എന്റെ ഉള്ളിൽ എവിടെയെല്ലാമോ ഞരമ്പുകൾ കോരിത്തരിക്കുന്നതു പോലെ.
നിൽക്കുന്നത് ഭൂമിയിലാണെന്നു പോലും തോന്നുന്നില്ല.
“സത്യം?” എന്റെ സ്വരം കരയുന്നതു പോലെ ഇടറി.
“ഉം”
ജൻമനാ കുരുത്തക്കേടിന് കൈയ്യും, കാലും വച്ച ഞാൻ ഉടനെ ചോദിച്ചു.
“എന്നെ ആണ് ഏറ്റവും ഇഷ്ടം?”
“ഹാം”
“എങ്കിൽ ഞാൻ എന്തു ചോദിച്ചാലും തരുമോ?”
ഉടനെ ഉത്തരം വന്നു, ഒട്ടും പതറാതെ..
“തരാൻ പറ്റുന്നതാണെങ്കിൽ”
“എങ്കിൽ എനിക്കൊരു ഉമ്മ താ”
“അയ്യോ അതു വേണ്ട”
ക്ഷുഭിതയവ്വനം വാരി പൂശിയ സ്വാഭാവമാണ് എനിക്കന്ന്!! വെട്ടൊന്ന് മുറി രണ്ട്.
“ഞാൻ കണ്ണടച്ച് പത്തുവരെ എണ്ണും, അതിനുള്ളിൽ ഉമ്മതന്നില്ലെങ്കിൽ ഞാൻ ഇനി ഇങ്ങോട്ട് വരികയേ ഇല്ല” അതെന്റെ സ്ഥിരം ഭീഷണിയായിരുന്നു.
“വേണ്ട”
“വേണം”
ഞാൻ കണ്ണടച്ച് എണ്ണാൻ തുടങ്ങി.
“ഒന്ന്”
“രണ്ട്”
“മൂന്ന്”
“നാല്”
“ശരിക്കും വേണോ?”
“അഞ്ച്”
“ആറ്”
“പേടിയാ എനിക്ക്”
“ഏഴ്”
“എട്ട്”
ഭിത്തിയിലെ പ്ലെഗ്ഗ് പോയിന്റിൽ നിന്നും തേപ്പുപെട്ടിയുടെ സ്വിച്ച് ഓഫാകുന്ന സ്വരം ഞാൻ കേട്ടു.
“ഒമ്പത്”
എന്റെ കവിളിൽ ഒരു മൃദു ചുംബനം.
“പത്ത്”
ഞാൻ കണ്ണുതുറക്കുമ്പോൾ അവൾ ഓടിപോകുന്നതാണ് കാണുന്നത്.
ഞാൻ റഹ്മാനും, അവൾ രോഹിണിയും ആണെന്ന് തോന്നിയ നിമിഷങ്ങൾ!!
എങ്ങിനെ ആ ദിവസങ്ങൾ വിവരിക്കണം എന്നു തന്നെ അറിയില്ല.
പിന്നീടുള്ള എല്ലാ ദിവസങ്ങളും ഞങ്ങൾ പ്രേമത്തിന്റേതായ മാസ്മരീക ലഹരിയിൽ ആയിരുന്നു. കണ്ണുകളാലുള്ള കഥപറയലുകൾ, ആരും കാണാതെയുള്ള കുശലങ്ങൾ. കുറച്ചു കൂടി ലാഘവത്തോടെയുള്ള ശരീര സ്പർശനം. അതിലപ്പുറം ഒന്നുമില്ല.
അർച്ചന ആശയുള്ളപ്പോൾ എന്നോട് അടുപ്പം കാണിക്കുന്നത് കുറഞ്ഞു. അവൾ ചേച്ചിയേക്കാളും, ആശയെക്കാളും ബുദ്ധിമതിയാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. അർച്ചനയുടെ നോട്ടവും, രീതികളും അർത്ഥഗർഭ്ഭ്മായിരുന്നു.!! എന്നാൽ അന്നൊന്നും എനിക്കത് മനസിലായിരുന്നില്ല.
അർച്ചന ആശയെ വകവച്ച് കൊടുക്കുകയുമില്ല.
അർച്ചന ആശയുള്ളപ്പോഴും, ആശ അർച്ചന ഉള്ളപ്പോഴും എന്നോട് സംസാരിക്കാതെയായി. എങ്കിലും ഒരിക്കലും ആരും തമ്മിൽ തമ്മിൽ ഈ അകൽച്ചയൊന്നും പറയുകയോ, മറ്റെന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്തില്ല.
ഇനിയാണ് കഥയിലേയ്ക്ക് എരിവും പുളിയും പതിയെ വരുന്നത്.
പേപ്പറെടുക്കാൻ ഞാൻ രാവിലെ വരുമെങ്കിലും പല ദിവസവും വായനയൊക്കെ കഴിഞ്ഞ് ഞാൻ മറ്റ് പരിപാടികൾക്കായി പോകും. പേപ്പർ എടുക്കില്ല. അച്ഛൻ വൈകിട്ട് പേപ്പർ എന്തിയേ എന്ന് അന്വേഷിക്കുമ്പോളായിരിക്കും എടുത്തില്ലാ എന്നതോർക്കുന്നത്.
“പോയ് എടുത്തുകൊണ്ടുവാടാ” എന്നൊരു അലർച്ചയാണ്.
ഞാൻ ഓടും.
ഇപ്പോൾ അതിന് ഭയങ്കര സന്തോഷമാണ്. വൈകിട്ട് ഒന്നുകൂടി ആശയെ കാണാമല്ലോ എന്നതാണ് അതിന് കാരണം.
ഇടയ്ക്കൊക്കെ പേപ്പറ്, ഇടനയില പറിക്കൽ, ടെസ്റ്റർ വാങ്ങൽ, വീഡിയോ കാസറ്റ് എടുക്കാൻ എല്ലാം ഞാൻ ഇങ്ങിനെ രാത്രിയിൽ ആ വീട്ടിൽ ചെല്ലുമായിരുന്നു.
ഒരു ദിവസം പേപ്പർ എടുക്കാൻ ചെന്നപ്പോൾ പേപ്പർ നോക്കിയിട്ട് കണ്ടില്ല.
അവർ കുറച്ചു നേരം തപ്പി, കിട്ടിയില്ല. അന്ന് കറന്റും ഇല്ലെന്നാണ് എന്റെ ഓർമ്മ.
“നാളെ നോക്കിയെടുത്തു തരാം” എന്ന് ചേച്ചി പറഞ്ഞു.
ഞാൻ എന്തൊക്കെയോ വളിപ്പും പറഞ്ഞ് എന്റെ വീട്ടിലേയ്ക്ക് നടന്നു, അവരുടെ വീടിനെ ചുറ്റി പിന്നിലൂടെയാണ് എന്റെ വീട്ടിലേയ്ക്ക് പോകുന്നത്. അപ്പോൾ അങ്ങേ അറ്റത്തുള്ള മുറിയിൽ നിന്നും ആരോ പറയുന്നതു കേട്ടു.
“ദാ പേപ്പർകിട്ടി”
ഞാൻ നടക്കുന്നത് നിർത്തി. അല്ലെങ്കിൽ തന്നെ മനസില്ലാ മനസോടേയാണ് പോകുന്നത്.
“ആശേ അവൻ പോയോ എന്നു നോക്കിക്കേ? ഇല്ലെങ്കിൽ ഇത് കൊണ്ടു പോയി കൊടുക്ക്”
ആശയ്ക്ക് അറിയാമായിരുന്നു ഞാൻ എന്റെ വീട്ടിലേയ്ക് നടന്നു തുടങ്ങി എന്ന്.
അവൾ അതിനാൽ വീടിന്റെ പിന്നിലുള്ള വാതിലിലൂടെ പേപ്പറുമായി ഇരുട്ടത്ത് നടന്നു വന്നു.
“ശ്ശ് ശ്ശ്”
ഇരുട്ടത്തു നിന്നും ഞാൻ പതിയെ വിളിച്ചു.
എന്റെ അടുത്തെത്തിയതും ഞങ്ങൾ രണ്ടു പേരും അന്യേന്യം വാരി പുണർന്നു. മുഖത്തുള്ള ഉമ്മവയ്ക്കൽ അന്നാദ്യമായി മാറി.
