അജ്ഞാതന്‍റെ കത്ത് – 5

ഫോണിൽ മെസഞ്ചർ കോൾ റിംഗ് കേട്ട് ഞാൻ നോക്കി.
Sai Siva ആയിരുന്നു. പാലക്കാട് സജീവിന്റെ വീടിന്റെ ഫോട്ടോ അയച്ചു തന്ന, സൂക്ഷിക്കണമെന്നു മെസ്സേജയച്ച sai. രണ്ടും കൽപിച്ച് ഞാൻ കാൾ അറ്റന്റ് ചെയ്തു.

“ഹലോ …..”
മറുവശത്ത് കാൾ കണക്ടാവുന്നതേ ഉള്ളൂ.

“ഹലോ….. ഹലോ ശിവ ?”

“ഹലോ…. “

മറുതലയ്ക്കൽ സ്ത്രീ സ്വരം.

” യെസ് പറയൂ, നിങ്ങൾ ആരാണ്?”

“ഹലോ…”

കോൾ ഡിസ്കണക്ടായി. നോക്കിയപ്പോൾ ഫോൺ ചത്തിരുന്നു.ലാപ്പിൽ ഫേസ് ബുക്ക് ലോഗിൻ ചെയ്തു. Sai Siva എക്കൗണ്ടിലേക്ക് ചെന്നപ്പോൾ ഫേസ് ബുക്ക് യൂസർ.
കൈ ദേഷ്യത്തിൽ ടേബിളിൽ ആഞ്ഞിടിച്ചു.
എതിരെ നടന്നു പോയ ട്രയിനീസ് എന്നെ നോക്കി.പ്രഷർ വല്ലാതെ കൂടി വരികയാണ്.

ഞാൻ വീണ്ടും 2013 ഏപ്രിൽ 4 ൽ എത്തി.
Dr:ആഷ്ലി സാമുവേലിന്റെ കൊലപാതകം.2013 മാർച്ച് 28 തിയ്യതി പെസഹ വ്യാഴത്തിന് കുർബാന കൂടി വന്ന ആഷ്ലിയുടെ ഭർത്താവിന്റെ അമ്മ മറിയാമ്മയാണ് ബെഡ് റൂമിലെ ഫാനിൽ തൂങ്ങിയാടുന്ന ആഷ്ലിയെ ആദ്യമായി കണ്ടത്. സാമ്പത്തികമായ അത്ര മോശമല്ലാത്ത, കുടുംബത്തിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഭർത്താവ് സിറിയക് വർഗീസ്സ് അമേരിക്കയിലെ ഒരു പ്രശസ്ത ആശുപത്രിയിലെ ഡോക്ടറായിരുന്നു. ആത്മഹത്യ എന്ന് എഴുതി കേസ് ക്ലോസ് ചെയ്ത മരണത്തെ ആഷ്ലിയുടെ സഹോദരന്റെ പരാതി പ്രകാരമാണ് ‘അഴിച്ചുപണി’യിൽ ഉൾപ്പെടുത്തിയത്. ആഷ്ലി റ്റ്ആരെയോ ഭയപ്പെട്ടിരുന്നു. അതാരെയാണെന്നു കൊണ്ടുവരണം അതായിരുന്നു ആഷ്ലിയുടെ സഹോദരൻ ആൻറണിയുടെ ആവശ്യം.
സംശയാസ്പദമായി ആരുമുണ്ടായിരുന്നില്ല. പക്ഷേ ആദ്യ എപ്പിസോഡിൽ തന്നെ മറിയാമ്മയുമായുള്ള സംഭാഷണത്തിൽ നിന്നും ആ കണ്ണുകളിലെ ഭയം ഞാൻ തിരിച്ചറിഞ്ഞു. അവർ എന്തോ മറച്ചുവെക്കുന്നുണ്ട്. സ്റ്റുഡിയോയിലെ എസിക്കുള്ളിലും അവരുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞിരുന്നു.

മൂന്നാം എപ്പിസോഡ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മറിയമ്മയും ഇളയ മകനും ഒരു ആത്മാഹത്യ കുറിപ്പെഴുതി വെച്ച് വിഷം കഴിച്ച് മരിക്കുകയുണ്ടായത്.

“എന്റെ ഇളയ മകൻ അഗസ്റ്റിനും ആഷ്ലിയും തമ്മിലുള്ള നേരല്ലാത്ത ബന്ധം ഞാൻ നേരിൽ കാണുകയും ബഹളംചെയ്യുകയും ചെയ്തിരുന്നു.ഇത് മൂത്ത മകനായ സിറിയകിനോട് പറയാൻ ഞാൻ ഭയന്നത് ഒരു തമ്മിൽത്തല്ല് ഒഴിവാക്കാനാണ്. എന്നിരുന്നാലും എത്രയും പെട്ടന്ന് ആഷ്ലിയെ അമേരിക്കയ്ക്ക് കൊണ്ടുപോകാൻ ഞാൻ സിറിയക്കിനോട് പറഞ്ഞിരുന്നു.

ഒരു ദിവസം ദിവസം ഞാൻ പള്ളിയിൽ പോയി വരുമ്പോൾ അഗസ്റ്റിൻ ആഷ്ലിയുടെ മുറിയിൽ നിന്നും ഇറങ്ങി വന്നു. അവന്റെ കഴുത്തിന് പിന്നിലൂടെ മുറിയിൽ തൂങ്ങിയാടുന്ന ആഷ്ലിയുടെ കാലുകൾ ഞാൻ കണ്ടു.
പെറ്റ വയറിനെ ഒറ്റുകൊടുക്കാൻ വയ്യാത്ത ഒരമ്മയായിപ്പോയി ഞാൻ.
ഏൽപിച്ചു പോയ മകന്റെ ഭാര്യയെ സംരക്ഷിക്കാനായില്ല, കൊന്നത് സിറിയക്കിന്റെ സ്വന്തം ചോരയും.
അഗസ്റ്റിനുള്ള ശിക്ഷയ്‌ക്കൊപ്പം ഞാനും ശിക്ഷയേറ്റുവാങ്ങി കർത്താവിന്റെ കുരിശോട് ചേരുന്നു.
സ്നേഹത്തോടെ
മറിയമ്മ “

സ്വന്തം കൈപ്പടയിലെഴുതിയ മരണക്കുറിപ്പ് തെളിവായി കണക്കാക്കി കേസ് ക്ലോസ് ചെയ്തു.

നാലാമത്തെ എപ്പിസോഡിൽ കേസന്വേഷിച്ച സ്ഥലം സി.ഐ ഷൺമുഖനും സിറിയക്കും മാത്രമായിരുന്നു.അങ്ങനെ അഴിച്ചുപണിയിലും ആ കേസവസാനിച്ചു.
ചിന്തകളങ്ങനെ കാടുകയറി തുടങ്ങി. അറ്റമെത്താത്ത ചില ഭ്രാന്തൻ ചിന്തകൾ. കൺകളിൽ കൈവിരലമർത്തി കുറച്ചു നേരം ഞാനിരുന്നു.കൺമുന്നിൽ ഒരു വെളുത്ത ബിന്ദു മാത്രം

“കണ്ണടച്ചിരുന്നു സ്വപ്നം കാണാതെ വാ നമുക്കോരോ കാപ്പി കുടിച്ചിട്ട് വരാം.”

തൊട്ടു പിന്നിൽ ഗായത്രി. ഞാൻ വാച്ചിൽ സമയം നോക്കി 7.47 pm .

” അരവി വന്നോ മാം “

“വന്നു.പുറത്ത് പോയതാണെന്ന് പറയാൻ പറഞ്ഞു. അവൻ വന്നപ്പോൾ നീ കാര്യമായി എന്തോ ലാപ്പിൽ നോക്കുകയായിരുന്നു.”

ലാപ് ഓഫ് ചെയ്ത് ലോക്കറിലേക്ക് വെച്ച് ഞാനെഴുന്നേറ്റു ഗായത്രിക്കു പിന്നാലെ നടന്നു.

കാന്റീനിൽ നിന്നും ഓരോ കപ്പ് കാപ്പിയുമെടുത്ത് ഞങ്ങൾ ടേബിളിനിരുവശത്തുമായി വന്നിരുന്നു.

” വേദ, പിന്മാറാൻ തോന്നുന്നുണ്ടോ?”

ഗായത്രിയുടെ ചോദ്യത്തിന് ഇല്ലെന്ന തലയാട്ടി.

” ധൈര്യം കൈവെടിയരുത്. കുട്ടിക്കറിയുമോ റാമിന്റെ മരണത്തിൽ ഞാൻ തളർന്നു പോകേണ്ടതായിരുന്നു. മുന്നോട്ട് പ്രതീക്ഷയായി ഒരു കുഞ്ഞു പോലുമില്ലാത്ത ജീവിതം. പിന്നെയോർത്തു ചാനലായിരുന്നല്ലോ റാമിന്റെ സർവ്വവും.പിന്നെ ഒറ്റയ്ക്ക് തുഴഞ്ഞിവിടെ എത്തി “

കുറേ നേരം രണ്ടു പേരും സംസാരിച്ചില്ല. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. റാമിന്റെ വിയോഗത്തിൽ അവരിപ്പോഴും കണ്ണു നിറയ്ക്കാറുണ്ട്.
എഴുന്നേൽക്കാൻ നോക്കിയപ്പോഴേക്കും അഭിമുഖമായി സാമുവേൽ സർ വന്നിരുന്നു. അദ്ദേഹത്തിന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകി കാണപ്പെട്ടു.

“സാമുവേൽ സാറിനൊരു കാപ്പി പറയട്ടെ?”

ഗായത്രിയുടെ ചോദ്യത്തിന് അദ്ദേഹം തലയാട്ടി. തുടർന്ന്

” അഷ്റഫ് ഒരു കാപ്പി…. വിതൗട്ടാണേ”

മേഡം അങ്ങനെയാ.തന്റെ കീഴിൽ ജോലി ചെയ്യുന്ന എല്ലാവരേയും നന്നായി അറിയും. പേരും ഊരും എല്ലാം.അതിപ്പോ കാന്റീനിലെ ക്ലീനിംഗ് ബോയ് ആണെങ്കിലും .
സാറിന്റെ മനസിനെ എന്തൊക്കെയോ അലട്ടുന്നുണ്ടെന്നു തിരിച്ചറിയാൻ എനിക്ക് നന്നായി കഴിഞ്ഞു.

“സാറെന്താ ലേറ്റായത്?”

സാമുവേൽ സാറിന്റെ ആത്മസംഘർഷം കുറയ്ക്കാനായി ഞാൻ ചോദിച്ചു.

“സ്റ്റേഷനിൽ നിന്നു വിളിച്ചിരുന്നതിനാൽ അവിടൊന്നു കയറി. പതിവു ശൈലികൾ ഒന്നുമവർ തെറ്റിച്ചില്ല. പക്ഷേ എന്നെ ഒരു പ്രതിയായാണവർ കണ്ടത്. അതൊക്കെ പോട്ടെ. നിന്റെ താമസം എങ്ങനെയാ? “

വിഷയം മാറ്റാനായാൾ ചോദിച്ചു.

“എന്റെ വീട്ടിൽ “

ഞാനെന്തെങ്കിലും പറയും മുന്നേ ഗായത്രി പറഞ്ഞിരുന്നു. വേണ്ടാ എന്ന് പറയാനുള്ള ധൈര്യം പോലും എനിക്കുണ്ടായിരുന്നില്ല.

” അത് നന്നായി. വേദയുടെ വീടത്ര സേഫല്ല “

അപ്പോഴേക്കും അരവിന്ദ് കടന്നു വന്നു.
പോക്കറ്റിൽ നാലായി മടക്കിയ രണ്ട് പേപ്പറെടുത്തു തന്നു.
ആദ്യത്തേത് ഒരു മാസത്തെ സുനിതയുടെ കാൾ ലിസ്റ്റ്. അതിൽ കൂടുതലും വിളിച്ചിരിക്കുന്നത് 144 ലാസ്റ്റ് വരുന്ന നമ്പറിലേക്ക് .ദേവേന്ദ്രൻ എന്ന നമ്പർ. മാസാദ്യത്തിൽ ആ നമ്പറിൽ നിന്നുള്ള കാൾ ഡ്യൂറേഷൻ ഒരു മണിക്കൂറിനു മേലെയുണ്ട്.ഞാൻ ടൂറിലിരുന്ന 10 ദിവസങ്ങളിൽ ആ നമ്പറിൽ നിന്നും വിളിച്ചത് വെറും രണ്ട് തവണ.കാൾ ഡൂറേഷൻ 1 മിനിട്ട് 30 സെക്കന്റ്. പിന്നെയുള്ളത് 54 സെക്കന്റ്.
ഞാൻ നാട്ടിലെത്തിയെന്നു പറഞ്ഞ് അവളെ വിളിച്ചു പറഞ്ഞതിനു ശേഷം തൊട്ടടുത്ത കോൾ ആ നമ്പറിലേക്കാണ്.അത് 11 മിനിട്ട് 17 സെക്കന്റ് നീണ്ടുനിന്നു.
പിന്നീട് ആ നമ്പറിലേക്ക് കോൾ പോയത് ഞാൻ പെരുമ്പാവൂരിലേക്ക് പോയതിന് ശേഷം. അത് 7 മിനിട്ട് 13 സെക്കന്റ്, അവസാനമായി ആ നമ്പറിൽ നിന്നും കോൾ വന്നത് 10 സെക്കന്റ്. അവളുടെ ബോഡി കാണുന്നതിന്റെ 10 മണിക്കൂർ മുന്നേ.
ഒരു പക്ഷേ ഇതാവാം കൊലയാളിയുടെ നമ്പർ.കൂടെ നിന്ന് ഒറ്റുകയായിരുന്നു അവൾ.
സാമുവേൽ സാറിന്റെ കാപ്പി വന്നു.
ഞാനെന്താണ് നോക്കുന്നതെന്ന് ഗായത്രിക്കും സാറിനും മനസിലായിരുന്നില്ല
ഗായത്രിക്ക് ഒരു കാൾ വന്നതിനാൽ അവർ എഴുന്നേറ്റ് പോയി.
ഞാൻ അടുത്ത പേപ്പർ എടുത്തു.
അതൊരു വോട്ടർ ഐഡിയുടെ ഫോട്ടോ കോപ്പിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *