പെട്ടെന്ന് വള്ളിപ്പടർപ്പുൾക്കും ദീർഘവൃക്ഷങ്ങളുടെ ഇലച്ചാർത്തുകൾക്കുമിടയിലൂടെ തങ്ങളുടെ കൂടാരങ്ങൾ കണ്ട് ഒരു നിമിഷം അയാൾ നിന്നു.
ഒരു മിനിറ്റ് കിതപ്പടക്കാൻ നോക്കി.
പക്ഷെ അതിന് മിനക്കെടാതെ അയാൾ കൂടാരങ്ങളുടെ നേരെ ഓടി.
“സന്തോഷ് ചേട്ടാ!!”
അയാൾ അലറി വിളിച്ചു.
അതിന് മറുപടിയായി ആയുധ ധാരികളായ നാലഞ്ചു കൂടാരങ്ങൾക്ക് വെളിയിലേക്കോടി വന്നു.
“എന്താ നെൽസാ?”
ഒരാൾ അവൻറെയടുത്തേക്ക് ഓടിവന്ന് ചോദിച്ചു.
“എന്ത്യേ സന്തോഷ് ചേട്ടൻ?”
“അകത്തുണ്ട്…കാര്യവെന്നാ?”
“പറയാം…”
അയാൾ ബാക്കിപറയാൻ നിൽക്കാതെ നടുക്കുള്ള കൂടാരത്തിലേക്ക് ഓടികയറി.
മുളകൊണ്ടും കമ്പുകൾകൊണ്ടും ഉണ്ടാക്കിയ ഒരു കട്ടിലിൽ ഒരു ദീർഘകായൻ കിടന്നിരുന്നു.
“സന്തോഷ് ചേട്ടാ!!”
അയാൾക്ക് മുമ്പിലെത്തി നെൽസൺ ഉറക്കെ വിളിച്ചു.
വീരപ്പൻ സന്തോഷ് പെട്ടെന്ന് കണ്ണുകൾ തുറന്നു.
അൻപത് വയസ്സിനു മേൽ പ്രായമുള്ള കട്ടിപുരികങ്ങളുള്ള കരുത്തൻ.
വളരെ ശാന്തതയോടെ അയാൾ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.
“പറ!”
അയാൾ ആവശ്യപ്പെട്ടു.
“സന്തോഷ് ചേട്ടാ…”
അയാൾ വീണ്ടും കിതച്ചു.
വീരപ്പൻ സന്തോഷും ചുറ്റും നിന്ന കൂട്ടാളികളും അയാൾ എന്താണ് പറയാൻ പോകുന്നതെന്ന് കേൾക്കാൻ ആകാംക്ഷയോടെ കാത്തിരുന്നു.
“സന്തോഷ് ചേട്ടാ…ജോയലിനെ …”
“ജോയലിനെ?”
കൂടി നിന്നവർ ഭയത്തോടെ ചോദിച്ചു. എന്നാൽ അവരുടെ മുഖത്തെ ഭയം വീരപ്പൻ സന്തോഷിൻറെ മുഖത്ത് ദൃശ്യമായില്ല.
“സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാനും സംഘവും ജോയലിനെയും കൂടെയുള്ളവരെയും പിടിച്ചു…”
ചുറ്റും നിന്ന കൂട്ടാളികൾ തങ്ങൾ ഇതുവരെ കേട്ട ഏറ്റവും ഭീതിദമായ ആ വാർത്തയ്ക്ക് മുമ്പിൽ തരിച്ചിരുന്നു.
“കൂടെയുള്ളവരുടെ കൂടെ നീയുമുണ്ടായിരുന്നല്ലോ?”
സ്വതേയുള്ള പരുക്കൻ സ്വരത്തിൽ സന്തോഷ് ചോദിച്ചു.
നെൽസൺന്റെ മുഖം വിവർണ്ണമായി.
“ഞാൻ ഒരു വിധത്തിൽ രക്ഷപ്പെട്ടു…”
നെൽസൺ തുടർന്ന്പറഞ്ഞു.
“എന്നിട്ട് സന്തോഷ് ചേട്ടനെ വിവരമറിയിക്കാൻ കാടുമുഴുവൻ ഓടി വരികയായിരുന്നു…”
“ഗുഡ്..!”
സന്തോഷ് നെൽസൺന്റെ കണ്ണുകളിൽ നോക്കി ചിരിച്ചു.
“നിനക്ക് നല്ല ഒരവാർഡ് തരണം!”
സന്തോഷ് തന്റെ ചുറ്റും നിൽക്കുന്ന കൂട്ടുകാരെ നോക്കി.
“നമ്മുടെ സര്ക്കാര് …അല്ല നമ്മുടെ സർക്കാരല്ല ..നമുക്കെവിടെയാ സർക്കാര്? അവമ്മാര് കൊടുക്കുന്നത് പോലെ ഭരത് അവാർഡ് ..അല്ല പത്മശ്രീ ..അല്ലല്ലോ ധീരതയ്ക്കുള്ള അവാർഡ്…അതുപോലത്തെ ഒരു അവാർഡ് നിനക്കും തരണം നെൽസാ, ഈ കഷ്ടപ്പാടും ചങ്ക് കഴപ്പും ഒക്കെ അനുഭവിച്ച് ഇക്കണ്ട മലേം കാടും കടന്ന് ഓടി ഇവിടെ വന്ന് ഇക്കാര്യം പറഞ്ഞതിന് …”
“ഇവൻ, വിഷ്ണു ദാസ്,”
സന്തോഷ് എഴുന്നേറ്റ് തോക്കുധാരിയായ ഒരാളുടെ തോളിൽ പിടിച്ചു.
“ലാൻസ്നായക് ആയിരുന്നു…തേർട്ടി റ്റു ബറ്റാലിയൻ ഈസ്റ്റേൺ ഫ്രണ്ടിയർ…പേരിനൊരു കോർട്ട് മാർഷൽ ചടങ്ങിന് ശേഷം വെടിവെച്ചുകൊല്ലാൻ കൊണ്ടുപോവുകയായിരുന്നു ഇവനെ. ഇവന്റെ മേജറുടെ ഓർഡർ പ്രകാരം. ഇവൻ ചെയ്ത കുറ്റം ക്യാമ്പിനടുത്ത ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്ന സ്വന്തം മേജറെ തോക്കിന്റെ പാത്തികൊണ്ട് അടിച്ച് തലപൊട്ടിച്ചത്. കൂട്ടത്തി നാല് പട്ടാളക്കാരെ വെടിവെച്ച് കൊല്ലേണ്ടി വന്നു സ്വയരക്ഷയ്ക്ക്…. വിഷ്ണു ഓടിഎത്തിയത് എന്റെ മുമ്പിൽ….”
നെൽസണും കൂട്ടുകാരും ഒന്നും മനസ്സിലാകാതെ സന്തോഷിനെ നോക്കി.
“സന്തോഷ് ചേട്ടാ, അതെനിക്കറിയാവുന്നതല്ലേ…?”
“”ഇത് സൈനുൽ അസ്‌ലം,”
നെൽസന്റെ വാക്കുകളെ അവഗണിച്ച് സന്തോഷ് മറ്റൊരാളുടെ തോളിൽ കൈവെച്ചു.
“നിനക്ക് എല്ലാം അറിയാവുന്നതല്ലേ? അങ്ങനെയല്ലേ നീയിപ്പോൾ പറഞ്ഞെ? ശരി പറ. എന്താ സൈനുൽ അസ്‌ലത്തിന്റെ ബാക് ഗ്രൗണ്ട്?”
സന്തോഷ് നെൽസണെ രൂക്ഷമായി നോക്കി.
“അസ്‌ലം പോലീസിൽ ഡിപ്പാർട്ട്മെൻറ്റിൽ ആയിരുന്നു.”
നെൽസൺ പറഞ്ഞു.
“അൽ ക്വയ്‌ദയിലേക്ക് കേരളത്തിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഒരു പാക്കിസ്ഥാനി ഏജന്റ് അസ്‌ലത്തിന്റെ അനുജനെ വശീകരിച്ച് വാഗമണ്ണിൽ ഒരു ക്യാമ്പിൽ കൊണ്ടുപോയി. ഒരു ടിപ്പിന്റെ സഹായത്താൽ പോലീസ് അവിടെയെത്തി. കൂടെ അസ്ലവുമുണ്ടായിരുന്നു. സ്വന്തം അനുജനെ ക്യാമ്പിൽ കണ്ട അസ്ലം ആകെ അമ്പരന്ന് പോയി. അവനെ വെടിവെക്കാൻ തുടങ്ങിയ സബ് ഇൻസ്പെക്റ്ററുടെ തോക്കിന് കയറിപ്പിടിച്ച് അസ്ലം അയാളെ വിലക്കി…”
