“എന്താ അളിയാ സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്… ?”..
കുറച്ച് ദൂരം പോന്നിട്ടും നജീബ് ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട് ജാബിർ ചോദിച്ചു..
“ നല്ലൊരാലോചന വന്നിട്ടുണ്ട്… അളിയന്റെ അഭിപ്രായം ഒന്ന് ചോദിക്കാനാ…”..
“ആണോ..നന്നായി… എവിടുന്നാ ആലോചന…
?”..
അളിയന്റെ കല്യാണക്കാര്യം പറഞ്ഞപ്പോ ജാബിറിന് സന്തോഷമായി.. അവന്റെ പെങ്ങൾ പിണങ്ങിപ്പോയിട്ടും തന്നോടവൻ അഭിപ്രായം ചോദിക്കാൻ വന്നതും ജാബിറിനെ സന്തോഷിപ്പിച്ചു..
“ഇവിടെ അടുത്ത് തന്നെയാ… എല്ലാം ഓക്കെയാ അളിയാ… പക്ഷേ, ചെറിയൊരു പ്രശ്നമുണ്ട്…”..
“എന്താ അളിയാ പ്രശ്നം… ?..
എന്താണേലും നമുക്ക് സംസാരിച്ച് പരിഹാരമുണ്ടാക്കാം…”..
“ അത്… അളിയാ… ഷാഹിനയാണ് പ്രശ്നം… അവൾ വീട്ടിൽ വന്ന് നിൽക്കുന്നതാ പ്രശ്നം…”..
ഷാഹിനാന്റെ പേര് കേട്ടതോടെ ജാബിറിന്റെ മുഖം മങ്ങി..അവന്റെ ആവേശം കെട്ടു..
“കെട്ടിച്ച പെങ്ങൾ ഭർത്താവിനോട് പിണങ്ങി വീട്ടിൽ വന്ന് നിൽക്കുന്നത് വലിയ സംഭവമൊന്നുമല്ല… പക്ഷേ അതിനൊരു കാരണം വേണ്ടേ അളിയാ… കേൾക്കുന്നവർക്കൊക്കെ അതിന്റെ കാരണമറിയണം… ഇപ്പോ വന്ന ഈ ആലോചനയും അങ്ങിനെത്തന്നെ… പെങ്ങൾ വീട്ടിൽ വന്ന് നിൽക്കുന്നതൊന്നും അവർക്ക് വലിയ പ്രശ്നമില്ല… പക്ഷേ എന്തിനാ അവൾ വീട്ടിൽ വന്ന് നിൽക്കുന്നതെന്ന് ചോദിച്ചപ്പോ എനിക്കുത്തരമുണ്ടായില്ല… അതോടെ അതും അലസിയെന്നാ തോന്നുന്നത്… അതിനൊരു മറുപടി എനിക്ക് പറയണം അളിയാ…”..
പതിയെ വണ്ടിയോടിച്ചാണ് നജീബ് സംസാരിക്കുന്നത്.. ജാബിർ ഒന്നും മിണ്ടാതെ അവൻ പറയുന്നത് കേട്ടിരിക്കുകയാണ്..
“അവളോട് ഞാനിത് പല തവണ ചോദിച്ചു… കുഞ്ഞാക്ക ചോദിച്ചു… അവൾക്കൊറ്റ മറുപടിയേ പറയാനുള്ളൂ.. നിന്നെ വേണ്ട… അതിനപ്പുറം അവൾക്കൊന്നും പറയാനില്ല…”..
ജാബിറിന് വല്ലാത്ത അസ്വസ്ഥത തോന്നി..
“അളിയനറിയാതിരിക്കല്ലല്ലോ അവളുടെ പ്രശ്നം… ?..
എന്താ അളിയാ സത്യത്തിൽ നിങ്ങൾ തമ്മിൽ പിണങ്ങാനുള്ള കാരണം… ?..
കുട്ടിയുണ്ടാവുന്നത് വരെ അവൾക്ക് വലിയ പ്രശ്നമുള്ളതായി എനിക്ക് തോന്നിയിട്ടില്ല…”..
ജാബിറിന് പെട്ടെന്നൊരു മറുപടി പറയാനായില്ല..
“എന്താണെങ്കിലും എന്നോട് തുറന്ന് പറയാം… ഞാൻ നിന്നെ ഒരു ജ്യേഷ്ഠനെപ്പോലെയാണ് ഇത്രയും നാളും കണ്ടത്… എന്റെ പെങ്ങൾ നിന്നെ വേണ്ടാന്ന് പറഞ്ഞിട്ടും ഞാൻ നിന്നോട് ഒരലോഹ്യവും കാട്ടിയിട്ടില്ല… അളിയന് അറിയുന്നതാണെങ്കിൽ എന്നോട് പറയണം… അതറിയാതെ എന്റെ കല്യാണം നടക്കില്ല അളിയാ… അത് കൊണ്ടാ ഞാനിങ്ങനെ ചോദിക്കുന്നത്…”..
ജാബിർ വല്ലാത്തൊരവസ്ഥയിലായിരുന്നു.. ഷാഹിനാന്റെ പ്രശ്നമെന്താണെന്ന് അറിയാവുന്ന ഒരേ ഒരാൾ അവനാണ്… പക്ഷേ…
“അളിയാ… എനിക്കിപ്പഴും ഷാഹിനാനോട് ഒരു പിണക്കവുമില്ല… അവൾ പോന്നതിന് ശേഷം നാലഞ്ച് തവണ അവളെ വിളിക്കാൻ ഞാൻ വന്നതല്ലേ… അവളിന്ന് വരുമെങ്കിൽ ഇന്ന് കൂട്ടിക്കൊണ്ട് പോവാൻ ഞാൻ തയ്യാറാ… എന്റെ വീട്ടുകാർക്കും അവളുമായി യാതൊരു പ്രശ്നവുമില്ല…”..
ജാബിർ ഒന്ന് നിർത്തി…
“ പ്രശ്നം അവൾക്ക് മാത്രാ… അവൾക്ക് മാത്രം…”..
“അതാണ് ചോദിച്ചത്… എന്താണ് ഷാഹിനാന്റെ പ്രശ്നം… ?”..
ജാബിർ ഭാര്യയുടെ സഹോദരനെ നേരിടാനാവാതെ പുറത്തേക്ക് നോക്കി.. പിന്നെ പതിയെ മന്ത്രിച്ചു..
“ അത്… ഒരാങ്ങളയോട്… പറയാൻ പറ്റില്ല അളിയാ… “..
“എന്ന് വെച്ചാ…?”..
“ അത്… അത് ഞാനെങ്ങിനെയാ അളിയാ പറയുക… ഒന്നല്ല, ഒരുപാട് പ്രശ്നങ്ങളുണ്ട്…”..
ജാബിറിനത് പറയാൻ നല്ല ബുദ്ധിമുട്ടുണ്ടെന്ന് നജീബിന് തോന്നി..
“അളിയൻ വണ്ടിയങ്ങോട്ടൊതുക്കിയേ…”..
ഒഴിഞ്ഞ ഒരു ബസ് സ്റ്റോപ്പ്
കണ്ട് ജാബിർ പറഞ്ഞു.. കാര്യം മനസിലായില്ലെങ്കിലും നജീബ് വണ്ടി നിർത്തി..
“അളിയാ… എനിക്കത് അളിയനോട് നേരിട്ട് പറയാൻ ബുദ്ധിമുട്ടുണ്ട്…കഴിഞ്ഞ മാസം എന്റെ ഉപ്പയും ഉമ്മയും നിർബന്ധിച്ചപ്പോ അവസാനമായി ഷാഹിനാനെ ഒന്ന് വിളിക്കാനായി ഞാൻ അവടെ വരാൻ തീരുമാനിച്ചതാ… ഞാൻ നാളെ വരും എന്ന് പറഞ്ഞ് കൊണ്ട് ഞാനവൾക്കൊരു മെസേജയച്ചു… അതിനവൾ എനിക്കൊരു മറുപടി അയച്ചിട്ടുണ്ട്… ഒന്നല്ല, ഒരുപാടുണ്ട്…
