സൂര്യനെ പ്രണയിച്ചവൾ- 13

“എടാ!!”

മുറിവേറ്റ സിംഹത്തിന്റെ ക്രൌര്യത്തോടെ, പോലീസുദ്യോഗസ്ഥരുടെ വലയം ഭേദിച്ച് ജോയല്‍ പോത്തന്‍ ജോസഫിന്‍റെ നേരെ ചാടി വീണു.
“എന്തിനാടാ നീ എന്‍റെ പപ്പായെ….”

ജോയലിന്റെ കൈകള്‍ ദീര്‍ഘകായനായ പോത്തന്‍ ജോസഫിന്‍റെ കോളറില്‍ അമര്‍ന്നു.

“ആ നീയോ…?”

അയാള്‍ ജോയലിന്റെ കൈകള്‍ വിടുവിച്ചു.
അടുത്തേക്ക് ഓടിക്കൂടിയ പോലീസുദ്യോഗസ്ഥര്‍ അമ്പരന്നു.

“എടാ, സംഭവിക്കാന്‍ പാടില്ലാത്തതാ സംഭവിച്ചേ…വിഷമം ഉണ്ട്…ഞങ്ങള്‍ക്ക് വേറെ നിവൃത്തിയില്ലായിരുന്നു….അല്ലെങ്കില്‍ നിന്‍റെ അച്ഛന്‍ ഞങ്ങളെ…”

“ഛീ! പോടാ പട്ടീ!!”

ജോയല്‍ അലറി.
അവന്‍റെ ശബ്ദത്തിന്‍റെ മുഴക്കവും അതിലെ ക്രൌര്യവും ചുറ്റുമുള്ളവരെയും സ്തഭ്ധരാക്കി.
അവന്‍റെ മുഖത്തെ സംഹാരഭാവം കണ്ട് പോത്തന്‍ ജോസഫ് ചെറുതായി ഒന്ന് ഞെട്ടി.

“പിടിക്കെടാ ഇവനെ!”

അയാള്‍ കലിപൂണ്ടലറി.

ഹവല്‍ദാര്‍മ്മാര്‍ ജോയലിന്റെ നേരെ അടുത്തു.
ജോയലിന്റെ കണ്ണുകള്‍ അതിദ്രുതം ചുറ്റുംവീക്ഷിച്ചു.
സമീപത്ത് നിന്ന സബ്ബ് ഇന്‍സ്പെക്റ്ററുടെ അരയോട് ചേര്‍ന്ന് ഹോള്‍സ്റ്ററില്‍ കിടന്ന തോക്ക് അവന്‍ കൈക്കലാക്കി.
അപ്പോള്‍ പലയിടത്ത് നിന്നും മാധ്യമപ്രവര്‍ത്തകരുടെ ഒരു വലിയ സംഘം പോലീസ് സ്റ്റേഷനെ സാമീപിച്ചു.
ക്യാമറക്കണ്ണുകള്‍ വെളിച്ചം വിതറി.
ഫ്ലാഷ് ലൈറ്റുകള്‍ മിന്നിച്ചിതറി.
ഹാന്‍ഡ് മൈക്കുമായി മാധ്യമപ്രവര്‍ത്തകര്‍ അവരെ സമീപിച്ചു.

“ജോയല്‍ തോക്ക് താഴെയിടടാ!”

“ഫ!”

ജോയല്‍ ഉച്ചത്തില്‍ വീണ്ടും അലറി.

“എന്‍റെ പപ്പായെ കൊന്ന പട്ടീ! നിന്നെ ഞാന്‍!”

അടുത്ത നിമിഷം തോക്കില്‍ നിന്നും വെടിയുതിര്‍ന്നു.
മുറിവ് പറ്റിയ ഹവല്‍ദാറുടെ നെഞ്ച് തുളച്ച് വെടിയുണ്ട പാഞ്ഞു.
സ്റ്റേഷന്‍ മുറ്റത്ത് നിലവിളിയും ബഹളവുമുയര്‍ന്നു.
മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ഭയന്ന് പിമ്പിലേക്ക് മാറി.
ജോയലിന്റെ ഓരോ ചലനവും അവര്‍ ക്യാമറയില്‍ പകര്‍ത്തി.
ചുറ്റുപാടും പരിസരവും.
ആ നിമിഷം പോത്തന്‍ ജോസഫ് ഹോള്‍സ്റ്ററില്‍ നിന്നും തന്‍റെ തോക്കെടുത്തു.
എന്നാല്‍ അതിന് മുമ്പ് ജോയലിന്റെ തോക്കില്‍ നിന്നും രണ്ടാമത്തെ വെടി പോത്തന്‍ ജോസഫിനോടപ്പം വന്നിറങ്ങിയ പോലീസുകാരന്റെ നെറ്റി തുളച്ചു.
ബഹളവും തിക്കും തിരക്കും നിലവിളിയും മൂലം പോത്തന്‍ ജോസഫിന് വെടിവെയ്ക്കാനായില്ല.
ആ നിമിഷം സ്റ്റേഷന്‍ വളപ്പില്‍ കിടന്ന ഒരു ജീപ്പിലേക്ക് ജോയല്‍ ചാടിക്കയറി.
ആ നിമിഷം അവന്‍റെ തോള്‍ തുളച്ചുകൊണ്ട് വെടിയുണ്ട തറഞ്ഞു കയറി.

“ഒഹ്ഹ്ഹ!!!”

അവന്‍ അസഹ്യമായ വേദനയില്‍ അലറിക്കരഞ്ഞു.
എന്നാല്‍ വരുന്ന നിമിഷങ്ങളെയോര്‍ത്ത് അവന്‍ പെട്ടെന്ന് ജീപ്പ് കൊമ്പൌണ്ടിനു വെളിയിലെക്കെടുത്തു.
ചിതറിയോടുന്ന മാധ്യമപ്രവര്‍ത്തകരുടേയും പോതുജനങ്ങളുടെയും പോലീസുകാരുടെയും മധ്യത്തിലൂടെ അവന്‍ ജീപ്പ് ഗേറ്റിനു വെളിയിലെക്കെടുത്തു.
അപ്പോള്‍ രണ്ടാമത്തെ വെടിയുണ്ട അവന്‍റെ വയറിന്‍റെ സൈഡില്‍ തറഞ്ഞു.
കൊഴുത്ത രക്തം അവന്‍റെ വസ്ത്രങ്ങളെ നനച്ചുകൊണ്ട് ജീപ്പിന്‍റെ ഫ്ലോറിലേക്ക് വീണു.
എങ്കിലും പിടിക്കപ്പെട്ടു കഴിഞ്ഞാലുള്ള അവസ്ഥയോര്‍ത്ത്, അവശേഷിച്ച ജീവനും ഊര്‍ജ്ജവും സംഭരിച്ച് അവന്‍ അതിവേഗം മുമ്പോട്ട്‌ ഡ്രൈവ് ചെയ്തു.
[തുടരും]

Leave a Reply

Your email address will not be published. Required fields are marked *