“കായംകുളത്ത് ഭാര്യമാരെ പരസ്പരം വെച്ചു മാറുന്ന വൻ സംഘം പിടിയിൽ ”
ഭാര്യ കൊണ്ടു വെച്ച ചായയും കുടിച്ചു കൊണ്ട് കാലത്തു തന്നെ പത്ര പാരായണം നടത്തിയത് അല്പം ഉച്ചത്തിൽ ആയിപ്പോയി.
ആവേശത്തിൽ തലക്കെട്ട് ഉറക്കെ വായിച്ചു കഴിഞ്ഞപ്പോഴാണ് സ്ഥല കാല ബോധം ഉണ്ടായത്. പെട്ടെന്നുണ്ടായ സംഭ്രമത്തിൽ ചുറ്റിലും ഒന്നു കണ്ണോടിച്ചു കൊണ്ട് വായിച്ചത് ആരെങ്കിലും കേട്ടോ എന്ന് നോക്കി.
‘ ഭാഗ്യം ആരും കേട്ടില്ല ‘ ..
ഭാര്യ അടുക്കളയിൽ ജോലിയിലാണ് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകൻ, ഓൺലൈൻ ക്ലാസ്സ് ആയത് കൊണ്ട് കമ്പ്യൂട്ടറിന് മുൻപിലാണ്.
പത്രത്തിൻ്റെ വീതിയേറിയ തലക്കെട്ടിന് താഴേക്ക് ചെറിയ അക്ഷരത്തിൽ കുനു കുന എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ബാക്കിയുള്ള കാര്യങ്ങൾ മനസ്സിൽ വായിച്ചു.
‘ എട്ടോളം പേർ വരുന്ന സംഘം ഭാര്യമാരെ പരസ്പരം വെച്ച് മാറുന്നതിനു വേണ്ടി കായംകുളത്ത് ഒരു ഹോട്ടലിൽ ഒത്തു കൂടി , അതിലൊരു ഭാര്യയ്ക്ക് ഈ ഇടപാടിൽ താൽപര്യമില്ലായിരുന്നു … ഹോട്ടലിൽ നിന്നും ഇറങ്ങിയോടി അവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു ‘
തുടർന്നുണ്ടായ സംഭവ വികാസങ്ങൾ വളരെ വിശദമായി പത്രത്തിൽ എഴുതി പിടിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ നമ്മുടെ നാട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണല്ലോ എന്ന് ഒരു നിമിഷം ഓർത്തു പോയി.
ഞാൻ ജയരാജൻ ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയറാണ് , ഭാര്യ ആര്യാ ദേവി വീടിൻ്റെ അടുത്തു തന്നെയുള്ള ഒരു യൂപി സ്കൂളിൽ ടീച്ചറാണ്. ഏക മകൻ അഖിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. കൊറോണാ ആയതു കൊണ്ട് ഭാര്യയ്ക്ക് സ്കൂളിൽ പോകേണ്ട കാര്യമില്ല , ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓൺ ലൈനായി കുട്ടികൾക്ക് എന്തെങ്കിലും ഒന്ന് പറഞ്ഞു കൊടുത്താൽ മതി.
സിറ്റ് ഔട്ടിൽ നിന്നും എഴുന്നേറ്റ് ചായ ഗ്ലാസ്സും എടുത്ത് പത്രം ടീപ്പോയിലേക്ക് ഇട്ടിട്ട് അകത്തേക്ക് കയറി സ്വീകരണ മുറിയുടെ ഒരു മൂലയിൽ തന്നെ സെറ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിൽ നടന്നു കൊണ്ടിരിക്കുന്ന മകൻ്റെ ഓൺലൈൻ ക്ലാസ്സിലേക്ക് ഒന്ന് കണ്ണോടിച്ചു കൊണ്ട് പതിയെ കിച്ചനിലേക്ക് നടന്നു.
ആര്യ അവിടെ തിരക്കിട്ട ജോലിയാണ്. പിന്നിലെ കാൽ പെരുമാറ്റം കേട്ട് ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് എന്നോടായി ചോദിച്ചു ,
“ഏട്ടന് ഇന്ന് പോണോ …?”
“പിന്നേ .. ഇന്ന് പോകണം എന്തേ ?
“ഹേയ് .. പത്രോം വായിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ തോന്നി ഇന്ന് പോകേണ്ടാന്ന് ”
കിച്ചനിലേ ക്ലോക്കിലേക്ക് നോക്കി ആര്യ പറഞ്ഞു.
സമയം അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് , എട്ട് നാൽപ്പത് ആയിരിക്കുന്നു.
“എന്തായി നിങ്ങടെ സ്കൂളിലെ കേസ് ..?”
“ഏട്ടാ , അത് ഞാൻ പറയാൻ വിട്ട് പോയി .. അടുത്ത ആഴ്ച ഡയറക്റ്റർ ബോർഡ് മീറ്റിംഗ് കൂടുന്നുണ്ട് .. എന്നോടും സുധാകരൻ സാറിനോടും ചെല്ലാൻ പറഞ്ഞിട്ടുണ്ട് സാക്ഷി പറയാൻ ”
“വെറുതെ വേണ്ടാത്ത പണിക്ക് പോകണ്ട ട്ടോ , അവനോക്കെ പക്കാ ക്രിമിനൽ ആയിരിക്കും ..”
“സ്കൂളിലെ പാവം കുട്ടികളുടെ അരി മോഷ്ടിച്ച് പലചരക്ക് കടക്കാരന് മറിച്ചു വിറ്റ ആ പ്യൂൺ രവിയെ വെറുതെ വിടണം എന്നാണോ ഏട്ടൻ പറയുന്നത് …”
“നമ്മള് സാധാരണക്കാരാണ് , വെറുതെ വല്ലവരുടെയും ശത്രുത മേടിച്ചു വെക്കരുത് ,
കുടുംബവും കുട്ടികളും ഒന്നും ഇല്ലാത്ത സുധാകരൻ സാറിന് ഈ കേസ് ഒന്നും ഒരു പ്രശ്നം അല്ല”
“ആ രവിയുടെ കഷ്ട്ട കാലത്തിനാണ് അരിയുമായി എൻ്റെയും സുധാകരൻ സാറിൻ്റെയും മുന്നിൽ തന്നെ വന്നു പെട്ടത്,
കൊറോണ കാരണം ഓൺലൈൻ ക്ലാസ്സ് ആയതുകൊണ്ടാണ് ഇല്ലെങ്കിൽ പണ്ടേ അവൻ്റെ ജോലി ഞാൻ കളയിപ്പിക്കുമായിരുന്നു .. ഈ ആര്യാ ദേവി ആരാണെന്ന് ഞാൻ അവന് കാണിച്ചു കൊടുക്കാം ”
അവൾ അത്യധികം ദേഷ്യത്തിലാണ് , വെറുതെ മൂഡ് കളയണ്ട എന്ന് കരുതി ഞാൻ വിഷയം മാറ്റി ,
“നിന്നെ പോലെ ഓൺലൈനിൽ കൂടെ പിള്ളാരെ പറ്റിക്കുന്ന പരിപാടി ഞങ്ങൾക് ഇല്ലല്ലോ”
ചായ ഗ്ലാസ്സ് കഴുകി വെച്ച് കൊണ്ട് ഞാൻ പറഞ്ഞു.
“ഉവ്വ് ഉവ്വ് സാറ് പോയി കുളിക്കാൻ നോക്ക്”
