എന്നും എന്റേത് മാത്രം – 5

എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. “ആഹ് , നീ ആയിരുന്നോ?. എന്താടീ രാവിലെ?” മുന്നിൽ നിൽക്കുന്ന മാളുവിനോടായി നവി ചോദിച്ചു.

“ഇത് എന്ത് ഉറക്കാ കിച്ചുവേട്ടാ , എത്ര നേരായിട്ട് വിളിക്കുന്നതാ” “ഇന്നലെ വന്നപ്പോ ലേറ്റായി , നല്ല ടയേഡായിരുന്നു അതാ അറിയാഞ്ഞേ” ചിരിച്ചുകൊണ്ട് അവൻ പറയുന്നത് കേട്ട് അവളുടെ മുഖത്ത് ഒരു അയവ് വന്നു. “ഇതെന്താടീ?” അകത്തേക്ക് നടക്കുമ്പോൾ നവി മാളുവിനോട് തിരക്കി.

“ഇയാൾക്കുള്ള തീറ്റയാ , ഇത് തരാനാ വന്നത്” “തീറ്റയോ! , ഞാൻ എന്തോന്നെടി വല്ല മൃഗവുമാണോ” “സോറി. ദാ അങ്ങയുടെ പ്രാതൽ” അവൾ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു , പിന്നാലെ അവനും. “ഏതായാലും നന്നായി , കണ്ണ് തുറന്നപ്പോഴേക്കും മുന്പിൽ ഫുഡ്ഡ് റെഡി. ഞാൻ പോവുന്നത് വരെ ഇങ്ങനെ ആയിരിക്കുമല്ലേ?” “അയ്യടാ , ഇത് ഒറ്റ പ്രാവശ്യത്തേക്ക് മാത്രം. ഫുഡ് അവനവൻ ഉണ്ടാക്കണം , ഇനി അത് പറ്റില്ലെങ്കി വീട്ടിലോട്ട് പോര്. ഇങ്ങനെ സർവീസടിക്കാൻ നിങ്ങടെ മറ്റവളോട് പറ” നവനീത് ചിരിച്ചു. “പറഞ്ഞ് നിന്ന് വൈകി , എനിക്കിന്ന് ്് ലേണേഴ്സ് ഉള്ളതാ. വേഗം കഴിച്ചോണേ” അതും പറഞ്ഞ് മാളു പുറത്തേക്ക് ഇറങ്ങി.

“ആ ഒരു കാര്യം വിട്ടു , മറ്റവളെ പറഞ്ഞപ്പഴാ ഓർത്തത്” നവി മനസ്സിലാകാതെ നിന്നു. “ഇന്ന് വൈകീട്ട് ലച്ചു അവിടെ പോവുന്നുണ്ട് , നേരത്തെ വിളിച്ചപ്പോ പറഞ്ഞതാ” അത് കേട്ട് അവന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. “അപ്പൊ എല്ലാം പറഞ്ഞപോലെ , കൊളമാക്കരുത്” “ഏയ് ഇല്ല” “എന്നാ ഓൾ ദി ബെസ്റ്റ്” പറഞ്ഞിട്ട് ചിരിച്ചുകൊണ്ട് അവൾ മുറ്റവും കടന്ന് പുറത്തേക്ക് ഇറങ്ങി പോയി.
മനസ്സിൽ ഭയങ്കരമായി സന്തോഷവും , ആകാംഷയും , ചെറുതല്ലാതെ ടെന്ഷനും എല്ലാം കൂടിച്ചേർന്ന ഒരു അവസ്ഥയായിരുന്നു എനിക്ക്. എങ്ങനെ എങ്കിലും ഒന്ന് വൈകുന്നേരമാകാൻ കാത്തിരുന്നു. സമയം നമ്മുടെ കൈയ്യിലല്ലല്ലോ , അത് എന്റെ ക്ഷമയുടെ നെല്ലിപ്പലക അളന്ന് കളിച്ചുകൊണ്ടിരുന്നു. ചെറിയ രീതിയിൽ പാചകം ്് വശമുണ്ടായിരുന്നു. ഉച്ച ഭക്ഷണം അങ്ങനെ കഴിഞ്ഞു. അവമ്മാര് വിളിച്ചെങ്കിലും പോവാൻ തോന്നിയില്ല. ഒരുവിധം ഉന്തിത്തള്ളി സമയം നാലര ആയി.

വൃത്തിയായി കുളിച്ച് ഒരു ഗ്രേ കളർ പാന്റും , ഒരു നീല ടീഷർട്ടും എടുത്തിട്ടു. പൂജാമുറിയിൽ കയറി ഒരു റൗണ്ട് പ്രാർഥിച്ചു. എന്റെ പാതി ഞാൻ നോക്കിയാലും ബാക്കി ഇവര് തന്നെ ശരിയാക്കണമല്ലോ.

കൈതത്തോടും കടന്ന് അടുത്തുള്ള വഴിയിലൂടെ കുറച്ച് മുന്നിലേക്ക് നടന്നാൽ കയറ്റം തുടങ്ങുകയായി. ഏഴടിയോളം വീതിയുള്ള വഴിയിലൂടെ ഏതോ വാഹനം പോയതിന്റെ ടയർ അടയാളങ്ങൾ കാണാം. ഇരുപത് മിനുട്ട് നേരത്തെ നടത്തം ഒരു പരന്ന സ്ഥലത്ത് എത്തി നിന്നു. മുന്നിൽ ഇനി ഇറക്കമാണ്. മാളു പറഞ്ഞ സ്ഥലം ഇത് തന്നെയാണെന്ന് മനസ്സിലായി.

രണ്ട് വശങ്ങളിലുമായി ചെറുതും , വലുതുമായ ്് വള്ളിപ്പടർപ്പുകൾ. പേരറിയാത്ത ഏതൊക്കെയോ വലിയ മരങ്ങൾ. ചുറ്റും നോക്കിയപ്പോൾ അൽപം മാറി കല്ല് കൊണ്ട് നിർമിച്ചത് പോലെ ഒരു നിർമിതി കണ്ടു. പതിയെ അങ്ങോട്ട് നടന്നു. ഒരാൾ പൊക്കവും , കുറച്ച് മാത്രം വലുപ്പവുമുള്ള ഒരു കോവിലാണ് അവിടെ ഉള്ളത്. വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് അവൻ മുന്നോട്ട് നടന്നു. അവിടെ അവൻ നിന്നതിന്റെ കുറച്ചുകൂടി മുന്നിലായി കാണപ്പെട്ട നീരുറവയിൽ നിന്നാണ് ശബ്ദം വന്നുകൊണ്ടിരുന്നത്.

വലിയ രണ്ട് മരങ്ങളുടെ ഇടയിൽ നിന്ന് ഉറവയെടുത്ത് ചെറിയ ചാലുകളായി വെള്ളം താഴേക്ക് ഒഴുകുന്ന കാഴ്ച നവി കൗതുകത്തോടേയും , മുഖത്ത് നിറഞ്ഞ ചിരിയോടേയും നോക്കി. സമയം ആറിനോട് അടുക്കുകയാണ്. അത്ര നേരമായിട്ടും അവളെ കാണാത്തതിലുള്ള അസ്വസ്ഥത അവനിൽ പ്രകടമായിരുന്നു. വെള്ളം ഒഴുകുന്നതിന്റേയും , പക്ഷികൾ കലപില കൂട്ടുന്നതിന്റേയും ശബ്ദത്തിന്റെ ഒപ്പം മരങ്ങളുടെ ചില്ലകളിലൂടെ ഇടക്കിടെ കാറ്റും കടന്നുപോയി. താഴെ ഉള്ളതിലും ശാന്തമായിരുന്നു ആ കുന്നിന്റെ മുകളിലെ അന്തരീക്ഷം. പ്രകൃതിയുടെ തലോടൽ അറിഞ്ഞ് ഒരു ്് മരച്ചോട്ടിൽ നവനീത് ഇരുന്നു. ഒരു വണ്ടിയുടെ ശബ്ദം കേട്ട് അവൻ വന്ന വഴിയിലേക്ക് നോക്കി. സ്കൂട്ടറിൽ നിന്നിറങ്ങിയ ആളെ കണ്ട് നവിയുടെ കണ്ണുകൾ വിടർന്നു.
ഹെൽമെറ്റ് ഊരി ഹാന്റിലിൽ വച്ച് ശ്രീലക്ഷ്മി മുന്നിലേക്ക് നടന്നു. കുറച്ച് മാറിയുള്ള മരത്തിന്റെ അപ്പുറത്തായി നിന്ന നവിയെ അവൾ കണ്ടിരുന്നില്ല. അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു നവനീത്. അസ്തമയ സൂര്യന്റെ ചുവപ്പ് ചുവന്ന ചൂരിദാറിൽ തട്ടി അവളുടെ സുന്ദര രൂപത്തിന് വല്ലാതെ ഭംഗി കൂട്ടി. കണ്ണെടുക്കാതെ അവൻ അങ്ങനെ നിന്നു. ചോലയിൽ മുഖം കഴുകിയ ശേഷം അവൾ കോവിലിന് മുന്പിൽ എത്തി. കണ്ണുമടച്ച് കൈ കൂപ്പി നിൽക്കുന്ന അവളുടെ അടുത്ത് നവിയും ചെന്ന് നിന്നു. അതൊന്നും അറിയാതെ പ്രാർഥിക്കുകയാണ് ശ്രീലക്ഷ്മി.

അവിടെ നിന്നു , എങ്കിലും എനിക്ക് പ്രാർഥിക്കാനൊന്നും കഴിഞ്ഞില്ല. കൈ കൂപ്പിയിരുന്ന സമയത്തും കണ്ണുകളും മനസ്സും അടുത്ത് നിൽക്കുന്ന ആളിലേക്ക് അനുസരണ ഇല്ലാതെ പോവുകയാണ്.

അൽപ നേരം കഴിഞ്ഞ് ശ്രീലക്ഷ്മി കണ്ണുകൾ തുറന്നു. അടുത്തായി തന്നെയും നോക്കി നിൽക്കുന്ന നവനീതിനെ അപ്പോഴാണ് അവൾ കണ്ടത്.

“കി , കിച്ചുവേട്ടനെന്താ ഇവിടെ!?”

“വെറുതെ വന്നതാ” മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് അവൻ പറഞ്ഞു. “ഇവിടെ ആരും അങ്ങനെ വരാറില്ലല്ലേ?” “ഉം” അവൾ മൂളി.

ഉള്ളിലുള്ളത് എങ്ങനെ പറയും എന്ന സംശയമായിരുന്നു നവിയുടെ മനസ്സിൽ. “ശ്രീക്കുട്ടീ , പോയിട്ടെന്തെങ്കിലും തിരക്കുണ്ടോ?” ഒടുവിൽ ധൈര്യം സംഭരിച്ച് പറഞ്ഞ് തുടങ്ങി. തിരികെ വണ്ടിയുടെ അടുത്തേക്ക് നടക്കുകയായിരുന്നു ശ്രീലക്ഷ്മി.

“അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല” “എനിക്കൊരു കാര്യം ,” പകുതിക്ക് നിർത്തി അവളെ നോക്കി. “എന്താ കിച്ചുവേട്ടാ?”

“അച്ഛനും അമ്മയും വിടാതെ പിടിമുറുക്കുവാ. എന്റെ കല്യാണം തന്നെ കാര്യം. എനിക്കൊരാളെ ഇഷ്ടാ” അവൾ ഒന്നും മിണ്ടാതെ നിൽക്കുകയാണ്.

“ഞാൻ ഒരു പ്രപ്പോസൽ കൊണ്ടുവന്നാ കുഴപ്പമാകുമോ” പെട്ടന്നുള്ള ചോദ്യം അവളിൽ ഞെട്ടലുണ്ടാക്കി.

“എന്താ! , എന്ത് പ്രപ്പോസൽ?” “്് മാരേജ് പ്രപ്പോസൽ” അത്രയും നേരം അവൾക്ക് മുഖം കൊടുക്കാതിരുന്ന നവനീത് പൊടുന്നനെ ശ്രീലക്ഷ്മിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

“ഇനിയുള്ള ജീവിതത്തിൽ എനിക്ക് നിന്റെ കൂട്ട് വേണം. വരുവോ എന്റെ പെണ്ണായിട്ട്” ഒരു ഞെട്ടലോടെ അവൾ മുഖം തിരിച്ചു.

“പണ്ടുമുതലേ ഇഷ്ടാ , പക്ഷേ പറയാൻ പറ്റിയില്ല. ഇനിയും വയ്യെടീ. എന്റെ ഒപ്പം ഇനി എന്നും നീ വേണമെന്ന് മനസ്സ് പറയുന്നു. സമ്മതാണോ , Will you be myne for ever?”
“Nooo” നവി പറഞ്ഞ് നിർത്തുമ്പോഴേക്കും ശ്രീലക്ഷ്മിയുടെ ശബ്ദം ഉയർന്നിരുന്നു. പെട്ടന്നുള്ള അവളുടെ മാറ്റം അവനെ വല്ലാതെ വിഷമിപ്പിക്കുന്നതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *