ഇണക്കുരുവികൾPart – 7 2

തുടിക്കുന്ന ആ മിഴികൾ അവനു മുന്നിൽ . ആരെയോ തേടുന്ന തീക്ഷണത ആ മിഴികൾക്കുണ്ട് . ഈറനണിഞ്ഞ മിഴികളാണ് . കാണുമ്പോ കരയാൻ വെമ്പുന്ന പോലെ ഉള്ള മിഴികൾ പക്ഷെ ആകർഷണത്തിന് ഒരു കുറവുമില്ല. മിഴികൾ തമ്മിലുടക്കിയാൽ ആ മിഴികളിലെ ഗർത്തങ്ങളിൽ താൻ തടവിലാവും അതുറപ്പ്
അവളുടെ മുക്ക് കുഞ്ഞു പർവ്വതം പോലെയാണ്. അഴകാർന്ന അളവൊത്ത ആകൃതിയിൽ ആരോ കൊത്തിവച്ച ശിൽപം പോലെ. അതിൽ ചുവന്ന കല്ലു വെച്ച ഒരു മുക്കുത്തി. ആ കല്ല് എല്ലാ നിമിഷവും തുടിക്കുന്ന പോലെ തോന്നി. അതെ അതെൻ്റെ ഹൃദയമല്ലേ. ആ മുക്കുത്തി എൻ്റെ ഹൃദയത്തിൻ്റെ പ്രതീകമായാണ് ആ നിമിഷം എനിക്കും തോന്നിയത്.

ഇളം ചുവപ്പിൽ ഈർപ്പം വിട്ടു പോകാത്ത വടിവൊത്ത ചുണ്ടുകൾ. മേൽ ചുണ്ടിൽ പൊടിഞ്ഞിരിക്കുന്ന വിയർപ്പു തുള്ളികൾ അവക്കൊരു അലങ്കാരമെന്ന പോലെ തിളങ്ങി. ആ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി അതി മനോഹരമാണ് . മുല്ലമൊട്ടു പോലെ നിരനിരയായി കൊത്തി വച്ച പല്ലുകൾ ചിരിക്കുമ്പോൾ മാത്രം തെളിയുന്ന ആ പല്ലിൻ്റെ ശോഭ അതിലേറെ മനോഹരമാണ് കവിളിൽ വിടർന്ന നുണക്കുഴി. അവളിലെ നാണം അതു മുഴുവൻ ആ നുണക്കുഴിയിലാണെന്നു തോന്നും.
ഒരു നിമിഷത്തെ ഒരു നോക്കിലെ അനുഭൂതി ഇത്രയും മനോഹരമെങ്കിൽ അവൾ എൻ്റെ സ്വന്തമായാൽ അല്ലെ അവളെ ഒരു നോക്കു കണ്ടാൽ . ഓർക്കാൻ
കഴിയുന്നില്ല ശരീരത്തിലെ ഓരോ രോമവും രോമാഞ്ചത്താൽ ആടുകയാണ്. ആദ്യമായി ഒരു പെണ്ണ് തൻ്റെ ജീവിതത്തിൽ കൈ കടത്തി അവൾ അവളുടെ അവകാശങ്ങൾ നേടിയെടുത്തു.
ഞാൻ ചായ കുടിച്ചു റൂമിൽ ചെന്നിരുന്നു. ഫോണിൽ തോണ്ടി തോണ്ടി ഇരുന്നു മനസ് ശരിക്കും കാത്തിരിക്കുന്നത് അവളുടെ അവളുടെ മെസേജിനെ ആണ് . മെസേജ് ഒന്നും കാണുന്നില്ല.

ആദ്യമായി മനസ് അവളുടെ മെസേജിനായി കാത്തിരുന്ന നിമിഷം. അവൾ തൻ്റെ ജീവൻ്റെ പാതിയായി . അദൃശ്യ പ്രണയം പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി. അമ്മയുടെ സ്നേഹം പോലെ പവിത്രമാണ് അവളുടെ പ്രണയം . പെങ്ങളുടെ സ്നേഹം പോലെ കുറുമ്പുണ്ട് അവളുടെ സ്നേഹത്തിൽ അച്ഛൻ്റെ സ്നേഹം പോലെ ശാസനകൾ ഉണ്ടവളുടെ പ്രണയത്തിന്. അതിരുകളില്ലാത്ത പ്രണയം ഒഴുകുന്ന അനന്ത സാഗരമായി. ആ സ്നേഹത്തിൻ്റെ പാലാഴി സ്വന്തമാക്കാൻ ഞാൻ കൊതിക്കുന്നു.
ഞാൻ അവർക്കൊരു ഹായ് മെസേജ് അയച്ചു. കാത്തിരുന്നു അവളുടെ മറുപടിക്കായി . സത്യത്തിൽ എന്നിൽ സങ്കടമാണോ അതോ കാത്തിരിപ്പിൻ്റെ അസഹ്യമായ തീ ചൂള എരിഞ്ഞതാണോ എനിക്കറിയില്ല. ഒരു തരം നിർവികാരത എന്നാൽ അതിലേറെ ഞാൻ വികാരങ്ങൾക്ക് അടിമപ്പെട്ടു എന്നതാണ് സത്യം.
മനസിൽ ഒരു മന്ത്രം മാത്രം ‘ മാളു ‘ എൻ്റെ മാളു അപ്പുവേട്ടൻ്റെ മാളൂട്ടി. ആ പേര് മനസിൽ ഉരു വിടുമ്പോൾ അടിവയറ്റിൽ നിന്നും ഉണരുന്ന ഒരു ഫീൽ അത് വർണ്ണിക്കാൻ ആവുന്നില്ല. പ്രണയവസന്തം പൂത്തുലഞ്ഞു. അവൾ എന്ന ചിന്ത ശലഭങ്ങളായി എനിക്കു ചുറ്റും പാറിപ്പറന്നു.
എന്താടാ , ആരെ കിനാവു കണ്ട് കിടക്കുവാ
അനുവിൻ്റെ ചോദ്യം എന്നെ തേടിയെത്തി. ആ മുഖത്തേക്ക് ഒന്നു നോക്കി മറുപടി നൽകാൻ പറ്റിയ മാനസിക അവസ്ഥയിലല്ല താൻ. താനും മാളുവും സ്വപ്ന തേരിലാണ് . തൻ്റെ സ്വപ്ന കാമുകി അവളിൽ ലയിക്കുവാണ് താനിപ്പോ.
ടാ പൊട്ടാ നി എന്നെ സ്വപ്നം കാണുവാണോടാ
അവളുടെ ആ ഒറ്റ ചോദ്യം എൻ്റെ പ്രണയവസന്ത സ്വപ്നത്തിൻ്റെ രസ ചരടു മുറിച്ചു. എൻ്റെ സ്വപ്ന തേര് ചരട്ടറ്റ പട്ടം പോലെ ദിശയറിയാതെ പാറിപ്പറന്ന് നിലം പതിച്ചു. എന്നാൽ ആ നിമിഷം ഉണർന്ന കോപം അതിൻ്റെ തീവ്രത എനിക്കു പോലും നിശ്ചയമില്ല
നിന്നെ ആരാടി നായിൻ്റെ മോളെ ക്ഷണിച്ചത് ഇറങ്ങി പോടി എൻ്റെ റൂമിന്ന്
വായിൽ വന്നതെന്തോ ഞാൻ അവളോടു വിളിച്ചു പറഞ്ഞു. ഒരു ഏങ്ങലടി ശബ്ദം ഞാൻ കേട്ടു പിന്നെ ഓടിയകലുന്ന പാദസ്വര താളവും. ഒരു നിമിഷത്തെ വികാരത്തിൽ താൻ ചെയ്തത് വലിയ തെറ്റാണ്. താഴെ അമ്മയിതെല്ലാം അറിഞ്ഞ് ഇപ്പോ വരും പിന്നെ ചെവി തല തരില്ല എന്തൊക്കെയോ മനസിൽ കണ്ടു പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞു ആരും വന്നില്ല. ഞാൻ താഴേക്കു ചെന്നു. അനു തലവേദനയെടുക്കുന്നു എന്ന് പറഞ്ഞ് മുറിയിൽ കയറി ഇരുപ്പാണ്
മനസിനു ഒരു സുഖവുമില്ല ഞാൻ ബൈക്കിൻ്റെ ചാവി എടുത്ത് പുറത്തേക്ക് പോവാനിറങ്ങുമ്പോ അമ്മ വന്നു പറഞ്ഞു
ടാ നേരത്തെ വരണം വൈകുന്നേരം അനുവിനെ കൂട്ടി നീ ഷോപ്പിംഗിനു പോണം നാളെ മുതൽ അവക്കു ക്ലാസ് തുടങ്ങും
ഞാൻ ശരിയെന്നു തലയാട്ടി വണ്ടി എടുത്തു കായലോരത്തേക്ക് പോയി . ശ്യാമിനെ വിളിക്കണ്ട എന്നു വച്ചു. എനിക്കിപ്പോ ഏകാന്തത അത്യാവശ്യമാണ്. എൻ്റെ ചിന്തയിലേക്ക് അനു അവൾ കടന്നു വന്നു. താൻ ചെയ്തത് തെറ്റാണെന്ന കുറ്റബോധം എന്നിൽ ഒരു ചെറിയ കനലായി എരിഞ്ഞു. അവളോട് ഒരിക്കലും അങ്ങനെ പറയരുതായിരുന്നു. പറ്റി പോയി ഷോപ്പിംഗ് പോവുമ്പോ ഒരു സോറി പറയാം എന്നു മനസിലുറപ്പിച്ചു.
പാറി വന്ന രണ്ടു ശലഭങ്ങൾ എന്നെ വീണ്ടും മാളുവിനരികിലെത്തിച്ചു. എൻ്റെ ചിന്തകൾ മാളുവായി. അവളിലേക്ക് ചിന്തകൾ ചേക്കേറുമ്പോ എല്ലാം ഞാൻ നുകരുന്ന അനുഭൂതി ഒരിക്കലും എനിക്ക് ഇതുവരെ അനുഭവിക്കാൻ സാധിച്ചിട്ടില്ല. ആ അനുഭൂതി അനുഭവിക്കുമ്പോ ഞാൻ ഞാനല്ലാതെ ആവുന്നു. അവളെ ഒന്നു കാണാൻ മനസു വിതുമ്പുന്നു. ഇന്ന് കണ്ണാടിയിൽ ഞാൻ കണ്ട രൂപം കൺമുന്നിൽ തെളിഞ്ഞു വന്നു. അവൾ എൻ്റെ സ്വന്തമാക്കണമെന്ന് മനസുകൊണ്ട് ഞാൻ പ്രാർത്ഥിച്ചു.
അവൾ ആരായിരിക്കും എങ്ങനെ എന്നെ അവൾക്കറിയാം അവളും ഞാനും തമ്മിലെന്താ ബന്ധം. എന്നെ ഇത്രമാത്രം സ്നേഹിക്കാൻ അവൾക്ക് എങ്ങനെ സാധിക്കുന്നു. സത്യത്തിൽ ചോദ്യങ്ങളുടെ മുൾവേലിയിൽ ഞാൻ അകപ്പെട്ടു കഴിഞ്ഞു. പ്രണയം എന്തെന്നു ഞാനറിഞ്ഞു . അവളിൽ ഞാൻ ലയിച്ചു ചേർന്നു. ജിൻഷ ഒരു നോവായി മനസിലുണർന്നു. അവളെയും ഞാൻ ഇഷ്ടപ്പെടുന്നു. ഇതുവരെ മനസിൽ ഒരു പണത്തൂക്കം മുന്നിൽ നിന്നത് അവളായിരുന്നെങ്കിൽ ഇന്ന് ഈ നിമിഷം എൻ്റെ മാളു അവൾ മുന്നിട്ടു നിൽക്കുന്നു.
” സ്വപ്ന സുന്ദരി നീ എവിടെ
പ്രണയമാം പൊൻ വസന്തം തന്നു നീ
മിഴികൾക്കു മുന്നിൽ നീയിന്നും മായയല്ലോ
ബാല്യത്തിൻ കളിക്കോപ്പുകൾ സ്വരു കൂട്ടി
നീ ഒളിച്ചു കളിക്കുമീ വേളയിൽ
അനുരാഗത്തിൻ പുഷ്പങ്ങൾ വിരിയുന്നു
താമരമൊട്ടിൽ വിടരും നിൻ വദനം
കൺ കുളിരെ കാണാൻ വിതുമ്പവേ
എൻ മിഴികൾ ഈറനണിയുന്നു
മായയിൽ തെളിഞ്ഞൊരു സൗന്ദര്യം
ജീവിതത്തിൽ വർണ്ണങ്ങളായി
നിന്നെ ഒരു നോക്കു കണ്ടാൽ
ഈ ജീവിതം ധന്യമായി ”

Leave a Reply

Your email address will not be published. Required fields are marked *