സൂര്യനെ പ്രണയിച്ചവൾ- 24

“ഓപ്പറേഷന്‍ ടെര്‍മിനേറ്റ് ചെയ്യുന്ന കാര്യം ഞാന്‍ അനൌണ്‍സ് ചെയ്യാന്‍ പോകുവാ. പിന്നെ ഇന്നോ നാളെയോ പാക്കപ്പ് ചെയ്യും…അതുകൊണ്ട്…”

ട്രാന്‍സ്മിറ്റര്‍ എടുത്തുകൊണ്ട് രാകേഷ് വീണ്ടും ചുറ്റും നോക്കി.

“നിങ്ങള്‍ രണ്ടും ഇപ്പം തന്നെ ഇവിടം വിട്ടുപോ! ഷബ്നത്തിന്‍റെ ബോഡി സേഫ് ആയി മൊള്‍ഡോവാ എംബസ്സിയിലെത്തും…”

“രാകേഷ്…”

ജോയല്‍ അവന്‍റെ കൈപിടിച്ച് അമര്‍ത്തി.

“മറക്കില്ല ഞാനിത്….സ്വയം പരാജയമേറ്റ് വാങ്ങി …ഞങ്ങള്‍ക്ക് വേണ്ടി….”

“ശരിയാ…”

അവന്‍ ചിരിച്ചു.

“ഏറ്റെടുത്ത ഒരു മിഷന്‍ ഫെയില്‍ഡ്‌ ആകുന്നത് ആദ്യമാ… പക്ഷെ ഇതുപോലെ വിജയിച്ച ഒരു ഫീല്‍ ഇങ്ങനെ ഇതുപോലെ കിട്ടുന്നത് ഈ ഫെയിലറിലാ…നേരാണ് ഞാന്‍ പറയുന്നത്…ഇതിനു മുമ്പ് വിജയിച്ചപ്പം അപ്പോള്‍പ്പോലും ഇങ്ങനെ ഒരു ഫീല്‍ കിട്ടിയിട്ടില്ല…ഒരു പ്രണയം വിജയിക്കുന്നത് കാണാന്‍ പറ്റിയല്ലോ! നിങ്ങളുടെ പ്രണയം വിജയിപ്പിക്കുന്ന നാടകത്തില്‍ ഒരു ചെറിയ റോള്‍ ചെയ്യാന്‍ ഭാഗ്യമുണ്ടായില്ലേ?”

രാകേഷ് ചിരിച്ചു.

“ഒരു പ്രണയം വിജയിക്കുന്നത് പോലെ മഹത്തരമായി മറ്റൊന്നും വിജയിക്കില്ല, ലോകത്ത്!”

ഗായത്രിയും ജോയലും പരസ്പ്പരം നോക്കി.

“ഇനി നിക്കണ്ട! വിട്ടോ. ഇനി ചെയ്യാന്‍ ബാക്കിയൊന്നുമില്ലല്ലോ!”

രാകേഷ് ഇരുവരേയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.

“ഒന്നുണ്ട്!”

ദൃഡസ്വരത്തില്‍ ഗായത്രി പറഞ്ഞു. ചുറ്റും നിന്നിരുന്ന ദീര്‍ഘവൃക്ഷങ്ങളുടെ ചില്ലകളില്‍ കാറ്റിരമ്പിയാര്‍ക്കാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍.
രാകേഷ് അവളെ നോക്കി.

“ഒരാളെക്കൂടി കാണാനുണ്ട്. ഒരാളെക്കണ്ട് യാത്ര പറയാനുണ്ട്…”

പ്രകൃതിയ്ക്ക് ഒരു രൌദ്രഭാവം കൈവന്നത് രാകേഷ് ശ്രദ്ധിച്ചു. ഇലച്ചാര്‍ത്ത് അകന്നുമാറുമ്പോള്‍ ആകാശം കൂറ്റന്‍ മഴമേഘങ്ങളെ കാണിച്ചു തരുന്നു…..

“ആരെ?”

രാകേഷ് ആകാംക്ഷയോടെ ചോദിച്ചു.

“പദ്മനാഭന്‍ തമ്പിയെ!”

അവള്‍ പറഞ്ഞു. കണ്ണില്‍ തിളങ്ങുന്ന ഒരു പുഞ്ചിരിയായിരുന്നു രാകേഷിന്റെ പ്രതികരണം. മിന്നല്‍പ്പിണര്‍ കാത്ത് മരങ്ങള്‍ വിറച്ചു.

*********************************************************************

നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പുതിയ വീടിന്‍റെ മൂന്നാമത്തെ ഫ്ലോറില്‍, നില്‍ക്കുകയായിരുന്നു പദ്മനാഭന്‍ തമ്പി, സാവിത്രിയോടൊപ്പം. സ്ലാബ് കാസ്റ്റിംഗ് ജോലികള്‍ കഴിഞ്ഞതേയുള്ളൂ. നാളെയെ പ്ലാസ്റ്ററിങ്ങ് ജോലികള്‍ തുടങ്ങുകയുള്ളൂ. കൊണ്ട്രാക്റ്ററുടെ മകളുടെ വിവാഹമായതിനാല്‍ തൊഴിലാളികള്‍ക്ക് അവധി കൊടുത്തിരിക്കുന്നു. “ഇത് മോളുടെ പേരിലായിരിക്കും…”

അയാള്‍ പറഞ്ഞു.

“കേരളത്തിലെ ഏറ്റവും എക്സ്പെന്‍സീവ് ആയ, ഏറ്റവും സ്റ്റൈലിസ്റ്റിക്കായ വീട്! എന്‍റെ സ്വപ്നമായിരുന്നു അത്….ഗായത്രി ഭവന്‍!”

സാവിത്രി അയാളുടെ വാക്കുകള്‍ക്ക് ശ്രദ്ധകൊടുക്കുന്നുണ്ടായിരുന്നില്ല.

പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്‍റെ മുന്‍ഭാഗം വശ്യമനോഹരമായ പുല്‍മൈതാനായിരുന്നു. അതിനപ്പുറത്ത് ആകാശത്തേക്ക് ഉയര്‍ന്നു പോകുന്ന നീലമലകള്‍.

പുല്‍മൈതാനത്തിനും മലകള്‍ക്കുമിടയില്‍ നീല നാടപോലെ ഗായത്രിപ്പുഴ.

“പക്ഷെ…”

കണ്ണട ഊരിക്കൊണ്ട് വിദൂരതയിലേക്ക് നോക്കി അയാള്‍ പറഞ്ഞു.

“അവളിപ്പോള്‍ ഒരു ഇന്‍റെര്‍നാഷണല്‍ ഭീകരന്‍റെ പിടിയില്‍….”

സാവിത്രി എന്നിട്ടും അയാളെ നോക്കിയില്ല. കാടാമ്പുഴയ്ക്കുള്ള യാത്ര മാറ്റിവെച്ച് തിരികെ വീട്ടിലെത്തിയതായിരുന്നു അവര്‍.

“മോളെ ഒരു കാരണവശാലും അവന് കൈമാറാന്‍ പാടില്ലായിരുന്നു!”

അയാള്‍ ശബ്ദമുയര്‍ത്തി.

“വിഷയത്തിന്‍റെ ഗൌരവമറിയാതെ സംസാരിക്കരുത്!”

സാവിത്രിയുടെ ശബ്ദവുമുയര്‍ന്നു. അയാള്‍ തെല്ലൊന്നുമല്ല അപ്പോളമ്പരന്നത്. അങ്ങനെയൊരു പ്രതികരണം ആദ്യമായാണ്‌ സാവിത്രിയില്‍ നിന്നും. എപ്പോഴും ശാന്തത, സാത്വികത, കുലീനമായ മൌനം. അതൊക്കെയാണ്‌ അവരുടെ മുഖത്തും സ്വഭാവത്തിലും മുന്നിട്ടു നിന്നത്. ഇപ്പോള്‍ അവരുടെ ശബ്ദമുയര്‍ന്നിരിക്കുന്നു. എന്തായിരിക്കാം കാരണം? അയാള്‍ സംശയിച്ചു.

“എന്‍റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു?”

ഗൌരവം വിടാതെ സാവിത്രി ചോദിച്ചു. പദ്മനാഭന്‍ തമ്പിയ്ക്ക് ഒന്നും
പറയാനായില്ല. അപ്പോഴേക്കും അയാളുടെ മൊബൈലിലേക്ക് ഒരു കോള്‍ വന്നു.

“ഹോം സെക്രട്ടറി!”

പദ്മനാഭന്‍ സാവിത്രിയോടടക്കിയ ശബ്ദത്തില്‍ പറഞ്ഞു.

അയാള്‍ ഫോണിലൂടെ ഗൌരവത്തില്‍ സംസാരിക്കുന്നത് സാവിത്രി കണ്ടു.

“ശ്യെ!!”

ഫോണിലൂടെയുള്ള സംസാരമാവസാനിപ്പിച്ച് നിരാശ നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.

“ആ പരനാറീടെ ഡിമാന്‍ഡ് ഗവണ്മെന്റ് അംഗീകരിച്ചു….”

“അപ്പം സന്തോഷിക്കുവല്ലേ വേണ്ടത്?”

സാവിത്രി പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു.

“ഇങ്ങനെ ബുദ്ധി ഇല്ലാതെ സംസാരിക്കല്ലേ!”

അയാള്‍ കയര്‍ത്തു.

“രാകേഷ് ഏത് നിമിഷോം അവനെ പിടിക്കും. തൊട്ടടുത്ത് എത്തി. അപ്പോള്‍ അയാടെ ഡിമാന്‍ഡ് അംഗീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?”

അയാള്‍ ചോദിച്ചു.

“മാത്രമല്ല അവന്‍ നമ്മുടെ മോളെ ഒരു ചുക്കും ചെയ്യില്ല!”

“നിങ്ങള്‍ക്ക് അക്കാര്യത്തില്‍ ഉറപ്പുണ്ട് അല്ലെ?”

സാവിത്രിയുടെ പെട്ടെന്നുള്ള ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം പദ്മനാഭന്‍ ഒന്ന് പതറി.

“നിങ്ങള്‍ക്ക് ഉറപ്പുണ്ട്…”

അവര്‍ തുടര്‍ന്നു.

“അതിനേക്കാള്‍ ഉറപ്പുണ്ട് എനിക്ക്. ജോയല്‍ നമ്മുടെ മോളെ ഒന്നും ചെയ്യില്ല എന്ന്!”

“ജോയലോ?”

അവജ്ഞ നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.

“എന്തൊരു സ്നേഹം അവന്‍റെ പേര് ഉച്ചരിക്കുമ്പോള്‍! എന്ത് പറ്റി നിനക്ക്?”

“പഴയ ജോയല്‍ ഇപ്പോഴത്തെ ജോയലായത് നിങ്ങള്‍ ഒരാള്‍ മൂലമാണ് എന്നറിഞ്ഞത് കൊണ്ട്!”

“സാവിത്രി!”

അയാള്‍ ഞെട്ടിവിറച്ചു. അയാളുടെ കണ്ണുകള്‍ വെളിയിലേക്ക് വന്നു. വായ്‌ പൂര്‍ണ്ണവൃത്താകൃതിയിലായി.

“കഥകളിയില്‍ വേഷം ചെയ്യുവാണോ?”

അവരുടെ സ്വരത്തില്‍ ദേഷ്യം കലര്‍ന്നിരുന്നു.

“നീയെന്താ പറഞ്ഞെ?”

“ഞാന്‍ പറഞ്ഞത് വ്യക്തമായും നിങ്ങള്‍ കേട്ടു. ഒരു ആവര്‍ത്തനത്തിന്റെ ആവശ്യമിനിയില്ല!”

പദ്മനാഭന്‍ തമ്പി സമീപത്തുള്ള ഇരിപ്പിടത്തില്‍ ഇരുന്നു. നെറ്റിയില്‍
കൈയ്യമര്‍ത്തി.

“ഹൌ ഡൂ യൂ നോ ഇറ്റ്‌?”

“രാകേഷ് അന്വേഷിച്ചു. ജോയലിന്റെ റൂട്ട് മുതല്‍. സകലതും. ജോയലിന്റെ പപ്പയുടെ മെയില്‍ ഹാക്ക് ചെയ്തത്. ജോയലിന്റെ പപ്പയെ കൊല്ലിച്ചത്…സകലതും…”

പദ്മനാഭന്‍ തലകുനിച്ചു.

“പിന്നെ നിങ്ങള് മീഡിയയ്ക്ക് കിക്ക് ബാക്ക് കൊടുത്ത് മറ്റുള്ളവര്‍ ചെയ്ത പോലീസ് –മിലിട്ടറി മരണങ്ങള്‍ ഒക്കെ ജോയലിന്റെ തലയില്‍ കെട്ടിവെച്ചതൊക്കെ…”

“സാവിത്രി ഞാന്‍… എന്നാലും രാകേഷ്!”

“രാകേഷ് നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച നല്ല ചെറുപ്പക്കാരനാ! നിങ്ങള്‍ നശിപ്പിച്ച ജോയലിനെപ്പോലെ തന്നെ! കണ്ടിരുന്നു ഞാന്‍ അവനെ!”

Leave a Reply

Your email address will not be published. Required fields are marked *