ഒരു മഞ്ഞുകാല ഓർമ
Oru Manjukala Orma | Author : Ann
എന്റെ പേര് ആൻ.
കാനഡയിൽ പഠിക്കുന്ന 25 വയസ്സുള്ള ഒരു പെൺകുട്ടി.
എന്നെക്കുറിച്ച് പറയുമ്പോൾ, മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ഞാൻ വളർന്നത്. കാർഷിക പശ്ചാത്തലമുള്ള ഒരു കുടുംബം. അച്ഛനും അമ്മയും അധ്യാപകർ. അവർ പഠിപ്പിച്ചിരുന്ന അതേ സ്കൂളിലായിരുന്നു എന്റെ പഠനവും. അതുകൊണ്ടുതന്നെ, ശാസനയും വിനയവും നിറഞ്ഞൊരു ബാല്യമാണ് എനിക്ക് ലഭിച്ചത്.
സ്കൂൾ, വീട്, പള്ളി, വേദപാഠ ക്ലാസ്—
എന്റെ ലോകം ഈ നാല് ഇടങ്ങൾക്കുള്ളിലായിരുന്നു.
വീട്ടിൽ പശുവും ആടും കോഴികളും ഉണ്ടായിരുന്നു. പഠനത്തിനൊപ്പം അമ്മയെ സഹായിക്കലും വീട്ടുപണികളും എന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. എല്ലാം ചേർന്നൊരു ലളിതജീവിതം. പക്ഷേ ഇടയ്ക്കൊക്കെ, പറയാൻ പറ്റാത്ത ഒരു വിരസത മനസ്സിൽ കയറി വന്നിരുന്നു.
നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. എല്ലാവരുടെയും “കണ്ണിലുണ്ണി”.
പക്ഷേ “ടീച്ചറുടെ മകൾ”, “നന്നായി പഠിക്കുന്ന പെൺകുട്ടി” എന്ന ലേബലുകൾ കൊണ്ടാകാം, ക്ലാസ്സിലെ ചെക്കന്മാർ ഒരുപാട് അടുത്ത് വന്നില്ല. ജാഡക്കാരിയാണെന്ന് അവർ തെറ്റിദ്ധരിച്ചിരിക്കാം—അത് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്.
ഉയർന്ന മാർക്കോടെ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം, എറണാകുളം ഇൻഫോപാർക്കിലെ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. കോവിഡ് കാലമായതിനാൽ വർക്ക് ഫ്രം ഹോം. വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുമ്പോഴാണ്, മനോരമ പത്രത്തിൽ തുടർച്ചയായി വന്നുകൊണ്ടിരുന്ന “കാനഡയിലേക്ക് പറക്കാം” എന്ന പരസ്യം എന്റെ ശ്രദ്ധ പിടിച്ചെടുത്തത്.
വിദേശത്ത് ഒരിക്കൽ എങ്കിലും പോകണം എന്ന ആഗ്രഹം എനിക്ക് നേരത്തെയും ഉണ്ടായിരുന്നു. കാനഡയിൽ എത്തിയ സുഹൃത്തുക്കളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ എന്റെ മനസ്സിൽ ഒരു സ്വപ്നജീവിതത്തിന്റെ ചിത്രങ്ങൾ വരച്ചു. അങ്ങനെ, ആ സ്വപ്നം സ്വന്തമാക്കണമെന്നൊരു ആഗ്രഹം എനിക്കുള്ളിൽ മുളച്ചു.
പപ്പയോട് പറഞ്ഞപ്പോൾ അദ്ദേഹം പിന്തുണച്ചു. മമ്മിക്ക് പക്ഷേ ഒരുപാട് ആശങ്കകൾ.
“പഠനവും പാർട്ട് ടൈം ജോലിയും ഒരുമിച്ച് കൊണ്ടുപോകാനാവുമോ?”
“മോൾ ഒറ്റപ്പെടില്ലേ?”
എന്നിങ്ങനെ.
ഏജൻസിയുമായി സംസാരിച്ചതോടെ, ആ ഭയങ്ങൾ പതുക്കെ ശമിച്ചു. ലോൺ ഒരുക്കി, ഒരു സെപ്റ്റംബർ ഇൻടേക്ക്—അങ്ങനെ ഞാൻ കാനഡയിലേക്ക് പറന്നു.
ടൊറോന്റോയ്ക്ക് അടുത്ത് കിച്ചനർ എന്ന ചെറിയ പട്ടണത്തിലായിരുന്നു എന്റെ കോളേജ്. ഇവിടെ എത്തിയപ്പോൾ ആണ് ഒരു സത്യം മനസ്സിലായത്—കേരളത്തിലേതിനേക്കാൾ കൂടുതൽ മലയാളികൾ ഇവിടെ ഉണ്ട്!
അതിനാൽ, അപരിചിതത്വം അത്ര അനുഭവിക്കേണ്ടി വന്നില്ല. താമസിക്കാൻ മലയാളികൾ തന്നെ കൂട്ടായി. മൂന്ന് ബെഡ്‌റൂമുകളുള്ള ഒരു വീട്.
അശ്വതി ചേച്ചിയും ട്രീസ ചേച്ചിയും രണ്ട് വർഷമായി കാനഡയിൽ ഉള്ളവർ. അവർ സിംഗിൾ റൂമിൽ.
ഞാനും ശ്രുതിയും ഒരു റൂം ഷെയർ ചെയ്തു.
നാലുപേരും പെട്ടെന്ന് തന്നെ നല്ല കൂട്ടുകാർ ആയി.
കുറച്ച് ദിവസങ്ങൾക്കകം തന്നെ ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചു. അശ്വതി ചേച്ചിക്കും ട്രീസ ചേച്ചിക്കും ലൈൻ ഉണ്ട്. അവർ ഇടക്കൊക്കെ രാത്രി വരാറുണ്ട് .വന്നാൽ, രാവിലെ മാത്രമേ പോകൂ. ഗ്രാമത്തിൽ വളർന്ന എനിക്ക് അതൊക്കെ അൽപ്പം അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും, ഞാൻ ഒന്നും ചോദിച്ചില്ല.
ഒരു വാരാന്ത്യത്തിൽ, ഞങ്ങൾ ഒരുമിച്ച് ബിരിയാണി ഉണ്ടാക്കി. ഭക്ഷണം കഴിഞ്ഞപ്പോൾ, അശ്വതി ചേച്ചി ബാഗിൽ നിന്നൊരു ബോട്ടിൽ എടുത്തു. വോഡ്ക.
“നിങ്ങൾ രണ്ടുപേരും കുടിക്കില്ലേ?”
ട്രീസ ചേച്ചി ചോദിച്ചു കൊണ്ട് ഗ്ലാസ്സുകളിൽ ഒഴിച്ചു.
“അതെന്ത് ചോദ്യമാണ്!”
“അച്ചായത്തി അല്ലേ, അടിക്കാതെ എങ്ങനെയാ!”
ചിരിയോടെ പറഞ്ഞ ആ വാക്കുകൾക്കു മുന്നിൽ, എനിക്ക് ‘നോ’ പറയാൻ തോന്നിയില്ല.
ജീവിതത്തിൽ ആദ്യമായി ഞാൻ മദ്യപിച്ചു.
മദ്യം തലയിൽ കയറിത്തുടങ്ങിയപ്പോൾ, ഉള്ളിലെ ഭയങ്ങളും മടികളും ഒന്നു പതുങ്ങി. ഞങ്ങൾ തുറന്ന് സംസാരിച്ചു. കുടുംബം, ജീവിതം, ഇഷ്ടങ്ങൾ. ചേച്ചിമാരുടെ പ്രണയകഥകളും, ശ്രുതിയുടെ ക്ലാസ്സിലെ ഒരു ചെറുക്കനുമായുള്ള ബന്ധവും എല്ലാം പുറത്തുവന്നു.
