Kambi Stories – എന്നും എന്റേത് മാത്രം – 5
Ennum Entethu Maathram Part 5 | Author : Robinhood
Previous Part
ഹായ് ഫ്രണ്ട്സ് ,
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക്
എന്നും എന്റേത് മാത്രം
* * * * *
ഉച്ച വെയിലിന് കട്ടി പൊതുവെ കുറവായിരുന്നു. ഡ്രീംസ് ക്ളബ്ബിന്റെ അകത്ത് ഹാളിൽ നിന്ന് മൈക്കിന്റെ ശബ്ദം കേൾക്കാം.
ലഹരിവിരുദ്ധ കൂട്ടായ്മ എന്ന് എഴുതിയ വലിയ ബാനറിന്റെ താഴെയായി സ്റ്റേജിൽ കുറച്ചു പേരെ കാണാം.
“അതുകൊണ്ട് , എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ , സഹോദരി സഹോദരന്മാരേ , കുട്ടികളേ , നിങ്ങളുടെ ജീവിതത്തിൽ നിന്ന് ലഹരിയേ ആട്ടിയോടിക്കുക” കുറേ നേരമായുള്ള സജിയേട്ടന്റെ പ്രസംഗം അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ് എന്ന സൂചന നൽകിക്കൊണ്ട് ശബ്ദവും , വേഗവും കുറഞ്ഞ് പതിയെ ആയി. കണ്ണൻ അടക്കം കേട്ടുകൊണ്ടിരുന്ന യുവനിരയിൽ ചിലർ മുന്നിലെ കസേരയുടെ മറവിൽ തങ്ങളുടെ ഫോൺ നോക്കി പഴയ അതേ ഇരിപ്പ് തന്നെ. പക്ഷേ പെട്ടന്ന് നോക്കിയാൽ ആർക്കും പിടികിട്ടില്ല. പ്രസംഗത്തിന് മാർക്ക് ഇടാൻ വന്ന ജഡ്ജസിന്റെ ഗൗരവമുണ്ട് മിക്കതിന്റേയും മുഖത്ത്. എന്നെ പോലെയുള്ള ചിലരാകട്ടെ ഇടക്ക് ചെറുതായി ഉറങ്ങിയും , അതിന്റെ ഇടയിൽ സംഭവം കേട്ടും അങ്ങനെ ഇരുന്നു. വാർത്ത കവർ ചെയ്യാൻ വന്ന ചേട്ടന്റെ ക്യാമറ തങ്ങളുടെ നേരെ തിരിയുമ്പോൾ ഈ വ്യത്യാസം ഒന്നും കാട്ടാതെ എല്ലാവരും തനി യോഗ്യൻമാരായി.
“ജീവിതം ആകണം നമ്മളുടെ ലഹരി. പണ്ട് ഖലീൽ ജിബ്രാൻ പറഞ്ഞത് പോലെ ജീവിതം ഒരു കണ്ണാടി പോലെയാണ്. നമ്മൾ എന്ത് കാട്ടുന്നു , അത് മാത്രമേ ്് തിരികേ കിട്ടുകയുള്ളൂ” അത്രയും പറഞ്ഞ് പുള്ളി പ്രസംഗം അവസാനിപ്പിച്ചു. ഉച്ചത്തിൽ കൈയ്യടി മുഴങ്ങി. വയറ്റിൽ കൈയ്യും വച്ച് ചിരിച്ചുകൊണ്ടിരുന്ന ശ്രീയെ അപ്പോഴാണ് കണ്ടത്. മുന്നിലായി ഇരുന്നിരുന്ന സച്ചിയുടെ കസേരയുടെ പിറകിൽ തലയും താഴ്ത്തി ഇരുന്ന് ചിരിക്കുന്നുണ്ട് ശ്രീ. “എന്തോന്നെഡേയ്?” കാര്യം മനസ്സിലാകാതെ നവി അവനെ തട്ടി വിളിച്ചു. “ഒന്നുമില്ലളിയാ , പണ്ടത്തെ ഓരോന്ന് ഓർത്ത് ചിരിച്ചുപോയതാ” “ഇത്രക്ക് ചിരിക്കാൻ എന്താടാ സങ്ങതി” “ആഹ് , അത് ദേ ഇവന്റെ കാര്യാ” വിക്കിയേ ചൂണ്ടി അവൻ പറഞ്ഞു. “ഇവന്റെ എന്തോന്ന്?” സച്ചിക്കും സംശയം. “അത് നമ്മടെ പ്ളസ് ടൂ സമയത്തെ ്് സംഭവാ. ഏതോ ഒരു ഫങ്ഷന്റെ എടേല് ക്ളാസ് എടുക്കാൻ വന്ന സാറ് ഇതേ ഡയലോഗ് അന്നും പറഞ്ഞിരുന്നു” “അയിന്?” “എന്റെടാ , അപ്പൊ ഈ മൊതലിന്റെ ഒരു സംശയം. ജിബ്രാന്റെ കണ്ണാടിയുണ്ടല്ലോ , അത് കോൺവെക്സാണോ കോൺകെയ്വാണോന്ന്. “ഇവന് പണ്ടേ പിന്നെ ഫിസിക്സ് ബല്യ ഇഷ്ടാണല്ലോ” അതും പറഞ്ഞ് അവൻ വീണ്ടും ചിരിച്ചു. “നിനക്ക് പിന്നെ ആകെ ഇഷ്ടം ബയോളജി മാത്രല്ലേ” വിക്കിയുടെ കൗണ്ടർ അപ്പോൾ തന്നെ വന്നു. ഒരുമാതിരി ആവേശം മൂത്ത് പോസ്റ്റ് മാറി സെൽഫ് ഗോൾ അടിച്ചവനെ പോലെയുള്ള ശ്രീയുടെ ഇരിപ്പ് എല്ലാവരിലും ചിരി പടർത്തി.
പരിപാടിയുടെ അവസാനം നന്ദി പ്രസംഗത്തിനായി പ്രേമേട്ടൻ വന്നതോടെ പുറത്തേക്ക് വിട്ടു. ഇനി അങ്ങേരുടേത് കൂടി കേൾക്കാനുള്ള ആരോഗ്യം ഇല്ല. “അല്ല കിച്ചുവേട്ടാ , ഈ ജിബ്രാനെന്ന് പറഞ്ഞത് ആ സൈക്കോ പടത്തിന്റെ ബീ ജി എം ഇട്ട പുള്ളിയേ ആണോ?” കണ്ണന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് പണ്ടാരമടങ്ങി നിന്നുപോയി.
“എന്റെ പൊന്ന് മോനേ , ഇത് വേറെ ആളാ”
“ഏഹ് , അപ്പോ അതാരാ”
“അത് ഒരു വല്യ മനുഷ്യനാ ഒരു മഹാൻ”
“മൂപ്പര് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടോ!?”
“പറഞ്ഞുകാണും , നീ വേറാരോടെങ്കിലും ചോദിക്ക് നമ്മളില്ലേയ്” കണ്ണനെ മുതുകിൽ തള്ളി കുറച്ച് മാറി ക്ളബ്ബിന്റെ വരാന്തയുടെ അറ്റത്തായുള്ള അരമതിലിൽ കൈയ്യും കുത്തി നിന്നു. മുന്നിൽ ഒരു വശത്ത് കൂടി കടന്നുപോകുന്ന നടപ്പാത കാണാം. വരമ്പിന് പുറമേ ആളുകൾക്ക് സഞ്ചരിക്കാൻ പാകത്തിന് വയലിന് കുറുകെ രണ്ടടിയോളം വീതിയിൽ കല്ല് കൊണ്ടോ , ്് കോൺക്രീറ്റ് കൊണ്ടോ നിർമിക്കുന്ന പാതയാണ് ഇവ. ചെടികളുടെ മറവിൽ നിന്നും പാതയിലേക്ക് കയറി ദൂരേക്ക് നടന്നുപോകുന്ന ആളിൽ അപ്പോഴാണ് കണ്ണുകൾ ഉടക്കിയത്. ഒട്ടും സമയം കളയാതെ അടുത്തേക്ക് ചെന്നു.
“ശ്രീക്കുട്ടീ” വിളി കേട്ട് വേഗത്തിൽ നടക്കുകയായിരുന്ന ശ്രീലക്ഷ്മി ഒരു നിമിഷം നിന്നു. തിരിഞ്ഞ് നോക്കിയപ്പോൾ തന്റെ കുറച്ച് പിറകിലായി നിൽക്കുന്ന നവിയെ അവളും കണ്ടു. ചെറുതായി കിതച്ചുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നുവന്നു.
“സുഖല്ലേ കിച്ചുവേട്ടാ?” എന്തോ പറയാൻ തുടങ്ങുന്നതിന് മുമ്പ് അവൾ ചോദിച്ചിരുന്നു.
“കുഴപ്പമില്ല , ഇങ്ങനെ പോവുന്നു” സംസാരിക്കണമെന്ന് ഉണ്ടെങ്കിലും വാക്കുകൾ ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല.
“നീ ഇത് എങ്ങോട്ടാ ഇത്ര തിരക്കിട്ട് പോണേ” തന്റെ വെപ്രാളം മറച്ചുവച്ച് അവൻ അവളെ നോക്കി.
“ഞാൻ വീട്ടിലേക്ക് , ല്ലാണ്ട് എങ്ങോട്ട്”
“ഇപ്പൊ പുറത്തൊന്നും ഇറങ്ങാറില്ലല്ലേ?”
“ഇല്ല , എന്തിനാ വെറുതെ” അവന്റെ മുഖത്ത് നോക്കിയിരുന്നില്ല ശ്രീലക്ഷ്മി. നവി അറിയുകയായിരുന്നു അവളിൽ കാലം വരുത്തിയ മാറ്റങ്ങൾ. തന്നെ ശ്രദ്ധിക്കുകയായിരുന്ന അവനെ ഒരൽപം അസ്വസ്ഥതയോടെയാണ് ശ്രീലക്ഷ്മി നോക്കിയത്.
“പോട്ടേ , വീട്ടിൽ എത്താൻ വൈകും” അതും പറഞ്ഞ് മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ മുന്നോട്ട് നടന്നു. ്് നടവഴിയും പിന്നിട്ട് കരയിലുള്ള തെങ്ങിൻ തോപ്പിലൂടെ അകലേക്ക് പോവുന്ന ശ്രീലക്ഷ്മിയെ നോക്കി ഒരു നെടുവീർപ്പിട്ട് നവി തിരികെ നടന്നു.
പകൽ പതിയെ വിടവാങ്ങി. രാത്രിയുടെ വരവിനായി അനിവാര്യമായ ഒരു പിന്മാറ്റമാണ് അത് എങ്കിലും പൂവുകൾ ദുഃഖത്താൽ മുഖവും താഴ്ത്തി നിന്നു. പക്ഷികൾ അവയുടെ കൂടുകളിലേക്ക് ചേക്കേറി. ആ മരത്തിന്റെ കീഴിൽ കൂടണയാതെ അവർ അപ്പോഴും ഇരുന്നിരുന്നു.
“എന്താ മോനേ കിച്ചുവേട്ടാ , വല്യ ആലോചനയിലാണല്ലോ?. പെണ്ണുകെട്ടലിന്റെ കാര്യമാണോ?” ചിരിച്ചുകൊണ്ട് ശ്രീഹരി ചോദിച്ചത് കേട്ട നവനീത് അവനെ കൂർപ്പിച്ച് നോക്കി.
“നീ നോക്കണ്ട , നിന്റെ കല്യാണക്കാര്യം ്് ഞങ്ങളെയാ ആന്റിയും അങ്കിളും ഏൽപ്പിച്ചിരിക്കുന്നേ” സച്ചി പറഞ്ഞത് കൂടി കേട്ടപ്പോൾ കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ പിടികിട്ടി.
“എന്നിട്ട് , പറ , എങ്ങനത്തെ പെണ്ണിനെയാ കിച്ചുവേട്ടന് വേണ്ടത്?” ചിന്നുവിന്റേത് ആയിരുന്നു ചോദ്യം.
“ഓഹ് , ഇതൊക്കെയാണ് യോഗം. ബാക്കിയുള്ളവരൊക്കെ വീട്ടിൽ എങ്ങനെ പറയും എന്ന് ഓർത്തിരിക്കുമ്പോഴാ ഇവനോടൊക്കെ കല്യാണത്തിന് നിർബന്ധിച്ച് കൊണ്ടിരിക്കുന്നത്” ശ്രീ അവന്റെ വൈഷമ്യം പങ്കുവച്ചു. പക്ഷേ അത് മറ്റുള്ളവരിൽ ചിരി ആണ് ഉണ്ടാക്കിയത് എന്ന് മാത്രം.
“നിനക്ക് വേണേൽ പറ , ഞാൻ നിന്റെ വീട്ടിൽ പറയാടാ” “ആദ്യം നീ ഇത് തീർക്ക് , എന്നിട്ട് ഇവനെ കെട്ടിക്കാം” നവി പറഞ്ഞതിന് വിക്കി മറുപടി കൊടുത്തതോടെ ചർച്ച വീണ്ടും പഴയത് തന്നെ ആയി.