ആദ്യമേ എല്ലാവരോടും ചില വാക്ക്.
ഒരു ഭാഗം കൂടിയേ ഈ കഥക്കൊള്ളു. ഇതൊരു കഥയാണ് കഥ മാത്രമായ് എടുക്കുക. ഒരു പാർട്ടിയെയും താഴ്ത്തി കേട്ടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. കുറച്ചു വലിച്ചുനീട്ടി ബോറടിപ്പിക്കുന്നെങ്കിൽ പറയണേ..
നാട്ടിലെ അറിയപ്പെടുന്ന പാർട്ടി പ്രവർത്തകനായിരുന്നു അച്ഛൻ..ജില്ലാ സെക്രട്ടറി വരെ ആയിട്ട് പിന്നേ ഭാരവാഹിത്വം രാജിവച്ചു ഒഴിഞ്ഞ ആൾ. മുരളീധരൻ, സുധ ദമ്പതികളുടെ ഒറ്റ മോൻ ആണ് ഞാൻ. പഴയൊരു വീടും നാല്പത് സെന്റ് സ്ഥലവും ഉണ്ടെങ്കിലും അച്ഛന്റെ പാർടി പ്രവർത്തനം ശുദ്ധമായത് കൊണ്ട് കടം അല്ലാതെ ഒന്നും നീക്കിയിരിപ്പ് ഉണ്ടായിരുന്നില്ല.
നന്നായി പടിക്കുമായിരുന്ന എന്റെ പത്തിലെ പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയത്ത് നടന്ന ബൈ ഇലക്ഷനിൽ ഇടത്പക്ഷം മുപ്പത്തിയാറു വർഷങ്ങൾക്ക് ശേഷം അട്ടിമറി വിജയം നേടി. പക്ഷെ അതിനു എതിർകക്ഷി മറുപടി നൽകിയത് ആ വിജയത്തിന്റെ സിരാകേന്ദ്രം ആയ അച്ഛന്റെ ജീവൻ എടുത്താണ്. എന്റെ പതിനഞ്ചാം ബർത്ത്ഡേയുടെ അന്ന്.
അച്ഛന്റെ മരണത്തോടെ ഞാനും അമ്മയും ഒറ്റപെട്ടു. പാർട്ടിയിൽ നിന്നും ഒരു നിശ്ചിത തുക മാസംതോറും പെൻഷനായി ലഭിക്കുന്നത് കൊണ്ട് ചെലവ് നടന്നുപോന്നു..
പക്ഷെ, അച്ഛൻ മരിച്ചു രണ്ടുമാസം കഴിഞ്ഞു അമ്മ കടം വീട്ടാനെന്നും പറഞ്ഞു വീട് വിറ്റു. അതിലും അതിശയപ്പെടുത്തിയത് അമ്മ ആ സ്ഥലം വാങ്ങിയ ആളുമായി താമസം തുടങ്ങിയപ്പോ ആണ്. എനിക്ക് അവകാശപ്പെട്ട അച്ഛൻ ഉറങ്ങുന്ന മണ്ണിൽ നിന്നു അങ്ങനെ എന്നെ ഇറക്കി. പക്ഷെ അച്ഛൻ എല്ലാം മുൻപേ കണ്ടിരുന്നു എന്നു തോന്നി. എന്റെ പേരിൽ നോമിനി ആക്കി എടുത്ത ഇൻഷുറൻസ് തുകയും പാർട്ടി പെൻഷനും മൂലം പണത്തിനു മുട്ട് വന്നില്ല പക്ഷെ സ്നേഹത്തിന് വന്ന മുട്ട് തീർക്കാൻ അച്ഛന്റെ കൂട്ടുകാരൻ സഖാവ് കൃഷ്ണേട്ടൻ മാത്രമേ ഉണ്ടായിരുന്നൊള്ളു.
അയാൾ പകർന്നു തന്ന ആവേശം എന്നെ പ്ലസ് ടു റാങ്കോടെ വിജയിപ്പിച്ചു. കൃഷ്ണേട്ടന്റെ നിർബന്ധം മൂലം ഒപ്പം എൻട്രൻസും. അങ്ങനെ പാലക്കാട് ഗവണ്മെന്റ് എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങിന് ആദ്യമായ് കാലുകുത്തി.
കോളേജിനേക്കാൾ ഹോസ്റ്റലിൽ ആയിരുന്നു റാഗിംഗ്. ആദ്യദിനം തന്നെ സീനിയേഴ്സ് ജെട്ടിപ്പുറത്ത് നിറുത്തി കലാപരിപാടികൾ തുടങ്ങി. പെട്ടെന്നാണ് ഒരു സ്ത്രീശബ്ദം അവിടെ കേട്ടത്.
“അതാരാടാ അവിടെ ഒരു കിളി മെൻസ് ഹോസ്റ്റലിൽ? ”
അതാരാണെന്ന് നോക്കാൻ പോയ സീനിയേഴ്സ് പക്ഷെ വേഗം നിശബ്ദരായി തിരിച്ചു വന്നു ഞങ്ങളാണെങ്കിൽ അല്പവസ്ത്രത്തിന്റെ ജാള്യതയിൽ പരസ്പരം ഒളിക്കാനും.
അവൾ വൈകാതെ ഞങ്ങൾ നിന്ന റൂമിൽ കയറി.
ഒരു കറുത്ത സുന്ദരി എന്നു പറയാം. കറുത്തതെങ്കിലും ഒരു പ്രത്യേക ആകർഷണം ഉണ്ടവൾക്ക്. ഭംഗി എന്നു പറയാമോ എന്നറിയില്ല. പക്ഷെ ആ ഉണ്ടക്കണ്ണുകൾ അതിസുന്ദരമായിരുന്നു. ചുരുണ്ട മുടി. മൂക്കിൽ ചുവന്ന മൂക്കുത്തി. ഒരു കൊട്ടൻ പോലത്തെ സിമ്പിൾ ചുരിദാർ. കൂടെ ഒരു പയ്യനുമുണ്ട് ഒറ്റ കാതിൽ കടുക്കനുമായി.
ആ രണ്ട് പേരെ ഒള്ളു എങ്കിലും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന എട്ടു സീനിയേസ്‌സും ഒന്ന് ഒതുങ്ങി.
“ആരാണ്ടാ അഭിജിത്? അഭിജിത് മുരളി?”
ഞാൻ പതിയെ പിന്നിലേക്ക് വലിഞ്ഞെങ്കിലും തൊട്ടുമുൻപ് പരിചയപ്പെട്ട സതീഷ് പണി തന്നു.
“ദേ ഇവനാ ചേച്ചി.”
“ഈ ചെക്കനെ ഞാനങ്ട് കൊണ്ടൂവ.”
അവൾ സിനിയേഴ്സ്സിനെ നോക്കി പറഞ്ഞു.
“അതിനു ഞങ്ങൾ.. ”
സിനിയേഴ്സ്സിലെ ഏറ്റവും പ്രായം കുറഞ്ഞതെന്നു തോന്നുന്നവൻ അത്ര പറയുമ്പോളേക്കും അടുത്ത് നിന്നവൻ അവന്റെ കാലിൽ ചവിട്ടി സ്റ്റോപ്പ് ചെയ്യിച്ചു.
“എന്താണ്ട്രാ നിൻക്ക് തടയിണംന്ന്ണ്ട്രാ?”
പെട്ടെന്ന് എല്ലാവരും പറഞ്ഞു.
“വേണ്ട ഒരു പ്രശ്നം വേണ്ട. അവനെ കൊണ്ടുപോയ്ക്കോ.”
അവരുടെ സംസാരത്തിൽ നിന്നു തന്നെ എല്ലാവരും അവളെ ഭയക്കുന്നു എന്നു മനസ്സിലായിരുന്നു. അങ്ങനെ ഒരാൾ എന്നെ വിളിക്കുമ്പോൾ ഞാൻ ഒരു വഴിയും ഇല്ലാതെ നിന്നുരുകി.
