ദിവസങ്ങൾ കടന്നു പോയി, ഈ സമയത്ത് ജെറിയോടൊപ്പം ഒന്ന് രണ്ട് തവണ അവരുടെ റൂമിൽ പോകാൻ ഇടവന്നു. ഹോസ്പിറ്റലിന്റെ മറ്റൊരു ഭാഗത്താണ് ഈ കെട്ടിടങ്ങളെല്ലാം, അതിന്റെ തന്നെ താഴ്ഭാഗത്ത് പണികൾ നടക്കുന്നതിനാൽ ക്ലാസുകൾ പലതും ഒരു പോർഷനിൽ മാത്രമായിട്ടാണ് കേന്ദ്രീകരിച്ചിരുന്നത്.
സിസ്റ്ററിന്റെ റൂം മറ്റൊരു കെട്ടിടത്തിൽ ആണെന്ന് വേണമെങ്കിൽ പറയാം, കാരണം പുതിയ കെട്ടിടത്തിലേയ്ക്ക് ഭാഗീകമായി കോളേജ് മാറിയെങ്കിലും സിസ്റ്ററിന്റെ റൂം പഴയ കെട്ടിടത്തിൽ തന്നെയായിരുന്നു. അവിടെ എന്ത് പണികളാണ് നടക്കുന്നത് എന്നൊന്നും ശ്യാമിന് മനസിലായില്ല. ആ റൂം കണ്ട് പിടിക്കാൻ തന്നെ കുറച്ച് ബുദ്ധിമുട്ടും ആയിരുന്നു.
ജെറിയെ അകത്തേയ്ക്ക് കടത്തി വിട്ട് ശ്യാം പുറത്തു നിന്നു. സ്വൽപ്പം കഴിഞ്ഞ് സിസ്റ്റ്ർ തന്നെ ഇറങ്ങിവന്ന് “അകത്തേക്ക് വാ , എന്തിനാ പുറത്ത് നിൽക്കുന്നത്” എന്ന് സ്‌നേഹപൂർവ്വം വിളിച്ചു.
“കെറ്റിലിൽ ഒരു കാപ്പിയിടട്ടെ” എന്ന് ചോദിച്ചെങ്കിലും അവര് നിരസിച്ചതിനാൽ സിസ്റ്റർ കൂടുതൽ നിർബന്ധിച്ചില്ല. അവരുടെ ആഡ്യത്ത്വവും, അധികാരവും ധ്വനിക്കുന്നതായിരുന്നു ആ റൂമിലെ ഓരോ വസ്തുക്കളും.
ലളിതമെങ്കിലും എല്ലാം അതിന്റേതായ സ്ഥാനത്തും പ്രൗഡിയിലും ആയിരുന്നു നിരത്തിയിരുന്നത്.
ഒരു വശത്ത് മെഡിക്കൽ പുസ്തകങ്ങളുടെ ഒരു അലമാരയും, സൈഡിലേയ്ക്ക് മറ്റൊരു വാതിലും ഉണ്ടായിരുന്നു. ശക്തിയിൽ കറങ്ങുന്ന പങ്കയിൽ നിന്നും കുളിർക്കാറ്റ് വീശിക്കൊണ്ടിരുന്നു. വിശാലമായ മേശയും, വെള്ള വിരികളും, സന്ദർശകർക്കിരിക്കാനുള്ള കസേരകളും എല്ലാം ആയി ഒരു ടിപ്പിക്കൽ ഓഫീസ് റൂം ആയിരുന്നു അത്.
ഒരു ഭാഗത്ത് ഭിത്തിയിൽ ശരീരഭാഗങ്ങളുടെ എംബോസ് ചെയ്തുവച്ച പ്ലാസ്റ്റർ ഓഫ് പാരീസ് പഠനവസ്തുക്കളുടെ തൂക്കിയിടുന്ന രൂപങ്ങൾ മാത്രം ആ റൂമിന് ചേരാത്തതായി അവനു തോന്നി.
ജെറി വളരെ ഫ്രണ്ട്‌ലിയായി അമ്മായിയോട് ഇടപെട്ടെങ്കിലും, അവരുടെ തുളച്ചുകയറുന്ന നോട്ടം ശ്യാമിലേയ്ക്ക് ഇടയ്‌ക്കെല്ലാം വീഴുന്നത് അവന് മനസിലായിരുന്നു.
“ഇവർക്ക് തന്നോട് എന്തോ ഒരു വൈരാഗ്യം ഉണ്ടോ” എന്ന വിചാരമാണ് ആദ്യം ശ്യാമിന് തോന്നിയത്. എന്നാൽ ശ്യാമിനോട് സംസാരിക്കുമ്പോൾ തീർത്തും സ്‌നേഹപൂർവ്വവും അതീവ ലാളിത്യത്തിലും ആയതിനാൽ അങ്ങിനെ ആയിരിക്കില്ല എന്നും അവന് മനസിലായി.
ഇവരൊരു കീറമുട്ടി പ്രശ്‌നമാണല്ലോ എന്ന ചിന്തയോടെയാണ് അവൻ അന്നവിടെ നിന്നും പോന്നത്.
ഈ കാര്യങ്ങൾക്കിടയിൽ തന്നെ ശ്യാമിനെ അലോരസപ്പെടുത്തുന്ന സംഭവങ്ങൾ ഒന്നൊന്നായി കടന്നുവന്നുകൊണ്ടിരുന്നു.
സിസ്റ്ററും ബെന്നിയുമായി നല്ല അടുപ്പത്തിലായി കഴിഞ്ഞിരുന്നു. എന്നു പറഞ്ഞാൽ ബെന്നിയെ മാത്രമായി കാണാൻ വരിക, ഭക്ഷണകാര്യങ്ങൾ തിരക്കുക, ദൈവീക കാര്യങ്ങൾ സംസാരിക്കുക എന്നു വേണ്ട ആകെ ഗുലുമാല്!!
“ഈ പിശാചിനെ സേവിക്കാൻ വന്നിട്ട് അത് തനിക്ക് തന്നെ ഒരു പണിയായിപ്പോയല്ലോ എന്റെ കർത്താവേ” എന്ന് ശ്യാം അറിയാതെ വിളിച്ചു പോയി.
ബെന്നിയുമായുള്ള സിസ്റ്ററിന്റെ അടുപ്പം ജെറിയോടെന്നപോലെ ആയതായും ; ജെറി, ബെന്നി, ബെറ്റി എന്നിവരുടെ ഇടയിൽ താൻ ഒരു അധികപ്പറ്റാകുന്നതായും ശ്യാമിന് തോന്നി.
അധികം താമസിയാതെ ബെന്നിയുടെ പ്ലാസ്റ്റർ എടുക്കുകയും, നട്ടും ബോൾട്ടും അഴിക്കുകയും ചെയ്തു. അകത്തിട്ടിരുന്ന നിക്കലിന്റെ പ്ലേറ്റും ഏതാനും സ്‌ക്രൂകളും മാത്രം ഒരു ബോണസായി കാലിൽ അവശേഷിച്ചു.
കാൽപാദത്തിനേറ്റ ചതവും, മുറിവും ഫിസിയോതെറാപ്പിസ്റ്റിന്റെ ചികിത്‌സ ആവശ്യമുള്ളതാകയാൽ അവനെ അവിടേയ്ക്ക് റെഫർ ചെയ്യപ്പെട്ടു.
സിസ്റ്ററിന്റെ റൂമിനടുത്തായിരുന്നു ഈ ഫിസിയോ തെറാപ്പിസ്റ്റിന്റെ റൂം. ( ജോൺസൺ എന്ന ആളുടെ കഥയിലും ഈ റൂം കടന്നു വരുന്നുണ്ട്, ജോൺസണും നമ്മുടെ ബെറ്റി സിസ്റ്ററിനെ കണ്ടിട്ടുണ്ട്, കുറെ വെള്ളവും ഇറക്കിയിട്ടുണ്ട് – അതും ഫിസിയോതെറാപ്പിക്ക് വന്നതായിരുന്നു – ആ കഥ പിന്നീട് )
സിസ്റ്ററിന് ബെന്നിയോടുള്ള അടുപ്പം ശ്യാം തെറ്റിദ്ധരിച്ചതാണോ, അതോ അസൂയ ആണോ, ആവശ്യത്തിനുള്ള ശ്രദ്ധകിട്ടാത്തതിന്റെ പ്രതിഷേധമാണോ എന്ന് പറയാൻ സാധിക്കില്ല, എതായാലും ശ്യാം സിസ്റ്ററിനേയും, ആ റൂമിനേയും ഒഴിവാക്കി.
