സൂര്യനെ പ്രണയിച്ചവൾ- 24 1

അവജ്ഞ നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.

“എന്തൊരു സ്നേഹം അവന്‍റെ പേര് ഉച്ചരിക്കുമ്പോള്‍! എന്ത് പറ്റി നിനക്ക്?”

“പഴയ ജോയല്‍ ഇപ്പോഴത്തെ ജോയലായത് നിങ്ങള്‍ ഒരാള്‍ മൂലമാണ് എന്നറിഞ്ഞത് കൊണ്ട്!”

“സാവിത്രി!”

അയാള്‍ ഞെട്ടിവിറച്ചു. അയാളുടെ കണ്ണുകള്‍ വെളിയിലേക്ക് വന്നു. വായ്‌ പൂര്‍ണ്ണവൃത്താകൃതിയിലായി.

“കഥകളിയില്‍ വേഷം ചെയ്യുവാണോ?”

അവരുടെ സ്വരത്തില്‍ ദേഷ്യം കലര്‍ന്നിരുന്നു.

“നീയെന്താ പറഞ്ഞെ?”

“ഞാന്‍ പറഞ്ഞത് വ്യക്തമായും നിങ്ങള്‍ കേട്ടു. ഒരു ആവര്‍ത്തനത്തിന്റെ ആവശ്യമിനിയില്ല!”

പദ്മനാഭന്‍ തമ്പി സമീപത്തുള്ള ഇരിപ്പിടത്തില്‍ ഇരുന്നു. നെറ്റിയില്‍
കൈയ്യമര്‍ത്തി.

“ഹൌ ഡൂ യൂ നോ ഇറ്റ്‌?”

“രാകേഷ് അന്വേഷിച്ചു. ജോയലിന്റെ റൂട്ട് മുതല്‍. സകലതും. ജോയലിന്റെ പപ്പയുടെ മെയില്‍ ഹാക്ക് ചെയ്തത്. ജോയലിന്റെ പപ്പയെ കൊല്ലിച്ചത്…സകലതും…”

പദ്മനാഭന്‍ തലകുനിച്ചു.

“പിന്നെ നിങ്ങള് മീഡിയയ്ക്ക് കിക്ക് ബാക്ക് കൊടുത്ത് മറ്റുള്ളവര്‍ ചെയ്ത പോലീസ് –മിലിട്ടറി മരണങ്ങള്‍ ഒക്കെ ജോയലിന്റെ തലയില്‍ കെട്ടിവെച്ചതൊക്കെ…”

“സാവിത്രി ഞാന്‍… എന്നാലും രാകേഷ്!”

“രാകേഷ് നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച നല്ല ചെറുപ്പക്കാരനാ! നിങ്ങള്‍ നശിപ്പിച്ച ജോയലിനെപ്പോലെ തന്നെ! കണ്ടിരുന്നു ഞാന്‍ അവനെ!”

“സാവിത്രി…!!”

“വേണ്ട!”

സാവിത്രി കൈയ്യുയര്‍ത്തി വിലക്കി.

“തനി രാഷ്ട്രീയക്കാരനാണ് നിങ്ങള്‍! അതുകൊണ്ട് ന്യായീകരണ ശാസ്ത്രത്തില്‍ നല്ല എക്സ്പെര്‍ട്ട് ആണെന്നെനിക്കറിയാം.”

സാവിത്രി അയാളെ രൂക്ഷമായി നോക്കി.

“ധന്‍ബാദ് കോള്‍ ഫീല്‍ഡില്‍ നിങ്ങള്‍ നടത്തിയ കള്ളത്തരത്തിന് ശിക്ഷ വിധിക്കാനിരുന്ന ജസ്റ്റീസ് ലോയയുടെ മരണം മുതല്‍ ജോയലിന്റെ പപ്പയുടെ മരണം വരെ പതിനാറോളം കൊലപാതകങ്ങളുടെ ചോരക്കറ നിങ്ങളുടെ കൈയ്യില്‍ ഉണ്ട്. അതൊക്കെ കുടുംബത്തിനു വേണ്ടിയാണ്, മകള്‍ക്ക് വേണ്ടിയാണ് എന്നൊക്കെ ന്യായീകരിക്കാനാണ് എങ്കില്‍ എന്നോട് പറയേണ്ട!”

അയാള്‍ അവരെ ഭീഷണമായി നോക്കി.

“ടു ജി സ്പെക്ട്രം, ധന്‍ബാദ് കോള്‍ഫീല്‍ഡ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, മിലിട്ടറി കോഫിന്‍ ഡീല്‍, സത്യം കമ്പ്യൂട്ടേഴ്സ് അടക്കം പതിനാറു വന്‍ കമ്പനികളില്‍ നടന്ന ഫഡ്ജിംഗ് ഇറെഗുലാരിറ്റീസ്, സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഡെലിബ്രേറ്റായി ബുള്‍ സ്പോട്ടിങ്ങ്…. ഇതിലൊക്കെ പ്രധാനിയായി നിന്നോ പാര്‍ട്ട്ണറായോ കള്ളക്കളികള്‍ കളിച്ചത് കുടുംബത്തിനു വേണ്ടിയാണ്, മോള്‍ക്ക് വേണ്ടിയാണ് എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാനാണെങ്കില്‍ എനിക്കത് കേള്‍ക്കേണ്ട!”

“സാവിത്രി!”

“ഇതുപോലെ ഈശ്വരന് നിരക്കാതെ സമ്പാദിച്ച സഹസ്രകോടികള്‍ ഉണ്ട് നിക്ഷേപമായി മൌറീഷ്യസ്സിലും സെയിന്‍റ് കിറ്റ്‌സിലും സൂറിച്ചിലും ബഹാമസ്സിലും പനാമയിലുമൊക്കെ.. അതും…..”

അവര്‍ കിതച്ചുകൊണ്ട് നിര്‍ത്തി അയാളെ നോക്കി.

“അതും…”

പിന്നെ തുടര്‍ന്നു.

“…..കുടുംബത്തിനു വേണ്ടിയാണ്…മോള്‍ക്ക് വേണ്ടിയാണ് എന്നൊന്നും എന്നോട് പറഞ്ഞു ന്യായീകരിക്കരുത്!”

അവരുടെ മിഴികള്‍ നിറഞ്ഞു.

“രാകേഷ് ഇതൊക്കെ പറയുമ്പോള്‍, പറഞ്ഞ കാര്യങ്ങള്‍ രേഖകള്‍ നിരത്തി തെളിയിച്ചപ്പോള്‍ ആ നിമിഷം പ്രാര്‍ഥിച്ചതാണ് ഇല്ലാതായെങ്കില്‍ എന്ന്! ആരു സഹിക്കും? ഏത് ഭാര്യ സഹിക്കും സ്വന്തം ഭര്‍ത്താവ്‌ മനുഷ്യനല്ല പിശാച് പോലും ലജ്ജിച്ച് തലകുനിക്കുന്നത്ര വൃത്തികേടുകള്‍ ചെയ്ത ആളാണ്‌ എന്നറിയുമ്പോള്‍?”

സാവിത്രി കണുനീര്‍ തുടച്ചു.
“ആ നിമിഷം തീരുമാനിച്ചതാണ് ശേഷിച്ച ജീവിതം ഇനി നിത്യാനന്ദമയി അമ്മയുടെ ആശ്രമത്തിലാകാം എന്ന്…മോള്‍ ജോയലിനോടൊപ്പം പോയാല്‍! ഇല്ലെങ്കില്‍ മോള്‍ക്ക് വേണ്ടി ഇവിടെ വിട്ട് തറവാട്ടില്‍ പോയി താമസിക്കാം എന്ന്! നിങ്ങളോടൊപ്പം ഇനിയില്ല എനിക്ക് ജീവിതം!”

അത് കേട്ട് അയാളുടെ മുഖത്ത് ഭീദി പരന്നു.

“ജോയലിന്റെ കൂടെയോ? എന്ത് ഭ്രാന്താ നീയീ പറയുന്നേ സാവിത്രി?”

“അതേ ജോയലിന്റെ കൂടെ!”

പിമ്പില്‍ നിന്നും ഗായത്രിയുടെ സ്വരം കേട്ട് അയാള്‍ ഞെട്ടിത്തിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *