സൂര്യനെ പ്രണയിച്ചവൾ- 11 Like

“പറയൂ…”

അയാള്‍ തിരികെ വന്ന് ഇരിപ്പിടത്തില്‍ ഇരുന്നപ്പോള്‍ അദ്ദേഹം ചോദിച്ചു.

“സര്‍ ഞാന്‍ വന്നത് മിനിസ്റ്റര്‍ പദ്മനാഭന്‍ തമ്പിയുടെ ഒരു കാര്യം സംസാരിക്കനാനാണ്…”

“അത് എനിക്ക് മനസിലായി…”

അയാള്‍ ഒന്ന് സംശയിച്ചു.

“സത്യത്തില്‍ മിനിസ്റ്റര്‍ എന്നെ അയച്ചതല്ല..ഞാന്‍…”

“മിനിസ്റ്റര്‍ നിങ്ങളെ അയച്ചതല്ല, നിങ്ങള്‍ സ്വന്തം ഇഷ്ട്ടപ്രകാരം വന്നതാണ് എന്നും മനസ്സിലായി…കാര്യം പറഞ്ഞാല്‍ മതി…!”

അദേഹത്തിന്‍റെ സ്വരഹത്തില്‍ അല്‍പ്പം പാരുഷ്യം കടന്നുവന്നു.

“സാറിന്‍റെ കൈയ്യില്‍ ഒരു ഡോസിയര്‍ ഉണ്ട്…അതിലെ ഡോക്യുമെന്റ്സ് ഒക്കെ സാര്‍ പബ്ലിഷ് ചെയ്യുകയാണ് എന്ന് കേട്ടു…”

“ബഹുമാനപ്പെട്ട മെമ്പര്‍ ഓഫ് പാര്‍ലിമെന്റ്…”

ബെന്നറ്റ്‌ നിവര്‍ന്നിരുന്നു.

“വളരെ സിമ്പിള്‍ ആയ ഒരു കാര്യമാണ് ഞാന്‍ ചെയ്യുന്നത്. എന്‍റെ ജോലി. ജേര്‍ണലിസ്റ്റ് എന്നാല്‍ ജേര്‍ണലിസം ചെയ്യുന്ന ആളാണ്‌. ജേര്‍ണലിസം റിപ്പോര്‍ട്ടിംഗ് ആണ്. കണ്ടെത്തിയ, സത്യമെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ട വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യലാണ് ഒരു ജേര്‍ണലിസ്റ്റിന്‍റെ ജോലി …”

“പക്ഷെ അത് പബ്ലിഷ്ഡ് ആയാല്‍ പദ്മനാഭന്‍ തമ്പി സര്‍ പിന്നെ ഉണ്ടാവില്ല. ജയിലില്‍ പോകേണ്ടി വരും!”

“അയാള്‍ ഡീലില്‍ നിന്നു പിന്മാറിയാല്‍ മതി. അയാള്‍ക്കെതിരെ കേസുണ്ടാവില്ല…”

“സാര്‍…”

വീണ്ടും ചുറ്റും നോക്കി പാര്‍ലമെന്‍റ്റ് അംഗം അനുനയ സ്വരത്തില്‍ പറഞ്ഞു.

“ഒരു ഓഫര്‍ ഉണ്ട്,”

“എത്രയാ?”

അദ്ദേഹം പുഞ്ചിരിയോടെ ചോദിച്ചു.

അദ്ധേഹത്തിന്റെ പുഞ്ചിരി കണ്ടപ്പോള്‍ തോമസ്‌ പാലക്കാടന് ആത്മവിശ്വാസം വര്‍ധിച്ചു.

“ഹണ്‍ഡ്രഡ് സി,”

തോമസ്‌ പാലക്കാടന്‍ ആവേശത്തോടെ പറഞ്ഞു.
“നൂറു കോടി!”

അദ്ദേഹം ചിരിച്ചു.

പിന്നെ ഒന്ന് നിവര്‍ന്നിരുന്നു.

“അതിനര്‍ത്ഥം തെറ്റ് ചെയ്യുന്നു എന്ന് മന്ത്രിക്ക് ബോധ്യമുണ്ട് എന്നല്ലേ?”

“അതിപ്പം സാര്‍!”

അയാള്‍ തല ചൊറിഞ്ഞു.

“അതിപ്പം ഇതിപ്പം എന്നല്ല പറയേണ്ടത്. ഞാന്‍ ക്ലിയര്‍ ആയി ഒന്നുകൂടി ചോദിക്കാം. നിയമവിരുദ്ധമായി ചൈനീസ് ടെലക്കോം കമ്പനി ടയാങ്ങുമായി പന്ത്രണ്ട് ലക്ഷം കോടിയുടെ ഇടപാട് ഉണ്ടാകാന്‍ പോകുന്നു എന്നത് നേരുതന്നെയല്ലേ?”

“അതെ!”

“അതില്‍ കമ്മീഷന്‍ മാത്രം അന്‍പതിനായിരം കൊടിയല്ലേ പദ്മനാഭന്‍ തമ്പിയ്ക്ക് കിട്ടാന്‍ പോകുന്നത്?”

“അതെ!”

ബെന്നറ്റ്‌ ഫ്രാങ്ക് ചിരിച്ചു.

“എനിക്കിപ്പോള്‍ നാലപ്പത്തി ഏഴ് വയസ്സുണ്ട്!”

അദ്ദേഹം തുടര്‍ന്നു.

“അത്യാഗ്രഹം മൂത്ത് ഇനി ഒരു നാല്‍പ്പത് വര്‍ഷം കൂടി ജീവിച്ചേക്കാം. മദ്യപാനം , പുകവലി, ഒന്നും ശീലമില്ലാത്തത് കൊണ്ട് ശരീരം അധികം ഡാമേജ് ആയിട്ടില്ല എന്ന അഹങ്കാരത്തില്‍ ആണിത് പറയുന്നത്…”

ഒന്ന് നിര്‍ത്തി അദ്ദേഹം അയാളെ നോക്കി.
ബെന്നറ്റ്‌ ഫ്രാങ്ക് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അയാള്‍ക്ക് മനസ്സിലായില്ല.

“ഇപ്പോള്‍ എത്രയൊക്കെ ആര്‍ഭാടം കാണിച്ച് ജീവിച്ചിട്ടും എനിക്ക് അന്‍പതിനായിരം രൂപയേക്കാള്‍ കൂടുതല്‍ ചിലവാകുന്നില്ല ഒരുമാസം”

അദ്ദേഹം തുടര്‍ന്നു.

“എന്നുവെച്ചാല്‍ ഒരു എന്‍റെ ചിലവ് എന്ന് പറയുന്നത് ഏകദേശം ആറുലക്ഷം രൂപ ആ കാല്‍ക്കുലേഷനില്‍ മുമ്പോട്ട്‌ പോയാല്‍ ഇനി എനിക്ക് ഏകദേശം രണ്ടരക്കോടി അല്ലെങ്കില്‍ കൂടിപ്പോയാല്‍ മൂന്ന്‍ കോടി രൂപ മതി അടുത്ത നാല്‍പ്പത് വര്‍ഷക്കാലം ജീവിക്കാന്‍….അപ്പോള്‍ എന്ത് ചെയ്യും ഞാന്‍ ഈ നൂറു കോടി കൊണ്ട്…?”

പരിഹസിക്കുകയാണ് അദ്ദേഹം തന്നെ എന്ന് അപ്പോഴാണ് തോമസ്‌ പാലക്കാടന് മനസ്സിലായത്.

“എനിക്ക് കിട്ടുന്ന ശമ്പളം ഏകദേശം രണ്ടു ലക്ഷമാണ് ഇപ്പോള്‍…”

അദ്ദേഹം തുടര്‍ന്നു.

“ഏകദേശം അത്രതന്നെയുണ്ട് എന്‍റെ ഭാര്യയ്ക്കും. ബഹുമാനപ്പെട്ട പാര്‍ലമെന്‍റ് അംഗത്തിന് ഞാന്‍ പറയുന്നത് മനസ്സിലാകുന്നുണ്ടോ?”

തോമസ്‌ പാലക്കാടന്‍ ഒരു ഇളിഭ്യച്ചിരി ചിരിച്ചു.

“ഇപ്പോള്‍ തന്നെ മുകേഷ് അംബാനിയേക്കാള്‍ അഹങ്കാരമുണ്ട് എനിക്ക്…”

ബെന്നറ്റ്‌ ഫ്രാങ്ക് ചിരിച്ചു.
“ഇനി നൂറു കോടി കൂടി കിട്ടിക്കഴിഞ്ഞാല്‍ ആ അഹങ്കാരമിത്തിരി കൂടും എന്നതല്ലാതെ മറ്റെന്തെങ്കിലും പ്രയോജനവുമുണ്ട് എന്നെനിക്ക് തോന്നുന്നില്ല…”

Leave a Reply

Your email address will not be published. Required fields are marked *