ഷാഹിന അഹങ്കാരത്തോടെയാണത് പറഞ്ഞത്..
ഇത് നടക്കില്ലെന്ന് ആദ്യമേ ഹാജിക്കറിയാം.. തന്റെ പെങ്ങളും മോളും സമ്മതിക്കില്ല..പിന്നെ നജീബിന്റെ നിർബന്ധം കൊണ്ട് അവരോടൊന്ന് സംസാരിക്കാൻ വന്നതാ..
“ എന്റിത്താ… എന്തിനാ നമുക്കിനി സ്വത്ത്… ?.
ആവശ്യത്തിന് നമുക്കുണ്ടല്ലോ… അത് പോരേ…?”..
നജീബ് പെങ്ങളോട് ചോദിച്ചു..
“നീയൊന്ന് പോടാ… നിനക്കെന്താ അവളുടെ ഫോട്ടോ കണ്ടപ്പഴേ അങ്ങൊലിച്ചോ… പൊന്നു മോനേ… കഞ്ഞിക്ക് വകയില്ലാത്ത കുടംബത്തിൽ നിന്ന് പെണ്ണ് കെട്ടാന്ന് നീ കരുതണ്ട… ഞാനും ഉമ്മയും സമ്മതിക്കില്ല…”..
“എന്നാ നീ കൊമ്പത്തെ ഒരു കുടുംബത്തിൽ നിന്ന് ഒരു പെണ്ണിനെ കൊണ്ട് വന്ന് താടീ…”..
“പിന്നേ… എനിക്കതല്ലേ പണി… അതൊക്കെ സമയമാകുമ്പോ നടക്കും…”..
“ എങ്ങിനെ നടക്കാനാടീ… നീയും കൊച്ചും ഈ വീട്ടിൽ നിൽക്കുന്ന കാലത്തോളം നല്ലൊരു കുടുംബത്തിൽ നിന്ന് എനിക്ക് പെണ്ണ് കിട്ടോ… ?”..
“ഓ… അപ്പോ അതാണ് കാര്യം… ഞാനിവിടുന്ന് പോണം… ആ പൂതിയങ്ങ് മനസിൽ വെച്ചാ മതി… ഇതെന്റെ ഉപ്പാന്റെ വീടാ… ഞാനിവിടെത്തന്നെ നിൽക്കും… നീ നിന്റെ പണി നോക്ക്… “..
,”ഒന്ന് മിണ്ടാതിരുന്നേ രണ്ടാളും…”..
വിഷയം മാറുന്നത് കണ്ട് ഹാജി ഇടപെട്ടു..
“റജീനാ… സ്വത്തൊന്നും ആരും മരിച്ച് പോവുമ്പോ കൊണ്ടുപോവില്ല… നമ്മളെ പാവപ്പെട്ടവരാക്കാനും, അവരെ പണക്കാരാക്കാനും പടച്ചോന് അധികം സമയമൊന്നും വേണ്ട… അത് കൊണ്ട് സ്വത്ത് മാത്രം നോക്കി ഇവനെക്കൊണ്ട് പെണ്ണ് കെട്ടിക്കാനാണ് നിന്റെ തീരുമാനമെങ്കിൽ നമുക്കിത് വിടാം…
നല്ല സ്വത്തുള്ള കുടുംബത്തിൽ നിന്ന് വരുമ്പോ നോക്കാം…”..
“ഉം… അത് മതി… അല്ലെങ്കിലും അവന് മൂക്കിൽ പല്ല് മുളച്ചിട്ടൊന്നുമില്ലല്ലോ…”
ഈ ആലോചനയും നടക്കില്ലെന്നറിഞ്ഞ നജീബിന് കലി കയറി..
“ഉമ്മയിതെന്തറിഞ്ഞിട്ടാ… ?.
ഇവളും കുഞ്ഞും ഇവിടെ നിൽക്കുമ്പോ ഏതേലും നല്ല ആലോചന വരുമോ… ?.
എത്രണ്ണം വന്നതാ… ഏതേലും നടന്നോ…?”..
നജീബ് രോഷാകുലനായി..
“ അവളെ പറഞ്ഞയച്ചിട്ട് പെണ്ണ് കെട്ടാൻ നിൽക്കുകയാ എന്റെ മോൻ… ?.
എന്നാ നീ ഈ ജന്മത്ത് പെണ്ണ് കെട്ടില്ല… എത്ര കാലം നീ കല്യാണം കഴിക്കാതെ നിന്നാലും എന്റെ മോളെ ഇവിടന്ന് പറഞ്ഞയക്കില്ല… അവളും കുഞ്ഞും ഇവിടെത്തന്നെ
നിൽക്കും… “..
റജീന മകനോട് ആക്രോശിച്ചു..
“അങ്ങനെയല്ല റജീനാ… അവൻ പറയുന്നതിലും കാര്യമുണ്ട്… നീ ആഗ്രഹിച്ച പോലെയുള്ള എത്ര ആലോചനകൾ ഞാൻ കൊണ്ട് വന്നതാ… ഏതേലും നടന്നോ…?..
എന്താ കാരണം… അതറിയാലോ നിനക്ക്… ?”..
ഹാജി സംയമനത്തോടെ പെങ്ങളെ കാര്യം പറഞ്ഞ് മനസിലാക്കാൻ നോക്കി..
“ആ കാര്യം കുഞ്ഞാക്ക പറയണ്ട… എത്രകാലം കാലം കഴിഞ്ഞാലും ഞാനായിട്ട് എന്റെ മോളെ പറഞ്ഞയക്കില്ല… “.
“ അതല്ലുമ്മാ പറഞ്ഞത്… ഇത്ത ഇവിടെ നിൽക്കുന്നതിൽ ആർക്കുമില്ല പ്രശ്നം… പക്ഷേ എന്താ കാരണം എന്നെങ്കിലും ഇത്ത പറയണം… ചോദിക്കുന്നവരോട് മറുപടി പറയണ്ടേ… ?”..
നജീബ് പറയുന്നത് കേട്ട് ഷാഹിന അവനെ തുറിച്ച് നോക്കി..
“അതെ… നജീബ് പറഞ്ഞതിലും കാര്യമുണ്ട്… പെങ്ങള് കൊച്ചുമായി വീട്ടിൽ നിൽക്കുന്നതെന്തിനാന്ന് ചോദിച്ചാ അതിനൊരു കാരണം പറയണ്ടേ…?..ആ കാരണം പറയാനാകാതെ രണ്ട് മൂന്ന് സ്ഥലത്ത് ഞാനിരുന്ന് ഉരുകിയിട്ടുണ്ട്… മോളേ ഷാഹിനാ… നീ ജാബിറിന്റെ വീട്ടിലേക്ക് തിരിച്ച് പോകണം എന്നൊന്നും കുഞ്ഞാക്ക പറയില്ല… എന്നാലും എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്നെങ്കിലും പറഞ്ഞൂടെ…?’”..
ഹാജി വളരെ സമാധാനത്തോടെ ഷാഹിനയോട് ചോദിച്ചു..
“കുഞ്ഞാക്കാ… ആ കാര്യം ഞാനൊരു പാട് തവണ പറഞ്ഞതാ… എനിക്കവനെ വേണ്ട… “..
ഷാഹിന ഒറ്റവാക്കിൽ പറഞ്ഞു..
“ അതിന്റെ കാരണാ ഞങ്ങൾക്കറിയേണ്ടത്… ഞങ്ങളുടെ നോട്ടത്തിൽ നല്ലൊരു ചെറുപ്പക്കാരനാ ജാബിർ.. ഞാനും കുഞ്ഞാക്കയും അവിടെപ്പോയി ശരിക്കന്വോഷിച്ചിട്ടാ ജാബിറിനെക്കൊണ്ട് നിന്നെ കെട്ടിച്ചത്… അവന്റെ വീട്ട്കാരും നല്ലതാ… പിന്നെന്താ നിന്റെ പ്രശ്നം…?”..
നജീബിന് ശരിക്കും ദേഷ്യം പിടിച്ചിരുന്നു..
“നിങ്ങളെത്ര ചോദിച്ചാലും വേറൊന്നും എനിക്ക് പറയാനില്ല… എനിക്കവനെ വേണ്ട… ഞാനിവിടെ നിൽക്കുന്നത് കൊണ്ട് നിന്റെ കല്യാണം നടക്കുന്നില്ലെങ്കിൽ അത് നിന്റെ വിധിയാന്ന് വിചാരിച്ചാ മതി… പിന്നെ, പാവപ്പെട്ട വീട്ടിൽ നിന്ന് ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് വരാന്ന് എന്റെ പൊന്നാങ്ങള വിചാരിക്കുകയും വേണ്ട… നടക്കില്ല… ഞാനും ഉമ്മയും നടത്തില്ല…..”..
