സൂര്യനെ പ്രണയിച്ചവൾ- 3

“ആസാം റൈഫിൾസിനും ഗ്രേഹൗണ്ട്സിനും ജോയൽ ബെന്നറ്റ് വല്യ മറ്റവനായിരിക്കാം. എന്നാൽ കേരളാ പൊലീസിന് അവൻ പുല്ലാണ് വെറും രോമം മാത്രമാണ് എന്ന് നമുക്ക് പ്രൂവ് ചെയ്യണം. ഓക്കേ?”

“യെസ്സാർ!”

യൂസുഫ് അദിനാൻ വീണ്ടും ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“”ഒന്നുകിൽ അവനെ ഞാൻ കെണിവെച്ച് എലിയെപ്പിടിക്കുന്നത് പോലെ ജീവനോടെ പിടിച്ചിരിക്കും. അല്ലെങ്കിൽ പേപ്പട്ടിയെപ്പോലെ വഴിയിലിട്ട് തല്ലിക്കൊല്ലും,”
“എന്ത് വേണേലും ചെയ്യ്,”

ചന്ദ്രശേഖരൻ നായർ പറഞ്ഞു.

“സർക്കാര് ലക്ഷങ്ങൾ വിലയിട്ടിട്ടുണ്ട് അവൻറെ തലയ്ക്ക്,”

പോലീസ് ജില്ലാ മേധാവിയുടെ കാര്യാലയത്തിന് നാൽപ്പത് കിലോമീറ്ററിനകലെ നെല്ലിയാമ്പതിക്കടുത്ത കൊടുംകാടിന്റെ ദുർഗ്ഗമമായ പാതയിലൂടെ കിതച്ചുകൊണ്ട് ഓടി വരികയായിരുന്നു നെൽസൺ.

വീരപ്പൻ സന്തോഷ് എന്നറിയപ്പെടുന്ന തൻ്റെ തൻറെ നേതാവിനെ അറിയിക്കാനുള്ള വാർത്തയുമായി.
വീരപ്പനെപ്പോലെ വലിയ മീശയുള്ളതിനാൽ പോലീസുകാർക്കിടയിൽ അയാൾ അറിയപ്പെട്ടത് വീരപ്പൻ സന്തോഷ് എന്നായിരുന്നു.

ഒരു പക്ഷെ തൻറെ സംഘം ഇത്ര ദുഖകരമായ ഒരു വാർത്തയെ മുമ്പ് അഭിമുഖീകരിച്ചിട്ടുണ്ടാവില്ല.

കഴിയുന്നത്ര വേഗം കാടിൻറെ നടുക്കുള്ള കൂടാരങ്ങളിൽ എത്തിച്ചേരണം.

അയാൾ കിതപ്പ് വകവെക്കാതെ കാട്ടിലൂടെ സഞ്ചാരത്തിന് വിലങ്ങ് തീർക്കുന്ന വള്ളിപ്പടർപ്പുകളും ബ്ലേഡിന്റെ മൂർച്ചയുള്ള പുൽത്തലപ്പുകളും വകഞ്ഞ് മാറ്റി അതിവേഗം ഓടി.

പെട്ടെന്ന് വള്ളിപ്പടർപ്പുൾക്കും ദീർഘവൃക്ഷങ്ങളുടെ ഇലച്ചാർത്തുകൾക്കുമിടയിലൂടെ തങ്ങളുടെ കൂടാരങ്ങൾ കണ്ട് ഒരു നിമിഷം അയാൾ നിന്നു.

ഒരു മിനിറ്റ് കിതപ്പടക്കാൻ നോക്കി.

പക്ഷെ അതിന് മിനക്കെടാതെ അയാൾ കൂടാരങ്ങളുടെ നേരെ ഓടി.

“സന്തോഷ് ചേട്ടാ!!”

അയാൾ അലറി വിളിച്ചു.

അതിന് മറുപടിയായി ആയുധ ധാരികളായ നാലഞ്ചു കൂടാരങ്ങൾക്ക് വെളിയിലേക്കോടി വന്നു.

“എന്താ നെൽസാ?”

ഒരാൾ അവൻറെയടുത്തേക്ക് ഓടിവന്ന് ചോദിച്ചു.

“എന്ത്യേ സന്തോഷ് ചേട്ടൻ?”

“അകത്തുണ്ട്…കാര്യവെന്നാ?”

“പറയാം…”

അയാൾ ബാക്കിപറയാൻ നിൽക്കാതെ നടുക്കുള്ള കൂടാരത്തിലേക്ക് ഓടികയറി.

മുളകൊണ്ടും കമ്പുകൾകൊണ്ടും ഉണ്ടാക്കിയ ഒരു കട്ടിലിൽ ഒരു ദീർഘകായൻ കിടന്നിരുന്നു.
“സന്തോഷ് ചേട്ടാ!!”

അയാൾക്ക് മുമ്പിലെത്തി നെൽസൺ ഉറക്കെ വിളിച്ചു.

വീരപ്പൻ സന്തോഷ് പെട്ടെന്ന് കണ്ണുകൾ തുറന്നു.
അൻപത് വയസ്സിനു മേൽ പ്രായമുള്ള കട്ടിപുരികങ്ങളുള്ള കരുത്തൻ.

വളരെ ശാന്തതയോടെ അയാൾ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.

“പറ!”

അയാൾ ആവശ്യപ്പെട്ടു.

“സന്തോഷ് ചേട്ടാ…”

അയാൾ വീണ്ടും കിതച്ചു.

വീരപ്പൻ സന്തോഷും ചുറ്റും നിന്ന കൂട്ടാളികളും അയാൾ എന്താണ് പറയാൻ പോകുന്നതെന്ന് കേൾക്കാൻ ആകാംക്ഷയോടെ കാത്തിരുന്നു.

“സന്തോഷ് ചേട്ടാ…ജോയലിനെ …”

“ജോയലിനെ?”

കൂടി നിന്നവർ ഭയത്തോടെ ചോദിച്ചു. എന്നാൽ അവരുടെ മുഖത്തെ ഭയം വീരപ്പൻ സന്തോഷിൻറെ മുഖത്ത് ദൃശ്യമായില്ല.

“സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാനും സംഘവും ജോയലിനെയും കൂടെയുള്ളവരെയും പിടിച്ചു…”

ചുറ്റും നിന്ന കൂട്ടാളികൾ തങ്ങൾ ഇതുവരെ കേട്ട ഏറ്റവും ഭീതിദമായ ആ വാർത്തയ്ക്ക് മുമ്പിൽ തരിച്ചിരുന്നു.

“കൂടെയുള്ളവരുടെ കൂടെ നീയുമുണ്ടായിരുന്നല്ലോ?”

സ്വതേയുള്ള പരുക്കൻ സ്വരത്തിൽ സന്തോഷ് ചോദിച്ചു.

നെൽസൺന്റെ മുഖം വിവർണ്ണമായി.

“ഞാൻ ഒരു വിധത്തിൽ രക്ഷപ്പെട്ടു…”

നെൽസൺ തുടർന്ന്പറഞ്ഞു.

“എന്നിട്ട് സന്തോഷ് ചേട്ടനെ വിവരമറിയിക്കാൻ കാടുമുഴുവൻ ഓടി വരികയായിരുന്നു…”
“ഗുഡ്..!”

സന്തോഷ് നെൽസൺന്റെ കണ്ണുകളിൽ നോക്കി ചിരിച്ചു.

“നിനക്ക് നല്ല ഒരവാർഡ് തരണം!”

സന്തോഷ് തന്റെ ചുറ്റും നിൽക്കുന്ന കൂട്ടുകാരെ നോക്കി.

“നമ്മുടെ സര്ക്കാര് …അല്ല നമ്മുടെ സർക്കാരല്ല ..നമുക്കെവിടെയാ സർക്കാര്? അവമ്മാര് കൊടുക്കുന്നത് പോലെ ഭരത് അവാർഡ് ..അല്ല പത്മശ്രീ ..അല്ലല്ലോ ധീരതയ്ക്കുള്ള അവാർഡ്…അതുപോലത്തെ ഒരു അവാർഡ് നിനക്കും തരണം നെൽസാ, ഈ കഷ്ടപ്പാടും ചങ്ക് കഴപ്പും ഒക്കെ അനുഭവിച്ച് ഇക്കണ്ട മലേം കാടും കടന്ന് ഓടി ഇവിടെ വന്ന് ഇക്കാര്യം പറഞ്ഞതിന് …”
“ഇവൻ, വിഷ്ണു ദാസ്,”

സന്തോഷ് എഴുന്നേറ്റ് തോക്കുധാരിയായ ഒരാളുടെ തോളിൽ പിടിച്ചു.

“ലാൻസ്നായക് ആയിരുന്നു…തേർട്ടി റ്റു ബറ്റാലിയൻ ഈസ്റ്റേൺ ഫ്രണ്ടിയർ…പേരിനൊരു കോർട്ട് മാർഷൽ ചടങ്ങിന് ശേഷം വെടിവെച്ചുകൊല്ലാൻ കൊണ്ടുപോവുകയായിരുന്നു ഇവനെ. ഇവന്റെ മേജറുടെ ഓർഡർ പ്രകാരം. ഇവൻ ചെയ്ത കുറ്റം ക്യാമ്പിനടുത്ത ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്ന സ്വന്തം മേജറെ തോക്കിന്റെ പാത്തികൊണ്ട് അടിച്ച് തലപൊട്ടിച്ചത്. കൂട്ടത്തി നാല് പട്ടാളക്കാരെ വെടിവെച്ച് കൊല്ലേണ്ടി വന്നു സ്വയരക്ഷയ്ക്ക്…. വിഷ്ണു ഓടിഎത്തിയത് എന്റെ മുമ്പിൽ….”

നെൽസണും കൂട്ടുകാരും ഒന്നും മനസ്സിലാകാതെ സന്തോഷിനെ നോക്കി.

“സന്തോഷ് ചേട്ടാ, അതെനിക്കറിയാവുന്നതല്ലേ…?”

“”ഇത് സൈനുൽ അസ്‌ലം,”

നെൽസന്റെ വാക്കുകളെ അവഗണിച്ച് സന്തോഷ് മറ്റൊരാളുടെ തോളിൽ കൈവെച്ചു.

“നിനക്ക് എല്ലാം അറിയാവുന്നതല്ലേ? അങ്ങനെയല്ലേ നീയിപ്പോൾ പറഞ്ഞെ? ശരി പറ. എന്താ സൈനുൽ അസ്‌ലത്തിന്റെ ബാക് ഗ്രൗണ്ട്?”

സന്തോഷ് നെൽസണെ രൂക്ഷമായി നോക്കി.

“അസ്‌ലം പോലീസിൽ ഡിപ്പാർട്ട്മെൻറ്റിൽ ആയിരുന്നു.”

നെൽസൺ പറഞ്ഞു.

“അൽ ക്വയ്‌ദയിലേക്ക് കേരളത്തിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഒരു പാക്കിസ്ഥാനി ഏജന്റ് അസ്‌ലത്തിന്റെ അനുജനെ വശീകരിച്ച് വാഗമണ്ണിൽ ഒരു ക്യാമ്പിൽ കൊണ്ടുപോയി. ഒരു ടിപ്പിന്റെ സഹായത്താൽ പോലീസ് അവിടെയെത്തി. കൂടെ അസ്ലവുമുണ്ടായിരുന്നു. സ്വന്തം അനുജനെ ക്യാമ്പിൽ കണ്ട അസ്ലം ആകെ അമ്പരന്ന് പോയി. അവനെ വെടിവെക്കാൻ തുടങ്ങിയ സബ് ഇൻസ്പെക്റ്ററുടെ തോക്കിന് കയറിപ്പിടിച്ച് അസ്ലം അയാളെ വിലക്കി…”

നെൽസൺ പറഞ്ഞു.

“നല്ല ഡിസ്‌ക്രിപ്‌ഷൻ,”

സന്തോഷ് പരുഷമായി ചിരിച്ചു.

“അപ്പോൾ ബാക്കി നടന്നത് കൂടി അറിയാമായിരിക്കൂലോ?”

“പിന്നെ അറിയില്ലേ സന്തോഷ് ചേട്ടാ?”

നെൽസണും ചിരിച്ചു.

“പോലീസ് അന്നേരവാ അറിഞ്ഞത് അവൻ അസ്ലത്തിന്റെ സ്വന്തം അനുജൻ ആണ് എന്ന്,”

നെൽസൺ തുടർന്നു.
“പിന്നെ കഥ മുഴുവൻ മാറി. അസ്ലത്തെയും കുടുംബത്തെയും മുഴുവൻ പോലീസ് സംശയിച്ചു. നിരന്തരം ചോദ്യം ചെയ്യലുകൾ. പത്രവാർത്തകൾ…നാട്ടുകാരുടെയും കൂട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ അപമാനങ്ങൾ സഹിക്കാനാവാതെ അസ്‌ലത്തിന്റെ വാപ്പ അത്താഴത്തിൽ വിഷം കലർത്തി. എല്ലാവരും മരിച്ചു. അസ്‌ലം ഒഴികെ…. തകർന്ന് തരിപ്പണമായ അസ്ലം പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി തോക്കെടുത്ത് അപ്പോൾ അവിടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ തട്ടി,””

സന്തോഷ് കൈയുയർത്തി നെൽസണെ വിലക്കി.

Leave a Reply

Your email address will not be published. Required fields are marked *