“എന്ത്?”
ചിരിക്കാൻ ശ്രമിച്ചുകൊണ്ട് രാകേഷ് ചോദിച്ചു.
“റെജിമെൻറ്റ് എസ്റ്റാബ്ലിഷ് ചെയ്ത ദിവസം ആഘോഷിക്കാൻ വേണ്ടി ഒരു മൈൽ നീളമുള്ള ലിസ്റ്റൊക്കെ ഹവിൽദാർക്കും ലാൻസ്നായക്ക് മാർക്കുമൊക്കെ കൊടുത്തിട്ട് അവര് നല്ല മണി മണി പോലെ അതൊക്കെ അറേഞ്ച് ചെയ്ത് കഴിഞ്ഞ് കാര്യം പറഞ്ഞപ്പോൾ ഒന്നുമറിയാത്തപോലെ…ഇതെന്ത് പറ്റി ക്യാപ്റ്റൻ സാർ?”
“അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്,”
അപ്പോൾ അങ്ങോട്ട് കയറിവന്ന സ്ട്രാറ്റജിക് ഗൈഡ് വിമൽ ഗോപിനാഥ് ചോദിച്ചു.
“ഇതെന്ത് പറ്റി ക്യാപ്റ്റൻ സാർ?”
പദവികളിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും അവരുടെ കമാൻഡിങ് ഓഫീസറാണ് രാകേഷ് എന്നിരുന്നാലും മൂവരും ഏറ്റവുമടുത്ത സുഹൃത്തുക്കളായിരുന്നു.
ഇതിന് മുമ്പുള്ള പല ഓപ്പറേഷനുകളിലും അവർ മൂവരും ഒരുമിച്ചുണ്ടായിരുന്നു.
കണ്ണുകളിൽ തിളക്കം നിറച്ച് രാകേഷ് അവരെ നോക്കി.
“ഞാൻ ഇന്ന് ഒരു പെണ്ണിനെ കണ്ടു….കാട് തുടങ്ങുന്നിടത്ത്,”
അയാൾ പറഞ്ഞു.
“അങ്ങനെ വരട്ടെ…അല്ലാതെ നീയിങ്ങനെ ഡ്രീമിയാകുന്നതല്ലല്ലോ!”
റെജി ചിരിച്ചു.
“എന്താ പേര്?”
“പേരോ?”
“എന്താ പേരില്ലേ? മൊത്തം നമ്പറാണോ?”
വിമൽ ചോദിച്ചു.
“പേരും നാളുമൊന്നുമറിയില്ല…”
നിരാശ നിഴലിക്കുന്ന സ്വരത്തിൽ രാകേഷ് പറഞ്ഞു. പിന്നെ ജനാലയിലൂടെ പുറത്തേക്ക് നോക്കി. കാടിൻറെ ഗഹനതയിലേക്ക്. മലനിരകൾക്കപ്പുറത്തേക്ക്.
“അതെന്നാ പേരും നാളും ഒന്നുമില്ലെങ്കിൽ അവളെന്നാ വനദേവതയോ?”
റെജി ചോദിച്ചു.
“അല്ലെങ്കിൽ കാട്ടിൽ ഏതെങ്കിലും പാലമരത്തിൽ കുടിയിരിക്കുന്ന യക്ഷിയോ?”
“പിന്നെ യക്ഷിയാണോ നല്ല പുത്തൻ ബി എം ഡബ്ലിയുവിൽ കയറിപ്പോകുന്നത്?”
രാകേഷ് ഈർഷ്യയോടെ ചോദിച്ചു.
“ആണോ? ബി എം ഡബ്ലിയു പോലെ ഒരു പോഷ് കാറിൽ കയറിപ്പോകുന്നത് കണ്ടെങ്കിൽ അത് വനദേവതയും വടയക്ഷിയും ബോണ്ട യക്ഷിയുമൊന്നുമാകാത്തില്ല…ഏതെങ്കിലും പൂത്ത കാശുള്ള വീട്ടിലെ ധനലക്ഷമിയുമായിരിക്കും….”
“ഹ! എന്നാലും ആരാ ആള്?”
അപ്പോൾ മേശപ്പുറത്തിരുന്ന രാകേഷിന്റെ മൊബൈൽ ശബ്ദിച്ചു.
“ആരാ?”
ഇരുവരും ഒരുമിച്ച് ചോദിച്ചു.
“ആർക്കറിയാം! നോക്കട്ടെ”
രാകേഷ് ഫോൺ കാതോട് ചേർത്ത് പിടിച്ചു.
“ഹലോ…ങ്‌ഹാ രാകേഷ്…യെസ് .. ക്യാപ്റ്റൻ രാകേഷ് മഹേശ്വർ….. പത്മനാഭൻ തമ്പി? ഏത് പത്മനാഭൻ ത…ഓ! ശരി ശരി! അങ്കിൾ …ഫ്രീയാണ് …അതിനെന്താ വരൂ വരൂ..റെജിമെൻറ്റിന്റെ ഫൗണ്ടിങ് ഡേയായത് കൊണ്ട് ഒരു ചെറിയ പാർട്ടി ക്യാമ്പിൽ അറേഞ്ച് ചെയ്തിട്ടുണ്ട്…വരൂ…എല്ലാവരും..ആന്റ്റിയും എല്ലാവരും…”
അയാൾ ഫോൺ താഴെ വെച്ച് മുമ്പിൽ നിൽക്കുന്ന സുഹൃത്തുക്കളെ നോക്കി.
ആരാ എന്താ എന്ന അർത്ഥത്തിൽ അവരിരുവരും രാകേഷിനെ നോക്കി.
“എന്റെ പൊന്നോ! ഒരു വൻ മുതലയാ! മുതലായെന്നു പറഞ്ഞാൽ പോരാ! സ്രാവ്! വമ്പൻ സ്രാവ്! മുൻ കേന്ദ്രമന്ത്രി പദ്മനാഭൻ തമ്പി…അയാൾക്ക് ഇവിടെ അടുത്ത് ഒരു എസ്റ്റേറ്റും ബംഗ്ളാവും ഉണ്ട്. പപ്പാടെ ബെസ്റ്റ് ഫ്രണ്ടാ! ജിഗരി ദോസ്ത്! പുള്ളി വരുന്നത്രെ….”
“അതിനെന്താ വരട്ടെ!”
റെജി പറഞ്ഞു.
“മുൻ കേന്ദ്ര മന്ത്രി എന്ന് പറഞ്ഞാ ഇനീം മന്ത്രിയാകും എന്നർത്ഥം. വല്ല ട്രാൻസ്ഫറോ അങ്ങനെ എന്തെങ്കിലും ആവശ്യം ഒക്കെ വരുമ്പം ഇതുപോലത്തെ ആളുകളെ ഒക്കെ ഒന്ന് കണ്ടുവെക്കുന്നത് നല്ലതാ…”
“എന്റെ റെജി നീ പറയുന്നത് പോലെയല്ല കാര്യങ്ങൾ!”
അസഹിഷ്ണുത നിറഞ്ഞ സ്വരത്തിൽ രാകേഷ് പറഞ്ഞു.
“പുള്ളീം വൈഫും മാത്രമല്ല വരുന്നേ. കൂട്ടത്തി അയാടെ മോളും ഉണ്ട്,”
“അതിനെന്താ! വരട്ടെ ക്യാപ്റ്റൻ സാറേ. ക്യാമ്പിൽ ഇടയ്ക്ക് ഒരു പെണ്മണം ഒക്കെ ഉണ്ടായി എന്ന് വെച്ച് നമുക്ക് കോർട്ട് മാർഷൽ ഒന്നും കിട്ടാൻ പോകുന്നില്ല…”
“ഓ! ഇവമ്മാരോട് ഞാൻ എങ്ങനെയാ ഒന്ന് പറഞ്ഞ് മനസ്സിലാക്കുന്നത് എന്റെ ഈശ്വരന്മാരെ!”
രാകേഷ് തലയിൽ കൈവെച്ചു.
“എടാ ഇതൊരു പെണ്ണുകാണൽ ചടങ്ങു പോലെയാ. മമ്മി വിളിച്ചു പറഞ്ഞാരുന്നു. അയാൾക്ക് ഒരു മോളുണ്ട്. അയാൾക്ക് എന്നെ അവളെക്കൊണ്ട് കെട്ടിക്കണമെന്നാഗ്രഹമുണ്ട് എന്നൊക്കെ…അതാ ലൈൻ ഓഫ് ആക്ഷൻ! മനസ്സിലായോ മന്ദബുദ്ധി പട്ടാളമേ?”
“അതിനെന്താ?”
വിമൽ ചോദിച്ചു.
“അവള് നിനക്ക് ചേരുന്ന കുട്ടിയാണെങ്കിൽ കെട്ടണം,”
“മിണ്ടരുത്!”
രാകേഷ് ഒച്ചയിട്ടു.
“ആദ്യമായിട്ട് ഒരു പെണ്ണിനെ ഇഷ്ടപ്പെട്ട ദിവസമാണ് ഇന്ന്. നിങ്ങളൊക്കെ പറയാറില്ലേ അസ്ഥിക്ക് പിടിച്ചു ഇറച്ചിക്ക് പിടിച്ചു ചോരക്ക് പിടിച്ചു എന്നൊക്കെ? അതേ ഫീലാണ് എന്റെ സോൾജിയേഴ്സേ എനിക്കിപ്പോൾ. അപ്പോഴെങ്ങനെയാ ഞാൻ പദ്മനാഭൻ തമ്പിയുടെ മോളെ കെട്ടുന്നത്?”
“എന്റെ കർത്താവേ!”
റെജി തലയിൽ കൈവെച്ചു.
“ഒരു പെണ്ണിനെ ജസ്റ്റ് ഒന്ന് കണ്ടപ്പോഴേക്കും അസ്ഥിക്ക് പിടിക്കുന്നവമ്മാരെ ഞാനാദ്യം കാണുവാ! കൊള്ളാം! സൂപ്പർ!”
“അതിനു നിനക്ക് അവളുടെ പേരറിയില്ല ആരാണ് എന്നുപോലും അറിയില്ല! പിന്നെ എങ്ങനെയാ?”
“സാർ,”
പിമ്പിൽ, വാതിൽക്കൽ നിന്ന് ഒരു ശബ്ദം കേട്ട് മൂവരും തിരിഞ്ഞുനോക്കി.
ഒരു ഹവിൽദാറാണ്.
“എന്താ ജെയിംസ്?”
രാകേഷ് ചോദിച്ചു.
“സാറിന് ഒരു വിസിറ്ററുണ്ട്!”
അയാൾ അറിയിച്ചു.
“എക്സ് ക്യാബിനറ്റ് മിനിസ്റ്റർ പദ്മനാഭൻ തമ്പിയും ഫാമിലിയും…”
“ങ്ഹേ?”
രാകേഷ് അദ്‌ഭുതപ്പെട്ടു.
“ഇയാൾ ഇത്രവേഗന്ന് എത്തിയോ? അപ്പോൾ ഇത്രേം അടുത്താനോ അയാടെ എസ്റ്റേറ്റും ബംഗ്ളാവും?”
“ഇത്ര വേഗം വന്നെങ്കിൽ കൂടെ പോറ്റിയും മണ്ഡപവും ഒക്കെ കാണും. കയ്യോടെ കെട്ടിക്കാനായിരിക്കും!”
റെജി ചിരിച്ചു.
“അങ്ങനെയെങ്ങാനും സംഭവിച്ചാൽ…”
രാകേഷ് റെജിയുടെ നേരെ വിരൽ ചൂണ്ടി.
“നായിന്റെ മോനെ, നസ്രാണീ! ആ ജോയൽ ബെന്നറ്റിന് ഞാൻ കൊട്ടേഷൻ കൊടുക്കും! നിന്നെ തട്ടാൻ!”
വിമൽ റെജിയുടെ നേരെ നോക്കി അർത്ഥഗർഭമായ പുഞ്ചിരിച്ചു.
“ങ്ഹാ! നിങ്ങള് അങ്ങോട്ട് ചെല്ല്! ഞാനപ്പോഴേക്കും എക്സ് മിനിസ്റ്റർ സ്രാവിനെ ഒന്നുകാണട്ടേ,”
രാകേഷ് പുറത്തേക്കിറങ്ങി.
“ഞങ്ങളും വരാം,”
അയാൾക്ക് പിന്നാലെ ചെന്ന് ഇരുവരും പറഞ്ഞു.
“സ്രാവെങ്ങാനും ക്യാപ്റ്റൻ സാറിനെ പിടിച്ചു വിഴുങ്ങാതെ നോക്കാൻ രണ്ടുമൂന്ന് പേര് കൂടെയുള്ളത് നല്ലതാ. അല്ലെങ്കിൽ ജോയൽ ബെന്നറ്റ് എന്ന കൊടും ഭീകരനെ പിടിക്കാൻ പോകുമ്പം ഞങ്ങൾക്ക് ലീഡർ ഇല്ലാതെ പോകും,”
റെജി പറഞ്ഞു.
“കരിനാക്ക് വളച്ച് പറയാതെ വരുന്നുണ്ടേ ഒന്ന് വാടാ,”
രാകേഷ് തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.
ക്യാമ്പ് ഓഫീസിന്റെ വിസിറ്റേഴ്സ് റൂമിലേക്ക് അവർ കടന്നു.
ആഭിജാത്യവും സൗന്ദര്യവും തുളുമ്പുന്ന ഒരു മധ്യവയസ്ക്കനും കൂടെയുണ്ടായിരുന്ന സുന്ദരിയായ ഒരു സ്ത്രീയും രാകേഷിനെയും കൂട്ടുകാരെയും കണ്ടപ്പോൾ എഴുന്നേറ്റു.
“ഹലോ!”
മുഴക്കമുള്ള സ്വരത്തിൽ അയാൾ പറഞ്ഞു.
“ക്യാപ്റ്റൻ രാകേഷ്…?”
അയാൾ രാകേഷിന്റെ നേരെ വിരൽ ചൂണ്ടി.
“ദ സെയിം..”