സൂര്യനെ പ്രണയിച്ചവൾ- 2 Like

“എനിക്ക് ഈ ചോദ്യം നിന്നോട് ചോദിക്കാൻ നീയെപ്പഴാ മോനു എനിക്കൊരു ചാൻസ് തരുന്നേ?”

“ഏത് ചോദ്യം?”
“നീ നിന്റെ പെണ്ണിൻറെ ആദ്യമായി കണ്ടുമുട്ടിയ സ്ഥലം ഏത് എന്ന ചോദ്യം?”

രാകേഷ് ഉത്തരമായി വിദൂരതയിലേക്ക് നോക്കി. അപ്പോൾ മറുതീരത്ത് നിന്ന് ഇടയപ്പെൺകുട്ടിയുടെ പാട്ട് കേൾക്കാൻ തുടങ്ങി.
പ്രണയവും വിരഹവും തുളുമ്പി നിറഞ്ഞ പാട്ട്.

“അവൾക്ക് എന്തോ വിഷമമുണ്ട് എന്ന് തോന്നുന്നു മമ്മി,”

രാകേഷ് അവളിൽ നിന്ന് നോട്ടം മാറ്റാതെ പറഞ്ഞു.

“ഹെർ സോങ് ഈസ് സോ മെലാങ്കളിക്…സോ പെയിൻഫുൾ…”

“അവൾ തനിച്ചായിരിക്കാം മോനു…”

“ഞാനും തനിച്ചല്ലേ? എനിക്കാ പെയിൻ ഇല്ലല്ലോ?”

“നീ തനിച്ചോ?’

ഊർമ്മിള അവന്റെ തോളിൽ പിടിച്ചു.

“അപ്പോൾ ഞാനും പപ്പായുമോ?”

രാകേഷ് ഒന്നും പറഞ്ഞില്ല.

“നിനക്ക് പ്രേമിക്കാൻ സമയമായി…”

പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവർ പറഞ്ഞു.

“അതാണ് തനിച്ചാണ് എന്നൊക്കെ തോന്നുന്നത്…”

കഴിഞ്ഞ വർഷമാണ് മമ്മി അത് പറഞ്ഞത്. ശിവാലിക് കൊടുമുടിയുടെ ചുവട്ടിൽ ഒരുപാടാഗ്രഹിച്ച് കിട്ടിയ അവധിക്കാലമാഘോഷിക്കുമ്പോൾ. പപ്പാ കൂടെവന്ന കുടുംബ സുഹൃത്തുക്കളോടൊപ്പം കൂടാരത്തിനകത്ത് വല്ലപ്പോഴും മമ്മി അനുവദിക്കുന്ന മദ്യപാന ഉത്സവം തിമർത്ത് ആഘോഷിക്കുകയായിരുന്നു അപ്പോൾ.
മമ്മി പാഞ്ഞത് ശരിയാണ്.
ഇപ്പോൾ തനിക്ക് ഏകാന്തത തോന്നുന്നില്ല.
പ്രണയം ഒരു ഉത്സവമായി തനിക്ക് ചുറ്റും പാറിക്കളിക്കുകയാണ്. പ്രണയത്തിൻറെ നിറങ്ങൾ തനിക്ക് ചുറ്റും നൃത്തം ചെയ്യുകയാണ്.

യെസ്! ഐം നോട്ട് എലോൺ ബിക്കോസ് ഐം ഇൻ ലവ്….

അയാൾക്ക് വിളിച്ചു കൂവണമെന്ന് തോന്നി.

“സാർ,”

എരിവേനലിൽ കുളിരായി പെയ്തിറങ്ങിയ ആ പെൺ ജലധാരയെ മനസ്സിലും ബോധത്തിലും നിറച്ച് മുമ്പോട്ട് നടന്ന രാകേഷ് ആ വിളി കേട്ടില്ല.

“സാർ!”

വീണ്ടും വിളിയൊച്ച.
ങ്ഹേ? എവിടെയാണ് താൻ?
രാകേഷ് ചുറ്റും നോക്കി.

ഈശ്വരാ, താൻ ഇപ്പോൾ ക്യാമ്പ് ഓഫീസിനകത്താണ്!
ഇവിടെ എത്തിച്ചേർന്ന കാര്യം താൻ അറിഞ്ഞേയില്ല!

“സാർ!”
വിളിയൊച്ച വീണ്ടും.

“ങ്‌ഹാ, ഹാരിസ്…”

“സാർ, എല്ലാം റെഡിയാണ്…”

അടുത്തുനിന്ന യൂണിഫോം ധാരിയായ ചെറുപ്പക്കാരൻ പറഞ്ഞു.

“എന്ത് റെഡിയാണ് എന്ന്?”

“സാർ…സാർ മറന്നുപോയി എന്ന് തോന്നുന്നു…ഇന്ന് ക്യാമ്പിൽ പാർട്ടി അറേഞ്ച് ചെയ്യണമെന്ന് സാർ പറഞ്ഞില്ലേ?”

“ഓ…ഓക്കേ..ഐം സോറി…ഓക്കേ ഗെറ്റ് റെഡി എവരി ബഡി …ഞാൻ ദാ വന്നു,”

രാകേഷ് തൻറെ ഓഫീസിലേക്ക് കയറി.

“ഇതത്ര നല്ല ലക്ഷണമല്ലല്ലോ,”

കതക് തുറന്ന് ചിരിച്ചുകൊണ്ട് ലഫ്റ്റനെന്റ് റെജി ജോസ് പറഞ്ഞു.

“എന്ത്?”

ചിരിക്കാൻ ശ്രമിച്ചുകൊണ്ട് രാകേഷ് ചോദിച്ചു.

“റെജിമെൻറ്റ് എസ്റ്റാബ്ലിഷ്‌ ചെയ്ത ദിവസം ആഘോഷിക്കാൻ വേണ്ടി ഒരു മൈൽ നീളമുള്ള ലിസ്റ്റൊക്കെ ഹവിൽദാർക്കും ലാൻസ്നായക്ക് മാർക്കുമൊക്കെ കൊടുത്തിട്ട് അവര് നല്ല മണി മണി പോലെ അതൊക്കെ അറേഞ്ച് ചെയ്ത് കഴിഞ്ഞ് കാര്യം പറഞ്ഞപ്പോൾ ഒന്നുമറിയാത്തപോലെ…ഇതെന്ത് പറ്റി ക്യാപ്റ്റൻ സാർ?”

“അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്,”

അപ്പോൾ അങ്ങോട്ട് കയറിവന്ന സ്ട്രാറ്റജിക് ഗൈഡ് വിമൽ ഗോപിനാഥ് ചോദിച്ചു.

“ഇതെന്ത് പറ്റി ക്യാപ്റ്റൻ സാർ?”

പദവികളിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും അവരുടെ കമാൻഡിങ് ഓഫീസറാണ് രാകേഷ് എന്നിരുന്നാലും മൂവരും ഏറ്റവുമടുത്ത സുഹൃത്തുക്കളായിരുന്നു.

ഇതിന് മുമ്പുള്ള പല ഓപ്പറേഷനുകളിലും അവർ മൂവരും ഒരുമിച്ചുണ്ടായിരുന്നു.

കണ്ണുകളിൽ തിളക്കം നിറച്ച് രാകേഷ് അവരെ നോക്കി.

“ഞാൻ ഇന്ന് ഒരു പെണ്ണിനെ കണ്ടു….കാട് തുടങ്ങുന്നിടത്ത്,”

അയാൾ പറഞ്ഞു.

“അങ്ങനെ വരട്ടെ…അല്ലാതെ നീയിങ്ങനെ ഡ്രീമിയാകുന്നതല്ലല്ലോ!”

റെജി ചിരിച്ചു.

“എന്താ പേര്?”

“പേരോ?”

“എന്താ പേരില്ലേ? മൊത്തം നമ്പറാണോ?”

വിമൽ ചോദിച്ചു.

“പേരും നാളുമൊന്നുമറിയില്ല…”
നിരാശ നിഴലിക്കുന്ന സ്വരത്തിൽ രാകേഷ് പറഞ്ഞു. പിന്നെ ജനാലയിലൂടെ പുറത്തേക്ക് നോക്കി. കാടിൻറെ ഗഹനതയിലേക്ക്. മലനിരകൾക്കപ്പുറത്തേക്ക്.

“അതെന്നാ പേരും നാളും ഒന്നുമില്ലെങ്കിൽ അവളെന്നാ വനദേവതയോ?”

Leave a Reply

Your email address will not be published. Required fields are marked *