“ശരി മക്കളെ അമ്മമാരെ പിന്നീട് കാണാം. സുധി വഴി കാട്ടി കൊടുത്തിട്ടു വാ..”
അച്ചുവും കിച്ചുവും വണ്ടിയിലേക്ക് കേറി. സുധി ഫോളോ മീ പറഞ്ഞു അവന്റെ ബൈക്കിലേക്കും.
” എന്നാലും എന്റെ നാരായണേട്ടാ ഇങ്ങനേം ഉണ്ടോ ഒരു സാമ്യം. അച്ചടിച്ച പോലെ രണ്ടെണ്ണം പണ്ട് സമീര മോളും സമീക്ഷ മോളും ഇങ്ങനെ തന്നല്ലാരുന്നോ. കണ്ടാൽ ആർക്കേലും തിരിച്ചറിയാൻ പറ്റുവോ അതിലേതാ സമീരാന്നും സമീക്ഷന്നും വർഷം പത്തിരുപതായില്ലേ അവര് പോയിട്ട് എന്നാലും ഇവര് അമേരിക്കയിൽ തന്നല്ലാരുന്നോ പച്ചവെള്ളം പോലല്ലേ ആ കുട്ടികള് മലയാളം പറഞ്ഞത്.”പരദൂഷണ കമ്മറ്റിയിലെ ചർച്ചകൾ അങ്ങനെ പോയി….
പാലോട്ടുമംഗലം… വാമനപുരം ഗ്രാമത്തിന്റെ പകുതിയിലേറെയും ഭൂസ്വത്തുക്കൾ പാലോട്ട്മംഗലത്തെ ആണ്. അത് കൃഷിക്കുവേണ്ടി പാട്ടത്തിനും അല്ലാതെ കൃഷിക്കയും ഒക്കെ ഉപയോഗിക്കുന്നു. പാലോട്ടുമംഗലം എന്ന് പറഞ്ഞാൽ അവിടുത്തെ നാട്ടുകാർക്ക് ദൈവങ്ങളെ പോലെയാണ് കൈയഴിഞ്ഞു സഹായിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ് പാലോട്ടുമംഗലാത്തുകാർ. ആര് എന്ത് ആവിശ്യത്തിന് സഹായം ചോദിച്ചു ചെന്നാലും വെറും കൈയോടെ തിരിച്ചു വിടാറില്ല പാലോട്ടുള്ളവർ. വാമനപുരത്തെ ഒരേയൊരു സ്കൂളും ആശുപത്രിയും ഒക്കെ പാലോട്ടുമംഗലത്തിന്റെ വകയാണ്.
പാലോട്ടുമംഗലത്തെ ഇപ്പോഴത്തെ കാരണവർ ദേവരാജ വർമ ഭാര്യ വാസുകി ദേവരാജ വർമ. ദേവരാജ വർമ്മക്ക് രണ്ടു മക്കൾ. സമീക്ഷ വർമ പാലോട്ട്, സമീര വർമ പാലോട്ട്. ഇരട്ടകൾ ആണ് സമീക്ഷയും സമീരയും കണ്ടാൽ മാതാപിതാക്കൾക്ക് പോലും തിരിച്ചറിയാൻ കഴിയാത്തത് പോലെ സാമ്യംമുള്ളവർ. പാലോട്ടുമംഗലത്തു അഞ്ചു തലമുറകൾക്കിപ്പുറം ഒരുപാടു പ്രർത്ഥനകൾക്കും വഴിപാടുകൾക്കുമിപ്പുറം ജനിച്ച പെൺകുട്ടികൾ. ജനിച്ചപ്പോൾ തന്നെ ഒരുപാടു അന്ധമായ വിശ്വാസങ്ങൾക്ക് പാത്രമാകേണ്ടി വന്നു സമീക്ഷക്കും സമീരക്കും.ജനനത്തോടെ ജാതകമെഴുതിക്കാൻ ചെന്ന ദേവരാജ വര്മയോട് മക്കളുടെ ജാതകം 17 വയസാകുമ്പോഴേ എഴുതാൻ പാടുള്ളുന്നു പറഞ്ഞു പേരു കേട്ട അന്നാട്ടിലെ കണിയാൻ.ആഴ്ചയിൽ മൂന്ന് ദിവസം 17 വയസു വരെ അമ്പലത്തിൽ പോകണമെന്നും കുടുംബത്തിലെ കാവിൽ നിത്യവും കുട്ടികളെകൊണ്ട് വിളക്കു വെപ്പിക്കണമെന്നും പ്രത്യേകതരം ജാതകം ആണ് മക്കളുടേതെന്നും പറഞ്ഞു കണിയാൻ.
ഒക്കെ കേട്ടു പേടിച്ച വാസുകി മറ്റാരെ എങ്കിലും കൂടി കൊണ്ട് നോക്കിക്കാമെന്നു പറഞ്ഞു ദേവരാജനോട്.
വാമനപുരത്തിനടുത്തുള്ള ദ്വാരക എന്നറിയപ്പെടുന്ന വള്ളുവനാടൻ ഗ്രാമത്തിലെ പേരുകേട്ട തൃപ്പാങ്ങോട്ട് മനയിലെ രാമനാഥൻ തിരുമേനിയുടെ അടുത്തെത്തി ദേവരാജ വർമയും വാസുകിയും.
സമീക്ഷയുടെയും സമീരയുടേം ജനന സമയവും നക്ഷത്രങ്ങളും നോക്കിയ രാമനാഥൻ തിരുമേനിക്കും പറയാനുണ്ടായിരുന്നത് കുട്ടികളുടെ ജാതകം 17ആം വയസിൽ അവര് വയസറിയിച്ചതിനു ശേഷം മാത്രമേ എഴുതാൻ പാടുള്ളു ഇപ്പോൾ എഴുതിയാലും അവരുടെ നക്ഷത്രങ്ങൾ മാറി മറിഞ്ഞു കൊണ്ടിരിക്കും എന്നാണ് രാമനാഥൻ തിരുമേനിയും പറഞ്ഞത്.
സമീക്ഷയും സമീരയും വളർന്നു അന്നാടിന്റെ തന്നെ കണ്ണിലുണ്ണികൾ ആയി. ശാന്ത സ്വഭാവക്കാരായിരുന്നു സമീരയും സമീക്ഷയും അതുപോലെ തന്നെ കുസൃതികളും.അമ്പലത്തിൽ പോക്കും വിളക്ക് വെപ്പും ഒക്കെയായി സമീക്ഷയും സമീരയും വളർന്നു വാമനപുരം ഗ്രാമത്തിൽ അവരുടത്രേം കാണാൻ അഴകുള്ള പെൺകുട്ടികൾ ഉണ്ടായിരുന്നില്ല. വളർന്നു വരുംതോറും ദേവരാജ വർമ്മയുടെ അമ്മയായ ദേവയാനിയെ അനുസ്മരിപ്പിച്ചു സമീരയും സമീക്ഷയും. 16ആം വയസിൽ 10ആം ക്ലാസ്സ് പാസ്സ് ആയപോഴേക്കും അഴകളവുകൾ ഒത്ത കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത വിധം അപ്സരസുന്ദരികൾ ആയിരുന്നു രണ്ടു പേരും.
പക്ഷെ അപ്പോഴും കണിയാനും തിരുമേനിയും പ്രവചിച്ച പോലെ വയസറിയിച്ചിരുന്നില്ല സമീക്ഷയും സമീരയും.
കാണാൻ അതീവ സുന്ദരികളായിരുന്നെങ്കിലും പാലോട്ടുമംഗലത്തെ പെൺകുട്ടികളെ പ്രേമിക്കാനും പുറകെ നടക്കാനുമൊന്നുമുള്ള ധൈര്യം അന്നാട്ടിലെ ആൺകുട്ടികൾക്കുണ്ടായിരുന്നില്ല. കണ്ടു തൃപ്തിയടയാം അത്രമാത്രം.
