അമ്മ നെടുവീർപ്പിട്ടു
ന്നാ ഞാനൊരു പെണ്ണ് കെട്ടിയാലോ
ഉവ്വ അതും പറഞ്ഞു അപ്പന്റെ അടുത്തോട്ട് ചെല്ല് നീ പുറത്തു തൊലി കാണില്ല
അയ്യോ ഞാനില്ലേ കടുവേടെ മുൻപിലേക്കു ഞാനെന്റെ അമ്മേടെ കൂടെ ജീവിച്ചോളാമേ
അമ്മ അത് കേട്ട് ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു
പറമ്പിലെ പണിക്ക് എനിക്ക് മാത്രമേ ചെറിയ ഇളവുള്ളു അത് അടുക്കളയിൽ അമ്മയെ സഹായിക്കുന്ന കൊണ്ടു മാത്രം എങ്കിലും 11 മണിക്കുള്ള കാപ്പി കുടി കഴിഞ്ഞാ ഞാനും പോണം പറമ്പിലേക്ക്
മുള കൊണ്ടുള്ള ഒരു കുഴലിൽ ഉണ്ടാക്കിയ ഒരു കുറ്റി പുട്ട് നിറയെ തേങ്ങാ ചേർത്ത ഒരു പ്ലേറ്റ് ചെറുപയർ പുഴുങ്ങിയത് ഒരു മൊന്ത പാല് ഇതാണ് പ്രാതൽ പതിവില്ലാതെ പപ്പടം കാച്ചിയത് കൂടെ കണ്ടപ്പോ എന്റെ നേരെ മൂത്തയാൾ ചോദിച്ചു
ഇന്നെന്താമ്മേ വിശേഷം പപ്പടമൊക്കെ ഉണ്ടല്ലോ
പപ്പടം മാത്രമല്ലെടാ പാൽപായസവും ഉണ്ട് ഇന്ന് കുഞ്ഞുണ്ണിയുടെ പിറന്നാളാ
ഇവനിപ്പോ എത്ര വയസായി അമ്മേ
എന്റടുത്തിരുന്ന വല്യേട്ടന്റെ ചോദ്യം
ഇന്നവന് പതിനേഴു വയസ്സ് തികഞ്ഞു ആട്ടെ നിനക്കെത്ര വയസായി എന്ന വല്ല ബോധവും നിനക്കുണ്ടോ
അതിപ്പോ…….. വല്യേട്ടൻ തല ചൊറിഞ്ഞു
കടുവ പിള്ള കത്തുന്ന കണ്ണുകളോടെ അമ്മയെ ഒന്നു നോക്കി
അമ്മ തല കുനിച്ചു അടുക്കളയിലേക്ക് പോയി
അപ്പന്റെ മുഖത്തെ ഭാവമാറ്റം തിരിച്ചറിഞ്ഞ എല്ലാരും ഒന്നും മിണ്ടാതെ കഴിച്ചു തീർത്ത് എഴുനേറ്റ് പോയി
ഉച്ചക്ക് ഉണ്ണാൻ വന്നപ്പോൾ
അമ്മേ രാവിലെത്തെ പായസം തീർന്നോ എന്ന് വിളിച്ചു ചോദിച്ചു കൊണ്ട് ഞാൻ അടുക്കളയിലേക്കോടി
അമ്മയെ അവിടെങ്ങും കണ്ടില്ല ചോറും കറികളും തയ്യാറാക്കി അടച്ചു വെച്ചിട്ടുണ്ട് ഞാനെല്ലാ പാത്രവും തുറന്നു നോക്കി ഒരു ചെറിയ പാത്രം നിറയെ പായസം എടുത്ത് മാറ്റി വെച്ചിരിക്കുന്നു അത് എനിക്കുള്ള സ്പെഷ്യൽ ആണ് അതെടുത്ത് കുറച്ചു കുടിച്ചപ്പോഴാണ് അമ്മ കഴിച്ചിട്ടുണ്ടാവുമോ എന്നോർത്തത്
അമ്മേ……അമ്മ പായസം കുടിച്ചാരുന്നോ ഈ അമ്മ ഇതെവിടേ പോയി
അമ്മ്മെയ് ഞാൻ ഉറക്കെ വിളിച്ചു
അമ്മയുടെ കിടപ്പു മുറിയിൽ ആ ചന്ദന കട്ടിലിൽ അമ്മ നീണ്ടു നിവർന്നു കിടന്നുറങ്ങുന്നു
അമ്പടി കല്യാണി കുട്ടി ഇതെന്താ പതിവില്ലാത്ത ഒരു ഉറക്കം ഞാൻ അടുത്ത് ചെന്നു ആ കയ്യിൽ പിടിച്ചു വലിച്ചു
കൈകൾ തണുത്തിരിക്കുന്നു അമ്മേ അമ്മേ ഞാനമ്മയെ കുലുക്കി വിളിച്ചു അമ്മക്ക് അനക്കമില്ല
വല്യേട്ടാ ഞാൻ അലറി വിളിച്ചു
എന്താടാ കിടന്നു കൂവുന്നെ
എന്നോട് ദേഷ്യപ്പെട്ടു കൊണ്ട് വല്യേട്ടൻ മുറിയിലേക്ക് വന്നു
ഏട്ടാ അമ്മ മിണ്ടുന്നില്ല ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു
അമ്മേ എന്താമ്മേ പറ്റിയെ ഏട്ടനാ കട്ടിലിൽ ഇരുന്നു അമ്മയുടെ മുഖത്ത് പതിയെ
തട്ടി കൊണ്ട് ചോദിച്ചു എന്റെ കരച്ചിൽ കേട്ടു എല്ലാ ഏട്ടൻ മാരും മുറിയിലേക്ക് വന്നു
കുഞ്ഞേട്ടൻ വന്നു അമ്മയുടെ കാല്പാദങ്ങളിൽ പിടിച്ചു നോക്കി തണുത്ത് മരവിച്ചിരിക്കുന്നു ഏട്ടാ നമ്മുടെ അമ്മ….. പിന്നെ ഒരു കൂട്ടകരച്ചിലുയർന്നു
നിമിഷ നേരം കൊണ്ടു ആ പരിസരം മുഴുവൻ ആളുകളെ കൊണ്ടു നിറഞ്ഞു ആരൊക്കെയോ പന്തലിടുന്നു പായ വിരിച്ചു വെള്ള വിരിച്ചു അമ്മയെ കിടത്തന്നു നിലവിളക്ക് കത്തിച്ചു വെക്കുന്നു അമ്മ ഇനിയില്ല എന്ന സത്യം ഉൾക്കൊള്ളനാവാതെ തളർന്ന ഞാൻ അമ്മയുടെ മുറിയിൽ ചാരിയിരുന്നു
ചടങ്ങുകൾ എല്ലാം കഴിഞ്ഞു ദൂരെ നിന്നു വന്ന ബന്ധുക്കളും കുറച്ചു ദിവസം കഴിഞ്ഞു മടങ്ങി
ഞങ്ങൾ ഒൻപതു മക്കളും അപ്പനും മാത്രമായി ആ വലിയ വീട്ടിൽ
അപ്പന്റെ കാലടിയൊച്ച കേൾക്കുമ്പോൾ നിലക്കുന്ന ചേട്ടന്മാരുടെ വഴക്കു കൂടലും കളിയാക്കലും ഉച്ചത്തിലുള്ള ചിരിയുമില്ല ഇടി മുഴക്കം പോലെയുള്ള അപ്പന്റെ വിളിയില്ല എങ്ങും കനത്ത നിശ്ബദ്ധത മാത്രം
എല്ലാരും പോയതോടെ വല്യേട്ടനും കുഞ്ഞേട്ടായിയും കൂടെ അടുക്കളയിൽ കയറി എന്തെങ്കിലുമൊക്കെ വെച്ചുണ്ടാക്കും ആരെങ്കിലും കഴിച്ചാൽ കഴിച്ചു രാവിലെ കറവക്കാരൻ രാമൻകുട്ടി വന്നു പശുവിനെ കറന്നു വീട്ടിലേക്കുള്ള പാൽ എടുത്ത് വെച്ചിട്ട് ബാക്കി കൊണ്ടു പോകും അടുത്തുള്ള കടയിൽ കൊടുക്കാൻ ഒരു ദിവസം വൈകിട്ട് എല്ലാവരും ഒരുമിച്ചിരുന്നു കഞ്ഞി കുടിക്കുമ്പോൾ അപ്പൻ ശശിയേട്ടനോടായി പറഞ്ഞു ഡാ ഞാൻ നാളെ രാവിലെ ഒരിടം വരെ പോകും കുറച്ചു ദിവസം കഴിയും വരാൻ നീ കുട്ടികളുടെ കാര്യവും പറമ്പിലെ കാര്യങ്ങളും നോക്കിക്കോണം
