അപ്പൊ നമ്മുടെ കാര്യം ഗോവിന്ദ അല്ലെ, ഞാൻ ഒന്ന് ചിരിച്ചു. ശെരിയാക്കാമെടാ കൊതിയാ, നീ എന്താ വിചാരിച്ചേ എനിക്ക് വേണ്ടന്നാണോ. നീയല്ലേടാ കണ്ണാ എനിക്കുള്ളൂ, ചേച്ചി കരയുമെന്ന് തോന്നിയപ്പോൾ ഞാൻ വിഷയം മാറ്റി. വസുമതി ടീച്ചറുമായുള്ള ഇടപെടൽ പറഞ്ഞപ്പോൾ അവർക്കു ചെറിയ വട്ടുണ്ട് കണ്ണാ, നോക്കീം കണ്ടും നിന്നോണം എന്ന് ചേച്ചി ഉപദേശിച്ചു.
ആർക്കാ അമ്മായീ വട്ട് എന്നും ചോദിച്ചാണ് അഞ്ജന പുറത്തേക്ക് വന്നത്. ഞങ്ങൾ ചിരിച്ചു, ഒരു ടീച്ചറിനെയ്, ഞാൻ അവളോട് വസുമതി ടീച്ചറിൻ്റെ ഒരു ലഖുവിവരണം നടത്തി. ഇടക്കിടക്കിടക്കവൾ ചരിക്കുന്നുണ്ട്. ഞാനാ മുഖത്തേക്ക് നോക്കിയിരുന്നു പോയി. ചേച്ചി എൻ്റെ തോളത്തൊന്നു തല്ലിയപ്പോഴാണ് പരിസരമോർത്തത്. അവളുടെ മുഖത്തൊരു നാണം കലർന്ന ചിരി.
എന്തായാലും ഞാൻ എഴുന്നേറ്റ് മുകളിലേക്ക് നടന്നു. അത്താഴം താഴെ വന്നു കഴിച്ചു. നാളെ കമലയോടൊന്നു റൂം തുടക്കാൻ പറയണേ ചേച്ചീ എന്നും പറഞ്ഞിട്ട് ശുഭരാത്രിയും നേർന്ന് മുകളിലേക്ക് പോന്നു. ശെനിയാഴ്ച ആയതു കൊണ്ട് വൈകിയേ എഴുന്നേൽക്കുന്നുള്ളൂ എന്നോർത്താണ് കിടന്നത്.
രാവിലെ ആരോ പുറത്തുനിന്ന് വിളിക്കുന്നുണ്ട്. സമയം നോക്കിയപ്പോൾ ആറരയാകുന്നെ ഉള്ളൂ. ശല്യം എന്നോർത്തു കതക് തുറന്നു, നോക്കിയപ്പോൾ അഞ്ജനയാണ്, ഹരിയേട്ടാ എന്നെ ഒന്ന് കൃഷ്ണൻ്റെ അമ്പലത്തിൽ കൊണ്ടുപോകുമോ, ഇവിടെ അടുത്ത് തന്നെയാ, പക്ഷെ നടന്നു പോകാൻ പറ്റില്ല, അല്പം ദൂരമുണ്ട്. ഹരിയേട്ടൻ ഒന്ന് സ്കൂട്ടറിൽ കൊണ്ടുപോയാൽ മതി. എനിക്ക് ദേഷ്യം വന്നെങ്കിലും മറുത്തൊന്നും പറഞ്ഞില്ല.
ഞാൻ താഴേക്ക് വന്നേക്കാം എന്നും പറഞ്ഞ് അകത്തേക്ക് കയറി. എനിക്കിഷ്ടമായില്ല എന്നവൾക്ക് മനസ്സിലായിക്കാണണം, മുഖം കറുപ്പിച്ചാണ് താഴേക്ക് പോയത്. പെട്ടെന്നൊന്നു കുളിച്ചു, കിട്ടിയ ഷർട്ടും എടുത്തിട്ട് ഒരു മുണ്ടെടുത്തുടുത്തു. താഴെ ചെല്ലുമ്പോൾ ചേച്ചി പുറത്തിരുന്ന് പേപ്പർ വായിക്കുന്നുണ്ട്, നിനക്കൊരു ബുദ്ധിമുട്ടയോ ഹരീ, ഇവൾക്ക് നേരം
വെളുത്തപ്പോൾ ഒരു ബോധോധയം, കൃഷ്ണൻ്റെ അമ്പലത്തിൽ പോണമെന്നു, ചേച്ചി ഒന്ന് ചിരിച്ചു.
സാരമില്ല ചേച്ചീ, എനിക്ക് ബുദ്ധിമുട്ടൊന്നും ആയില്ല എന്നും പറഞ്ഞ് ഞാൻ സ്കൂട്ടർ സ്റ്റാർട്ട് ആക്കി. എവിടെ കൃഷ്ണൻ്റെ രാധ എന്ന് കളിയാക്കി ചോദിച്ചു, പറഞ്ഞ പോലെ ഇവളെവിടെ, ആഞ്ജനേ, ദേ ഹരി വന്നിരിക്കുന്നു, പെട്ടെന്ന് ഇറങ്ങിക്കോളൂ, ചേച്ചി വിളിച്ചു പറഞ്ഞു. അവൾ ഇറങ്ങിവന്നത് കണ്ടെൻ്റെ വാ തുറന്നു പോയി. ഒരു മഞ്ഞ നിറത്തിലുള്ള ചുരിദാർ ഇട്ട് കണ്ണെഴുതി സുന്ദരിയായിട്ടാണ് അവൾ ഇറങ്ങിവന്നത്. വന്നതും സ്കൂട്ടറിൻ്റെ പുറകിൽ കയറി ഇരുന്നു. നിനക്ക് വഴി അറിയാമോ എന് ഞാൻ ചോദിച്ചപ്പോൾ കനത്ത ശബ്ദത്തിൽ അറിയാം എന്ന് പറഞ്ഞു.
അവൾ പറഞ്ഞ വഴിയിലൂടെ മെല്ലെ സ്കൂട്ടർ ഓടിച്ചു, അധികം ദൂരമില്ല, പെട്ടെന്ന് എത്തി അമ്പലത്തിൽ. അവളോടൊപ്പം കയറി തൊഴുതു, തിരികെ ഇറങ്ങിയപ്പോൾ അവിടെ ആനക്കൊട്ടിലിൽ ആനയെ കണ്ടു പോയി നിന്നു. ഹരിയേട്ടാ, ദേഷ്യമാണോ എന്നോട് അഞ്ജനയാണ്, ഞാനെന്തിനാടീ പെണ്ണെ നിന്നോടു ദേഷ്യപ്പെടുന്നേ, ഞാൻ മയപ്പെട്ടു. എനിക്കവളോട് ദേഷ്യം ഒന്നുമില്ലായിരുന്നു. പിന്നെ അവളെ ശുണ്ഠിപ്പെടുത്തുന്നതിൽ ഒരു രസം.
നമുക്ക് പോയേക്കാം ഹരിയേട്ടാ, ഞാൻ തലയാട്ടി മുമ്പോട്ട് നടന്നു. അവൾ പുറകെ വരുന്നില്ലേ എന്നൊന്ന് തിരിഞ്ഞു നോക്കി, കരയുകയാണോ എന്നൊരു സംശയം. തിരിഞ്ഞു നിന്നു, അവൾ നിലത്തു നോക്കി വരുന്നു, എന്നെ മുട്ടുമെന്നായപ്പോൾ നിന്നു. ഞാൻ ആ മുഖത്തേക്കൊന്നു കുനിഞ്ഞു നോക്കി, പെണ്ണെ നീ കരയുവാണോ, ഞാൻ പറഞ്ഞില്ലേ ദേഷ്യമൊന്നുമില്ലെന്ന്. നീ എപ്പോ എങ്ങോട്ട് വിളിച്ചാലും ഞാൻ വന്നോളാം. ഇനി ആ മുഖമൊന്നു തെളിച്ചേ.. അവൾ എന്നെ സംശയത്തോടെ നോക്കി, പിന്നെ ഒന്ന് ചിരിച്ചു. സൂര്യനുദിക്കുന്ന പോലെ തോന്നി.
നീ എന്താ പ്രാർത്ഥിച്ചത്, അവൾക്കൊരു പുഞ്ചിരി, പറഞ്ഞാ ഫലിക്കില്ല, അതുകൊണ്ടു പറയില്ല. അവൾ ചെറിയ ശബ്ദത്തിൽ പറഞ്ഞു. എന്തായാലും അവളെ വിളിച്ച് അമ്പലത്തിനു വെളിയിലിറങ്ങി. പുറത്തു കണ്ട ചായക്കടയിൽ നിന്ന് ഒരു ചായ വാങ്ങിക്കൊടുത്തു, ഒന്ന് ഞാനും കുടിച്ചു. വീട്ടിൽ എത്തിയപ്പോഴേക്കും കമല ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയിരുന്നു. ഞാനും അഞ്ജനയും ഇരുന്ന് കഴിച്ചു.