വാടാമുല്ലപ്പൂക്കൾ Like

” നീ കൈയെടുക്ക് എനിക്ക് പോണം ” ഞാൻ പറഞ്ഞു

“അമലേട്ടൻ എന്താ എന്നെ കൂടാതെ പോണേ… എന്താ എന്നോട് മിണ്ടാത്തെ… ഞാൻ അമലേട്ടന് ഇഷ്ടപെട്ട കോലുമിട്ടായി കൊണ്ടുവന്നല്ലോ ” അവൾ ചെറുതായി ചിണുങ്ങി
ഞാൻ അവളുടെ കൈ ബലമായി പിടിച്ചു മാറ്റിയിട്ട് പറഞ്ഞു

“പോടീ… അവളുടെ ഒരു കോലുമിട്ടായി…. എന്റെ അച്ഛനെ കൊന്നതിന്റെ സന്തോഷത്തിനാണോ.. പോയി നിന്റെ തന്തയോട് പറഞ്ഞേരെ അയാളോട് എണ്ണി എണ്ണി കണക്ക് പറയിക്കുന്ന്.. ”

“അമാലേട്ടാ…… “
ഒരു കരച്ചിലോടെ ആയിരുന്നു ആ വിളി…

” ഇനി മേലാൽ എന്നെ അങ്ങനെ വിളിച്ചു പോകരുത്.. നിന്റെ കൈയും പിടിച്ചു നടന്ന അമലേട്ടനെയും നിന്റെ അച്ഛൻ കൊന്നു…”

അവളെ തട്ടിമാറ്റി നടന്നകന്നപ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു… പക്ഷേ പക… അത് ഉള്ളിൽ എരിഞ്ഞുകൊണ്ടിരുന്നു… പക എന്നെ അന്ധനാക്കി..

അന്ന് മുതൽ അവൾ എന്റെ മുൻപിൽ വന്നിട്ടില്ല…. ഒരു ദിവസം ഒഴികെ…. എല്ലാ വർഷവും മകരം ഒന്നാം തീയതി ഞാൻ എവിടെ ആണെങ്കിലും അവൾ എന്നെ തേടി വന്നിരുന്നു… കൈയിൽ കുറേ വാടാമുല്ല പൂക്കളുമായി…..

‘അമാലേട്ടാ ഒന്ന് നിക്കുവോ’ ഈ ചോദ്യം എല്ലാ മകരമൊന്നിനും ഞാൻ കേട്ടുകൊണ്ടിരുന്നു… ഞാൻ തിരിഞ്ഞ് നോക്കില്ലെങ്കിലും ആ ചോദ്യം കൃത്യമായി തുടർന്ന്കൊണ്ടേ ഇരുന്നു…
എന്തുകൊണ്ടാണ് അവൾ എന്റെ പിറന്നാൾ മറക്കാതിരിക്കുന്നത്… അതിനും മാത്രം എന്താണ് ഞാൻ അവൾക് നൽകിയത്…

പല പ്രാവശ്യം ആട്ടി പായിച്ചു… എങ്കിലും എവിടെയുമെങ്കിലും അവൾ എന്റെ പിന്നാലെ ഉണ്ടാകും… ഒന്ന് കാണാൻ വേണ്ടിയായിരിക്കുമോ?… ഞാൻ എന്നോട് തന്നെ പലപ്പോളും ആ ചോദ്യം ചോദിച്ചിട്ടുണ്ട്..
ഒരിക്കലും മുൻപിൽ വരികയോ വിളിക്കുകയോ ചെയ്തിട്ടില്ല.. എന്റെ പിറന്നാളിന് ഒഴികെ… അവഗണന കൂടിയിട്ടും അത് മാത്രം മാറിയില്ല..

വർഷങ്ങൾ കടന്ന് പോയി… ഞാൻ ഒരിക്കലും വളർന്നു വരരുതെന്ന് ആഗ്രഹിച്ചത് എന്റെ ഏറ്റവും വലിയ ശത്രു തന്നെ ആയിരുന്നു… ‘അമ്മാവൻ’…

ഒളിഞ്ഞു തെളിഞ്ഞു പലപ്പോളും ആക്രമിച്ചു.. പരിഹാസം കൊണ്ട് തളർത്തി… അശ്രീകരം, ഗതിയില്ലാത്തവൻ ഇങ്ങനെ പല പേരുകളും ചാർത്തി തന്നു. പലപ്പോഴും ആളുകളുടെ മുൻപിൽ പരിഹാസ്യനാക്കി… അതിലേറ്റവും കുത്തി നോവിച്ചത് ഇതായിരുന്നു

” കുടുംബത്തിൽ പിറന്ന തന്തമാർ ഇല്ലെങ്കിൽ പിള്ളേരും കണക്കാരിക്കുന്നെ…. വല്ല നാട്ടീന്നും വന്നിട്ട് നല്ല കുടുംബത്തിലെ പെണ്ണുങ്ങളെ മയക്കിയെടുത്ത വൃത്തിക്കിട്ടവന്മാരുടെ മക്കൾക്ക് ഇങ്ങനെ വന്നില്ലെങ്കിലേ കുഴപ്പം ഉള്ളു… അശ്രീകരങ്ങൾ… ”

അനാഥനായ അച്ഛൻ അമ്മയെ നന്നായി തന്നെയാണ് നോക്കിയത് … അവിടെ സ്നേഹം നടിച്ചു തറവാടിന്റെ മാനം കളഞ്ഞെന്ന് പറഞ്ഞു സ്വന്തം സഹോദരിയുടെ ജീവിതം തകർത്ത ആട്ടിന്തോലിട്ട ചെന്നായയെ എന്ത് പേര് പറഞ്ഞായിരുന്നു വിളിക്കേണ്ടിയിരുന്നത്….

ഈ ലോകത്ത് ഞാൻ ഏറ്റവും കൂടതൽ വെറുത്തത് അയാളെ ആയിരുന്നു .. അയാളുടെ സന്തതിയിലും അയാളെ തന്നെ കണ്ടത് തെറ്റായി എനിക്ക് തോന്നിയിരുന്നില്ല.

പ്ലസ്ടു വരെയുള്ള പഠനം തട്ടി മുട്ടി തീർന്നു.. കാലം മാറുന്നതനുസരിചച്ചു ഒരുപാട് മാറ്റങ്ങൾ നാട്ടിൽ ഉണ്ടായി.. മാറാത്തതായി എന്റെ പകയും അവളുടെ അമലേട്ടനും മാത്രം നിലകൊണ്ടു.. ഡിഗ്രി പഠിക്കാതെ നല്ലജോലി കിട്ടില്ലെന്ന്‌ മനസിലായപ്പോൾ കോളേജിൽ രാത്രി ബാച്ചിന് ചേർന്നു.. രാവിലെ പ്ലംബിങ് വയറിംഗ് പണികൾക്കും പോയി തുടങ്ങി… എന്നും പണിക്ക് പോകുമ്പോൾ കണി അവളായിരുന്നു.. ഒരിക്കൽ പോലും ഞാൻ തിരിഞ്ഞ് നൊക്കില്ലന്ന് അറിഞ്ഞിട്ടും മുടങ്ങാതെ അവൾ വന്നുകൊണ്ടിരിക്കുന്നു…
ഡിഗ്രി കഴിഞ്ഞ് മുംബയിൽ ഒരു നല്ല ജോലി കിട്ടിയപ്പോൾ അങ്ങോട്ടേക്ക് ചേക്കേറാൻ തീരുമാനിച്ചു… അച്ഛൻ മരിച്ചശേഷം ഇരുട്ടുമുറിയിൽ ചങ്ങലയും കൂട്ടപിടിച്ച ഒതുങ്ങി കൂടിയ അമ്മയെയും പതിനെട്ടുകാരി അനുജത്തിയേം അയലത്തെ ചേച്ചിയുടെ സംരക്ഷണത്തിൽ സുരഷിതരായിരിക്കും എന്ന വിശ്വാസം ആയിരുന്നു കൂട്ട്..

ഞാൻ പോകുന്നതിന്റെ തലേന്നും അവളെ അമ്പലത്തിൽവച്ചുകണ്ടു… എന്റെ പേരിൽ പുഷ്പാഞ്ജലി നടത്തി പ്രസാദം വാങ്ങുന്നു… അന്നും എന്റെ കൈയിൽ നിന്നും ശകാരം വാങ്ങുമ്പോൾ അവൾ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു..
പോകുന്ന ദിവസവും കാറിന്റെ സൈഡ് മിററിൽ ഞാൻ കണ്ടു ഞാൻ പോകുന്നതും നോക്കി നിക്കുന്ന ഒരു ധാവണിക്കാരിയെ…

Leave a Reply

Your email address will not be published. Required fields are marked *