നടുമുറ്റത്തിനരുകിൽ മനോഹരമായ ഒരു കൊച്ചു പൂന്തോട്ടം,വീടിനു ചുറ്റും ഇഷ്ടം പോലെ പറമ്പുണ്ട് . വടക്കുവശത്ത് ആളൊഴിഞ്ഞ ഭാഗത്ത് താമര വളരുന്ന കുളമാണ്. കുളപ്പുരയും മറ്റു മുറിയും അതിനോടു ചേർന്ന് നീളൻ വരാന്തയും ഒറ്റമുറിയുമുണ്ട്. മാസമുറയുണ്ടാകുമ്പോൾ മാറിത്താമസിക്കാനുള്ള പുരയാണത്.പണ്ട് തറവാട്ടിലെ പ്രായപൂർത്തിയായ സ്ത്രീകൾ ഏഴുദിവസം അവിടെയാണ് ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം. സർപ്പക്കാവുള്ളതുകൊണ്ട് ശുദ്ധമായിരിക്കണമെന്ന് പണ്ട് മുത്തശ്ശി എപ്പോഴും പറയും. ഇല്ലെങ്കിൽ സർപ്പകോപമുണ്ടാകുമെന്ന്..
കിഴക്കോട്ടു ദർശനമുള്ള ആ നാലുകെട്ടിന്റെ പടിപ്പുരയിൽ നിന്നിറങ്ങുന്ന വഴിയുടെ ഇരു വശത്തും നോക്കെത്താ ദൂരത്തോളം പാടശേഖരമാണ്. കൊച്ചു തോടും കനാലും ഉള്ളതുകൊണ്ട് പ്രകൃതി എപ്പോഴും പച്ചപുതച്ചു കിടക്കും. പാടത്തിന്റെ അക്കരെ ഒരു ചായക്കടയും ഒന്നുരണ്ടു കടകളും ഒക്കെയുള്ള ചെറിയൊരു അങ്ങാടിയാണ് .ടൗണിലേക്ക് അവിടുന്ന് പിന്നെയും പോണം
ഗായത്രി കൈമളിന്റെ പുന്നാര മരുമകൾ ആയതിനു പിന്നിലൊരു കഥയുണ്ട്, കൈമളിന്റെ മകൻ അശോകൻറെ കൂട്ടുകാരുടെയൊക്കെ കല്ല്യാണം കഴിഞ്ഞ് രണ്ടും മൂന്നും കുട്ടികൾ ഉണ്ടായിട്ടും തന്റെ മകനൊരു പെണ്ണിനെ കിട്ടിയില്ലലോ എന്നായിരുന്നു സരോജിനിയമ്മയുടെയും കൈമളിന്റെയും ദുഃഖം .അങ്ങനെ അവസാനം ഗായത്രിയുടെ ഫോട്ടോ ബ്രോക്കർ കാണിച്ചപ്പോൾ തന്നെ സരോജിനിയമ്മയുടെയും കൈമളിന്റെയും കണ്ണുകൾ സ്വർണ്ണം കണ്ടെന്ന പോലെ ശോഭിച്ചു.
നല്ല മുഖകാന്തിയുള്ള പെണ്ണ് . ഇതുപോലൊരു പെണ്ണിനെ ഈ കരയിലൊന്നും കണ്ടിട്ടില്ല. ചെറിയ തുടുത്ത മുഖത്തിൽ ലാസ്യത പരന്നു കിടക്കുന്ന പ്രതീതി . ചിരിക്കുന്ന മുഖത്തിൽ ഒളിഞ്ഞിരിക്കുന്ന നുണക്കുഴി.
അൽപം തടിപ്പുള്ള ചുണ്ടുകൾ. സരോജിനിയമ്മയും കൈമളും ഗായത്രിയെ കണ്ടയുടനെ ഇത്രയും നാളത്തെ കാത്തിരുപ്പിനു ഫലം കിട്ടിയ പോലെ ഈ സുന്ദരിക്കുട്ടിയെ തന്നെ മരുമകളായി കിട്ടുമെന്നാശിച്ചു. അശോകൻ ആണെങ്കിൽ സ്‌കൂളിൽ അദ്ധ്യാപകൻ ആയി ജോലിക്ക് കയറിട്ടധികവും ആയിരുന്നില്ല.
മുത്തശ്ശിയുടെ ഏഴുമക്കളിൽ മൂത്തമകനാണ് ഗായത്രിയുടെ അച്ഛൻ സോമശേഖര കൈമൾ. ജീവശാസ്ത്ര അധ്യാപകനാണ് ഭാര്യ രേവതിയും ഹൈസ്ക്കൂൾ ടീച്ചറാണ്.എന്നിട്ടും പ്രീഡിഗ്രി തോറ്റപ്പോ അവളുടെ അമ്മയും അച്ഛനും ഏറെ നിർബന്ധിച്ചിട്ടും തുടർന്ന് പഠിക്കാൻ അവൾക്കു മനസ്സില്ലായിരുന്നു .
ജോലി ഉണ്ടായിരുന്നെങ്കിലും സോമശേഖര കൈമൾ ഭയങ്കര സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു .തനിക്കിളയ ആറ് മക്കളിൽ അഞ്ചും പെണ്ണുങ്ങൾ ആയിരുന്നു .ഏറ്റവും ഇളയവൻ ഇപ്പോഴും ഒരു കരയ്ക്കടുത്തിട്ടില്ല അതുകൊണ്ടു തന്നെ പെങ്ങന്മാരെയൊക്കെ വിവാഹത്തെ കഴിപ്പിച്ച് വിടേണ്ട ഉത്തരവാദിത്വം കൈമളിൽ ആയിരുന്നു .
ഭാര്യയേയും മകളെയും നോക്കുന്നതിനൊപ്പം പെങ്ങന്മാരുടെ കാര്യം കൂടി ആയപ്പോഴേക്കും സോമശേഖര കൈമൾ തളർന്നു .ഭാര്യയ്ക്കും കൂടി ജോലി ഉണ്ടായിരുന്നത് കൊണ്ട് പിടിച്ച് നിന്നു .അതിനിടയ്ക്ക് ഗായത്രിയുടെ പഠിത്തക്കാര്യങ്ങൾക്കൊന്നും കൂടുതൽ ഊന്നൽ കൊടുത്തില്ല .
ഗായത്രിയാണെങ്കിൽ പുസ്തകം പഠിക്കുന്നതിനേക്കാളുപരി അവളുടെ മനസ്സിൽ പ്രായത്തിനു ചേരാത്ത വേറെ വലിയ വലിയ കാര്യങ്ങളായിരുന്നു .തനി നാട്ടിൻ പുറത്തെ പെണ്ണായ ഗായത്രി വീട്ടു ജോലികളൊക്കെ എല്ലു മുറിയെ പണി എടുക്കും. വീടിനോട് ചേർന്ന പറമ്പിൽ കൃഷിയും പശുവിനെ നോക്കിയും ആണ് അവൾ സമയം ചിലവഴിക്കാറ്.
വീടിനടുത്തൊരു പുഴയുണ്ട് അതിലാണ് ഗായത്രിയുടെ കുളിയും നനയും.അടുത്ത് പുഴയുണ്ടായിട്ടും അവൾക്കു നീന്താൻ വശമില്ലായിരുന്നു .ഒരൊറ്റ മകൾ ആയതു കൊണ്ട് അവളെ ആഴമുള്ള ഭാഗങ്ങളിൽ ഇറങ്ങാൻ ‘അമ്മ സമ്മതിച്ചിരുന്നില്ല .
വിവാഹം കഴിഞ്ഞ് പത്ത് വർഷം കഴിഞ്ഞാണ് മകൾ ഗായത്രി ഉണ്ടായത് പ്രാർത്ഥനയും വഴിപാടുമായി പത്ത് വർഷങ്ങൾ ക്ഷേത്രത്തിൽപോയി പ്രാർത്ഥിച്ചിട്ടു കിട്ടിയതാണു ഗായത്രിയെ.അത് കൊണ്ട് തന്നെ ഞായറാഴ്ചകളിൽ അമ്മയുമൊത്ത് പുഴയിൽ കുളിക്കാനും നനയ്ക്കാനുമൊക്കെ പോകുമ്പോൾ അവളെ അരയ്‌ക്കൊപ്പം വെള്ളത്തിലിറങ്ങാനുള്ള അനുവാദമേ ഉണ്ടായിരുന്നുള്ളു .
