അതേസമയം തോമസ് തന്റെ പ്രിയപ്പെട്ട ചാരുകസേരയിൽ ഇരുന്നു വായന തുടങ്ങും. നോവലുകളും കവിതകളും തോമസിന് ജീവനാണ്. വായനക്കിടയിൽ തോമസ് ഇടയ്ക്ക് അടുക്കളയിലേക്ക് നോക്കി വിളിക്കും, “നാൻസി, ഒരു കട്ടൻ ചായ കിട്ടിയിരുന്നെങ്കിൽ ആ വായന ഒന്ന് കൂടി ഉഷാറായേനെ.”
നാൻസി അടുക്കളയിൽ നിന്ന് പാടിക്കൊണ്ട് വരും. നാൻസിക്ക് പാടാൻ വലിയ ഇഷ്ടമാണ്. പഴയ സിനിമാ പാട്ടുകൾ അവൾ മനോഹരമായി പാടും.
*”അനുരാഗലോല ഗാത്രി… വരവായി നീല രാത്രി…”*
പാട്ട് പാടിക്കൊണ്ട് ചായയുമായി വരുന്ന നാൻസിയെ നോക്കി തോമസ് പറഞ്ഞു, “നീ ഈ പാട്ടൊന്ന് റെക്കോർഡ് ചെയ്ത് ലിജോയ്ക്കും ലിസിക്കും അയച്ചു കൊടുക്ക്. അവർക്ക് നിന്റെ പാട്ട് കേൾക്കുന്നത് വലിയ സന്തോഷമാണല്ലോ.”
നാൻസി ഉടനെ തന്റെ ഫോൺ എടുത്ത് പാട്ട് റെക്കോർഡ് ചെയ്തു. വാട്സാപ്പിൽ മക്കൾക്ക് അയച്ചു കൊടുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ ലിജോയുടെ മറുപടി വന്നു. *”അമ്മേ, സൂപ്പർ! അമ്മ ഇപ്പോഴും ചിത്ര തന്നെ!”*
നാൻസി അത് കേട്ട് നാണത്തോടെ ചിരിച്ചു. “നോക്കിയേ ഡാഡി, മോൻ പറയുന്നത് കേട്ടില്ലേ? എന്നെ ചിത്രയോടാ ഉപമിക്കുന്നത്.”
തോമസ് കണ്ണട ഊരി വെച്ച് പറഞ്ഞു, “അവൻ നിന്റെ മോനല്ലേ, അല്ലാതെ പിന്നെ ഉഷാ ഉതുപ്പിനോട് ഉപമിക്കുമോ?”
നാൻസി ഒന്ന് പിണങ്ങി അടുക്കളയിലേക്ക് പോയി. പക്ഷേ തോമസിന് അറിയാം, തന്റെ കുസൃതികൾ നാൻസി ആസ്വദിക്കുന്നുണ്ടെന്ന്.
ഉച്ചഭക്ഷണം കഴിഞ്ഞ് ഇരുവരും വരാന്തയിൽ ഇരിക്കുകയായിരുന്നു. തോമസ് പഴയ ഒരു ആൽബം നോക്കുകയാണ്. അവരുടെ കല്യാണ ഫോട്ടോകൾ.
“നാൻസി, ഇവിടെ വന്നേ… ഇത് നോക്കിയേ, അന്ന് നീ എത്ര മെലിഞ്ഞതായിരുന്നു. ഇപ്പോഴത്തെ നിന്റെ ഈ ‘ചബ്ബി’ ലുക്ക് അന്ന് ഉണ്ടായിരുന്നില്ലല്ലോ,” തോമസ് ചിരിച്ചു.
നാൻസി വന്ന് നോക്കി. “അന്ന് എനിക്ക് ഇരുപത് വയസ്സല്ലേയുള്ളൂ. ഇപ്പോഴത്തെ ഈ ഐശ്വര്യം അന്ന് ഇല്ല. അല്ലേ ഡാഡി?”
തോമസ് നാൻസിയുടെ കൈ പിടിച്ചു ചേർത്തിരുത്തി. “സത്യം പറയാലോ നാൻസി, അന്ന് നീ വെറുമൊരു പെണ്ണായിരുന്നു. ഇന്ന് നീ എന്റെ ലോകമാണ്. ഈ തടിയും ഈ രൂപവുമാണ് എനിക്കിഷ്ടം.”
ആ വാക്കുകളിൽ നാൻസിയുടെ കണ്ണ് നിറഞ്ഞു. അവൾ തോമസിനോട് ചേർന്ന് ഇരുന്നു. മക്കൾ ദൂരെയാണെന്ന സങ്കടം മായ്ക്കാൻ ഇത്തരം നിമിഷങ്ങൾ അവർക്ക് കരുത്ത് നൽകി.
രാത്രി എട്ടു മണിയാകുമ്പോൾ നാൻസി തിരി തെളിയിക്കും. കുടുംബ പ്രാർത്ഥന തുടങ്ങും. തോമസും കൂടെ ചേരും. നാൻസി വളരെ ഭക്തിയോടെ പ്രാർത്ഥിക്കും. മക്കളുടെ ഐശ്വര്യത്തിനും ലോകസമാധാനത്തിനും വേണ്ടി അവൾ ദൈവത്തോട് അപേക്ഷിക്കും.
തോമസ് വലിയ യുക്തിവാദിയൊന്നും അല്ലെങ്കിലും നാൻസിയുടെ അത്രയും ദൈവവിശ്വാസം പ്രകടിപ്പിക്കാറില്ല. എങ്കിലും പ്രാർത്ഥന കഴിഞ്ഞ് നാൻസി നെറ്റിയിൽ കുരിശ് വരച്ചു കൊടുക്കുമ്പോൾ തോമസ് അത് ഭക്തിയോടെ സ്വീകരിക്കും.
“നാൻസി, നിന്റെ ഈ പ്രാർത്ഥന ഉള്ളത് കൊണ്ടാണ് നമ്മുടെ കുടുംബം ഇങ്ങനെ തകരാതെ പോകുന്നത്,” തോമസ് ഇടയ്ക്ക് പറയും.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നാൻസി ചോദിച്ചു, ഡാഡി, നമുക്ക് അടുത്ത മാസം മക്കളുടെ അടുത്തേക്ക് ഒന്ന് പോയാലോ? അവർ വരാൻ പറയുന്നുണ്ടല്ലോ.”
തോമസ് നാൻസിയുടെ കൈ ചേർത്തു പിടിച്ചു. “പോകാം നാൻസി. പക്ഷേ ഈ വീടും നിന്റെ പൂന്തോട്ടവും വിട്ട് എനിക്ക് അധികനാൾ നിൽക്കാൻ പറ്റില്ല. അവിടെ ചെന്നാൽ നിനക്ക് നിന്റെ സാരി ഉടുക്കാൻ പറ്റില്ലല്ലോ, ഓവർക്കോട്ടും പാന്റും ഇടേണ്ടി വരും. എന്റെ ഈ സുന്ദരിയെ എനിക്ക് പഴയപോലെ കാണാൻ പറ്റില്ല.”
നാൻസി ചിരിച്ചു. “അയ്യടാ, മോഹം കണ്ടില്ലേ! ഞാൻ എന്ത് ധരിച്ചാലും നിങ്ങളുടെ നാൻസി തന്നെയല്ലേ.”.
രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു. മുറിയിലെ ചെറിയ നൈറ്റ് ലാമ്പിന്റെ മങ്ങിയ വെളിച്ചം ആ ചുവരുകളിൽ നിഴലുകൾ തീർത്തു. ജനലിലൂടെ അരിച്ചെത്തിയ നിലാവെളിച്ചത്തിൽ മുറ്റത്തെ മുല്ലപ്പൂക്കളുടെയും പവിഴമല്ലിയുടെയും ഗന്ധം മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി. തോമസും നാൻസിയും ആ വലിയ കട്ടിലില്‍ കിടന്നു. നാൻസി തന്റെ പ്രിയപ്പെട്ട, വെളുത്ത പൂക്കളുള്ള നൈറ്റിയിലായിരുന്നു. ആ നൈറ്റിക്കുള്ളിൽ അവളുടെ അൻപതുകളിലെ ഐശ്വര്യമുള്ള ശരീരം ഒതുങ്ങിക്കൂടി.
