ലതിക ഓട്ടോക്കാരന്റെ പണവും നൽകിയിട്ട് അമ്മയേയും താങ്ങിപ്പിടിച്ച് ആങ്ങളയോടൊപ്പം ആ കുടിലിലേയ്ക് കയറി….
കോഴിക്കൂട് പോലുള്ള ഒരു കാലിത്തൊഴുത്തിന്റെ വലുപ്പമുള്ള ഓലമേഞ്ഞ മേൽക്കൂര നിലത്ത് ഇരുന്നാൽ എങ്ങനിരിയ്കും?
അതായിരുന്നു അവളുടെ വീട്..!
ഹൃദയത്തിലൂടെ ഒരു മുള്ളുകന്പി കുത്തിക്കയറ്റി വലിച്ചെടുത്ത അവസ്ഥയിൽ ആയിരുന്നു എന്റെ മനസ്സ് അപ്പോൾ!
ഞാൻ എന്നെത്തന്നെ ഒന്ന് നിയന്ത്രിച്ച ശേഷം പതിയെ ബൈക്ക് സ്റ്റാർട്ടാക്കി ലതികയുടെ വീടിന് മുൻപിലേയ്ക് പോയി….
വാതിൽക്കൽ ബൈക്ക് നിൽക്കുന്ന ശബ്ദം കേട്ട ലതിക ത്രികോണാകൃതിയിൽ ഉള്ള ഓലകുത്തി മറച്ച വീടിന് മുൻഭാഗത്തെ വാതിലു പോലുള്ള ഭാഗത്ത് വന്ന് നിന്ന് എത്തിനോക്കി….
ലതികയുടെ ചുരുങ്ങിയ കണ്ണുകൾ ആശങ്കയോടെ ഹെൽമറ്റ് ധാരിയായ എന്നിൽ പതിഞ്ഞ് ഒന്നും മനസ്സിലാകാതെ നിൽക്കുമ്പോൾ ഞാൻ പതിയെ തലയിൽ നിന്നും ഹെൽമറ്റ് ഊരിയെടുത്തു….
ഭയപ്പാട് മാറിയ ലതികയുടെ മുഖം കടലാസുപോലെ വിളറി വിവർണ്ണമായി…
“വറീച്ചാ നീയെങ്ങനിവിടെ…..?”
ലതികയുടെ പതറി ചതഞ്ഞ ഇടറിയ ശബ്ദം വിക്കി വിക്കി പുറത്ത് വന്നു….
“പൈസ സൂക്ഷിക്കുന്നത് പറഞ്ഞപ്പത്തന്നെ നിന്റെ വീടിനേപ്ഫറ്റി നീ പറഞ്ഞതീന്നു തന്നെ മനസ്സിലായാരുന്നു എങ്കിലും ഇത്ര ഗംഭീരമായിരുന്നു നിന്റെ ജീവിതമെന്ന് ചിന്തിച്ചതേയില്ല”
ഞാനിത് പറഞ്ഞപ്പോൾ ലതിക വിളറിയ ഒരു ചിരി ചിരിച്ചു!
“അതൊക്കെ നമുക്കു പിന്നെപ്പറയാം! അമ്മയ്കിതെന്ത് പറ്റി? ഇത്ര അവശതയായിട്ടുമെന്താ അഡ്മിറ്റാക്കാതെ അവരു തിരികെ വിട്ടത്…?”
ഞാൻ തിടുക്കത്തിൽ തിരക്കി!
“പനികൂടിയതാ… ഒരാഴ്ചയായി തൊടങ്ങീട്ട് അവരഡ്മിഷനാ പറഞ്ഞേ ഞാന്നിർബ്ബന്ധിച്ചു കെടത്താതെ ഇങ്ങുപോന്നതാ!
ആശൂത്രീക്കെടന്നാ ഇവന്റെകാര്യവെന്തുചെയ്യും! അതാ! ഡോക്ടറൊത്തിരി വഴക്കുംപറഞ്ഞാ മരുന്നിനു കുറിച്ചുതന്നതും”
ലതികയുടെ മറുപടി കേട്ടതും ഞാൻ തിരക്കി:
“അപ്പുറത്തൊന്നുമ്മനുഷേരല്ലേ താമസിക്കുന്നേ..?”
“അവരിവനെ പൊന്നുപോലെ കാത്തോളും പക്ഷേ മരുന്നു കൊടുക്കണേ ഞാവ്വേണം! ആഹാരത്തിനൊരു മണിക്കൂറു മുന്പും കഴിഞ്ഞും ഒക്കെയായി അഞ്ചാറെണ്ണവൊണ്ട് ഗുളികകൾ അതവരെക്കൊണ്ടു പറ്റില്ലതാ…
ഒരു ഗുളിക കൊറഞ്ഞാ അപ്പ വേദനയിളകും”
“ഇവിടെവിടാ ഒന്ന് ഫോൺ ചെയ്യാൻ സൌകര്യമുള്ളത്…?”
ഞാൻ ലതികയോട് ചോദിച്ചു. അവൾ ഞാൻ വന്ന വഴിയിലേയ്ക് ചൂണ്ടി….
“ദാ ആ വളവിനൊരു കടയുണ്ട് അവിടെ ചോദിച്ചാ ഫോൺചെയ്യാം ബൂത്തൊന്നുവല്ല രണ്ടുരൂപ കൊടുക്കണം!”
“ഹോസ്പിറ്റലിലേയ്ക് പോകാൻ റെഡിയായിക്കോ ഞാൻ ഗോകുലിനെ വിളിച്ചൊരു വണ്ടി പറഞ്ഞുവിടാൻ പറയട്ടെ!”
ലതികയുടെ അനുവാദത്തിന് കാക്കാതെ ഞാൻ ബൈക്കെടുത്ത് ആ കട ലക്ഷ്യമാക്കി നീങ്ങി….
ഗോകുലിനെ വിളിച്ച് ഒരു ടാക്സി പറഞ്ഞ് വിടാൻ പറഞ്ഞ ഞാൻ വഴി വിശദമായി പറഞ്ഞ് പുറമ്പോക്കിൽ മൂന്ന് കുടിലുകൾ ഉള്ളതിന്റെ മുന്നിൽ ബൈക്ക് ഇരിപ്പുണ്ടെന്ന് അടയാളവും പറഞ്ഞിട്ട് തിരികെ വീണ്ടും ലതികയുടെ അടുത്ത് എത്തി!
ഞാൻ ബൈക്ക് നിർത്തുമ്പോൾ അവൾ അപ്പുറത്തെ വീട്ടിൽ നിന്ന് ഒരു പഴയ പ്ളാസ്റ്റിക്ക് കസേരയുമായി വരുന്നുണ്ട്!
കസേര അവളുടെ വീടിന്റെ മുന്നിലെ അൽപ്പം തെളിച്ച് മുറ്റം പോലുള്ള സ്ഥലത്ത് ഇട്ടിട്ട് പറഞ്ഞു!
“ഇരിയ്കടാ മിറ്റത്തിരുത്താനേ നിവൃത്തിയുള്ളു!
“രണ്ടൂന്നു ദിവസേലും കെടക്കേണ്ടിവരും! നീയാ കൊച്ചിനൊള്ള മരുന്നോ തുണിയോ എന്താന്നാ ചെന്നെടുക്കെന്നെയിരുത്താതെ!”
ഞാൻ ദേഷ്യപ്പെട്ടതും അവൾ അകത്തേയ്കൊടി!
ആങ്ങളപ്പയ്യൻ പതിയെ പിച്ചവച്ച് നടക്കുവാൻ പഠിയ്കുന്ന കൊച്ച് കുട്ടികളെപ്പോലെ വാതിൽക്കലേയ്ക് വന്ന് ചിരിച്ച് പറഞ്ഞു:
“ഇരി ചേട്ടായീ….”
തളർച്ച ബാധിച്ചതെങ്കിലും നല്ല ഐശര്യമുള്ള മുഖം!
കുഴിയിലാണ്ടതെങ്കിലും നല്ല തിളക്കമുള്ള കണ്ണുകൾ!
“നീയിരിയടാ മോനേ.. ആട്ടെ നിന്റെ പേരെന്താ!”
ഞാൻ ആ കുട്ടിയെ അവന്റെ കൈകളിൽ പിടിച്ച് കസേരയിലേയ്ക് ഇരുത്താനായി ഓങ്ങിയതും ഓടിവന്ന ലതികയുടെ കൈകൾ എന്റെ കൈകൾ തട്ടിമാറ്റി!
“അയ്യോ പിടിക്കല്ലേടാ….! അവൻ സ്വന്തമായനക്കുന്നതല്ലാതെ കൈകാലുകളേ നമുക്ക് പിടിക്കാമ്മേല വേദനയെടുക്കും!”
എന്നെ തടഞ്ഞ ലതിക ആങ്ങളയോട്
“കൊച്ചതേലിരുന്നോടാ”
എന്ന് പറഞ്ഞിട്ട് അവൻ കാണാതെ എന്നെ കണ്ണ് കാട്ടി അകത്തേയ്ക് വിളിച്ചിട്ട് കുടിലിനുള്ളിലേയ്ക് കയറി…!
ഞാൻ കുനിഞ്ഞ് അകത്ത് കയറിയപ്പോൾ അമ്മ ഒരു പായിൽ ചാണകം മെഴുകിയ തണുത്ത തറയിൽ പുതച്ച് മൂടി കിടന്ന് വിറയ്കുന്നുണ്ട്…!
ആ കുടിലിന്റെ ഏറ്റവും ഉയരമുള്ള മദ്ധ്യഭാഗത്ത് പോലും എനിയ്ക് നിവർന്ന് നിൽക്കാൻ വയ്യ! അത്ര ഉയരമേയുള്ളു അതിന്…!
ലതിക ചുണ്ടുകൾ എന്റെ ചെവിയോട് ചേർത്ത് മന്ത്രിച്ചു:
“അവനോടു പഠിത്തത്തെപ്പറ്റിയൊന്നും ചോയിച്ചേക്കല്ലേ…!”
ഞാൻ തലകുലുക്കിയിട്ട് വീണ്ടും പുറത്തേയ്ക് ഇറങ്ങി….
“നീ പേരുപറഞ്ഞില്ലല്ലോടാ മോനേ…”
“ലതീഷ്….”
അവൻ ചിരിയോടെ മറുപടി പറഞ്ഞു. ആ മുഖത്ത് വിടരുന്ന പുഞ്ചിരി കാണുമ്പോൾ കാണുന്നവർക്ക് ഒരു നീറ്റലാണ് അനുഭവപ്പെടുക!
എന്റെ ബൈക്കിന് മുന്നിലായി മുകൾഭാഗം മഞ്ഞ നിറമുള്ള ഒരു കറുത്ത അംബാസിഡർ വന്ന് നിന്നു.
ഡ്രൈവർ പരിചയമുള്ള ആള് തന്നെയാണ്…!
വണ്ടി വന്ന് നിന്നപ്പോൾ തന്നെ ലതീഷ് കസേരയിൽ നിന്ന് എണീൽക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു….
ലതിക അമ്മയെ താങ്ങിപ്പിടിച്ച് കൊണ്ട് ചെന്ന് വണ്ടിയുടെ തുറന്ന പിൻവാതിലിലൂടെ അകത്തേയ്ക് കയറ്റി. തുണികളും മറ്റും അടങ്ങിയ കൂടുകളും ഒക്കെ എടുത്ത് വീടിന്റെ ഓലമറ എടുത്ത് ചാരി അടച്ച ലതിക വന്ന് വണ്ടിയിൽ കയറിയപ്പോൾ ലതീഷ് മുൻസീറ്റിൽ കയറിയിരുന്നു….
കാറ് സ്റ്റാർട്ടാക്കിയ ഡ്രൈവറോട് ഞാൻ കുനിഞ്ഞ് ആശുപത്രിയുടെ പേര് പറഞ്ഞപ്പോൾ ലതിക എന്നെയൊന്ന് നോക്കി!
ഞാൻ അവളെ സാരമില്ലെന്ന് കണ്ണടച്ച് കാണിച്ചു!
പ്രമുഖ സ്വകാര്യ ആശുപത്രിയുടെ പേര് കേട്ടതാണ് അവൾ ചെറിയൊരു ഞെട്ടലോടെ എന്നെ നോക്കാൻ കാര്യം!
കാറ് തിരിച്ച് പുറപ്പെട്ടപ്പോൾ ഞാൻ ബൈക്കുമെടുത്ത് കാറിനെ മറികടന്ന് മുന്നോട്ട് പോയി…
എനിയ്കെന്നാ മൈര് നോക്കാനാ!
ഫോൺബിൽ അടയ്കാൻ തന്ന പണം എന്റെ കൈയിലിരുന്നതും കൂട്ടി ലതികയ്ക് കൊടുത്തു എന്ന് പറഞ്ഞപ്പോൾ നിന്റെ കൈയിലിരുന്നത് അങ്ങനെ തന്നെ അവിടെ ഇരുന്നോട്ടെ എന്നും പറഞ്ഞ് വർഷേച്ചി തന്ന അയ്യായിരം എന്റെ പേഴ്സിൽ ഉണ്ട്!
അറുപിശുക്കൻ ആയ കെട്ടിയോൻ വർഷങ്ങളായി മറന്ന് കിടക്കുന്ന വർഷേച്ചിയുടെ പേരിലുള്ള രണ്ട് എഫ്.ഡികളിലായി വർഷേച്ചിയുടെ പക്കൽ ആറ് ലക്ഷത്തോളം രൂപയുണ്ട്.
അതിൽ നിന്ന് എത്ര വേണമെങ്കിലും ഇത്തരം നല്ല കാര്യങ്ങൾക്ക് വേണമെങ്കിൽ വിനിയോഗിയ്കാം എന്നത് പറഞ്ഞിട്ടും ഉണ്ട്!
ആശുപത്രിയിൽ എത്തി പെട്ടന്ന് അത്യാഹിത വിഭാഗത്തിൽ കയറ്റി ധ്രുതഗതിയിൽ പരിശോധനകളും ചികിത്സകളും നടന്നു. ഞങ്ങൾ മൂവരും അത്യാഹിത വിഭാഗത്തിന്റെ മുന്നിൽ കിടന്ന കസേരകളിൽ കാത്തിരുന്നു….