“അയ്യോ… അങ്ങനെയെങ്കിൽ ഇനി നമ്മൾ എന്താണ് ചെയ്യുക അരവിന്ദ് മോനേ?” ഇത്തവണ വല്ലാത്തൊരു ആശങ്കയോടെ താരയാണ് അരവിന്ദനോട് ചോദിച്ചത്.
“ആന്റി ഒട്ടും പേടിക്കേണ്ട. ഞങ്ങളുടെ മാനേജ്‌മെന്റിന്റെ തന്നെ മറ്റൊരു പുതിയ റിസോർട്ട് അടുത്ത കുന്നിൻപുറത്തുണ്ട്. അതിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് അവിടെ തൽക്കാലം മറ്റ് സ്റ്റാഫുകളോ ആളുകളോ ആരും കാണില്ല. ആരും നിങ്ങളെ തിരഞ്ഞ് അങ്ങോട്ട് വരികയുമില്ല. തൽക്കാലത്തേക്ക് ഒളിച്ചിരിക്കാൻ പറ്റിയ സൂപ്പർ സ്ഥലമാണ്. നിങ്ങളെ ഞാൻ അങ്ങോട്ടേക്ക് മാറ്റാം,” കാര്യങ്ങളെല്ലാം തന്റെ കൈപ്പിടിയിലാണെന്ന ഭാവത്തിൽ അരവിന്ദ് പറഞ്ഞു നിർത്തി.
——————————————————————
അരവിന്ദ് ഏർപ്പാടാക്കിയ കാറിൽ അവനൊപ്പം രാജേഷും താരയും ജയയും ലഗേജുകളുമായി ആ റിസോർട്ടിന്റെ പടിയിറങ്ങി. വണ്ടി മെയിൻ റോഡിലേക്ക് കടന്നതും അരവിന്ദ് പതുക്കെ വണ്ടിയുടെ വേഗത കുറച്ച് അവരെ നോക്കി കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി.
“നമ്മൾ ഇപ്പോൾ നേരെ പോകുന്നത് പോലീസ് സ്റ്റേഷനിലേക്കാണ്. പക്ഷേ നിങ്ങളാരും ഒട്ടും പേടിക്കേണ്ടതില്ല. നമ്മുടെ വിശ്വസ്തനായ ഒരു ഓഫീസർ അവിടെ ഡ്യൂട്ടിയിലുണ്ട്. ഈ കേസിൽ നിന്നും തൽക്കാലം മാറിനിൽക്കുന്ന ജയാന്റിയെ പൂർണ്ണമായും ഒഴിവാക്കിത്തരാൻ പുള്ളി അമ്പതിനായിരം രൂപയാണ് ഡിമാൻഡ് ചെയ്തിരിക്കുന്നത്. തുക ഇപ്പോൾത്തന്നെ വേണമെന്നില്ല, രണ്ട് ദിവസത്തിനുള്ളിൽ എത്തിച്ചു കൊടുത്താൽ മതി.” അരവിന്ദ് സ്റ്റിയറിങ്ങിൽ തട്ടിക്കൊണ്ട് പറഞ്ഞു.
“അതിനെന്താ അരവിന്ദേ… തുക എത്രയായാലും പ്രശ്നമില്ല. എന്റെ ഈ ജയച്ചേച്ചിയെ ഒരു ആപത്തിലും പെടുത്താതെ രക്ഷിച്ചെടുക്കാൻ അമ്പതിനായിരമല്ല, വേണ്ടി വന്നാൽ അമ്പത് ലക്ഷം വരെ ഇറക്കാൻ ഞാൻ തയ്യാറാണ്!”. അരവിന്ദ് പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ താര ഇടപെട്ടു,
താരയുടെ ആ വാക്കുകൾ കേട്ടതും ജയയുടെ കണ്ണുകൾ അത്ഭുതം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞു.
ഈ പ്രതിസന്ധി ഘട്ടത്തിൽ തനിക്കായി ഇത്രയും വലിയൊരു തുക ഇറക്കാൻ തയ്യാറായ താരയെ ജയ വല്ലാത്തൊരു വികാരത്തോടെ നോക്കുകയും അവൾ ഒട്ടും ആലോചിക്കാതെ താരയുടെ കൈകൾ എടുത്ത് തന്റെ കൈവെള്ളയിൽ ചേർത്തുപിടിച്ച് നന്ദിയോടെ അമർത്തി.
ജയയുടെ ഭാവമാറ്റം കണ്ട് അരവിന്ദ് പതുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു,
“താര മേഡം… ഇങ്ങനെയുള്ള വലിയ വർത്തമാനങ്ങളൊന്നും ദയവായി ആ പോലീസ് സ്റ്റേഷനിൽ ചെന്ന് പറഞ്ഞു കളയരുത്. കൊടുക്കേണ്ട തുക ഒരുവിധത്തിലാണ് ഞാൻ അവിടെ വിലപേശി ഈ അമ്പതിനായിരത്തിൽ ഒതുക്കി നിർത്തിയിരിക്കുന്നത്. അവർക്ക് പണത്തിന്റെ മണം കിട്ടിയാൽ പിന്നെ കളി മാറും.”
“കേട്ടോ അമ്മേ… അവിടെ ചെന്ന് ആവശ്യമില്ലാതെ ഓരോന്ന് വിളിച്ച് പറഞ്ഞ് കാര്യങ്ങൾ വഷളാക്കരുത്. ഇപ്പോഴേ ഞാൻ മുന്നറിയിപ്പ് തരികയാണ്.” രാജേഷ് തന്റെ അമ്മയെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
—————————————-
സ്റ്റേഷനിൽ കാര്യങ്ങളെല്ലാം അരവിന്ദ് പ്ലാൻ ചെയ്തതുപോലെ തന്നെ കൃത്യമായി നടന്നു. ആ പോലീസ് ഓഫീസറുടെ വിശ്വസ്തനായ ഒരു ബന്ധുവിന്റെ അക്കൗണ്ടിലേക്ക് അഡ്വാൻസ് തുകയായ ഇരുപതിനായിരം രൂപ താര തന്റെ ഫോണിൽ നിന്നും ഉടനെ തന്നെ ട്രാൻസ്ഫർ ചെയ്തു കൊടുത്തു.
പണം കൈപ്പറ്റിയതോടെ ഓഫീസർ സുകുമാരനെയും സ്മിതയെയും ചോദ്യം ചെയ്യൽ മുറിയിൽ നിന്നും താൽക്കാലികമായി ഇവരുടെ അടുത്തേക്ക് എത്തിച്ചു.
“നിങ്ങൾ രണ്ടുപേരും ഒരു കാരണവശാലും ഞങ്ങളുടെ പേര് പോലീസിനോട് പറയരുത്. കേസിന്റെ തീവ്രത എങ്ങനെയെങ്കിലും കുറച്ച്, എത്രയും പെട്ടെന്ന് നിങ്ങളെ ജാമ്യത്തിൽ ഇറക്കാൻ പറ്റിയ നല്ലൊരു ഒന്നാംതരം വക്കീലിനെ ഞാൻ ഏർപ്പാടാക്കാം.” രാജേഷ് അവരെ ആശ്വസിപ്പിക്കുന്ന മട്ടിൽ പറഞ്ഞു.
താൻ ചതിച്ച മരുമകൻ ഈ അവസ്ഥയിലും തങ്ങളെ സഹായിക്കാൻ നിൽക്കുന്നത് കണ്ടപ്പോൾ ജയയുടെ മനസ്സിൽ അവനോട് വല്ലാത്ത സ്നേഹം ഉണർന്നു.
അതേ സമയം സ്മിതയുടെ മുഖത്ത് വല്ലാത്തൊരു കുറ്റബോധം പടർന്നു. ഇത്രയും സ്നേഹമുള്ള ഒരു പുരുഷനെ ആണല്ലോ താൻ ചതിച്ചത് എന്നത് ഓർത്ത് അവൾ തലതാഴ്ത്തി നിന്നു.
