” അത് ശരിയാക്കാം.പ്രകാശ് മാത്യു സഹായിക്കും. അത് വെച്ച് എന്ത് ചെയ്യും?”
“ബ്ലഡ് ഗ്രൂപ്പ് മാച്ചാവുമോ എന്നറിയണം,പിന്നെ ഫ്ലാറ്റിലെ ഫ്രിഡ്ജിന്റെ മുകളിൽ ഞാനീ ചെറിയ കുപ്പിയും സിറിഞ്ചും കണ്ടതാണ്. അതൊരു ആത്മഹത്യ അല്ല ”
“എനിക്കും അത് തോന്നി. ”
മുന്നിലെ നീണ്ട വാഹന നിര കണ്ട അരവി പറഞ്ഞു.
“ഇത് മാറാൻ നിന്നാൽ നമ്മൾ പെട്ടു പോവും. നമുക്ക് ഒരു ഷോർട്ട്കട്ടുണ്ട്. വഴിയത്ര പോരാ .ഇതിലും ഭേതം അതാണ്.”
അവൻ വണ്ടി തിരിച്ചു. കുറേ ഈടു വഴികൾ കഴിഞ്ഞ് അവൻ മെയിൻ റോഡിലെത്തിച്ചു.
“ഇതെവിടെയാ അരവി ?”
ഇരുവശത്തും വൃക്ഷങ്ങളും ഒറ്റപ്പെട്ട വീടുകളും മാത്രം.
” പറവൂർ റൂട്ടാണ് പതിനഞ്ചു മിനിട്ട് അതിനുള്ളിൽ നമ്മൾ നാഷണൽ ഹൈവേയിൽ കയറും ”
പറഞ്ഞു തീരും മുന്നേയുള്ള അരവിയുടെ ബ്രേക്കിൽ ഞാൻ സീറ്റിൽ നിന്നും ഉയർന്നുപൊങ്ങി സീറ്റിൽ തന്നെ അമർന്നു. മുന്നിൽ ബൈക്കിനെ ക്രോസ് ചെയ്ത് നിർത്തിയ കറുത്ത വാഗൺRൽ നിന്നും ഒത്ത തടിയും അതിനൊത്ത നീളവുമുള്ള ഒരാളിറങ്ങി അയാൾ ബൈക്കിനു നേരെ നടന്നു വന്നു. ഇരുളിൽ നിന്നും അയാളുടെ മുഖം വെളിച്ചത്തിലെത്തി. ആ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞതോടെ ഞാൻ ഭയന്നു. മരണമാണോ അടുത്തേക്ക് വരുന്നതെന്ന് ഉറപ്പായി. ഇയാളെന്തിനാണ് എനിക്ക് പിന്നാലെ വരുന്നത്?
പ്രാണരക്ഷാർത്ഥം ഇറങ്ങിയോടിയാലോ?
അയാളെ കണ്ട അരവിയിൽ നിന്നും
“സാറെന്താ ഇവിടെ?”
ങ്ങെ? ! അരവിക്കു ഇയാളെ അറിയാമോ?
“കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് രണ്ട് പേരും ഇറങ്ങി വാ ”
ഞാനിറങ്ങാൻ മടി കാണിച്ചു.വാഗൺRൽ നിന്നും മറ്റൊരു തടിയൻ ഇറങ്ങി വന്നു.
” അരവി കീ അദ്ദേഹത്തെ ഏൽപിച്ചു വരൂ.”
തുടർന്ന് കാറിൽ നിന്നിറങ്ങിയ തടിയനോടായി
“വേദ ഇറങ്ങ്. ”
അരവിയുടെ നിർദ്ദേശം. ഞാൻ ഇറങ്ങി.അരവി കീ തടിയനു കൈമാറി. ഞങ്ങൾ രണ്ട് പേരും അയാൾക്കു പിന്നാലെ നടന്നു. അയാൾ മുൻ സീറ്റിലും ഞങ്ങൾ പിന്നിലുമായി കയറി.കാർ സ്റ്റാർട്ടായി.എന്നിലെ അപരിചിതത്വം കണ്ടാവും അയാൾ പറഞ്ഞു.
“വേദയ്ക്കെന്നെ പരിചയമില്ലെന്നു തോന്നുന്നു. ഐആം അലോഷ്യസ്.ഫ്രം SIT സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം. നമ്മൾ മുന്നേ കണ്ടിട്ടുണ്ട്. അന്ന് സാമുവേൽ സാറിന്റെ പാർട്ടിക്കിടയിൽ പരിചയപ്പെടണമെന്നുണ്ടായിരുന്നു. സാധിച്ചില്ല ”
അതെ അന്നാണ് ഞാനീ മനുഷ്യനെ ശ്രദ്ധിച്ചത്.ഊതിവീർപ്പിച്ച ബലൂണിലെ കാറ്റ് ഒഴിഞ്ഞു പോവും പോലെ ഭയം ഒഴിഞ്ഞു പോയി. ചുണ്ടിൽ ഒരു പുഞ്ചിരി വരുത്താൻ ഞാൻ ശ്രമിച്ചു. അലോഷ്യസ് തുടർന്നു.
” എന്നെ ഇന്ന് രാവിലെ സാമുവേൽ വിളിച്ചിരുന്നു. ഫാമിലി ഫ്രണ്ട് എന്നതിനേക്കാൾ ഞങ്ങൾ ഒരുമിച്ച് ഒരു മർഡർ കേസിൽ വർക്ക് ചെയ്തിരുന്നു എന്നതിൽ നിന്നുണ്ടായ ആത്മബന്ധമുണ്ട്.”
തുടർന്ന് അയാൾ ഒരു നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്ത് വെച്ചു.
“ഹലോസർ, ”
……….
“വേദയുണ്ട് എന്റെ കൂടെ ”
………….
“സാർ ഒന്ന് സംസാരിക്കൂ.”
………..
തുടർന്ന് ഫോണെനിക്ക് കൈമാറി.
“ഹലോ ”
“ചെവിയിൽ പരിചിതമായ സാമുവൽ സാറിന്റെ ശബ്ദം.
“സർ പറയു”
“വേദ എല്ലാ കാര്യങ്ങളും നീ ആലോഷിയോട് പറയൂ.ഭയപ്പാട് വേണ്ട. സത്യസന്ധനായ ഒരു ഓഫീസറാണിവൻ.”
ഫോൺ കട്ടായി .അലോഷ്യസ് തുടർന്നു.
“വേദയ്ക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ തട്ടിക്കൊണ്ട് പോകൽ ശ്രമവും വീട്ടുജോലിക്കാരിയുടെ കൊലപാതകവും എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയണമെങ്കിൽ നിങ്ങൾ സഹകരിച്ചേ മതിയാവൂ.
” തട്ടിക്കൊണ്ട് പോകൽ ശ്രമമോ?”
അരവിയിൽ ആകാംക്ഷ. ഞാനിക്കാര്യം മറ്റു തിരക്കുകൾക്കിടയിൽ അവനോട് പറയാൻ മറന്നു പോയിരുന്നു.
പിന്നെ ഞാൻ എനിക്കാദ്യമായി വന്ന അജ്ഞാതന്റെ കത്തു മുതൽ നടന്ന കാര്യങ്ങൾ പറഞ്ഞു.
“എനിക്കീ കേസിൽ നിങ്ങളുടെ സഹായം വേണം. പിന്നെ ഇങ്ങനെയൊരു ടീം ഉള്ളത് അറിയാവുന്നത് അത്യാവശ്യം ചിലർക്ക് മാത്രമായതിനാൽ നിങ്ങളിൽ നിന്നും ഈ രഹസ്യം പുറത്ത് പോവരുത്.അന്വേഷണം എവിടുന്നു തുടങ്ങുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.”
വണ്ടി ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു ഞങ്ങൾക്കിടയിൽ കനത്ത മൗനം കുടിയേറി.ഡ്രൈവർ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിച്ചിരുന്നു.
അന്വേഷണം പെരുമ്പാവൂരിൽ നിന്നും തുടങ്ങണമെങ്കിൽ തെളിവുകളൊന്നും ബാക്കിയില്ല. ബാക്കിയാവാതിരിക്കാനാണല്ലോ വീടുപണിയെന്ന സംരഭം, പിന്നെയുള്ളത് സജീവാണ്, അവൻ മരണപ്പെടുകയും ചെയ്തു.
