ചുകൊണ്ടിരുന്നു, അപ്പു തനിക്ക് തന്ന വാക്കാണത് അവനത് ഒരിക്കലും തെറ്റിക്കില്ല എന്ന് പറഞ്ഞശ്വസിപ്പിക്കും, നിള ശോഭക്ക് വലിയ ആശ്വാസമായിരുന്നു, നിള മുടങ്ങാതെ അപ്പുവിന് വേണ്ടി പ്രാർത്ഥിക്കാൻ കണ്ണന് മുന്നിലും വഴിപാടുകൾ നേർന്നുകൊണ്ടിരുന്നു… നിള അപ്പോഴും ആരും കാണാതെ കണ്ണീർ വാർത്തിരുന്നു തന്റെ അപ്പൂട്ടനെയോർത്ത്…

നിളയ്ക്ക് ആശ്വാസം കവിതയും അഭി മാഷുമായിരുന്നു, ചുരുങ്ങിയ കാലയളവിൽ തന്നെ അഭിയുമായി നിള നല്ലൊരു സുഹൃത്ബന്ധം ഉണ്ടാക്കിയിരുന്നു, രണ്ടുപേരുടെയും അഭിരുചികൾ ഒന്നായിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം, എങ്കിലും ഇടക്ക് അപ്പുവിനെ ഓർക്കുമ്പോൾ അവളുടെ കണ്ണുകൾ സജലമാകുമായിരുന്നു,

സ്കൂളിൽ കലോത്സവത്തിന്റെ തിരക്കുകൾ കൂടി വന്നു, നിളയും അഭിയുമായിരുന്നു എല്ലാത്തിന്റെയും ചുമതല, എല്ലാ ടെൻഷനുകളും അല്പനേരത്തേക്ക് മാറ്റിവച്ച് അവർ ഓടി നടന്നു,

“ടീച്ചറെ…”

സ്കൂൾ വിട്ട് കവിതയോടൊപ്പം പുറത്തേക്കിറങ്ങുമ്പോഴായിരുന്നു അഭി നിളയെ പിന്നിൽനിന്നും വിളിച്ചത്,

നിള പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കി,

അഭി അവരുടെ അടുത്തേക്ക് വന്നു

“ടീച്ചർ ബിസ്സിയാണോ ഇന്ന്…?”

അഭി നിളയോട് ചോദിച്ചു

“എന്താ മാഷേ…?”

“വീട്ടിലൊരാൾ തന്നെ തിരക്കിയിരുന്നു… താൻ വീട്ടിലേക്ക് ചെല്ലാന്ന് പറഞ്ഞിട്ട് ചെന്നില്ലെന്ന്… തന്നെ കയ്യോടെ കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞിരിക്കുകയാ…”

അഭി ചിരിയോടെ പറഞ്ഞു

“അമ്മയാണോ…?”

കവിത ചോദിച്ചു

“മ്… അന്ന് ക്ഷേത്രത്തിൽ വച്ചു കണ്ടശേഷം ഇടക്ക് തിരക്കും നിള മോൾടെ കാര്യം…”

അഭി ചിരിച്ചുകൊണ്ട് പറഞ്ഞു

അത് കേട്ട കവിത നിളയെ നോക്കി അർത്ഥം വച്ചു ചിരിച്ചു

അത് കണ്ട നിള കണ്ണ് കൂർപ്പിച്ച് അവളെ നോക്കിക്കൊണ്ട് അഭിയുടെ നേർക്ക് മുഖമുയർത്തി

“ഇനിയൊരിക്കലാകട്ടെ മാഷേ… ഇന്നൽപ്പം തിരക്കുണ്ട്…”

നിള പറഞ്ഞു

“എന്ത് തിരക്ക്… ചുമ്മാ ഷോ ഇറക്കാതെ ചെല്ല് പെണ്ണേ…”

കവിത പറഞ്ഞു

നിള അവളെ കൂർപ്പിച്ച് നോക്കി, കവിത അത് മൈൻഡ് ആക്കാതെ അഭിയെ നോക്കി

“ഒന്നൂല്ല മാഷേ… ഇവള് വരും… ദേ കയ്യോടെ കൂട്ടിക്കോ…”

Leave a Reply

Your email address will not be published. Required fields are marked *