പേഷ്യന്റ്സിനെ ട്രീറ്റ് ചെയ്യാനൊക്കെ നമുക്ക് ഹോസ്പിറ്റൽ ഉണ്ടല്ലോ.
പേഴ്സണൽ ലൈഫ് സ്പേസിലേക്ക് നമ്മുടെ പ്രൊഫഷൻ ഇങ്ങനെ കടന്നു കൂടുന്നത് ശരിയല്ല.
നമുക്കും വേണ്ടേ ഒരു പ്രൈവസി?!!”
മാത്യു ഓരോ വാക്കും അളന്നു തൂക്കിയാണ് പറയുന്നത്.
തന്റെ ഭാര്യ തന്നെ വഞ്ചിക്കുന്നു എന്ന സത്യം അയാളുടെ ഉള്ളിൽ ഉറച്ചു കഴിഞ്ഞു.
നതാഷ: ” മാത്യു… നിങ്ങൾ പറയുന്നത് ശരിയാണ്. ഇനി ഇത് ആവർത്തിക്കില്ല.
ഇന്നലെ ശെരിക്കും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം ആയത് കൊണ്ട് പറ്റിപ്പോയതാണ്..”
മാത്യു സോഫയിൽ ഒന്ന് ചാരിയിരുന്നു.
നതാഷ അവിടെ നിന്നും പോകാൻ തുടങ്ങുമ്പോഴാണ് അയാൾ അടുത്ത ചോദ്യം എറിഞ്ഞത്.
മാത്യു: “അല്ല നതാഷാ, ഇത്രയും രാത്രിയിൽ നിന്നെത്തേടി വീട്ടിൽ വരാൻ മാത്രം അത്ര വലിയ പ്രശ്നം എന്തായിരുന്നു അയാൾക്ക്?!!
ആരാണത്? എന്താ അയാളുടെ പേര്?”
നതാഷ ഒന്ന് തറഞ്ഞുനിന്നു.
അവളുടെ ഉള്ളിൽ ആകെ പുകമറയായിരുന്നു.
പെട്ടെന്ന് അവളുടെ ഓർമ്മയിലേക്ക് ഓടിയെത്തിയത് രാത്രി മുഴുവൻ തന്റെ കൂടെയുണ്ടായിരുന്ന ആ പേരാണ്.
നതാഷ: (പതറിക്കൊണ്ട്) “സാം… സാം.. എന്നാണ് അയാളുടെ പേര്.”
ആ പേര് പറഞ്ഞ നിമിഷം നതാഷയ്ക്ക് തന്റെ ഹൃദയമിടിപ്പ് നിലച്ചതുപോലെ തോന്നി.
ഏറ്റവും വലിയ സത്യം ഒരു കള്ളമായി അവൾക്ക് പറയേണ്ടി വന്നു.
മാത്യു: (ഒന്നും അറിയാത്ത ഭാവത്തിൽ) “സാം… കൊള്ളാം. എന്താ അയാൾക്ക് അസുഖം?
ഒഴിവാക്കാൻ പറ്റാത്ത മാനസിക കേസ് ആയതു കൊണ്ടാണല്ലോ അയാൾ നിന്നെ കാണാൻ രാത്രി തന്നെ വന്നത്.എന്താ പ്രശ്നം അയാളുടെ…?”
നതാഷ: “അയാൾ… അയാൾ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് മാത്യു….
അയാളുടെ ജീവിതത്തിൽ ആകെ സ്വന്തം എന്ന് പറയാനുള്ള കാമുകി അയാളെ ചതിച്ചു..
അവൾ മറ്റൊരാളുടെ കൂടെ പോയി.
അതിന്റെ വിരഹത്തിലാണ് അയാൾ.
ആരോടും മിണ്ടില്ല…ഒന്നും കഴിക്കില്ല.
ആകെ തകർന്നിരിക്കുകയാണ്.
എനിക്ക് അയാളെ കുറച്ചു കാലം മുതൽ കൗൺസിലിംഗ് കൊടുത്തു അറിയാവുന്നത് കൊണ്ട് എന്നോട് മാത്രമേ അയാൾക്ക് സംസാരിക്കാൻ കഴിയുന്നുള്ളൂ.
ഇന്നലെ രാത്രി അയാൾ ആകെ വയലന്റ് ആയി… എനിക്ക് അയാളോട് ഇങ്ങോട്ട് വരണ്ട എന്ന് പറയാതിരിക്കാൻ പറ്റിയില്ല.”
നതാഷ ഒരു വലിയ നുണയുടെ തിരക്കഥ മെനയുകയായിരുന്നു. മാത്യു അത് കേട്ട് ഒരു നിഗൂഢമായ പുഞ്ചിരി തൂകി.
മാത്യു: “ഓ… അപ്പൊ വിരഹമാണല്ലേ അയാളുടെ അസുഖം?!!
കാമുകി ചതിച്ചതിന്റെ വേദന. കഷ്ടം തന്നെ!
എന്നിട്ട് ആ വിരഹം മാറ്റാൻ അയാൾക്ക് നീ ബിയറും കൊണ്ട് കൊടുത്തോ..?!!
നീയൊരു ഡോക്ടറല്ലേ നതാഷാ…
പേഷ്യന്റിനെ കൗൺസിലിംഗ് ചെയ്യുമ്പോൾ അവരെ മദ്യപിക്കാൻ അനുവദിക്കാമോ?!!”
നതാഷയുടെ മുഖം വിളറി. അവൾ പുതപ്പിനുള്ളിൽ വിരലുകൾ നഖം കൊണ്ട് അമർത്തി.
നതാഷ: “അത്… അയാൾക് വേണം എന്ന് വാശി ആയിരുന്നു… ആ ഫ്രിഡ്ജിൽ ഞാൻ വെള്ളം എടുക്കാൻ പോയപ്പോ അയാൾ അത് കണ്ടിരുന്നു….
അത് ഞാൻ ശ്രദ്ധിച്ചപ്പോഴേക്കും അയാൾ അത് കുടിച്ചു തുടങ്ങിയിരുന്നു.
ഞാൻ അയാളെ സമാധാനിപ്പിക്കാൻ നോക്കുകയായിരുന്നു മാത്യു.
അല്ലാതെ വേറെ ഒന്നുമില്ല.”
മാത്യു: “ആണല്ലേ…
തന്റെ കാമുകി തന്നെ ചതിച്ചു എന്ന് വിശ്വസിക്കാൻ കഴിയാത്ത ഒരു പാവം കാമുകൻ.
ആ ചതിയുടെ വേദന എത്ര വലുതാണെന്ന് അയാളുടെ കൂടെ രാത്രി ചിലവഴിച്ച നിനക്ക് ഇപ്പോൾ നന്നായി മനസ്സിലായിട്ടുണ്ടാകുമല്ലോ അല്ലേ?!!”
മാത്യുവിന്റെ ആ ചോദ്യത്തിൽ ഒരു ശരമുണ്ടായിരുന്നു.
നതാഷയ്ക്ക് ഒന്നും മറുപടി പറയാൻ കഴിഞ്ഞില്ല.
അയാൾ അവളെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.
അവൾ കള്ളം പറയുകയാണെന്ന് മാത്യുവിന് ഉറപ്പായി.
പക്ഷേ ആ ഇരയെ ഉടനെ കൊല്ലാൻ അയാൾക്ക് ഭാവമില്ലായിരുന്നു.
