” വൈകുന്നേരം പോയാ പോരെ.. “
അവൻ അലസതയോടെ പറഞ്ഞു.
” നീ മടി കാണിക്കാതെ വേഗം വാങ്ങിച്ചോണ്ട് വാ…ഉച്ചക്കുള്ള കറി വേണേൽ മതി.. ” അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.
അലസതയോടെ മുടി വാരി ഒതുക്കിക്കൊണ്ട് അവൻ പീടിക ലക്ഷ്യം വെച്ച് നടന്നു. കവലയിൽ എത്തിയപ്പോഴാണ് പാപ്പിച്ചായന്റെ ജീപ്പ് അവിടെ കണ്ടത്. പക്ഷേ അടുത്തെങ്ങും ഇച്ചായനെ കണ്ടില്ല. അവൻ ചുറ്റും ഒന്ന് വീക്ഷിച്ചു. ജീപ്പ് ഇവിടെ വച്ചിട്ട് ഇങ്ങേര് എവിടെ പോയിരിക്കുകയാ, അവൻ സംശയിച്ചു.
ആളെ കാണാത്ത സ്ഥിതിക്ക് അവൻ പീടികയിൽ ചെന്ന് സാധനം വാങ്ങി തിരികെ നടന്നു. ദേ മുന്നിൽ നിൽക്കുന്നു ഇച്ചായൻ.
പെട്ടെന്ന് പാപ്പിയെ കണ്ട് അവൻ ചെറുതായി ഒന്ന് വിരണ്ടു.
” നീ ഇപ്പോ പുറത്തോട്ടൊന്നും ഇറങ്ങാറില്ലെ ? ” ഇച്ചായൻ ചോദിച്ചു.
” ഇല്ല ” അവൻ മറുപടി നൽകി.
” നീ വന്ന് ജീപ്പിൽ കേറ്, എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്.” പാപ്പി അവനെയും കൊണ്ട് ജീപ്പിൻറെ അരികിലേക്ക് നടന്നു.
കാര്യം മനസ്സിലാവാതെ അവൻ ആകെ സംശയത്തിലായി.
പാപ്പി ജീപ്പുമായി കവല വിട്ട് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടു നിർത്തി.
” എന്താ ഇച്ചായാ കാര്യം പറ ? ടീച്ചർ ഓക്കേ അല്ലേ ? ” അവൻ ചോദിച്ചു.
” അതിനെക്കുറിച്ച് സംസാരിക്കാനാ നിന്നെയും കൂട്ടി ഇങ്ങോട്ട് വന്നത് “
പാപ്പി പറഞ്ഞു.
” ടീച്ചർക്ക് ഇപ്പോ എങ്ങനെയുണ്ട് ? ”
” അവളാകെ തളർന്നിരിക്കുവാ,മര്യാദക്ക് ഭക്ഷണം പോലും കഴിക്കുന്നില്ല. ഞാൻ ഒരുപാട് പറഞ്ഞു നോക്കി പക്ഷേ ഒന്നും കേൾക്കാൻ കൂട്ടാക്കുന്നില്ല. എനിയും ഇതുപോലെ തുടർന്നാൽ അവളെയും കുഞ്ഞിനെയും അത് ബാധിക്കും.” പാപ്പി കാര്യങ്ങൾ വിശദീകരിച്ചു.
” ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാൻ കരുതിയതല്ല. ഇച്ചായാ ഇനി എന്നാ ചെയ്യും ? ” അവൻ വിഷമത്തോടെ ചോദിച്ചു.
ഒരു ദീർഘശ്വാസം എടുത്ത ശേഷം പാപ്പി പറഞ്ഞു ” നീ ഒന്നും ചെയ്യേണ്ട,ഇനി എന്താണ് വേണ്ടതെന്ന് എനിക്കറിയാം.” പാപ്പി എന്തോ തീരുമാനിച്ചുറപ്പിച്ചാണ് അത് പറഞ്ഞത്.
ഇച്ചായൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാതെ വിധു അയാളുടെ മുഖത്തേക്ക് തന്നെ നോക്കി.
തുടരും…
