അവളുടെ വേർപാടിന്റെ നൊമ്പരങ്ങളുമായി ഞാൻ എന്നിലേക്കു തന്നെ ഒതുങ്ങി, തൃശൂരിൽ ആ വലിയ വീട്ടിൽ, ദിവസങ്ങൾ തള്ളി നീക്കി. എന്തുകൊണ്ടോ മദ്യത്തിൽ അഭയം തേടിയില്ല. അതിന് എന്റെ മനേജർമാർ സമ്മതിച്ചില്ല എന്നതാവും കൂടുതൽ ശരി. അവർ എപ്പോഴും ഓരോ കാര്യങ്ങളും ആയി എന്നെ സമീപിച്ചുകൊണ്ടിരുന്നു. ആലോചിക്കുമ്പോൾ മനസ്സിലാകുന്നുണ്ട്, ഞാൻ തളരാതിരിക്കാൻ അവർ മനപ്പൂർവം അങ്ങനെ ചെയ്തതാണെന്ന്. എന്തായാലും അവരോടെല്ലാം നന്ദിയുണ്ട്.
അങ്ങനെ രണ്ടു മൂന്ന് മാസങ്ങൾ കഴിഞ്ഞു. ഒരു ദിവസം വൈകുന്നേരം എന്റെ മകൾ വീണയും മരുമകൻ ജിനുവും കൂടി എന്നെ കാണാനായി തൃശൂർക്ക് വന്നു.
വന്നതിന്റെ പിറ്റേന്ന് രാവിലെ കാപ്പി കുടി കഴിഞ്ഞ് വർത്തമാനം പറഞ്ഞിരിക്കെ വീണ എന്നോട് അവരുടെ ഒപ്പം ചിക്കമംഗളൂർക്ക് ചെന്ന് താമസമാക്കണം എന്ന് ആവശ്യപ്പെട്ടു. ജിനുവും അതിനെ പിന്താങ്ങി.
പറ്റില്ല എന്നു ഞാൻ എത്ര പറഞ്ഞിട്ടും അവർ അതു കേൾക്കാൻ തയ്യാറായിരുന്നില്ല.
മാസത്തിൽ പതിനഞ്ച് ഇരുപത് – ഇരുപത്തഞ്ചു ദിവസം ബിസ്സിനസ്സ് ആവശ്യങ്ങൾക്കായി ജിനു യാത്രയിലായിരിക്കും. അതിനാൽ ഞാനവിടെ ഉണ്ടാകുന്നതു വീണയ്ക്ക് ഒരു കൂട്ടാകുമെന്നവർ പറഞ്ഞു. ഇടയ്ക്കെല്ലാം എനിക്ക് തോന്നുമ്പോൾ ഒക്കെ തൃശൂർക്ക് പോരാമല്ലോ. ഞാൻ ഇവിടെ തനിച്ചാണല്ലോ എന്ന വീണയുടെ ആധിയും തീരും.
വീണയ്ക്കായിരുന്നു ഏറ്റവും നിർബന്ധം. പിന്നെ പറ്റുമെങ്കിൽ അവരുടെ എസ്റ്റേറ്റിലെ കാര്യങ്ങൾ ഒന്ന് നോക്കിയാൽ എനിക്ക് ബോറടിയും മാറും. എനിക്ക് ഡ്രൈവിങ്ങ് ഇഷ്ടമായതിനാൽ ഇടയ്ക്കുള്ള തൃശൂർ-ചിക്കമംഗളൂർ യാത്ര ഞാൻ വളരെ ഇഷ്ടപ്പെടും എന്ന് വീണ ഉറപ്പിച്ചു പറഞ്ഞു. ആ യാത്ര പണ്ടും എനിക്കിഷ്റ്റമായിരുന്നു എന്ന് അവൾക്കറിയാം. കാരണം ഞങ്ങൾ മൂന്നുപേരും കൂടിയാണല്ലോ തൃശ്ശൂർ-ചിക്കമംഗളൂർ യാത്ര പോയിരുന്നത്.
അവസാനം എനിക്ക് സമ്മതിക്കേണ്ടി വന്നു. എന്റെ ഏക മകളായ വീണ പണ്ടേ അങ്ങനെയാണ്. അവൾക്ക് സ്നേഹപൂർവം എങ്ങനെ എന്നെ സമ്മതിപ്പിക്കണം എന്ന് നന്നായി അറിയാം.
ചെറുപ്പം മുതൽ അവൾ അങ്ങനെയാണ്.
ഞാനാണ് അവളുടെ ലോകം. ഞാൻ വേണം അവൾക്ക് എല്ലാം തിരഞ്ഞെടുക്കാൻ. എന്റെ അഭിപ്രായം മാത്രമേ അവൾ വകവെയ്ക്കൂ. അവളുടെ ഡ്രസ്സുകൾ പോലും ഞാൻ നല്ലതെന്ന് പറയണം.
രാധികയും വീണയുമായി അതിനെല്ലാം മിക്കവാറും വഴക്കിടും. വീണയ്ക്ക് മോഡേൺ വസ്ത്രങ്ങൾ ഇടണം. രാധികക്ക് അതത്ര ഇഷ്ടമല്ല. എന്നാൽ ഞാൻ ഓക്കെ പറഞ്ഞാൽ പിന്നെ രാധിക എതിർക്കാറില്ല.
“പെണ്ണിനെ വഷളാക്കിക്കോ. വല്ല വീട്ടിലും ചെന്ന് കയറേണ്ടതാണ്. അവസാനം അച്ഛന്റെ കൂടെ കഴിയേണ്ടിവരും. പറഞ്ഞേക്കാം.” രാധിക എന്നോട് ദേഷ്യപ്പെടും.
ഞാൻ ചിരിക്കും.
അപ്പോൾ വീണ ഓടിവന്ന് എന്റെ മടിയിൽ കയറിയിരുന്ന് കഴുത്തിൽ കൈകൾ ചുറ്റി തോളിൽ തലചായ്ച്ച് ഒരിരുപ്പുണ്ട്.
“ഞാൻ എന്നും അച്ഛന്റെ കൂടെ കഴിഞ്ഞോളാം.” വീണ മുഖം വീർപ്പിച്ച് പറയും.
“എന്റെ പൊന്നുമോൾ അച്ഛന്റെ കൂടെ കഴിഞ്ഞോളൂ..” ഞാൻ പൊട്ടിച്ചിരിക്കും.
രാധിക അതുകണ്ട് പോകാൻ തുടങ്ങിയാൽ ഞാൻ അവളെയും എന്റെ അരികിൽ പിടിച്ചിരുത്തും.
മെല്ലെ ആ പിണക്കം മാറി, മോളുടെ കവിളിൽ രാധിക ഉമ്മകൾ നൽകും.
എത്രയോ തവണ ഇത് ഈ വീട്ടിൽ ആവർത്തിച്ചിരിക്കുന്നു. ഞങ്ങൾ മൂന്നുപേരും യാത്രപോയാലും ഇതൊക്കെത്തന്നെ സംഭവിക്കും.
ജിനുവിനെപ്പോലും ഞാൻ തിരഞ്ഞെടുത്തതുകൊണ്ട് മാത്രമാണ് അവൾ സമ്മതിച്ചതെന്ന് അവൾ പറഞ്ഞിട്ടുണ്ട്.
എന്നാൽ പിന്നെ മോളും മരുമകനും പറഞ്ഞ ഈ മാറ്റം ഒന്ന് പരീക്ഷിക്കാം എന്ന് ഞാനും തീരുമാനിച്ചു. ഏകാന്തത വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആണ്. പ്രത്യേകിച്ച് ഈ അകാലത്തിൽ.
അങ്ങനെ ഒരാഴ്ചക്കകം, വീടു നോക്കാനായി ഞങ്ങളുടെ ഒരു വിശ്വസ്തനെ പറഞ്ഞേൽപ്പിച്ച് ഞാനും എന്റെ കാറുമായി അവർക്കൊപ്പം ചിക്കമംഗളൂരിലേക്ക് യാത്രയായി. ഡ്രൈവിങ്ങ് പഠിച്ച കാലം മുതലേ എന്നും എനിക്ക് ഒരു ലഹരി ആയിരുന്നു. രാധികയും മോളും അതിനൊപ്പം എന്നും കൂടി.
