മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ

“എഡോ, അങ്ങനെ അല്ല. ഞാൻ വന്നിരുന്നപ്പോ നോക്കിയിരുന്നു. അപ്പൊ തൻറെ അടുത്ത സീറ്റിൽ ആളുണ്ട്. പിന്നെ ഞാൻ ഇങ്ങനെ പോയി ചോദിച്ചാൽ ആളുകൾ ഇപ്പൊ സീറ്റ് മാറിത്തരും! ”

“അതെന്താ ഞാൻ ചോദിക്കുന്നതിന് ഇത്ര പ്രത്യേകത? ഏ?” അവൾ വിടുന്ന മട്ടില്ല.

“ജാസ്മിൻ എൻറെ അടുത്തിരുന്ന ആളുടെ മുഖം ശ്രദ്ധിച്ചിരുന്നോ? പുള്ളിക്ക് മാറാൻ പറ്റില്ല എന്ന് പറയണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ തൻറെ ക്യൂട്ട് ഫേസ് കണ്ടപ്പോ പുള്ളിക്ക് ഒന്നും പറയാൻ പറ്റീല. പാവം!” ഞാൻ ഇതും പറഞ്ഞു ചിരിച്ചു.

അത് കേട്ട് അവൾ പല്ലുറുമ്മി അവൾ എന്നെ കയ്യിൽ ഒന്ന് പിച്ചി.

“ആ ..” ചെറിയ പിച്ചായിരുന്നെങ്കിലും എനിക്ക് നല്ല വേദന എടുത്തു.

അത് കണ്ട് അവൾ എന്നെ നോക്കി നാക്ക് പുറത്തിട്ട് ഒരു കള്ള ചിരി ചിരിച്ചു. കാര്യം പിച്ചിയെങ്കിലും ക്യൂട്ട് ഫേസ് എന്നൊക്കെ പറഞ്ഞത് അവൾക് ഇഷ്ടപെട്ടതായി തോന്നി.

“അതെ, ഞാൻ ബിസിനെസ്സ് ക്ലാസ്സിൽ ആദ്യായിട്ടാ. സോ ഇവിടുത്തെ രീതികൾ ഒന്നും എനിക്കറിഞ്ഞൂടാ. പറഞ്ഞു തരണം.” ഞാൻ ആദ്യമേ ജാസ്മിനെ വട്ടം കെട്ടി.

“പഞ്ഞിയെടുത്തു മൂക്കിൽ വെക്കാണ്ടിരുന്നാ മതി. ബാക്കി എല്ലാം ഓക്കേ ആണ്” എന്നും പറഞ്ഞു അവൾ ചിരി തുടങ്ങി.

ഉടനെ ആ വഴി പോയ ഐർഹോസ്റ്റസിനോട് ഞാൻ “ക്യാൻ ഐ ഗെറ്റ് സം റ്റിഷ്യുസ്” എന്ന് ചോദിച്ചു.

“ടിഷ്യു എന്റെ കയ്യിൽ ഉണ്ടെടാ, എന്തിനാ?” എന്നും ചോദിച്ചു അവൾ ബാഗിൽ പരതാൻ തുടങ്ങി.
“ഏയ് ഒന്നൂല്ല , നേരത്തെ നീ പറഞ്ഞ ചളി തുടച്ചു കളയാനാ” എന്ന് പറഞ്ഞു ഞാൻ ചിരി തുടങ്ങിയപ്പോഴാണ് അവൾക്ക് അബദ്ധം പറ്റിയത് മനസ്സിലായത്.

വീണ്ടും എന്റെ കയ്യിൽ പിച്ചാൻ വന്ന അവളുടെ കയ്യിൽ ഞാൻ മെല്ലെ പിടിച്ചു തിരിച്ചു. ജാസ്മിൻ ഉടനെ വേദന അഭിനയിച്ചു കൈ വിട്ട് പുറത്തേക്ക് നോക്കി ഇരുന്നു.

‘ദൈവമേ, പണിയായോ?’ എന്ന് ചിന്തിച്ചു ഞാൻ അവളെ മെല്ലെ തട്ടി വിളിച്ചു. മൈൻഡ് പോലും ചെയ്യുന്നില്ല. പുറത്തേക്ക് നോക്കി ഇരുപ്പാണ്.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, ഇവിടെ നിന്ന് നോക്കുമ്പോൾ ആള് സീരിയസ് ആണെന്ന് തോന്നുമെങ്കിലും തിരിഞ്ഞിരുന്ന് ചിരി അടക്കാൻ പാട് പെടുകയാണ് ആശാത്തി. അവളുടെ കള്ള ചിരി എനിക്ക് വിൻഡോ ഗ്ലാസ്സിലെ പ്രതിഫലനത്തിൽ കാണാം.

സംഗതി അഭിനയം ആണെന്ന് മനസ്സിലാക്കിയ ഞാൻ അവളെ ഇക്കിളിയിടാൻ തുടങ്ങി. ആദ്യം ദേഷ്യം അഭിനയിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് അധികനേരം പിടിച്ചു നിൽക്കാൻ പറ്റിയില്ല. കുടുകുടെ ചിരിച്ചുകൊണ്ട് എന്നെ അവൾ കളിയായി തല്ലി .

ആ രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ ഒരുപാട് അടുത്തു എന്ന് ഞാൻ മനസ്സിലാക്കി. സ്നേഹമുള്ളിടത്തേ പിണക്കവും ഇണക്കവും ഒക്കെ പറഞ്ഞിട്ടുള്ളു എന്നാണല്ലോ.

ഫ്ലൈറ്റ് എടുത്തതിനു ശേഷം ബിസിനെസ്സ് ക്ലാസ്സിൻറെ സെറ്റപ്പ് ഒക്കെ അവൾ ഒരുവിധം എന്നെ പഠിപ്പിച്ചു. അൺലിമിറ്റഡ് മദ്യമാണ് എന്നെ ആകർഷിച്ചത്, ഒപ്പം നല്ല ഫുഡും. ഞാൻ ആദ്യം മുതലേ ഇത് നന്നായി മുതലെടുത്തു.

ജാസ്മിനും ഒട്ടും മോശമായിരുന്നില്ല. ഞാൻ അടിക്കുന്നതിനു ഒപ്പത്തിനൊപ്പം അവളും പിടിക്കുന്നത് കണ്ട് ഞാൻ അന്ധാളിച്ചു നിന്നു. പതുക്കെ മദ്യം തലക്ക് പിടിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾ പേർസണൽ ആയ കാര്യങ്ങൾ സംസാരിച്ചു തുടങ്ങി.

ഞാൻ എൻറെ വീട്ടുകാരുടെ കാര്യങ്ങളും കോളേജിനെ പറ്റിയും ഒക്കെ സംസാരിച്ചു. മീരയെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അവളിൽ നിന്നും ഞാൻ ഇത് വരെയും മൂവ് ഓൺ ചെയ്തിട്ടില്ല എന്നെനിക്ക് മനസ്സിലായി.

എൻറെ കണ്ണ് നിറയുന്നത് കണ്ട് ജാസ്മിൻ എൻറെ കയ്യെടുത്തു അവളുടെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു. എന്നെ സമാധാനിപ്പിക്കാൻ തുടങ്ങി. പക്ഷെ അവൾ വളരെ മെച്ചുവേർഡ് ആയിട്ടാണ് അത് കൈകാര്യം ചെയ്തത് എന്നത് എനിക്ക് വലിയ ആശ്വാസമായിരുന്നു.

ഇതിന് മുൻപ് ഈ വിഷയം ഷെയർ ചെയ്ത സുഹൃത്തുക്കൾ എല്ലാം അവളെ ഒരു തേപ്പുകാരിയാക്കി എന്നെ സമാധാനിപ്പിക്കാനുള്ള തിരക്കിലായിരുന്നു. എന്നാൽ ജാസ്മിൻ ഞങ്ങളെ രണ്ടു പേരെയും ജഡ്ജ് ചെയ്യാതെ കാര്യങ്ങളെ എനിക്ക് കുറച്ചുകൂടെ മനസ്സിലാക്കി തന്നു.

“വിവേക്, അവൾ വളരെ പ്രാക്ടിക്കൽ ആയ ഒരു പെൺകുട്ടിയാണ്. അവളുടെ വശത്തു നിന്ന് നോക്കുമ്പോൾ അവൾ ചിന്തിക്കുന്നത് ശരിയാണ് താനും. എന്നാൽ എനിക്കിത്രയും നേരം കൊണ്ട് നിന്നെ മനസ്സിലാക്കിയത് വെച്ച് നീ ഒരു കട്ട റൊമാന്റിക് ആണ്. നിങ്ങടെ കല്യാണവും കുട്ടികളും അവര്ക് ഇടാനുള്ള പേരുകളും വരെ കണ്ടു വെച്ച ടൈപ്പ് റൊമാന്റിക്. എനിക്ക് തോന്നുന്നു നിങ്ങളുടെ ഈ ബേസിക് ഡിഫറെൻസ് ആണ് എല്ലാത്തിനും കാരണം എന്ന്”

അത് കേട്ട എനിക്ക് എന്ത് പറയണം എന്നറിഞ്ഞൂടായിരുന്നു. എന്നെ വര്ഷങ്ങളായി അടുത്തറിയുന്ന സുഹൃത്തുക്കൾക്കു മനസ്സിലാവാത്ത കാര്യം വെറും മണിക്കൂറുകളുടെ പരിചയമുള്ള ജാസ്മിൻ മനസ്സിലാക്കിയത് എന്നെ ഒരേ സമയം സന്തോഷിപ്പിക്കുകയും സങ്കടപെടുത്തുകയും ചെയ്തു.

ഞാൻ അവളുടെ തോളിലേക്ക് ചാഞ്ഞു കിടന്ന് കരഞ്ഞു.
അവൾ തുടർന്നു “സീ, നീ എന്തിനാ കരയുന്നെ ? അവൾ പ്രാക്ടിക്കൽ ആണെന്നത് അവളുടെ ശരി. അതുപോലെ നീ റൊമാന്റിക് ആയത് നിന്റെയും. ഒരു ദിവസം നിന്നെപ്പോലെ റൊമാന്റിക് ആയ ഒരാളെ നിനക്കു കിട്ടും. ദാറ്റ് ഈസ് ഫോർ ഷുവർ . അന്ന് ഇതെല്ലാം കറങ്ങി തിരിഞ്ഞു ശരിയാവും. അത്രേ ഉള്ളു കാര്യം.”

എനിക്ക് അവളുടെ വാക്കുകൾ മരുഭൂമിയിലെ മഴ പോലെ ആയിരുന്നു. ഞാൻ അവളുടെ കൈകളിൽ എന്റെ കൈ കോർത്ത് പിടിച്ചു ഇരുന്നു.

“നിനക്കറിയാമോ, എന്റെ ex നിൻറെ പകുതി റൊമാന്റിക് അല്ലെങ്കിൽ കമ്മിറ്റഡ് ആയിരുന്നേൽ ഞാൻ ഇപ്പോഴും ഇങ്ങനെ സിംഗിൾ ആയി നിൽക്കില്ലായിരുന്നു. ലണ്ടനിലേക്ക് പത്തു വർഷം മുന്നേ പോവുമ്പോൾ അതെനിക്കൊരു ആവശ്യമായിരുന്നു. പപ്പ മരിച്ചു കഴിഞ്ഞപ്പോഴാണ് വീട്ടിൽ ഇത്രയും കടം ഉണ്ടെന്ന് അറിയുന്നേ. അടുത്ത് കിട്ടിയ അവസരം മുതലാക്കി ഞാൻ ഇങ്ങു പോരുമ്പോ അവനോട് ഒരു വര്ഷം കാത്തിരിക്കാനേ ഞാൻ പറഞ്ഞുള്ളൂ . കടമൊക്കെ വീടാറായി ഒരു വര്ഷം കഴിഞ്ഞ തിരിച്ചെത്തിയപ്പോഴേക്ക് അവനു വേറെ girlfriend ആയി. പിന്നെ ഇന്നേ വരെ ഒരുത്തനോടും അത്തരം ഒരു അടുപ്പം തോന്നിയിട്ടില്ല.” ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. പക്ഷെ കരഞ്ഞു വറ്റിയതുകൊണ്ടാവാം, അതിൽ നിന്നൊരു തുള്ളി പോലും പുറത്തേക്ക് വന്നില്ല.

എനിക്കെന്തോ ജാസ്മിനോട് വല്ലാത്ത ഒരു അടുപ്പം തോന്നി. ആരാധനയാണോ? അറിയില്ല. പ്രേമമാണോ? അതും അറിയില്ല. ഒരുപക്ഷെ ജീവിതത്തിലെവിടെയോ വെച്ച് തകരാറ് സംഭവിച്ച രണ്ട് പൊട്ടിയ ഹൃദയങ്ങൾക്ക് പരസ്പരം തോന്നുന്ന ഒരുതരം ഏകഭാവമാവാം.

ആ നിമിഷം അവളിലെവിടെയോ ഞാൻ എന്നെ തന്നെ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *