“ലച്ചു ഓക്കെയാണെങ്കിൽ ആര് സമ്മതിച്ചില്ലെങ്കിലും നിങ്ങടെ കല്യാണം ഞാൻ നടത്തും. അത് പറഞ്ഞത് വിക്കിയാണ് . “സാറങ്ങനെ ഒറ്റക്ക് നടത്തണ്ടാ. ഞങ്ങളും കാണും , ല്ലേ സച്ചിയേട്ടാ?” മാളുവിനെ ചേർത്തുപിടിച്ചുകൊണ്ട് ചിന്നു അവരെ നോക്കി. “പിന്നല്ലാണ്ട്” പറഞ്ഞുകൊണ്ട് സച്ചിയും ശ്രീയും ചിരിച്ചു.
പിന്നെയും കുറച്ച് സമയം കൂടി അവരുടെ ഒപ്പം ഇരുന്നിട്ടാണ് വീട്ടിലേക്ക് പോയത്. ഒരു ചമ്മലിന്റെ ചെലവ് ഇല്ലാതെ കാര്യം അവർ അറിഞ്ഞതിലും , എല്ലാം അവളോട് തുറന്ന് പറയാൻ ഒരു വഴി കിട്ടിയതിലും എനിക്ക് സന്തോഷം തോന്നി. പക്ഷേ ശ്രീക്കുട്ടിയുടെ കാര്യത്തിൽ വല്ലാതെ ഒരു ആശങ്ക അപ്പോഴും ബാക്കിയായിരുന്നു.
അച്ഛന് ചാർജ് എടുക്കേണ്ടത് രണ്ട് ദിവസം കഴിഞ്ഞാണ്. തൃശൂരിൽ ചെന്നിട്ട് വീട് എല്ലാം ശരിയാക്കേണ്ടത് കൊണ്ട് പിറ്റേന്ന് അങ്ങോട്ട് പോവാൻ തീരുമാനിച്ചിരുന്നു. പോകുമ്പോൾ എടുക്കാനുള്ള സാധനങ്ങൾ പാക്ക് ചെയ്യുകയാണ് ഞങ്ങൾ.
“കൊറേ നേരമായല്ലോ , ആരോടാടാ ചാറ്റിങ്ങ്?” ഡ്രസ്സുകൾ ബാഗിൽ അടുക്കി വെക്കുന്നതിന്റെ ഇടയിൽ ഒരു കൈയ്യിൽ ഫോണും പിടിച്ച് , അതിലേക്ക് കാര്യമായി നോക്കിക്കൊണ്ടിരുന്ന ്് നവിയോടായി അനിത ചോദിച്ചു. പക്ഷേ ചാറ്റിങ്ങിൽ മുഴുകിയിരുന്ന അവൻ അമ്മയുടെ ശബ്ദം കേട്ടിരുന്നില്ല. തലക്ക് ഒരു തട്ട് കിട്ടിയപ്പോൾ കാര്യം മനസ്സിലാകാതെ അവൻ അവരെ നോക്കി. “എന്തോന്നാ അമ്മേ , ഫോണിപ്പോ താഴെ വീണേനെ” “ആ കണക്കായിപ്പോയി. ഇത് കൈയ്യില് കിട്ടിയാ പിന്നെ ബാക്കിയുള്ളോര് ്് ചത്താലും ്് നീയൊന്നും അറീല്ലല്ലോ” പകുതി കളിയായും പകുതി ഗൗരവത്തിലും അനിത പറഞ്ഞു.
അത് കേട്ട് നല്ല വെടിപ്പായിട്ട് ഇളിച്ചുകാട്ടി. “അമ്മ എന്താ ചോയിച്ചേ” “നീ ആരോടാ ചാറ്റ് ചെയ്യുന്നേന്ന്” “ഓഹ് അതായിരുന്നോ , അവള്മാരോടാ , റിയയോടും ഐശൂനോടും.” “ആഹ് , അവരായിരുന്നോ” രണ്ടെണ്ണത്തിനേയും നേരത്തേ പരിചയപ്പെടുത്തിയത് കൊണ്ട് അമ്മക്കും അച്ഛനും അവരെ അറിയാമായിരുന്നു.
ഫയലുകളും , പിന്നെന്തൊക്കെയോ പേപ്പറുകളും വേറെ ഒരു ബാഗിലാണ് അച്ഛൻ വച്ചിരുന്നത്. “എല്ലാം ഒന്നിച്ച് വെച്ചാൽ പോരേ? , ഇതിലിനിയും സ്ഥലമുണ്ട്” അമ്മ പറഞ്ഞത് കേട്ടപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. അത്യാവശ്യം വലിയ ബാഗാണ്. സാധനങ്ങൾ കുറേ അവിടെ തന്നെ ഉണ്ടാവും എന്ന് ബ്രോക്കർ പറഞ്ഞിരുന്നു. അതുകൊണ്ട് അധികം ഒന്നും കൊണ്ടുപോവുകയും ചെയ്യുന്നില്ല. കുറച്ച് ഡ്രസ്സുകളാണ് കാര്യമായി കൊണ്ടുപോകാൻ ഉള്ളത്. “ആഹ് , അതൊന്നും കൊഴപ്പമില്ല. ഇതൊക്കെ വളരെ ഗൗരവം പിടിച്ച ഡോക്യുമെന്റുകളാ. അത് ഞാൻ വച്ചോളാം.” പിന്നെ അമ്മ ഒന്നും പറയാൻ പോയില്ല. അച്ഛൻ അങ്ങനെയാണ്. ജോലിയുടെ കാര്യത്തിൽ കുറച്ചധികം കടുംപിടുത്തം ഉണ്ട്. അച്ഛൻ വന്നതോടെ സംസാരം അവര് തമ്മിൽ ആയി. ഞാൻ നൈസായി ഫോണിലേക്ക് നോട്ടം മാറ്റി. ഇടക്ക് എപ്പോഴോ സംസാരത്തിൽ ആ പഴയ വിഷയം തന്നെ പിന്നെയും കയറിവന്നു. വേറൊന്നുമല്ല , എന്റെ വിവാഹം , കുടുംബം ഇതൊക്കെ തന്നെ. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. പുറത്ത് വരാന്തയിൽ ചെന്ന് ഇരുന്നു.
പിറ്റേന്ന് രാവിലെ ഞങ്ങൾ പുറപ്പെട്ടു. ശ്രീക്കുട്ടി ഒഴികെ ബാക്കി എല്ലാവരും വീട്ടിലേക്ക് വന്നിരുന്നു. ഒരു എക്സാം ഉള്ളത് കൊണ്ട് സച്ചിയും , ശ്രീയും വന്നിട്ടില്ല. എല്ലാവരോടും യാത്ര ചോദിച്ച് വണ്ടിയിൽ കയറി. അധികം ദൂരം ഇല്ലാത്തത് കൊണ്ട് കാറിൽ തന്നെയാണ് പോകുന്നത്. പ്രതാപ് കോഡ്രൈവർ സീറ്റിലും , അനിത പുറകിലും കയറിയതോടെ എല്ലാവരേയും നോക്കി ഒരു ചിരിയോടെ നവനീത് കാർ മുന്നോട്ട് എടുത്തു. പുറത്തെ റോഡിൽ കേറി തങ്ങളുടെ കൺമുമ്പിൽ നിന്ന് മറയുന്നത് വരെ അവരേയും നോക്കി ബാക്കിയുള്ളവർ അവിടെ നിന്നു.
ചാലക്കുടി അടുത്താണ് വീട് സെറ്റപ്പ് ചെയ്തിരുന്നത്. അൽപം ഉള്ളിലേക്ക് ആയതുകൊണ്ട് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഗൂഗിൾ മാപ്പ് മുമ്പും പണി തന്നിട്ടുള്ളത് കൊണ്ട് നമ്മടെ ആശാൻ പറഞ്ഞപോലെ “ചോയിച്ച് ചോയിച്ച്” ആണ് ഒടുക്കം സ്ഥലത്ത് എത്തിയത്. നാടുമായി വലിയ വ്യത്യാസം ഒന്നും ഇവിടേയും ഇല്ല. പിന്നെ ആകെ ഉള്ളത് നല്ല കലർപ്പില്ലാത്ത തൃശൂർ ഭാഷ കേൾക്കാം എന്നത് മാത്രമാണ്. ഞങ്ങളുടെ നാട്ടിലെ പോലെ തന്നെ ഒരുപാട് ്് വീടുകളൊന്നും ഇവിടേയും ഇല്ല. ടൗണിൽ നിന്ന് ഒരു മൂന്ന് കിലോമീറ്റർ അകത്തേക്ക് മാറിയാണ് വീട് കിട്ടിയത്.
