അജ്ഞാതന്‍റെ കത്ത് – 4 Like

“വേദ പോലീസിൽ ഒരു കംപ്ലയിന്റെന്തായാലും കൊടുക്കണം”

ഞാൻ മറുപടി പറഞ്ഞില്ല. അവൻ തന്നെയാണ് സ്റ്റേഷനിൽ വിവരമറിയിച്ചത്. ഞാൻ സിഗരറ്റ് കുറ്റി അവനെ ഏൽപിച്ചു.
എന്താണെന്ന അർത്ഥത്തിലവനെന്നെ നോക്കി.

” എന്റെ മുറിയിൽ നിന്നു കിട്ടിയതാണ്.ഇതേ ബ്രാൻഡ് ഞാൻ സജീവിന്റെ ഫ്ലാറ്റിലും കണ്ടിട്ടുണ്ട്. ”

“വേദ നീ പറഞ്ഞു വരുന്നത്?”

“യെസ് അതു തന്നെ.സജീവിന്റെ കൊലപാതകികൾ തന്നെയാണ് എനിക്ക് പിന്നിലും.അവർ വന്നത് നമ്മുടെ കൈയിലുള്ള ചില തെളിവുകൾക്കാണ്. അവയൊന്നും അവർക്കീ വീട്ടിൽ നിന്നും കിട്ടിയിട്ടില്ലെന്ന് ഉറപ്പാണ് കാരണം അവയെല്ലാം എന്റെ ലാപ്ടോപിലാണ്.”

” എന്നിട്ട് ലാപെവിടെ? ”

” അത് കാറിൽ കിടക്കകയാ. കാറാണെങ്കിൽ സാമുവൽ സാറിന്റെ വീട്ടിൽ,…..”

സംസാരിച്ചിരിക്കെ സ്റ്റേഷനീന്ന് രണ്ട് മൂന്ന് പോലീസുകാർക്കൊപ്പം സ്ഥലം എസ്ഐ ജെയിംസ് ജോർജ്ജ് വന്നു.
വിശദമായ തിരച്ചിലുകളും മറ്റും കഴിഞ്ഞ ശേഷം എന്നോടായി ചോദിച്ചു.

“ആഭരണങ്ങളോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലുമോ പോയിട്ടുണ്ടോ?”

ഞാനും അപ്പോഴാണ് അതേപറ്റി ചിന്തിച്ചത്.

“അച്ഛന്റെ മുറിയിലെ അലമാരയിൽ രണ്ട് ഡയമണ്ട് സ്റ്റഡുകളും അമ്മയുടെ താലിമാലയുമുണ്ടായിരുന്നു.”

എസ് ഐ പോലീസുകാരനു നേരെ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു.

അയാൾ അച്ഛന്റെ മുറിയിലേക്ക് പോയി. തിരികെ വരുമ്പോൾ അയാളുടെ കൈയിൽ ചെറിയ ജ്വല്ലറി ബോക്സിൽ അമ്മയുടെ മാലയും സ്റ്റഡും ഉണ്ടായിരുന്നു.

” അപ്പോൾ മോഷണമല്ല. നിങ്ങൾക്ക് വില പിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടുമില്ല. ശത്രുക്കളാരെങ്കിലും ഉണ്ടോ?”

“ഇല്ല ”

അങ്ങനെ പറയാനാണ് തോന്നിയത്.തുടർന്ന് രാത്രി അരങ്ങേറിയ സംഭവവും പറഞ്ഞപ്പോൾ അവർ ടെറസിൽ പോയി നോക്കി.
അന്വേഷിക്കാമെന്ന ഉറപ്പിൽ പോലീസുകാർ പോയി. പിന്നാലെ അരവിയും
വീടിന്റെ ലോക്കുകൾ ഒന്നും പൊളിക്കാതെയാണ് അകത്ത് കടന്നത്. അതും ഡോർ തുറന്ന് .അച്ഛന്റെ റൂമിന്റെ കീ വെക്കുന്നത് എന്റെ റൂമിലെ ചുവരിൽ വെച്ച ഫ്ലവർ സ്റ്റാന്റിന്റെ ചെറിയ അറയിലാണ്.അത് തുറക്കണമെങ്കിൽ നമ്പർ ലോക്കാണ്.അത് പോലും സമർത്ഥമായി തുറന്നിരിക്കുന്നു.

താമസം ഹോസ്റ്റലിലേക്ക് മാറ്റണം ഭയന്ന് ജീവിക്കാൻ വയ്യ. ഞാൻ ഫയലുകളെല്ലാം നോക്കി യഥാസ്ഥാനത്ത് വെക്കാൻ തുടങ്ങിയപ്പോൾ കോളിംഗ് ബെല്ലടിഞ്ഞു.
വാതിൽ തുറന്നപ്പോൾ മുന്നിൽ സുനിതയുടെ ചേച്ചി. എന്നെ തള്ളി മാറ്റിയവർ ഹാളിലെക്കു കടന്നു ഭയത്തോടെ വാതിലടച്ചു.
വെള്ളം വേണമെന്ന് ആഗ്യം കാണിച്ചു.
ഫ്രിഡ്ജിൽ നിന്നെടുത്ത വെള്ളം ഗ്ലാസിലേക്ക് പകരാൻ അനുവദിക്കാതെ അവർ കുപ്പിയോടെ വായയിലേക്ക് കമിഴ്ത്തി.
ഭയം കൊണ്ടവരുടെ മുഖം വല്ലാതെ വിളറിയിരുന്നു.
ഞാൻ അവരുടെ ഭാവം കണ്ടമ്പരന്നിരിക്കയായിരുന്നു..
അവർ ചുമലിൽ തൂക്കിയ ബേഗിലെ സാധനങ്ങൾ എനിക്കു മുമ്പിലെ ടീ പോയ്മേൽ കമിഴ്ത്തി.
ടീപ്പോയ്ക്കു മേലെയുള്ളവ കണ്ട് ഞാൻ ഞെട്ടി .
അടുക്കള ജോലിക്കു പോകുന്ന ഇവരുടെ കൈയിൽ ഇത്രയും…….?

രണ്ടായിരത്തിന്റെ മൂന്ന് കെട്ടുകൾ, സോപ്പിൽ പതിച്ചെടുത്ത ഒരു കീയുടെ അടയാളം, പിടിയിൽ രക്തം കട്ടപിടിച്ച ഒരു സ്റ്റീൽ കത്തി, 5,00,000 രൂപയുടെ KTമെഡിക്കൽസിൽ നിന്നുള്ള ഒരു ബിൽ കൂടാതെ ബാംഗ്ലൂർ ടു കൊച്ചി ട്രെയിൻ ടിക്കറ്റ്‌.

ഞാനെന്തെങ്കിലും ചോദിക്കും മുന്നേ അവർ ഇങ്ങോട്ട് പറഞ്ഞു.

“കുറച്ചു ദിവസമായി അങ്ങേരുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കാണുന്നു. അതിന്റെ കാരണം ഇതാണ് എന്നെനിക്കിന്നു മനസിലായി. ഇതെല്ലാം അങ്ങേരുടെ പഴയ ഇരുമ്പു പെട്ടിയിൽ നിന്നു കിട്ടിയതാ.”

ഞാനാ ബാർ സോപ്പെടുത്തു നോക്കി, പിന്നെ എഴുന്നേറ്റു പോയി വീടിന്റെ കീയെടുത്ത് ബാർ സോപ്പിൽ വെച്ചു.കിറുകൃത്യമായിരുന്നു.
വെറുതെ ഒരു സംശയത്തിന്റെ പേരിൽ ചെയ്തതാണെങ്കിലും എന്റെ ഹൃദയമിടിപ്പു കൂടി.ഒരിക്കൽ പോലും അയാളീ വീട്ടിൽ വന്നതായി ഓർമ്മയില്ല. പിന്നെ ഇതെങ്ങനെ?

“ഇന്നലെ രാത്രി നിങ്ങളുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നോ? ”

“ഇല്ല. വീട്ടിലങ്ങനെ സ്ഥിരം വരാറില്ല.”

“ഉം… ”

” വീട്ടിൽ ഞാൻ മിക്കപ്പോഴും തനിച്ചാ. അങ്ങേര് വീട്ടിൽ വരുന്നത് നല്ല കാലിലാ ചിലവിന് മാസം 5000 രൂപ എങ്ങനയായാലും തരും. കുട്ടികളില്ലാത്തത് ഒരു കണക്കിന് ഭാഗ്യമാണെന്ന് തന്നെ ഞാനും കരുതി. വീട്ടുവാടക തന്നെ 4000 രൂപയാണ്.സുനിത ഉള്ളപ്പോ എന്തെങ്കിലും തരുമായിരുന്നു.”

അവർ നിർത്തി.

“ഈ കാശെവിടുന്നാ എന്നറിയോ?”

കാശു ചൂണ്ടി ഞാൻ ചോദിച്ചു.

” ഇല്ല മോളെ.അർഹതപ്പെട്ടതല്ലാന്നു തോന്നി. എവിടുന്നേലും മോഷ്ടിച്ചതാവും അതുറപ്പാ ഇത് കണ്ടില്ലെ കത്തി. എനിക്ക് പേടിയാവുന്നുണ്ട്. ”

“പേടിക്കണ്ട. ഇപ്പോ ആളെവിടുണ്ട്.?”

“ഒരു മാസം കഴിഞ്ഞേ ഇനി വരുന്ന് പറഞ്ഞ് രാത്രി പോയി.പോവാൻ നേരം പതിവില്ലാതെ എനിക്ക് 10,000 രൂപ തരേം ചെയ്തു.”

” മുരുകേശിന്റെ നമ്പർ പറഞ്ഞേ ”

ഞാൻ ഗൗരവത്തിലായി.

” അങ്ങേർക്ക് ഫോണൊന്നുമില്ല. ഞാനാണിത് പറഞ്ഞതെന്ന് അങ്ങേർക്കുറപ്പായിരിക്കും. എന്നെ വന്ന് നാല് ഇടി തന്നാലും ഞാൻ സഹിച്ചോളാം. അതിനേക്കാൾ വലുതെന്തോ വരാനിരിപ്പുണ്ടെന്നൊരു തോന്നൽ.”

അവർ പോയി കുറേ കഴിഞ്ഞപ്പോഴാണ് ഞാൻ എഴുന്നേറ്റത്.
വീടിന്റെ കീ അയാളുടെ കൈയിലെത്തണമെങ്കിൽ ഒന്ന് മോഷ്ടിക്കുക, അല്ലെങ്കിൽ സുനിതയുടെ കൈയിൽ നിന്നെടുക്കുക.
രണ്ടാമത്തേതിനാണ് സാധ്യത കൂടുതൽ.വീടിന്റെ ഒരു കീ ഞാൻ ധനുഷ്ക്കോടി പോയപ്പോൾ സുനിതയെ ഏൽപിച്ചിരുന്നു. സുനിതയിൽ നിന്നും അവളുടെ ചേച്ചിയുടെ ഭർത്താവ് വേലായുധൻ എടുത്തതാവും..
ഇനിയൊരു പക്ഷേ സുനിത തന്നെ നൽകിയതാവുമോ? അവളുടെ മുറിയൊന്നു പരിശോധിക്കണം.

ചെയ്തു കൊണ്ടിരിക്കുന്ന ജോലി നിർത്തിവെച്ചു ഞാൻ അവളുടെ മുറി ലക്ഷ്യം വെച്ചു നടന്നു.
അവളുടെ മുറിയെന്നത് എനിക്ക് തീർത്തും അപരിചിതമായതൊന്നായിരുന്നു. ചാരിയിട്ട വാതിൽ തുറന്ന് ഞാനകത്ത് കയറി. ചുളിവുകൾ വീണ ബെഡ്ഷീറ്റും തറയിൽ വീണു കിടക്കുന്ന പുതപ്പും. എന്റെ മനസ് അസ്വസ്ഥമാവാൻ തുടങ്ങി. ചുവരു ചാരിയിട്ട മേശപ്പുറത്ത് കുടിക്കാനെടുത്തു വെച്ച ജഗ്ഗിലെ വെള്ളം മറിഞ്ഞു തറയിൽ തളം കെട്ടിക്കിടക്കുന്നു. ജനവാതിൽ പാളിക്കരികിലായി കുത്തിയണച്ച സിഗരറ്റ് കുറ്റി.
എന്റെ കണ്ണുകൾ കുറുകി. സുനിതയ്ക്കപ്പോൾ സിഗരറ്റ് വലിക്കുന്ന ശീലം ഉണ്ടായിരുന്നോ?
ചിലപ്പോൾ ഉണ്ടാവാം. അടഞ്ഞുകിടന്ന അലമാര തുറക്കാൻ നോക്കി അത് ലോക്കായിരുന്നു.
എന്തിനാണെന്നറിയില്ല ടോയ്ലറ്റിൽ ഒന്നെത്തി നോക്കാൻ തോന്നിയത്.ഭിത്തിയിൽ ഒരു ചോരപ്പാട്. തെറിച്ചു കൊണ്ടതു പോലെ. തറയിലൊന്നും ചോരയുടെ പാടില്ലായിരുന്നു. തറയിൽ വീണു കിടക്കുന്ന സോപ്പു പെട്ടിയും സോപ്പും. അതിന്റെ സൈഡിലായി ഉപയോഗിച്ച ഒരു സിറിഞ്ചും നീഡിലും.
അതെ !
ഇതാ ചെറിയ സിറഞ്ച് തന്നെ.
2 ccസിറിഞ്ചിലും താഴെയുളളത് ‘
പിന്നെ ഓരോ മുക്കും മൂലയും ഞാൻ കണ്ണുകൾ കൊണ്ട് പരതി. ആ മെഡിസിന്റെ ഒരംശം പോലും എവിടെയും കണ്ടില്ല.
എല്ലാറ്റിന്റേയും പിറകിൽ ഒരാൾ മാത്രമാണ്. അവരിലേക്കെത്താൻ മുരുകേശൻ വേണം.
ഞാൻ ഫോണെടുത്ത് അരവിയെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *