അജ്ഞാതന്‍റെ കത്ത് – 4

അയാൾ പറഞ്ഞു നിർത്തി.

“സർ ഇവരാണ് അത് ചെയ്തത് എനിക്കുറപ്പാണ്. തൊലി വെളുത്തവർക്ക് വേണ്ടി എല്ലായിടത്തും രക്ഷകൻ ഉണ്ടാകും.”

“പ്‌ഠേ ”

എന്ന ശബ്ദവും കറങ്ങി സ്റ്റെപ്പിൽ വീണ മുരുകേശിനെ കണ്ടപ്പോഴാണ് എസ് ഐ അടിച്ചു എന്നെനിക്കും മനസിലായത്.

“പോലീസിനു നേർക്കാണോ നിന്റെ പരാക്രമം? ഗോവിന്ദേട്ടാ വേദ പരമേശ്വറിനോട് കംപ്ലയ്ന്റ് എഴുതി വാങ്ങിച്ചേക്കൂ. ഇവനെ വിടണ്ട.”

എനിക്കരികിൽ നിൽക്കുന്ന മീശ നരച്ച പ്രായം ചെന്ന പോലീസുകാരനോട് SI പറഞ്ഞു. തുടർന്ന് എന്നോടായി

“മേഡം ഒരു കംപ്ലയ്ന്റ് എഴുതി തന്നിട്ട് പോയ്ക്കോ.ഇവനൊക്കെ വേണ്ടത് ഞാൻ കൊടുത്തോളാം”

“സർ, അയാൾ അയാളെ ചോദ്യം ചെയ്തതിന്റെ ദേഷ്യത്തിൽ പറഞ്ഞതായിരിക്കും. എനിക്കിപ്പോൾ കംപ്ലയിന്റില്ല.”

SI യുടെ മുഖത്ത് ഒരു പ്രത്യേകഭാവം ഏതാണെന്ന് തിരിച്ചറിഞ്ഞില്ല.

” ഇനിയും കിട്ടുമ്പോൾ പഠിക്കും”

എന്ന് പറഞ്ഞ് എസ് ഐ നടന്നു പോയി.

” അവർ കംപ്ലയിന്റ് കൊടുക്കാത്തത് ഭാഗ്യം, കൊടുത്തിരുന്നെങ്കിൽ ജാമ്യം പോലും കിട്ടില്ലായിരുന്നു. നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ എഴുതി താ”

ഗോവിന്ദനെന്ന പോലീസുകാരൻ മുരുകേശിനോട് പറഞ്ഞു.

” ഇല്ല സാറേ വേദകൊച്ചിന്റെ പേരിൽ പരാതിയില്ല.”

പിന്നിൽ സുനിതയുടെ ചേച്ചിയുടെ സ്വരം കേട്ടതോടെ ഞാൻ സ്ക്കൂട്ടറെടുത്തു സോനയുടെ ലാബ് ലക്ഷ്യം വെച്ചു പാഞ്ഞു.
സോനയുടെ ലാബിലെത്തുമ്പോൾ വളരെ ക്ഷീണിതയായിരുന്നുവെങ്കിലും അവർ പറഞ്ഞ കാര്യങ്ങൾ എന്നിലെ ക്ഷീണം പറത്തി.

“എന്തായി കാര്യങ്ങൾ? ബ്ലഡ് ഗ്രൂപ്പ് ഏതാ?”

എതിരെ ഇരിക്കുന്ന അരവിയെ ശ്രദ്ധിക്കാതെ ആകാംക്ഷയുടെ കുത്തൊഴുക്കിനെ ഞാൻ തുറന്നിട്ടു.

” നീയാദ്യം അവിടിരിക്ക് ഞാൻ പറയാം….. വേദ, ആ ബ്ലഡ് ഗ്രൂപ്പ് Bപോസിറ്റീവ് അല്ല. അത് ഒ നെഗറ്റീവ് ആണ്.പ്രശ്നം അവിടെയല്ല.”

പിന്നെന്ത് എന്നർത്ഥത്തിൽ ഞാൻ സോനയെ നോക്കി.

“ദാ ഇതിലാണ് പ്രശ്നം!”

അവൾ ചെറിയ ഒരു ചില്ലു കുപ്പി എടുത്തുകാട്ടി. അത് കഴിഞ്ഞ ദിവസം അരവി സോനയെ ഏൽപിച്ചത് ഞാന് കണ്ടിരുന്നു. അതേ സേം കുപ്പി സജീവിന്റെ ഫ്ലാറ്റിലും ഞാൻ കണ്ടതാണ്.

“ഇതെന്താണ്?”

ഞാൻ ചോദിച്ചു.

” അതാണ് ഞാനും ചോദിക്കുന്നത്.ഇതിനകത്തെ ദ്രാവകം എന്തിനുള്ളതാണെന്നോ അടങ്ങിയത് ഏതൊക്കെ പദാർത്ഥങ്ങളാണെന്നോ തിരിച്ചറിയാൻ പറ്റുന്നില്ല. നിങ്ങളിതുമായി എത്രയും പെട്ടന്ന് പ്രഫസർ മുസ്തഫഅലിയെ കാണണം. എന്തോ എന്റെ പരിമിതമായ അറിവു വെച്ചു പറയുന്നു ഇത് അപകടകാരിയായ എന്തോ ആണ്.പിന്നെ ഈ സിറിഞ്ചും.”

“സിറിഞ്ചിൽ എനിക്കു വന്ന സംശയം ഞാനപ്പോൾ തന്നെ വേദയോട് പറഞ്ഞതാണ്.”

അതുവരെ മിണ്ടാതിരുന്ന അരവി പറഞ്ഞു.

” ഉം……. പിന്നെ എന്ററിവിൽ ഉള്ള ഏറ്റവും ചെറിയ സിറിഞ്ച് 2 CC ആണ്.ഇത് നോക്കിയേ അതിലും ചെറുതാണെന്ന് മാത്രമല്ല. ഇതിന്റെ ഓപണിംഗ് ഭാഗം ശ്രദ്ധിച്ചോ.? ഓരോ സിറിഞ്ചിനും ഓപണിംഗ് കട്ടിംഗ്സിൽ വ്യത്യസ്ഥമായിരിക്കും. ബട്ട് ഇതും മറ്റുള്ളവയിൽ നിന്നും ഒരു പാട് വ്യത്യാസമുണ്ട്.”

സോന നിർത്തി.

“സോന പറഞ്ഞു വരുന്നത് ഇത് വരെ ഒരു കംപനിയും ഇത്തരമൊരു സിറിഞ്ച് ഇറക്കിയിട്ടില്ല എന്നതാണോ?”

അരവിയുടെ ചോദ്യം

“അതെ. അത് മാത്രമല്ല, സിറിഞ്ചിനു മീതെ M@ എന്ന് കണ്ടോ?”

വിരലുവെച്ച് സോന ആ ഭാഗം കാണിച്ചു തന്നു.

“അതേ സേം M@ എന്ന് ഈ ചെറിയ കുപ്പിക്കടിയിലും ഉണ്ട്.അതായത് ഈ കുപ്പിയും സിറിഞ്ചും പുറം ലോകമറിയാത്ത മറ്റൊരു കമ്പനിയിൽ നിന്നും വരുന്നതാണ്.ഈ കുപ്പിക്കകത്തെ മെഡിസിൻ ഏതെന്ന് അറിയുന്നത് വരെ കാത്തിരിക്കണം ബാക്കിയറിയാൻ.”

ഞാൻ അരവിയുടെ മുഖത്തേക്ക് നോക്കി.പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ വഷളായി വരികയാണ്. അവൻ വാച്ചിലേക്ക് നോക്കി. പിന്നെ എന്നേയും.

“വേദ നമുക്ക് സോന പറഞ്ഞ പ്രഫസറെ പോയി കണ്ടാലോ?”

എന്റെ മനസ് വായിച്ചത് പോലെ അരവി പറഞ്ഞു.

” പോവാം. അദ്ദേഹത്തിന്റെ സ്ഥലം എവിടെയാ?”

സോനയോട് ഞാൻ ചോദിച്ചു.

“ചേറ്റുവ TM ഹോസ്പിറ്റലിനടുത്താണ്. ഹോപ്പിറ്റൽ കഴിഞ്ഞ് ഫസ്റ്റ് ലെഫ്റ്റ് കട്ട് ചെയ്യണം. അവിടെ ആരോടെങ്കിലും ചോദിച്ചാൽ മതി. പിന്നെ നിങ്ങൾ വരുന്ന കാര്യം ഞാൻ വിളിച്ചു പറയാം”

സോനയോട് യാത്ര പറഞ്ഞിറങ്ങി. എന്റെ സ്ക്കൂട്ടി എടുത്ത് സ്റ്റുഡിയോയിൽ കൊണ്ടിട്ടശേഷം അരവിയുടെ ബൈക്കിലായി യാത്ര. നഗരത്തിലെ നിയോൺ ബൾബുകൾ അങ്ങിങ്ങ് പുഞ്ചിരിച്ചു തുടങ്ങി.

ഞങ്ങൾ ചെന്നപ്പോൾ മുസ്തഫ അലിസാർ എവിടെയോ പോവാനുള്ള തിരക്കിലായിരുന്നു.
ഞങ്ങളുടെ ആവശ്യം അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് ഒരേ ഭാവം മാത്രം. ഞങ്ങളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ
60 കഴിഞ്ഞ പ്രഫസറുടെ സംസാരത്തിനിടയ്ക്ക് അകത്ത് ഒരു സ്ത്രീ യുടെ കരച്ചിലിന്റെ ശബ്ദവും കേട്ടു .
തുടർന്ന് അദ്ദേഹം ഞങ്ങളിൽ നിന്നും മെഡിസിൻ വാങ്ങി വെച്ചു.

“സോന ഇപ്പോൾ വിളിച്ചു പറഞ്ഞിരുന്നു.പക്ഷേ എന്റെ മകളുടെ ഭർത്താവിന് ഒരു ആക്സിഡണ്ട് പറ്റി. പോവാതിരിക്കാൻ പറ്റില്ല. നിങ്ങൾ പിന്നീട് വരാമോ? വിവരമറിഞ്ഞത് ഇപ്പോഴാണ് ”

“സാർ ഫ്രീയാകുമ്പോൾ ഈ നമ്പറിൽ ഒന്നു വിളിച്ചാൽ മതി.”

അരവി വിസിറ്റിംഗ് കാർഡ് അദ്ദേഹത്തിന് നൽകി.

“നിങ്ങൾ കൊണ്ടുവന്നത് വിശദമായി നോക്കിയിട്ട് വിളിക്കാം.”
ഞങ്ങൾ ഇറങ്ങി.

സിറ്റിയിലെ ട്രാഫിക്കിൽ നിന്നും ഇടവഴികളിലൂടെ എളുപ്പം യാത്രയ്ക്ക് ബൈക്കാണ് ബെറ്റർ.
മരണപ്പെട്ടത് തീർത്ഥ അല്ലെങ്കിൽ പിന്നെയാര് ? സത്യത്തിൽ അവർ മരണപ്പെട്ടു കാണുമോ?ഓ നെഗറ്റീവായ മറ്റാരോ അപകടത്തിലാണ് ഒരു പക്ഷേ തുളസിയാവാം അല്ലെങ്കിൽ സജീവ്.

” അരവീ സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എങ്ങനെയെങ്കിലും പൊക്കാൻ പറ്റുമോന്ന് നോക്കണം.”

” അത് ശരിയാക്കാം.പ്രകാശ് മാത്യു സഹായിക്കും. അത് വെച്ച് എന്ത് ചെയ്യും?”

“ബ്ലഡ് ഗ്രൂപ്പ് മാച്ചാവുമോ എന്നറിയണം,പിന്നെ ഫ്ലാറ്റിലെ ഫ്രിഡ്ജിന്റെ മുകളിൽ ഞാനീ ചെറിയ കുപ്പിയും സിറിഞ്ചും കണ്ടതാണ്. അതൊരു ആത്മഹത്യ അല്ല ”

“എനിക്കും അത് തോന്നി. ”

മുന്നിലെ നീണ്ട വാഹന നിര കണ്ട അരവി പറഞ്ഞു.

“ഇത് മാറാൻ നിന്നാൽ നമ്മൾ പെട്ടു പോവും. നമുക്ക് ഒരു ഷോർട്ട്കട്ടുണ്ട്. വഴിയത്ര പോരാ .ഇതിലും ഭേതം അതാണ്.”

അവൻ വണ്ടി തിരിച്ചു. കുറേ ഈടു വഴികൾ കഴിഞ്ഞ് അവൻ മെയിൻ റോഡിലെത്തിച്ചു.

“ഇതെവിടെയാ അരവി ?”

ഇരുവശത്തും വൃക്ഷങ്ങളും ഒറ്റപ്പെട്ട വീടുകളും മാത്രം.

” പറവൂർ റൂട്ടാണ് പതിനഞ്ചു മിനിട്ട് അതിനുള്ളിൽ നമ്മൾ നാഷണൽ ഹൈവേയിൽ കയറും ”

പറഞ്ഞു തീരും മുന്നേയുള്ള അരവിയുടെ ബ്രേക്കിൽ ഞാൻ സീറ്റിൽ നിന്നും ഉയർന്നുപൊങ്ങി സീറ്റിൽ തന്നെ അമർന്നു. മുന്നിൽ ബൈക്കിനെ ക്രോസ് ചെയ്ത് നിർത്തിയ കറുത്ത വാഗൺRൽ നിന്നും ഒത്ത തടിയും അതിനൊത്ത നീളവുമുള്ള ഒരാളിറങ്ങി അയാൾ ബൈക്കിനു നേരെ നടന്നു വന്നു. ഇരുളിൽ നിന്നും അയാളുടെ മുഖം വെളിച്ചത്തിലെത്തി. ആ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞതോടെ ഞാൻ ഭയന്നു. മരണമാണോ അടുത്തേക്ക് വരുന്നതെന്ന് ഉറപ്പായി. ഇയാളെന്തിനാണ് എനിക്ക് പിന്നാലെ വരുന്നത്?
പ്രാണരക്ഷാർത്ഥം ഇറങ്ങിയോടിയാലോ?

Leave a Reply

Your email address will not be published. Required fields are marked *