“ഒന്നുണ്ട്!”
ദൃഡസ്വരത്തില്‍ ഗായത്രി പറഞ്ഞു. ചുറ്റും നിന്നിരുന്ന ദീര്‍ഘവൃക്ഷങ്ങളുടെ ചില്ലകളില്‍ കാറ്റിരമ്പിയാര്‍ക്കാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍.
രാകേഷ് അവളെ നോക്കി.
“ഒരാളെക്കൂടി കാണാനുണ്ട്. ഒരാളെക്കണ്ട് യാത്ര പറയാനുണ്ട്…”
പ്രകൃതിയ്ക്ക് ഒരു രൌദ്രഭാവം കൈവന്നത് രാകേഷ് ശ്രദ്ധിച്ചു. ഇലച്ചാര്‍ത്ത് അകന്നുമാറുമ്പോള്‍ ആകാശം കൂറ്റന്‍ മഴമേഘങ്ങളെ കാണിച്ചു തരുന്നു…..
“ആരെ?”
രാകേഷ് ആകാംക്ഷയോടെ ചോദിച്ചു.
“പദ്മനാഭന്‍ തമ്പിയെ!”
അവള്‍ പറഞ്ഞു. കണ്ണില്‍ തിളങ്ങുന്ന ഒരു പുഞ്ചിരിയായിരുന്നു രാകേഷിന്റെ പ്രതികരണം. മിന്നല്‍പ്പിണര്‍ കാത്ത് മരങ്ങള്‍ വിറച്ചു.
*********************************************************************
നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പുതിയ വീടിന്‍റെ മൂന്നാമത്തെ ഫ്ലോറില്‍, നില്‍ക്കുകയായിരുന്നു പദ്മനാഭന്‍ തമ്പി, സാവിത്രിയോടൊപ്പം. സ്ലാബ് കാസ്റ്റിംഗ് ജോലികള്‍ കഴിഞ്ഞതേയുള്ളൂ. നാളെയെ പ്ലാസ്റ്ററിങ്ങ് ജോലികള്‍ തുടങ്ങുകയുള്ളൂ. കൊണ്ട്രാക്റ്ററുടെ മകളുടെ വിവാഹമായതിനാല്‍ തൊഴിലാളികള്‍ക്ക് അവധി കൊടുത്തിരിക്കുന്നു. “ഇത് മോളുടെ പേരിലായിരിക്കും…”
അയാള്‍ പറഞ്ഞു.
“കേരളത്തിലെ ഏറ്റവും എക്സ്പെന്‍സീവ് ആയ, ഏറ്റവും സ്റ്റൈലിസ്റ്റിക്കായ വീട്! എന്‍റെ സ്വപ്നമായിരുന്നു അത്….ഗായത്രി ഭവന്‍!”
സാവിത്രി അയാളുടെ വാക്കുകള്‍ക്ക് ശ്രദ്ധകൊടുക്കുന്നുണ്ടായിരുന്നില്ല.
പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്‍റെ മുന്‍ഭാഗം വശ്യമനോഹരമായ പുല്‍മൈതാനായിരുന്നു. അതിനപ്പുറത്ത് ആകാശത്തേക്ക് ഉയര്‍ന്നു പോകുന്ന നീലമലകള്‍.
പുല്‍മൈതാനത്തിനും മലകള്‍ക്കുമിടയില്‍ നീല നാടപോലെ ഗായത്രിപ്പുഴ.
“പക്ഷെ…”
കണ്ണട ഊരിക്കൊണ്ട് വിദൂരതയിലേക്ക് നോക്കി അയാള്‍ പറഞ്ഞു.
“അവളിപ്പോള്‍ ഒരു ഇന്‍റെര്‍നാഷണല്‍ ഭീകരന്‍റെ പിടിയില്‍….”
സാവിത്രി എന്നിട്ടും അയാളെ നോക്കിയില്ല. കാടാമ്പുഴയ്ക്കുള്ള യാത്ര മാറ്റിവെച്ച് തിരികെ വീട്ടിലെത്തിയതായിരുന്നു അവര്‍.
“മോളെ ഒരു കാരണവശാലും അവന് കൈമാറാന്‍ പാടില്ലായിരുന്നു!”
അയാള്‍ ശബ്ദമുയര്‍ത്തി.
“വിഷയത്തിന്‍റെ ഗൌരവമറിയാതെ സംസാരിക്കരുത്!”
സാവിത്രിയുടെ ശബ്ദവുമുയര്‍ന്നു. അയാള്‍ തെല്ലൊന്നുമല്ല അപ്പോളമ്പരന്നത്. അങ്ങനെയൊരു പ്രതികരണം ആദ്യമായാണ് സാവിത്രിയില്‍ നിന്നും. എപ്പോഴും ശാന്തത, സാത്വികത, കുലീനമായ മൌനം. അതൊക്കെയാണ് അവരുടെ മുഖത്തും സ്വഭാവത്തിലും മുന്നിട്ടു നിന്നത്. ഇപ്പോള്‍ അവരുടെ ശബ്ദമുയര്‍ന്നിരിക്കുന്നു. എന്തായിരിക്കാം കാരണം? അയാള്‍ സംശയിച്ചു.
“എന്‍റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു?”
ഗൌരവം വിടാതെ സാവിത്രി ചോദിച്ചു. പദ്മനാഭന്‍ തമ്പിയ്ക്ക് ഒന്നും
പറയാനായില്ല. അപ്പോഴേക്കും അയാളുടെ മൊബൈലിലേക്ക് ഒരു കോള്‍ വന്നു.
“ഹോം സെക്രട്ടറി!”
പദ്മനാഭന്‍ സാവിത്രിയോടടക്കിയ ശബ്ദത്തില്‍ പറഞ്ഞു.
അയാള്‍ ഫോണിലൂടെ ഗൌരവത്തില്‍ സംസാരിക്കുന്നത് സാവിത്രി കണ്ടു.
“ശ്യെ!!”
ഫോണിലൂടെയുള്ള സംസാരമാവസാനിപ്പിച്ച് നിരാശ നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
“ആ പരനാറീടെ ഡിമാന്‍ഡ് ഗവണ്മെന്റ് അംഗീകരിച്ചു….”
“അപ്പം സന്തോഷിക്കുവല്ലേ വേണ്ടത്?”
സാവിത്രി പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു.
“ഇങ്ങനെ ബുദ്ധി ഇല്ലാതെ സംസാരിക്കല്ലേ!”
അയാള്‍ കയര്‍ത്തു.
“രാകേഷ് ഏത് നിമിഷോം അവനെ പിടിക്കും. തൊട്ടടുത്ത് എത്തി. അപ്പോള്‍ അയാടെ ഡിമാന്‍ഡ് അംഗീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?”
അയാള്‍ ചോദിച്ചു.
“മാത്രമല്ല അവന്‍ നമ്മുടെ മോളെ ഒരു ചുക്കും ചെയ്യില്ല!”
“നിങ്ങള്‍ക്ക് അക്കാര്യത്തില്‍ ഉറപ്പുണ്ട് അല്ലെ?”
സാവിത്രിയുടെ പെട്ടെന്നുള്ള ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം പദ്മനാഭന്‍ ഒന്ന് പതറി.
“നിങ്ങള്‍ക്ക് ഉറപ്പുണ്ട്…”
അവര്‍ തുടര്‍ന്നു.
“അതിനേക്കാള്‍ ഉറപ്പുണ്ട് എനിക്ക്. ജോയല്‍ നമ്മുടെ മോളെ ഒന്നും ചെയ്യില്ല എന്ന്!”
“ജോയലോ?”
