മഴപെയ്തനേരം – 2 56

“ആ ആരിത്, കവിത മോളോ…? വാ കേറിവാ…”

ഉമ്മറത്തുണ്ടായിരുന്ന മാഷ് പുഞ്ചിരിയോടെ അവളെ ഉള്ളിലേക്ക് ക്ഷണിച്ചു,

അവൾ പുഞ്ചിരിയോടെ അകത്തേക്ക് വന്നു

“നിളയെ കണ്ടില്ലല്ലോ, രണ്ട് ദിവസായി…”

അവൾ മാഷിനോട് ചോദിച്ചു

“അവൾക്ക് രണ്ട് ദിവസായി പനിയായിരുന്നു… മോള് മുറിയിലേക്ക് ചെല്ല് അവളവിടുണ്ട്…”

മാഷ് പറഞ്ഞതുകേട്ട് കവിത അകത്തേക്ക് നടന്നു

കവിത ചെല്ലുമ്പോൾ നിള കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്നുണ്ടായിരുന്നു

കവിത വന്നത് അവൾ അറിഞ്ഞിരുന്നില്ല,

“നിളാ നദിയ്ക്കെന്താ പനി പിടിച്ചോ…?”

ചോദിച്ചുകൊണ്ട് കവിത നിളക്കരികിലേക്ക് ചെന്നു,

നിള ഞെട്ടിതിരിഞ്ഞു കവിതയെ നോക്കി, അവളുടെ കണ്ണുകൾ നിറഞ്ഞു, പെട്ടെന്ന് കവിതയെ കെട്ടിപ്പിടിച്ചു പൊട്ടികരഞ്ഞുപോയി,

ഒരു നിമിഷം കവിതയും അമ്പരന്നു പോയിരുന്നു

“എന്താടി…? എന്താ മോളെ…? എന്തിനാ കരയുന്നെ…?”

കവിത പരിഭ്രമത്തോടെ ചോദിച്ചു

അതിന് മറുപടി പറയാതെ നിളയുടെ ഏങ്ങൽ ഒന്ന്കൂടെ കൂടി, കവിത പിന്നൊന്നും ചോദിക്കാതെ അവളെ തന്റെ തോളിലേക്കമർത്തി പുറത്ത് പതിയെ തഴുകി, നിളയ്ക്കും തന്റെ വേദന കുറയ്ക്കുവാനും ഒരു ചുമൽ താങ്ങി പൊട്ടിക്കരയാനും കവിതയുടെ സാമീപ്യം ഒരു അനുഗ്രഹമായിരുന്നു,

“എന്താടി…? എന്താ നിന്റെ പ്രശ്നം…? എന്തിനാ നീ കരഞ്ഞേ…? എന്നോട് പറയാവുന്നതാണേൽ പറ… നിനക്കും അതൊരാശ്വാസമായിരിക്കും…”

കവിത അവളുടെ മുഖം കയ്യിലെടുത്ത് പറഞ്ഞു

കുറച്ചുനേരം നിള മൗനമായിരുന്നെങ്കിലും വിതുമ്പലോടെ അവൾ കാര്യങ്ങളെല്ലാം കവിതയോട് പറഞ്ഞു,

നിളയ്ക്ക് അപ്പുവിനോടുള്ള പ്രണയം പഠിക്കുന്ന കാലം മുതലേ അറിയാവുന്നതുകൊണ്ടും, അതിന്റെ ആഴവും പരപ്പും എത്രത്തോളമുണ്ടെന്ന് അറിയാവുന്നതിനാലും നിള എന്ത് മാത്രം സങ്കടപ്പെടുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി, അവൾ കുറച്ചുനേരം ഒന്നും മിണ്ടാതിരുന്നു,

“നീ വിഷമിച്ചിട്ടെന്താ…? അവന് ഭാഗ്യമില്ലാതായിപ്പോയി, ഞാനിപ്പോഴും പറയുന്നു അവന് നിന്നേ കിട്ടാനുള്ള ഭാഗ്യം ഇല്ലാതെ പോയി, നിന്നെപ്പോലെ അവനെ സ്നേഹിക്കുന്ന ഒരാൾ ഈ ഭൂമിയിലെ ഇല്ല… നീ പറയാറില്ലേ നിന്റെ സ്നേഹം സത്യമാണെങ്കിൽ എന്നെങ്കിലും നീ പറയാതെ തന്നെ അവനതറിയും… നോക്കിക്കോ…”

കവിത അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

“ഇല്ല കവിതേ… എനിക്കിപ്പോ ഒരു പ്രതീക്ഷയുമില്ല, എല്ലാം എന്റെ തെറ്റാണ്, അർഹിക്കാത്തത് ആഗ്രഹിച്ചത് ഞാനാണ്, സഹോദരനെപോലെ കാണേണ്ടവനെ എന്റെ പാതിയായി കണ്ടു, ആ തെറ്റ് അവനായിട്ട് തിരുത്തി…”

നിള പൊട്ടികരഞ്ഞുപോയി, കവിത അവളെ എങ്ങിനെ അശ്വസിപ്പിക്കും എന്നറിയാതെ ഇരുന്നു, കുറച്ച് കഴിഞ്ഞ് നിളയുടെ കരച്ചിൽ അടങ്ങി,

“നീ പോയി ആ മുഖമൊക്കെ കഴുകി വൃത്തിയായി വാ, ഇപ്പൊ തന്നെ വല്ലാത്ത കോലത്തിലായി…”

കവിത അവളെ ബാത്‌റൂമിലേക്ക് പറഞ്ഞയച്ചു, അപ്പോഴാണ് മേശയുടെ പുറത്ത് നിവർത്തി വച്ചിരുന്ന നിളയുടെ ഡയറി കവിത കാണുന്നത്, അവൾ ഡയറി എടുത്ത് നോക്കി,

നിന്നോടുള്ള പ്രണയം എന്റെ ഹൃദയത്തെ ചുറ്റി വരിയുന്നുണ്ട്…

ആ വേദന സഹിക്കാതെ ഹൃദയം അലറി വിളിക്കുന്നുണ്ട്…

അത് കണ്ട കണ്ണുകൾ തോരാതെ പെയ്യുന്നുണ്ട്…

സഹിക്കാതെ വിരലുകൾ അവയെ സാന്ത്വനിപ്പിക്കുന്നുണ്ട്…

കവിത അത് കണ്ട് ഒന്ന് നെടുവീർപ്പെട്ടു, അവൾ അടുത്ത പേജ് മറിച്ചു

നിളയുടെ വേദന എത്രത്തോളമാണെന്നറിയാൻ…

നീ നിളയായി ജനിക്കണം നിള നീയായും…(കടപ്പാട്)

അപ്പോഴേക്കും നിള ഫ്രഷായി ഇറങ്ങി വന്നു, കവിത ആ പുസ്തകം അടച്ചുവച്ചു

പനിയുടെ ക്ഷീണവും കരഞ്ഞതുകൊണ്ടും അവളുടെ മുഖം വീർത്തിരുന്നു, മൂക്കിൻതുമ്പ് ചുവന്നിരുന്നു, കവിത അവളെ സങ്കടത്തോടെ നോക്കി, പിന്നെന്തെക്കെയോ അവളെ ഓക്കേ ആക്കാനായി വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു, കവിതയുടെ സാമീപ്യം അവൾക്കും ഒരാശ്വാസമായിരുന്നു,

“ഡീ.. നമ്മുടെ ലക്ഷ്മിടീച്ചർക്ക് പകരം പുതിയ ആള് വന്നു, നീയൊന്ന് കാണണം ഒരു ചുള്ളൻ സാറ്, അഭിറാം എന്നാണ് പേര്, വന്നപ്പോൾ തന്നെ എല്ലാരും അയാളുടെ ഫാനായി, ഈ ഞാൻപോലും… ഇപ്പൊ ഞാനെന്റെ ചേട്ടനെ ഡിവോഴ്സ് ചെയ്ത് അഭിസാറിനെ വളച്ചാലോ എന്നാണ് ആലോചിക്കുന്നത്…”

കവിത ചിരിയോടെ പറഞ്ഞു, നിളയും പതിയെ ചിരിച്ചു

“അല്ലെങ്കി നീ വേണേ നോക്കിക്കോ, നെനക്ക് പറ്റിയ കൂട്ടാ… സാഹിത്യം…”

അവൾ പറഞ്ഞു, നിളയവളെ കൂർപ്പിച്ച് നോക്കി, അത് കണ്ട് കവിത പൊട്ടിച്ചിരിച്ചു

കുറച്ചുകഴിഞ്ഞ് കവിത പോകാനിറങ്ങി

“ദേ… കഴിഞ്ഞതാലോചിച്ചു കരഞ്ഞിരിക്കരുത്, നമ്മളാഗ്രഹിക്കുന്നതൊന്നും നമുക്ക് കിട്ടണമെന്നില്ല, ഇതെല്ലാം ദൈവ നിശ്ചയമാണ്, അപ്പു നിനക്കുള്ളതാണെങ്കി അവനെ നിനക്ക് തന്നെ കിട്ടും അല്ല മറിച്ചാണെങ്കി അതാലോചിച്ചു ഇരിക്കരുത് പറഞ്ഞേക്കാം… പിന്നേ നാളെമുതൽ അങ്ങെത്തിയേക്കണം…”

കവിത ഉപദേശം പോലെ പറഞ്ഞിട്ട് പോയി,

നിളയ്ക്ക് അല്പം ആശ്വാസം തോന്നി, അവൾ പിന്നീട് പതിയെ പഴയ താളത്തിലേക്ക് തിരികെ വന്നു… എങ്കിലും അപ്പൂനെ ഓർക്കുമ്പോൾ ഹൃദയത്തിൽ നിന്നും രക്തം പൊടിഞ്ഞു,

അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ മാഷ് അവളെത്തന്നെ ശ്രദ്ധിച്ചു, ഭക്ഷണം കഴിക്കുമ്പോൾ പോലും വായടക്കാതെ വർത്തമാനം പറയുന്നവളാണ് ഇപ്പൊ ഒന്നും മിണ്ടാതെ ഭക്ഷണം കൊത്തിപ്പെറുക്കുന്നത്, മാഷ് ചിന്തിച്ചു, ഭക്ഷണം കഴിഞ്ഞ് അടുക്കളയൊതുക്കി നിള മുറിയിലേക്ക് പോകാൻ നിന്ന നിളയെ ഉമ്മറത്തിരുന്ന മാഷ് അടുത്തേക്ക് വിളിച്ചു, അവൾ മാഷിടുത്തായി ഉമ്മറപ്പടിയിൽ ഇരുന്നു, മാഷ് അവളെ ഒന്ന് നോക്കി പിന്നേ പതിയെ സംസാരിച്ചു തുടങ്ങി,

“ന്റെ വാവേടെ മനസ്സിൽ എന്താണ് എന്ന് മാഷ് ചോദിക്കുന്നില്ല, പറയേണ്ടതായിയുന്നെങ്കി മോളെപ്പോഴേ മാഷിനോട് പറഞ്ഞേനെ, നിനക്ക് മൂന്ന് വയസ്സുള്ളപ്പോഴാ നിന്റമ്മ നമ്മളെ വിട്ടുപോയത്, എല്ലാരും പറഞ്ഞു, ഉള്ളത് ഒരു പെൺകുട്ടിയാണ് എന്നെക്കൊണ്ട് ഒറ്റയ്ക്ക് നോക്കാൻ പാടാണ്, അതുകൊണ്ട് നിനക്ക് വേണ്ടിയെങ്കിലും ഒരു കല്യാണം കഴിക്കാൻ, എന്നിട്ടും ഒരു വാശിയോടെ ഞാൻ നിന്നെ വളർത്തി, ഒരുപാട് ബുദ്ധിമുട്ടി നിന്റെ വളർച്ചയുടെ പല ഘട്ടങ്ങളിലും, അവിടെയെല്ലാം അസാധാരണമായ പക്വത നീ കാണിച്ചു, എന്റെ മോളെ ഞാൻ വളർത്തിയത് നല്ല രീതിയിൽ തന്നെയാണ് അതിലെനിക്ക് ഒരു സംശയവുമില്ല, പക്ഷേ ഈ മൂന്ന് ദിവസങ്ങൾക്കൊണ്ട് ന്റെ വാവക്കെന്തോ മാറ്റങ്ങൾ വന്നപോലെ മാഷിന് തോന്നുന്നു, അതെന്താണെന്ന് ഞാൻ ചോദിക്കുന്നില്ല, അതെന്തായാലും നല്ല രീതിയിൽ പരിഹരിച്ച് നാളെമുതൽ നീയെന്റെ പഴയ ചുണക്കുട്ടിയാവണം, അല്ല മോൾക്ക് ഒറ്റയ്ക്ക് പരിഹരിക്കാനാവാത്ത കാര്യമാണെങ്കിൽ മാഷിനോട് പറയണം, എന്ത് പ്രശ്നമായാലും ഞാനുണ്ടാകും ന്റെ വാവയുടെ കൂടെ…”

മാഷ് അവളെ നോക്കി പറഞ്ഞു

നിള ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *