അജ്ഞാതന്‍റെ കത്ത് – 4

അരവിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു അലോഷ്യസ് .ചിന്തകൾ കാടുകയറി തുടങ്ങി. ആരാവും ഇതിന് പിന്നിൽ? എന്തായാലും വലിയൊരു ഗ്യാംഗ് തന്നെയുണ്ട്. അവരെന്തിന് എന്നെ അപായപ്പെടുത്തുന്നു.?

” വേദ എഴുന്നേൽക്ക് സ്ഥലമെത്തി.”

അരവിയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. നേരം പുലർന്നിരുന്നു. ചുറ്റും ഭംഗിയിൽ വെച്ച ചെടിച്ചട്ടികളും പൂക്കളും.അപരിചിതമായ ഒരു സ്ഥലം. വലിയ ആ ഇരുനില കെട്ടിടത്തിന്റെ ഭിത്തിയിലെ പേര് ഞാൻ വായിച്ചെടുത്തു.

‘വാത്സല്യം ചിൽഡ്രൻസ് ഹോം തിരുപനന്തപുരം’

അലോഷ്യസിനെ കാണാനില്ലായിരുന്നു.

“ഇവിടെയെന്താ അരവി ?സർ എവിടെ??”

“അകത്തേക്ക് പോയിട്ടുണ്ട് ഇപ്പോൾ വരും. ഞാൻ കാറിൽ നിന്നിറങ്ങാനിരുന്നപ്പോൾ
അലോഷ്യസ് ഇറങ്ങി വന്നു.
വീണ്ടും യാത്ര തുടർന്നു.

“സജീവിന് ബന്ധുക്കളാരുമില്ല. അയാൾ 18 വയസു വരെ ഇവിടെയാണ് വളർന്നത്.പ്ലസ് ടു കഴിഞ്ഞതിന് ശേഷം ഏതൊക്കെയോ ജോലിക്കൊപ്പം ലാബ് ടെക്നീഷ്യൻ കോഴ്സ് ചെയ്ത് ചെറിയ ഒരു ക്ലിനിക്കിൽ ജോലി ചെയ്തു തുടങ്ങിയപ്പോൾ ഇവിടെ തന്നെയുള്ള ഒരു അന്തേവാസിയെ വിവാഹം ചെയ്യുകയാണുണ്ടായത്. പക്ഷേ അവർ പറഞ്ഞ പേര് തുളസി എന്നല്ല, സജീവിന്റെ ഭാര്യയുടെ പേര് നാൻസി എന്നാണ്. ഇടയ്ക്ക് സജീവും ഫാമിലിയും ഓർഫനേജിൽ വരാറുണ്ടായിരുന്നു എന്നു മാത്രമല്ല രണ്ട് ദിവസം അവിടെ താമസിച്ചിട്ടേ പോകാറുള്ളൂ എന്ന് ഒരു കന്യാസ്ത്രീ പറഞ്ഞു. അവസാനമായി അവർ വന്നത് നാല് വർഷം മുൻപാണെന്നാണ്. അന്ന് തീർത്ഥയുടെ ഒന്നാം പിറന്നാളായിരുന്നു. അതിന് ശേഷം ഇടയ്ക്ക് സജീവ് മാത്രമേ വിളിക്കാറുണ്ടായിരുന്നുള്ളൂവെന്നും ”

അലോഷ്യസ് നിർത്തി.

“ആ വഴിയ്ക്കുള്ള അന്വേഷണം നടക്കില്ല അല്ലേ?”

അരവിയുടെ ചോദ്യം

” ഇല്ല ബോഡിയേറ്റെടുക്കാൻ ബന്ധുക്കളില്ലാത്തതിനാൽ ബോഡി ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സജീവിന്റെ ഭാര്യയും കുഞ്ഞും മരണപ്പെട്ടതിന്റെ തെളിവില്ലാത്തതിനാൽ അനാഥ പ്രേതമായി സംസ്ക്കരിക്കാനും പറ്റില്ല.പിന്നെ കർണാടക റജിസ്ട്രേഷൻ വണ്ടിയുടെ നമ്പർ ഞാൻ ഫോർവേർഡ് ചെയ്തിട്ടുണ്ട്. 12 മണിക്കു മുന്നേ വിവരം കിട്ടും.അതു പോലെ സുനിതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും. ഇപ്പോൾ നമുക്ക് ഭക്ഷണം കഴിക്കാം.”

തുടർന്ന് വഴിയിലെ ശരവണഭവനിൽ നിന്നും ദോശയും സാമ്പാറും കഴിക്കുമ്പോൾ അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു.

“യെസ്… പറയൂ.”
………
“ഒകെ…..”
………
“കിട്ടിയാൽ അറിയിക്കു”
ഫോൺ കട്ടായി .

“ലൊക്കേഷൻ കിട്ടിയില്ലെന്നു .സജീവിന്റെ ഫോൺ സ്വിച്ച്ഡോഫായതിനാൽ ഇപ്പോഴുള്ളത് കിട്ടില്ല എന്ന്. ലാസ്റ്റ് സിഗ്നൽ കിട്ടിയത് ആലപ്പുഴ സിറ്റി ടവറിൽ നിന്നാണ്. ആയതിനാൽ അവർ ഇപ്പോഴും സിറ്റിയിലുണ്ടാവും എന്നത് നമ്മുടെ വെറും ഊഹം മാത്രം.
ഞാനെന്തായാലും അതിന് പിന്നാലെനി പോവുകയാണ്.നിങ്ങൾ എങ്ങനെ പോവും?”

കൊച്ചിയെത്തിയപ്പോൾ അലോഷ്യസ് ചോദിച്ചു.

” അടുത്ത ജംഗ്ഷനിൽ വിട്ടാൽ മതി”

ഞാൻ പറഞ്ഞു.

ജംഗ്ഷനിൽ ഇറങ്ങി ഓട്ടോ പിടിച്ച് സ്റ്റുഡിയോയിൽ പോയി സ്ക്കൂട്ടി എടുത്തിറങ്ങിയപ്പോൾ സമയം നാലര .വിശപ്പ് തീർന്നിരുന്നു. നേരെ മോർച്ചറിയിലേക്ക് പോയി. സുനിതയുടെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞിരുന്നെങ്കിലും ബോഡി കൊണ്ടുപോവാൻ അവരുടെ ചേച്ചി മാത്രം പുറത്തുണ്ട്. എന്നെ കണ്ടതും അവർ അടുത്തേക്ക് വന്നു.

“ഞാനിവളെ എങ്ങോട്ട് കൊണ്ടു പോവും? ഇപ്പോൾ താമസിക്കുന്നത് വാടക വീട്ടിലാണ്.”

അവർ കണ്ണു തുടച്ചു. സുനിതയുടെ ബോഡി സ്മശാനത്തിലെത്തിച്ചതിനു ശേഷമാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്.
കൈലാസത്തിലെത്തിയപ്പോൾ ഏട്ട് മണി കഴിഞ്ഞു. സുനിതയുടെ ശൂന്യത പല തവണ എന്നെ നൊമ്പരപ്പെടുത്തി. കുളിച്ച് ഒരു ഗ്ലാസ് പാലെടുത്ത് തിളപ്പിച്ചാറ്റി കുടിച്ച് ഞാൻ കിടന്നു.രണ്ട് ദിവസത്തെ ക്ഷീണമുണ്ട്.നന്നായുറങ്ങണം.
കിടന്നതേ ഓർമ്മയുള്ളൂ.
ഉറക്കത്തിലാഴ്ന്നു പോയി. എന്തോ ദു:സ്വപ്നം കണ്ടാണുണർന്നത്.
ഒരു വലിയ കറുത്ത പൂച്ച എന്നെ ഓടിക്കുന്നു.പുറത്ത് ഏതോ പട്ടിയുടെ നിർത്താതെയുള്ള കുരയും. എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടു.അത് വീടിന്റെ മുറ്റത്തു നിന്നാണെന്നു ഞാൻ തിരിച്ചറിഞ്ഞപ്പോഴേക്കും മുറിക്കു വെളിയിൽ ജനലിനരികിൽ ഒരു നിഴലനങ്ങി.

തൊണ്ടയിൽ എന്തോ കുടുങ്ങിയിരിക്കുന്നു. ശബ്ദിക്കാൻ പോലും ഭയം. പുറത്ത് നിൽക്കുന്നത് സ്ത്രീയോ പുരുഷനോ? സ്ത്രീയാണെന്നു തോന്നി. ഫോണെടുത്ത് ശബ്ദമുണ്ടാക്കാതെ ടോയ്ലെറ്റിൽ കയറി അരവിയുടെ നമ്പർ ഡയൽ ചെയ്തു. രണ്ടാം വട്ടം വിളിച്ചപ്പോഴാണ് അവൻ അറ്റന്റ് ചെയ്തത്.

” അരവി വീടിനു പുറത്താരോ ഉണ്ട് ഒന്നിവിടെ വരാമോ?”

ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു.

“ആര്?”

” അറിയില്ല. നീയൊന്നു വേഗം വന്നേ. എനിക്ക് പേടിയാവുന്നു.”

“ഇപ്പോ വരാം”

ഫോൺ കട്ടായി നാലു വീടിനപ്പുറം മാറിയാണ് അവൻ താമസിക്കുന്നത്.
ശബ്ദമുണ്ടാക്കാതെ ബെഡ്റൂമിന്റെ മറവ് പറ്റി ഞാൻ ഹാളിലെത്തി. ആ നിഴലപ്പോൾ ഹാളിലെ ജനലരികിലെത്തിയിരുന്നു. ടെറസിൽ ആരുടേയോ കാൽപെരുമാറ്റം പോലെ ഞാൻ
ശ്രദ്ധിച്ചു അത് തോന്നലായിരുന്നില്ല ടെറസിൽ ആരോ ഉണ്ട്. അവർ ഏത് നിമിഷവും വാതിൽ തുറന്നകത്ത് കടക്കാം .എന്നെ കൊലപ്പെടുത്തുകയാവാം അവരുടെ ലക്ഷ്യം.
എന്തിന്?
ഇപ്പോഴും അറിയില്ല. അജ്ഞാതമായ എന്തോ കാരണത്താൽ അവരെന്നെ ഭയക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്നതവർക്ക് താൽപര്യമില്ല.
ജനലിൽ ഒരു ഒരു ടോർച്ചിന്റെ വെളിച്ചം പതിഞ്ഞു. എവിടെയൊക്കെയോ എന്തോ തട്ടിമറിയുന്ന ശബ്ദം. ടെറസിൽ നിന്നാരോ ചാടിയിറങ്ങി ഓടി.

“ആരടാ അത്?”

അരവിയുടെ അച്ഛന്റെ ശബ്ദം. ബൂട്ടുകളുടെ ചടപട ശബ്ദം ഗേറ്റിലേക്ക്.

” നിൽക്കെടാ അവിടെ ”

അരവിയുടെ ആക്രോശം.റോഡിലെവിടെയോ ഒരു ബൈക്ക് സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ പുറത്തെ ലൈറ്റിട്ടു.തൊട്ടടുത്തുള്ള വീടുകളിലൊന്നിൽ ലൈറ്റ് തെളിഞ്ഞു.
മുറ്റത്ത് അരവിയുടെയും അച്ഛന്റേയും ശബ്ദം.

“മോളെ വാതിൽ തുറക്ക് ”

അരവിയുടെ അച്ഛൻ പറഞ്ഞതിനു ശേഷമാണ് ഞാൻ വാതിൽ തുറന്നത്.നടന്ന കാര്യങ്ങൾ ഞാൻ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി.
സമയമപ്പോൾ രണ്ട് മണി കഴിഞ്ഞിരുന്നു.

” അവർ ആരാണെന്നോ എന്താണെന്നോ അറിയാത്ത സ്ഥിതിക്ക് നീയിനി ഒറ്റയ്ക്കിവിടെ നിൽക്കണ്ട.”

അരവിയുടെ അച്ഛന്റെ നിർദ്ദേശ പ്രകാരം ഞാൻ വീട് പൂട്ടി അവർക്കൊപ്പം ഇറങ്ങി.

അരവിയുടെ വീട്ടിലെത്തിയിട്ടും ഉറക്കം വന്നിരുന്നില്ല.
കുറച്ചു സമയം അരവിയോടൊപ്പം സംസാരിച്ചു.
എത്ര ചിന്തിച്ചിട്ടും അവർ എനിക്കു പിന്നാലെ വന്നതിന്റെ കാരണം മാത്രം അജ്ഞാതമായി കിടന്നു. അജ്ഞാതന്റെ കത്തു പോലെ.
നേരം പുലർന്നതും ഞാൻ വീട്ടിലെത്തി. ഇന്ന് സ്റ്റുഡിയോയിൽ പോവണം. സാമുവൽസാറിന്റെ വീട്ടിൽ പോയി കാറെടുക്കണം. അങ്ങനെ കുറേ കാര്യങ്ങൾ.
ഗേറ്റു കടന്നതേ ഞാൻ ഞെട്ടിപ്പോയി പാതി തുറന്ന വാതിൽ. ഓടിച്ചെന്ന് നോക്കിയ എന്റെ സമനില തെറ്റി അച്ഛന്റെ മരണശേഷം ക്ലീൻ ചെയ്യാൻ മാത്രം മാസത്തിലൊരിക്കൽ തുറക്കാറുള്ള അച്ഛന്റെ ഓഫീസുമുറി തുറന്നിരിക്കുന്നു. ലോക്ക് തകർത്തല്ലാതെ കീ ഉപയോഗിച്ച് തുറന്നിരിക്കുന്നു. മേശയിലും അലമാരയിലും കിടന്ന ഫയലുകളും നിയമ പുസ്തകങ്ങളും മൊത്തം മുറിയിൽ ചിതറി കിടക്കുന്നു.
അച്ഛന്റെയും അമ്മയുടേയും മാലയിട്ട ഫോട്ടോ തറയിൽ വീണ് ചിലന്തിവല പോലെ പൊട്ടിയിട്ടുണ്ട്.
എന്റെ മുറിയിലെ അവസ്ഥയും അതുതന്നെയായിരുന്നു. അലമാരയിൽ അടുക്കി വെച്ച തുണികളും സാമഗ്രികളും കൂടാതെ മുന്നെ ചെയ്ത ഓരോ എപ്പിസോഡിനെ കുറിച്ചുള്ള വിശദ വിവരങ്ങളടങ്ങിയ ഫയലുകളും തറയിൽ ചിന്നി ചിതറിയിരുന്നു.
അതിനിടയിൽ യാദൃശ്ചികമായാണ് ഒരു സിഗരറ്റ് കുറ്റി എന്റെ ശ്രദ്ധയിൽ പെട്ടത്.അതേ സിഗരറ്റ് കുറ്റി ഞാൻ നേരത്തെ സജീവിന്റെ ഫ്ലാറ്റിലും കണ്ടത്. ഞാനത് കർച്ചീഫു വെച്ചെടുത്തു.
സുനിതയ്ക്ക് ഉപയോഗിക്കാൻ കൊടുത്ത മുറിയൊഴികെ ബാക്കിയെല്ലാ മുറികളിലും ആക്രമികളുടെ പരാക്രമം കാണാമായിരുന്നു. എന്തിന് പൂജാമുറിയിലെ വിഗ്രഹങ്ങളും വിളക്കുകളും താലവും വരെ.
അരവിയെ വിളിച്ച് കാര്യം പറഞ്ഞു. മിനിട്ടിനുള്ളിൽ അവൻ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *