മഴപെയ്തനേരം – 2 56

“എന്നാ മോള് പോയി ഒറങ്ങിക്കോ… നാളെ സ്കൂളിൽ പോകേണ്ടതല്ലേ….”

മാഷ് അവളോട് പറഞ്ഞു

അവൾ പതിയെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.

🪶

രാവേറെ ചെന്നിട്ടും നിള ഉറക്കം വരാതെ കിടന്നു, ഓർക്കുമ്പോൾ അവൾക്ക് നെഞ്ച് പൊട്ടുമ്പോലെ തോന്നി, അപ്പുവിനോട് അവർക്കുള്ള പ്രണയം അവളുടെ നെഞ്ചിൽ അത്രയ്ക്ക് വേരോടിയിരിന്നുവെന്ന് അവൾക്ക് അപ്പോഴാണ് മനസ്സിലായത്,

‘ഇല്ല… മാറണം… മറക്കണം… തന്റെ പ്രണയത്തെ തന്റെ നെഞ്ചിൽത്തന്നെ കുഴികുത്തി മൂടണം, അല്ലെങ്കിൽ തന്നെ ചുറ്റി നിൽക്കുന്ന എല്ലാവർക്കും അതൊരു വേദനയായിരിക്കും, മാഷിനും ശോഭമ്മയ്ക്കും എല്ലാവർക്കും…’

ഉറച്ച തീരുമാനത്തോടെ എപ്പോഴോ നിള നിദ്ര പൂകി,

🪶

അപ്പുവും ഉറങ്ങാതെ കിടക്കുകയായിരുന്നു, ഒരു ദിവസം ആരെയും വിളിക്കാതെയും കാണാതെയും കടന്നുപോയി, പക്ഷേ തന്നെക്കൊണ്ട് കഴിയുന്നില്ല, നിളേച്ചിയും ചന്തുവും അവന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു, എല്ലാ പിണക്കവും മാറ്റാൻ അവൻ രണ്ടുപേരെയും രാവിലെമുതൽ വിളിക്കുന്നു രണ്ടുപേരും ഫോൺ എടുത്തില്ല, നേരിട്ട് കാണാൻ മനസ്സനുവദിക്കാത്ത പോലെ, ഇനിയും അവർ ഏതെങ്കിലും പറഞ്ഞാൽ തനിക്കത് താങ്ങാൻ കഴിയില്ല എന്നപോലെ, രാത്രി ഭക്ഷണം കഴിക്കുമ്പോളാണ് അമ്മ പറഞ്ഞത് നിളേച്ചിയുടെ പനിയുടെ കാര്യം, ആ സമയം തന്റെ നെഞ്ചോന്ന് പിടച്ചു, അല്ലെങ്കിലും അവൾക്ക് എന്തെങ്കിലും അസുഖമോ മറ്റൊ വന്നാൽ തന്റെ നെഞ്ച് പിടയും, അവളെ കഴിഞ്ഞേയുള്ളൂ ലോകത്ത് തനിക്കാരും, അവൻ വെറുതെ താൻ ജീവനെപ്പോലെ കൊണ്ട് നടക്കുന്ന ബ്രൗൺ പുറംച്ചട്ടയുള്ള ഡയറിയിലേക്ക് നോക്കി, അവന്റെ നെഞ്ചിൽ മഞ്ഞു വീണ സുഖം തോന്നി… അസുഖമാണെന്നറിഞ്ഞിട്ട് അവളെ വിളിച്ചു നോക്കി, ഫോൺ സ്വിച്ഓഫ്… നാളെത്തന്നെ ചെന്ന് രണ്ടുപേരുടെയും പിണക്കം മാറ്റണം… അവൻ ചിന്തിച്ചുകൊണ്ട് ഉറങ്ങാൻ കിടന്നു…

🪶

എപ്പോഴത്തെയും പോലെ അതിരാവിലെതന്നെ നിള എഴുന്നേറ്റ് ഫ്രഷായി അടുക്കളയിൽ കയറി ചായ ഇട്ട് മാഷിന് കൊടുത്തു, ഉമ്മറത്ത് ന്യൂസ്‌പേപ്പറുമായിരുന്ന മാഷ് അവളുടെ പ്രസന്നമായ മുഖം കണ്ട് ആശ്വസിച്ചു,

പ്രാതൽ ഉണ്ടാക്കി കഴിക്കാൻ ഇരിക്കുമ്പോഴാണ്, അപ്പുവിന്റെ കാർ മുറ്റത്ത് വന്ന് നിന്നത്, കാറിൽ നിന്നിറങ്ങി അപ്പു അകത്തേക്ക് വന്നു, അവനെക്കണ്ട നിള ഒരു നിമിഷം ഉള്ളിൽ പൊട്ടിയ വേദന തിരിച്ചറിഞ്ഞു, അവൾക്ക് അവനെ നോക്കാൻ പോലും കഴിഞ്ഞില്ല, ആ മുഖത്ത് നോക്കിയാൽ താൻ പൂട്ടിവച്ചിരിക്കുന്ന വികാരങ്ങൾ ശക്തിയായി പുറംതള്ളും എന്നവൾക്ക് അറിയാമായിരുന്നു,

“അപ്പു… വാടോ… ഭക്ഷണം കഴിക്കാം…”

മാഷിന്റെ സന്തോഷത്തോടെയുള്ള ശബ്ദം കേട്ടാണ്, നിള ചിന്തയിൽ നിന്നുണർന്നത്, അപ്പു ചിരിച്ചുകൊണ്ട് നിളയെതന്നെ നോക്കി ഡെയിനിങ് ചെയർ വലിച്ച് ഇരുന്നു, നിള അവനെ നോക്കാതെ അവനും മാഷിനും ഭക്ഷണം വിളമ്പി, അവളുടെ ഓരോ ഭാവങ്ങളും സാകൂതം വിക്ഷിച്ചുകൊണ്ട് അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി, അവളുടെ അവഗണന അവനെ അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടായിരുന്നു, ഭക്ഷണം അവന്റെ തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു, കഴിച്ചു കഴിയും വരെ നിള അവനരികിലേക്ക് വന്നിരുന്നില്ല,

സ്കൂളിലേക്ക് പോകാൻ ഒരുങ്ങി കണ്ണാടിയിൽ നോക്കുമ്പോഴാണ് വാതിൽക്കൽ അപ്പു വന്ന് നിൽക്കുന്നത് നിള കണ്ണാടിയിൽ കാണുന്നത്, അവൾ ഒരു നിമിഷം നിശബ്ദയായി, അപ്പു അകത്തേക്ക് കയറി വന്നു

“നിളേച്ചി…”

അവൻ പതിയെ വിളിച്ചു

അവൾ അവന് നേരെ തിരിഞ്ഞു, അവന്റെ കണ്ണിലെ നീർതിളക്കം അവളുടെ നെഞ്ചിലൊരു വേദനതീർത്തു,

“എന്താടാ… എന്താ അപ്പൂട്ടാ കരയുന്നെ…?”

അവൾ വെപ്രാളത്തോടെ അവനരികിൽ വന്ന് അവനെ ചേർന്ന് നിന്ന് ചോദിച്ചു

അപ്പു ഒന്നും മിണ്ടാതെ കണ്ണ് അമർത്തി തുടച്ചു,

“എന്നെ എല്ലാരും ഒറ്റപ്പെടുത്തുകയാണല്ലേ…? നീയും ചന്തുവും കാണിക്കുന്ന അകൽച്ച എന്റെ ചങ്ക് പറിച്ചെടുക്കുന്ന വേദനയാണ്… തെറ്റ് എന്റെ ഭാഗത്താണ്… ഒരേ ആത്മാവ് പോലെ നടക്കുന്ന എന്റെ ചന്തുവിനെ ഞാൻ തല്ലാൻ പാടില്ലായിരുന്നു, എല്ലാം എന്റെ തെറ്റാണ്… ഈ കഴിഞ്ഞ രണ്ട് ദിവസം ഞാനെങ്ങനാ തള്ളിനീക്കിയതെന്ന് എനിക്കറിയില്ല… ഞാനവന്റെ കാല് പിടിച്ച് മാപ്പ് പറഞ്ഞോളാം, എന്നോട് പിണങ്ങല്ലേ നിളേച്ചി…”

അവനൊരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട് പറഞ്ഞു

അവൾക്കും വല്ലാത്ത വേദന തോന്നി, തന്റെ പ്രാണന്റെ കണ്ണിലെ വേദന അവളിലേക്കും പകർന്നു, അവളെല്ലാം ഒരു നിമിഷം വിസ്മരിച്ചു, ഇപ്പോൾ അവളുടെ മുന്നിൽ ചിണുങ്ങിക്കരയുന്ന അവളുടെ കുഞ്ഞ് കളിക്കൂട്ടുകാരൻ മാത്രമായി അവൻ, അവളുടെ മനസ്സിൽ അവനോട് പ്രണയത്തേക്കാളേറെ വാത്സല്യം നിറഞ്ഞു വന്നു, അവളുടെ കണ്ണിലും ഒരുറവ പിറവിയെടുത്തു, അവൾ അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു

“അയ്യേ… എന്താടാ ഇത്…? കരയുന്നോ…? നിന്നെ ഒറ്റപ്പെടുത്താൻ എനിക്ക് കഴിയോ…? എന്റെ പ്രാണനല്ലേ നീ…? ചന്തുവിന്റെ പിണക്കമൊക്കെ മാറും… നീയവനോട് സംസാരിച്ചാൽ മാത്രം മതി… ചെല്ല് പോയി മുഖം കഴുകി വാ…”

നിള അവനെ ബാത്‌റൂമിലേക്ക് പറഞ്ഞുവിട്ടു

അവനെക്കണ്ട നിളയുടെ ഉള്ളിൽ പ്രണയത്തിന്റെ ഉറവ പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു, എങ്കിലും അവളത് ഒളിപ്പിക്കാൻ വൃതാ ശ്രമിക്കുന്നുണ്ടായിരുന്നു, അവന്റെ നെഞ്ചോട് ചേർന്ന് നിന്ന് തന്റെ വേദന പൊട്ടിക്കരഞ്ഞു തീർക്കാൻ അവൾ ഉള്ളാലെ മോഹിച്ചു,

“പാടില്ല… അപ്പൂട്ടൻ അവനിന്ന് മറ്റൊരാളുടേതാണ്… തന്നെ താൻ തന്നെ ഒളിപ്പിക്കേണ്ടിയിരിക്കുന്നു…”

അവൾ മനസ്സിൽപറഞ്ഞു, അപ്പോഴേക്കും അപ്പു ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നിരുന്നു, അവൾ അവനെ കണ്ണ് ചിമ്മാതെ നോക്കിനിന്നു,

“വാ നിളേച്ചി… ഞാൻ കൊണ്ടാക്കാം…”

അവൻ അവളുടെ അടുത്ത് വന്ന് പറഞ്ഞു, അവന്റെ വാക്കുകളാണ് അവളെ ബോധത്തിൽ നിന്നും ഉണർത്തിയത്,

“വേണ്ടടാ… എനിക്ക് കണ്ണനെ തൊഴണം… അത് കഴിഞ്ഞ് ഞാൻ പോയ്കോളാം…”

അവൾ പറഞ്ഞു

അപ്പുവിന്റെ മുഖം മങ്ങി, അത് ശ്രദ്ധിച്ച നിള പതിയെ പുഞ്ചിരിച്ചു

“അല്ലേ വാ… എന്നെയൊന്ന് അമ്പലത്തിലാക്കിത്താ…”

അവൾ പറഞ്ഞു

അത് കേട്ട് അപ്പു ഉത്സാഹത്തോടെ അവൾക്കൊപ്പം നടന്നു,

🪶

ക്ഷേത്രത്തിലേക്ക് അപ്പു വന്നില്ല, നിള കണ്ണന് മുന്നിൽ കണ്ണടച്ച് കൈകൂപ്പി നിന്നു,

“ന്റെ കണ്ണാ… അവനെ മറക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല, മറ്റൊരു തരത്തിൽ കാണാനും കഴിയുന്നില്ല, ഒരുപാട് മോഹിച്ചുപോയി കണ്ണാ ഞാനവനെ… എന്നാണോ എപ്പോഴാണോ എന്റെ മനസ്സിൽ കയറികൂടിയതെന്ന് എനിക്കറിയില്ല… അവന്റെ മുന്നിൽ പിടിച്ച് നിൽക്കാനുള്ള ശക്തി തരണേ കണ്ണാ…”

അവൾ രണ്ടുതുള്ളി കണ്ണീരിന്റെ ശക്തിയിൽ കണ്ണനോട് പറഞ്ഞു,

കണ്ണനോടുള്ള അവളുടെ പരിഭവം എന്നപോലെ ആ സമയം ക്ഷേത്രത്തിലെ ഉച്ചഭക്ഷിണിയിൽ നിന്നും മയിൽ‌പീലിയിലെ ഗാനം ഒഴുകിവന്നു

Leave a Reply

Your email address will not be published. Required fields are marked *