റോഡിലൂടെ നടന്നു പോയ ഒന്നുരണ്ടുപേർ അവരോട് ലോഹ്യഭാവത്തിൽ ചിരിച്ചിട്ട് കടന്നുപോയി. ആണുങ്ങൾ ആർത്തിയോടെ ആതിരയുടെ വടിവുകൾ കണ്ണുകൾക്കൊണ്ട് നക്കിയെടുത്തു. പെൺകുട്ടികൾ വാഹിദിന്റെ മുഖവും. അമ്പലത്തിലേക്ക് പോകുന്നതായിരിക്കും, ചിലർ പട്ടുപാവാടയും ചിലർ കസവു സാരിയുമാണ് വേഷം. ആതിരയും വാഹിദും പരസ്പരം നോക്കി ചിരിച്ചു.
കാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലമെത്തിയപ്പോൾ വാഹിദ് മീനാക്ഷിയെ വിളിച്ചു. അങ്ങോട്ട് വരുന്നില്ല, തന്റെ കൂടെ വാ എന്ന് മാത്രമേ അവൻ പറഞ്ഞുള്ളൂ. അവൾ ഉടുത്തിരുന്ന നൈറ്റി പോലും മാറ്റാതെ ഓടിയിറങ്ങി വന്നു. അവനെ കണ്ടതും അവൾ ആഹ്ലാദത്തോടെ വിടർന്നു ചിരിച്ചു. വാഹിദ് മനപ്പൂർവ്വം ആ കുട്ടിത്തം കണ്ടില്ലെന്ന് നടിച്ചു.പിന്നെ തിരിഞ്ഞു കാടിനുള്ളിലേക്ക് കയറി.
ആതിര വീർത്തമുഖവുമായി അവന്റെ പിന്നാലെ ചെന്നപ്പോൾ ഒരു നിമിഷത്തെ സംശയത്തിന് ശേഷം മീനാക്ഷിയും പിന്നാലെ ചെന്നു. കാട്ടിൽ നിന്ന് കാഞ്ഞിരപ്പറമ്പിലേക്ക് കയറി പാറയുടെ അടുത്തേക്ക് ചെല്ലുന്നത് വരെ ആരും ഒന്നും സംസാരിച്ചില്ല. പാറ നിൽക്കുന്ന പറമ്പിൽ പ്രവേശിച്ചപ്പോൾ മീനാക്ഷി വാഹിദിന്റെ നെഞ്ചിലേക്ക് ചേർന്നു നിന്ന് അവന്റെ മാറിൽ കൈവച്ചു കാമം കത്തുന്ന കണ്ണുകളോടെ അവന്റെ കണ്ണിലേക്ക് നോക്കി.
“എങ്ങോട്ടാ ചെക്കാ.. ഞാൻ കരുതി കാടിനുള്ളിൽ വച്ച് കളിക്കാൻ ആവുമെന്നാ.” അവൾ വികാരത്തോടെ അവനെ നോക്കി. ആതിരയുടെ ചങ്കു പൊള്ളി. അവൾക്ക് നിയന്ത്രിക്കാൻ പറ്റാത്ത വിധം കണ്ണുകൾ നിറഞ്ഞു വന്നു കാഴ്ച്ചകൾ ഒരു മഴയുടെ തിരശീലകൊണ്ട് മറഞ്ഞു.
“ഹേയ്,ഇന്നിനി പറ്റില്ല. ഉച്ചവരെ കിടന്നു എക്സസൈസ് ആയിരുന്നു. ഇതിപ്പോ തന്നേം കൂട്ടി വന്നത് നിങ്ങടെ തറവാട് ഒന്ന് കാണാനാ. ലൊക്കേഷൻ ക്ലാരിറ്റിക്ക് വേണ്ടി.”
അവളെ പിടിച്ചു മാറ്റിക്കൊണ്ട് വാഹിദ് പുഞ്ചിരിയോടെ പറഞ്ഞു. മീനാക്ഷിയുടെ മുഖം നിരാശകൊണ്ട് മ്ലാനമായി. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു മുഖം ഗൗരവ ഭാവം നിറഞ്ഞു നിന്നു.
“എന്നോട് ഇതിനാണെന്ന് പറഞ്ഞില്ല ല്ലോ. എങ്കിൽ ആദ്യമേ പറയായിരുന്നില്ലേ.” മീനാക്ഷിയുടെ സ്വരം അല്പം കനത്തു.
“ഓഹ് അപ്പൊ അങ്ങനൊക്കെയുണ്ട് അല്ലേ. ഞാൻ വിളിച്ചപ്പോ ഉടുത്ത കുപ്പായത്താലേ ഓടി വന്നത് കണ്ടപ്പോ ഞാൻ കരുതി എനിക്ക് കുറച്ചു സ്വാതന്ത്ര്യം ഒക്കെ ഉണ്ടെന്ന്.”!
വാഹിദ് അല്പം നീരസത്തോടെ പ്രതികരിച്ചു. മീനാക്ഷിയുടെ മുഖത്ത് ദൈന്യത പരന്നു. അവൾ നിസ്സഹായതയോടെ അവനെ നോക്കി. അവൻ പിണങ്ങുമോ എന്നവൾ ഭയപ്പെട്ടത് പോലെ തോന്നി.
“അയ്യോ അങ്ങനെ പറയല്ലേ. ഈ സ്ഥലത്ത് കുറച്ചു പ്രശ്നങ്ങളുണ്ട്. ഞങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ ഇവിടെ കടക്കാൻ ബുദ്ധിമുട്ടുണ്ട്. അതോണ്ടാ പൊന്നേ. പിണങ്ങല്ലേ.”!
അവൾ സങ്കടത്തോടെ അവനെ നോക്കി. ആതിരയുടെ കണ്ണുകൾ നിറഞ്ഞു കവിളിലേക്ക് തൂവിയത് അവൾ അവർ കാണാതിരിക്കാൻ മുഖം തിരിച്ചു കാഞ്ഞിരക്കുറ്റിയുടെ ഭാഗത്തേക്ക് നോക്കി. വാഹിദ് അത് ശ്രദ്ധിച്ചെങ്കിലും കാണാത്തത് പോലെ പാറയുടെ ഭാഗം ചേർന്നു തറവാട്ടിലേക്ക് നടന്നു. പിന്നിൽ മീനാക്ഷിയും ആതിരയും അവനെ അനുഗമിച്ചു.
നീണ്ട് നിവർന്നു നിൽക്കുന്ന പാറയുടെ ചരിവിൽ പോക്ക്വെയിലിന്റെ സ്വർണ്ണനിറം വീഴുന്നുണ്ട്. മരങ്ങളുടെ നിഴലുകൾക്ക് നീളമേറുകയും ഇരതേടിക്കഴിഞ്ഞ പക്ഷികൾ ചേക്കുമരങ്ങളിലേക്ക് മടങ്ങിതുടങ്ങുകയും ചെയ്തു തുടങ്ങിയിരുന്നു. മരത്തലപ്പുകളിൽ കാറ്റുപിടിക്കുന്ന ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. സംസാരം മുറിഞ്ഞു പോയ അവർ മൂന്നുപേരും പറമ്പുകൾ ഇറങ്ങി തറവാടിന്റെ മുറ്റത്തെത്തി.
“എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇവിടെ പ്രവേശനം തടയപ്പെട്ടത്.? എന്നോട് പലതും ഒളിച്ചു വെക്കുമെന്ന് ഞാൻ കരുതിയില്ല.”
വിശാലമായ മുറ്റത്തിന്റെ അതിരിൽ കൈമതിലിൽ ഇരുന്നു കൊണ്ട് വാഹിദ് മീനാക്ഷിയോട് പറഞ്ഞു.
“അതൊക്കെ പറയാൻ ഒരുപാടുണ്ടാകും. ഇന്ന് വീട്ടിലേക്ക് വായോ. ഭക്ഷണം അവിടുന്നാവാം. കാലത്ത് ഇഡ്ഡലിയും തിന്നു പോകൂ ന്നെ. മാളു ചോദിച്ചു ഇങ്ങോട്ടൊന്നും കണ്ടില്ല ല്ലോ ന്ന്.”
