രാത്രി അച്ഛൻ വന്നപ്പോഴും എന്നെ കാണിച്ചത് ഈ വീഡിയോ ആണ് ഒപ്പം അച്ഛന്റെ കരുത്തുള്ള വാക്കുകൾ കൂടി ആയപ്പോൾ കുറച്ചു ധൈര്യമൊക്കെ കിട്ടി തുടങ്ങി.
പിറ്റേന്ന് രാവിലെ തന്നെ ഡെയ്സി വന്നു എന്നെ കുത്തിപൊക്കി റെഡി ആക്കി, ഉള്ളിൽ ചെറിയ പേടി ഉണ്ടായിരുന്നെങ്കിലും ഡേയ്‌സിയുടെ നിര്ബന്ധത്തിൽ ഞാൻ പോകാനായി ഇറങ്ങി, അമ്മയുടെ വക നെറ്റിയിൽ ഒരു ഉമ്മ കൂടി കിട്ടിയപ്പോൾ ഇന്നത്തെക്കുള്ള ഊർജം ആയി. തിരിച്ചു കവിളിൽ ഒരുമ്മ കൊടുത്തു ഡേയ്‌സിയുടെ സ്കൂട്ടിയിൽ കോളേജിലേക്ക് തിരിച്ചു..
കോളേജിൽ എത്തിയതും ഓരോരുത്തരുടെ നോട്ടവും ആക്കിയുള്ള ചിരിയും കണ്ടതോടെ സംഭരിച്ചു വെച്ചിരുന്ന ധൈര്യം മുഴുവൻ ഏതോ വഴിക്ക് പോയി. കുത്തികീറുന്ന നോട്ടവും വികടൻ ചിരിയുമായി പലരും തന്നെ കണ്ണു കൊണ്ട് തുണിയുരിഞ്ഞപ്പോള്‍ അവിടെ വെച്ച തൊലിയുരിഞ്ഞു മേലാസകാലം മുളക് തേച്ച പോലെ തോന്നി.
എന്റെ മുഖം മാറിയത് കണ്ടാവണം ഡെയ്സി എന്റെ കയ്യിൽ മുറുകെ പിടിച്ചു നോക്കിയവന്മാർക്കു നേരെ എല്ലാം കണ്ണ് കൂർപ്പിച്ചു എന്നെയും വലിച്ചു കൊണ്ട് നടന്നു.
ക്ലാസ്സിൽ എത്തിയപ്പോഴും അവസ്ഥ മറ്റൊന്നായിരുന്നില്ല ചിലർക്ക് സഹതാപം ചിലർക്ക് അറിയാനുള്ള ത്വര ഓരോരുത്തർ കുത്തി കുത്തി ചോദിക്കുമ്പോളെല്ലാം ഡെയ്സി എന്റെ രക്ഷയ്‌ക്കെത്തും, പലരുടേയും ചോദ്യങ്ങള്‍ കേട്ടപ്പോള്‍ എല്ലാവരുടെയും മുമ്പിൽ എന്റെ തല കുനിഞ്ഞു പോയിരുന്നു.
ഞാൻ ഇരുന്ന ഡെസ്കിൽ രണ്ട് കൈ കുത്തിയത് കണ്ടാണ് ഞാൻ തല പൊക്കി നോക്കിയത്, അജിത്ത്.
മുഖത്ത് പുച്ഛഭാവവും പരിഹാസം കലർന്ന ചിരിയും.
“ഇവളുടെ വീഡിയോയേക്കാളും നല്ലതു ഇങ്ങനെ നേരിട്ടു കാണുന്നതാ അല്ലെടാ.”
അവന്റെ ക്രൂരത പുറത്തേക്കു വന്നു. തന്റെ പുറകെ നടന്നിട്ട് തന്നെ കിട്ടാത്തതിലുള്ള സകല ദേഷ്യവും അവൻ അവിടെ പറഞ്ഞു തീർത്തു. അവനും ഡേയ്സിയുമായി വാക്കേറ്റം ഉണ്ടായി. ക്ലാസിനു ചുറ്റും പിള്ളേർ കൂടി എല്ലാവരുടെയും നോട്ടം എന്റെ മേലായി.
കണ്ണ് നിറഞ്ഞൊഴുകി ഇനിയും അവിടെ ഇരുന്നുരുകാൻ കഴിയാത്തതുകൊണ്ട് ബാഗും കൊണ്ട് ഞാൻ ഇറങ്ങി പുറത്തേക്കോടി. കോളേജിലേക്ക് ഇന്ന് പോവാന്‍ തോന്നിയതിനു എന്നെ തന്നെ ശപിച്ചു കൊണ്ട് ഞാന്‍ ഓടി.
എന്നെ വിളിച്ചുകൊണ്ട് ഡേയ്സിയും മറ്റുള്ളവരും വരുന്നുണ്ടായിരുന്നെങ്കിലും എനിക്ക് ഭ്രാന്തു പിടിക്കുന്ന പോലെ ആയിരുന്നു ഓടി ഗേറ്റ് എത്തും മുൻപ് എന്റെ മുന്നിലേക്ക് ഒരു ബൈക്ക് വെട്ടി നിന്നു.
“എവിടെ നോക്കിയാ കൊച്ചെ ഓടുന്നെ ”
എവിടെയോ കേട്ട സ്വരം കണ്ണുയർത്തി നോക്കി, എന്റെ കണ്ണ് നിറഞ്ഞു നിൽക്കുന്നത് കണ്ടതും ആഹ് കണ്ണുകളിൽ പെട്ടെന്ന് നടുക്കം പിന്നെ പുറകിൽ എന്നെ തേടി വരുന്നവരെയും നോക്കി.
“കയറ്”
വീണ്ടും ആഹ് ശബ്ദം അറിയാതെ അനുസരിച്ചു പോയി. ബൈക്കിൽ അയാളുടെ പുറകിൽ കയറി ഇരുന്നു. ഒന്ന് ഇരമ്പിച്ച് അയാൾ ബൈക്ക് എടുത്തു. തല കുമ്പിട്ടു ആഹ് ബൈക്കിന്റെ പുറകിൽ ഇരുന്നപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്നോ അയാൾ ആരാണെന്നോ ഒന്നും അറിയില്ലായിരുന്നു പക്ഷെ ആഹ് നിമിഷം ഞാൻ അനുഭവിച്ച സുരക്ഷിതത്വം എനിക്ക് പകർന്നു തന്നത് വലിയ ആശ്വാസം ആയിരുന്നു. ചീറിയടിക്കുന്ന കാറ്റു എപ്പോഴോ എന്റെ കണ്ണീരു എടുത്തു കൊണ്ട് പോയിരുന്നു.
വണ്ടി ബ്രേക്കിട്ടപ്പോൾ മുന്നോട്ടൊന്നു ആഞ്ഞു പോയി അപ്പോഴാണ് തല ഉയർത്തുന്നത് മുമ്പിൽ കണ്ട സ്ഥലം വീണ്ടും എന്നെ ഭയത്തിലേക്കാഴ്ത്തി.
ഒരു നിമിഷം കൊണ്ട് വീണ്ടും ഞാൻ തുടങ്ങിയ ഇടത്തു തന്നെ എത്തിപ്പെട്ടപോലെ.
“ഇറങ്ങു”
ഞാൻ മരവിച്ചിരിക്കുന്ന കണ്ടത് കൊണ്ടാവണം വീണ്ടും ആഹ് ശബ്ദം കേട്ടു.
“എടൊ ഇറങ്ങാൻ,”
ഞാൻ അനങ്ങാതെ ഇരുന്നുപോയി കായും കാലും ഒന്നും അനക്കാൻ പറ്റാത്ത പോലെ ആഹ് ബൈക്കിന്റെ പുറകിൽ ഇരുന്നു ഞാൻ വിയർത്തൊലിച്ചു. ഇതിൽ കയറാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സാൽ ആയിരം തവണ ശപിച്ചു.
“ഇപ്പോൾ താൻ ഇവിടെ ഇറങ്ങിയില്ലെങ്കിൽ ഇന്നത്തെ ദിവസം പോലെയാവും തനിക്ക് ഇനി മുതലുള്ള എല്ലാ ദിവസവും. അവഗണനയും സഹതാപവും കളിയാക്കലുകളും ഇനിയങ്ങോട്ടും എന്നും തന്റെ ജീവിതത്തിൽ തന്നെ വിടാതെ കൂടെ ഉണ്ടാവും.
അല്ല ഞാൻ പറയുന്നത് കേൾക്കാമെങ്കിൽ ഇവിടെ മുതൽ തന്റെ ജീവിതം മാറും, തനിക്ക് എന്നെ വിശ്വസിക്കുന്നുണ്ടെൽ ഇറങ്ങ്.”
ഒരു മരപ്പാവ കണക്കെ ഞാൻ ബൈക്കിൽ നിന്നുമിറങ്ങി. മുമ്പിലേക്ക് നോക്കിയതും മനസ്സിൽ ഭയം ഇരുണ്ടു കൂടി വന്നു.
അയാളുടെ ഇടം കൈ എന്റെ വലം കൈ ചുറ്റി, തട്ടി മാറ്റണം എന്ന് മനസ്സ് ആഹ് നിമിഷം ആയിരം തവണയെങ്കിലും മിടിച്ചിരിക്കും പക്ഷെ ഒരു പാവ കണക്കെ അയാളുടെ ഒപ്പം നടക്കാനെ എനിക്ക് കഴിഞ്ഞുള്ളു.
ആളുകളുടെ ഒച്ചയും, കച്ചവട ദിവസത്തിന്റെ ഇരമ്പലുമെല്ലാം എന്റെ കാതിൽ നേർത്ത മൂളക്കങ്ങൾ ആയെ വീഴുന്നുള്ളൂ,
“ഡോ,………………………. ഡോ”
പേട്ടെന്ന് മയക്കത്തിൽ നിന്നെന്ന പോലെ ഞാൻ ഞെട്ടി.
“താൻ എന്താ സ്വപ്നം കാണുവാ, നോക്ക്……ചുറ്റും നോക്ക്, നമ്മളെ ശ്രേധിക്കുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ.”
ബ്രോഡ്വേയുടെ നടുവിൽ തിരക്കുള്ള തെരുവിൽ ഞങ്ങൾ നിന്നു, ചുറ്റും സ്വന്തം കാര്യം നോക്കി പായുന്ന ആളുകൾ. ഇന്നലെ തന്നെ തുറിച്ചു നോക്കിയ കണ്ണുകൾ ഇന്നവിടെ ഇല്ല, തന്നെ കരയിച്ച തെരുവിന് ഇന്ന് താൻ വെറുമൊരു അപരിചിതയായി മാറിയത് ഞാൻ കണ്ടു.
എന്റെ കൈ വിട്ടു മുന്നോട്ടു നടക്കാൻ ഒരുങ്ങിയ അവന്റെ കൈയിൽ ഞാൻ ചുറ്റിപിടിച്ചു.എന്നെ നോക്കി അവൻ ചിരിച്ച ചിരി ഈ ലോകത്തു എനിക്കേറ്റവും പ്രിയപ്പെട്ടതായി.
“ഡോ ഇതാണ് നമ്മൾ ജീവിക്കുന്ന ലോകം. ഒരു ദിവസം അല്ലെങ്കിൽ ഒരു മാസത്തിനപ്പുറം മറ്റുള്ള ഒരാളുടെ ജീവിതം ഇവർക്ക് ഒന്നുമല്ല. ഇന്ന് ഇവിടെ ഇപ്പോൾ ഇന്നലത്തെ ആഹ് കാര്യം ഓർത്തിരിക്കുന്ന ഒരേ ഒരാള് ചിലപ്പോ താൻ മാത്രം ആയിരിക്കും.”
അവന്റെ കൈയിൽ ചുറ്റിപിടിച്ചു അവനോട് ചേർന്ന് ആഹ് ആള്കൂട്ടത്തിലൂടെ നടക്കുമ്പോൾ ഞാൻ എന്റെ അച്ഛന്റെ കൈകൾക്ക് ശേഷം ഏറ്റവും സുരക്ഷിതമായിരിക്കുന്ന കൈകൾ ഇതായിരിക്കുമെന്നു തോന്നി. ഇതൊരിക്കലും ഇനി നഷ്ടപ്പെടുത്തരുത് എന്ന് തോന്നി.
എന്നെയും കൊണ്ട് അവൻ അടുത്തുള്ള ഒരു ചെറിയ ഹോട്ടലിലേക്ക് കയറി.
“ആഹ് മോനെ കേറിയിരി, മോന് പതിവ് കടുംകാപ്പി അല്ലെ,…..അല്ല ഇതാരാപ്പ കൂടെ,”
