കാഞ്ഞിരക്കുറ്റി 1
Kanjirakkutti Part 1 | Author : Luster
[ Previous Part ] [ www.kambi.pw ]
ഇരുണ്ട ആകാശത്തിന്റെ അനന്തമായ വിശാലതയിൽ അലക്കി ഉണക്കാനിട്ട ശീലത്തുണ്ടുകൾ പോലെ ചിതറിക്കിടക്കുന്ന മേഘക്കൂട്ടങ്ങളിൽ അകലെയെവിടെയോ ഉദിച്ചു തുടങ്ങിയ പിൻനിലാവിന്റെ അരണ്ട വെളിച്ചം തട്ടി അരികുകളിൽ ചെറിയ തിളക്കം തങ്ങി നിൽക്കുന്നു.
ഇരുണ്ടതും അൽപ്പം ചാര നിറം കലർന്നതുമാ ആ മേഘപാളികൾക്ക് മനോഹരമായൊരു ദൃശ്യ സൗകുമാര്യം ആ വെളിച്ചം പകർന്നു നൽകുന്നുണ്ട്. സമയം രണ്ടു മണിയെങ്കിലും ആയിട്ടേയുണ്ടാകൂ, പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. പരിസരത്തുള്ള ഏതൊക്കെയോ മരച്ചില്ലകളിൽ മറഞ്ഞിരുന്നു ഉറക്കം വരാതെ രാക്കിളികൾ ഇടയ്ക്കിടയ്ക്ക് നീട്ടിക്കരയുന്നുണ്ട്.
ചീവീടുകളുടെ നിരന്തരമായ വിലാപങ്ങളും രാപ്പുള്ളുകളുടെ നിലവിളികളും അവിരതം അന്തരീക്ഷത്തിലേക്ക് ഉയരുന്നുണ്ടെങ്കിലും ആ ഗ്രാമത്തെ ആകമാനം ഗ്രസിച്ചു കഴിഞ്ഞ ഭീകരമായൊരു ഭീതിയുടെ നിശബ്ദത ആ രാത്രിയുടെ യാമത്തിൽ തങ്ങി നിൽപ്പുണ്ടായിരുന്നു.
മൂകഭീകരമായ രായാമങ്ങളിൽ ഇടയ്ക്കിടെ വിദൂരതയിൽ എവിടെയോ നിന്നുയരുന്ന കാലൻകോഴിയുടെ നീണ്ട കരച്ചിലുകൾ കേൾക്കാം. മഞ്ഞിൽ പൊതിഞ്ഞു തണുത്ത് വെറുങ്ങലിച്ചു നിൽക്കുന്ന ആ ഗ്രാമത്തിലെ വീടുകളെല്ലാം നിദ്രയിൽ മുഴുകിയിട്ടുണ്ടെങ്കിലും മിക്ക വീടുകളിലെയും പുറത്ത് ലൈറ്റ് പ്രകാശിച്ചു നിന്നിരുന്നത് ആ നാട്ടിലെ മനുഷ്യരിൽ എന്ത് മാത്രം ഭയം അലിഞ്ഞു ചേർന്നത് കൊണ്ടാവാം എന്ന് വ്യക്തമാക്കിയിരുന്നു.
എല്ലാറ്റിന്റെയും തുടക്കം ആ കാഞ്ഞിര മരത്തിൽ നിന്നായിരുന്നു. എത്ര വർഷത്തെ ആയുസ്സുണ്ടെന്നു ദേശത്തെ കാരണവന്മാർക്ക് പോലും അജ്ഞാതമായിരുന്ന ആ കാഞ്ഞിര മരത്തിൽ നിന്ന്.
പതിറ്റാണ്ടുകൾ പ്രായമുണ്ടോ അതോ നൂറ്റാണ്ടുകൾ പഴക്കമുണ്ടോ എന്ന് ഇപ്പോഴും സംശയം നിലനിൽക്കുന്ന ആ മരത്തെ ചുറ്റിപ്പറ്റി അനേകം വിശ്വാസങ്ങൾ തലമുറകളായി നിലനിന്നിരുന്നു ഇന്ന് ഈ ഗ്രാമത്തിൽ ജീവിക്കുന്ന മുഴുവൻ ജനങ്ങളും കുട്ടിക്കാലം മുതൽ ഇതേ വളർച്ചയിലും ഗംഭീര്യത്തിലും കണ്ടിരുന്ന ആ മരത്തിന്റെ അടുത്തേക്ക് ആരും ഒരിക്കലും പോയിരുന്നില്ല.
കാട് മൂടികിടക്കുന്ന ചുറ്റുപാടിന്റെ നടുവിൽ ഒരു ഭീമാകാര രൂപം കണക്കെ ആകാശം മുട്ടെ വളർന്നു നിന്നിരുന്ന ആ മരത്തിൽ പണ്ടെങ്ങോ അരും കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ ആത്മാവിനെ തളച്ചിരുന്നു എന്നാണ് ഇന്നും വിശ്വാസം.
അത്കൊണ്ട് തന്നെ ആ വഴി സന്ധ്യസമയം കഴിഞ്ഞാൽ ആളുകളാരും സഞ്ചരിച്ചിരുന്നില്ല. എപ്പോഴും മൂടിക്കിടക്കുന്ന കുറ്റികാടിന്റെ ഇരുട്ടിൽ ചീവീടുകൾ കരഞ്ഞുകൊണ്ടേയിരിക്കുന്ന ശബ്ദവും ഏത് ജീവികൾ ആണെന്ന് അറിയാത്ത ഏതൊക്കെയോ കീടങ്ങളുടെ കരച്ചിലുകളും അവിടെ നിന്ന് ഉയർന്നു കൊണ്ടിരിക്കും. ഒരു വിശാലമായ ഉയർന്ന പറമ്പിന്റെ മധ്യത്തിൽ മരങ്ങൾക്കിടയിൽ അല്പം തുറസ്സായ ഒരു ഭാഗത്തു മുൾപടർപ്പുകളും കാട്ടു പൊന്തകളും കൊണ്ട് മൂടപ്പെട്ട ഒരു കുറ്റിക്കാടിനു നടുവിൽ ആ പ്രേത വൃക്ഷം തലയെടുപ്പോടെ നിന്നിരുന്നു.
ആ കാഞ്ഞിരപറമ്പിന്റെ അങ്ങേ അതിരിൽ വലിയൊരു പാറയാണ്. ചെറിയൊരു കുന്നുപോലെ പറമ്പിന്റെ അറ്റത്തു മുഴച്ചു നിൽക്കുന്ന പാറയുടെ പിൻവശം കാട്മൂടിക്കിടക്കുന്ന പറമ്പും മുൻവശം ഒരു ഇറക്കവുമാണ്. കുറച്ചു പറമ്പുകൾ താഴെക്കിറങ്ങിയാൽ വിശാലമായ വയൽപ്രദേശം.
മുമ്പ് നെൽകൃഷി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വാഴയും തെങ്ങിൻ തോപ്പുമായി നീണ്ടു കിടക്കുന്നു. പാറയിൽ നിന്ന് നോക്കിയാൽ ആ വിശാല പ്രദേശവും അതിന് മുകളിലൂടെ അറ്റമില്ലാത്ത ആകാശത്തിന്റെ പടിഞ്ഞാറൻ ചക്രവാള സീമയും കാണാം. വൈകുന്നേരങ്ങളിൽ ആകാശത്തിന്റെ ചുവന്നു തുടുത്ത അതിരിൽ നിന്ന് കറുത്ത പൊട്ടുപോലെ വവ്വാലുകൾ ഒന്നൊന്നായി പറന്നടുക്കുകയും കാഞ്ഞിര മരത്തിൽ തലകീഴായി ചേക്കേറുകയും ചെയ്യുന്നത് കാണാൻ കഴിയും.
ആ പാറയുടെ കീഴെയാണ് ആ പറമ്പിന്റെ ഉടമസ്ഥരുടെ വീട്. വലിയൊരു തറവാട്ടു വീട്. പാറത്തൊടി തറവാട്. മുൻവശത്തെ പാടത്തു നിന്നു ഒതുക്കുകല്ലുകൾ കയറി നീണ്ട നടപ്പാത താണ്ടിയാൽ ആ വലിയ തറവാട് വീടിന്റെ മുറ്റത്ത് കടന്നാൽ വീടിന്റെ പിറകിലെ ഉയർന്ന പറമ്പിൽ തലയുയർത്തി നിൽക്കുന്ന ഭീമാകാര രൂപം പോലെ ആ പാറക്കുന്ന് കാണാൻ സാധിക്കും. അതിന്റെ പിന്നിലാണ് ആ വിശാലമായ പറമ്പും കാഞ്ഞിര മരവും നിലനിൽക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് ആ കാഞ്ഞിര മരം മുറിച്ചു നീക്കപ്പെട്ടു.
