സ്റ്റേഷനിലേയ്ക്കോ..?? ഭഗവാനേ പണിപാളിയോ..??
ഞാൻ ചങ്കിടിപ്പോടെ എസ്ഐയെ നോക്കി…
അയാളുടെയും കോൺസ്റ്റബിളിന്റെയും മുഖഭാവത്തിൽനിന്നും അവരത് വെറുതേ പറഞ്ഞതല്ലെന്ന് വെളിവാകുന്നുണ്ടായിരുന്നു…
എന്നെ വണ്ടിയിലേയ്ക്ക് കയറ്റാൻ കോൺസ്റ്റബിൾ എന്റടുത്തേയ്ക്കു വന്നതും ഞാൻ പരിഭ്രമത്തോടെ ചുറ്റുംനോക്കി, ആരുടെമുഖത്തും എന്നെ കൊണ്ടുപോകുന്നതിൽ പ്രത്യേകിച്ച് എതിർപ്പൊന്നും ഞാൻ കണ്ടില്ല…
മീനാക്ഷിയെ നോക്കിയപ്പോൾ അവളുടെമുഖത്തും വലിയ ഭാവമാറ്റമൊന്നില്ലാത്തത് എന്നെ നന്നായിത്തന്നെ ഞെട്ടിച്ചു…
പച്ചത്തെറിയും വിളിച്ചുകൊണ്ട് അയാളെന്നെ വണ്ടിയിലേയ്ക്ക് തത്തിച്ചു വിട്ടപ്പോഴേയ്ക്കും എന്റെധൈര്യമെല്ലാം ചോർന്നിരുന്നു…
തള്ളിവിടുന്നതിനു കൊടുത്ത പവറിൽനിന്നുതന്നെ സ്റ്റേഷനിൽചെന്നാൽ അവരെന്നെ മരണയിടി ഇടിയ്ക്കുമെന്ന് ഉറപ്പായിരുന്നതിനാൽ എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതിയെന്നായ്രുന്നു എനിയ്ക്ക്…
അതുകൊണ്ട് യാതൊരു നാണവുമില്ലാതെ ഞാനാ അറ്റകൈ ചെയ്തു…
വേറൊന്നുമല്ല, വീണ്ടും നാണംകെട്ട് എസ്ഐയുടെ കാൽക്കൽ വീണു…
“”…എന്റെ പൊന്നുസാറേ… സാറാണെ സത്യം… സത്യമായ്ട്ടും ഞാൻ മീനൂനെ കാണാൻവന്നതാ… അല്ലാതെ സാറ് പറഞ്ഞപോലൊന്നിനും വന്നതല്ല… എന്നെ സ്റ്റേഷനിൽ കൊണ്ടോവല്ലേ..!!”””
തൊഴുകയ്യോടെ തികച്ചും ദയനീയമായ എന്റെ അപേക്ഷ കണ്ടതും എസ്ഐയ്ക്ക് വീണ്ടും ചെറിയെന്തോ സംശയംപോലെ…
ഉദ്ദേശം വേറെയായിരുന്നെങ്കിലും മീനാക്ഷിയെ കാണാൻ വന്നതാണെന്നത് വാസ്തവമായതിനാൽ സത്യം പറയുന്നതിന്റെയൊരു ഉറപ്പും എന്റെ ശബ്ദത്തിനുണ്ടായിരുന്നു എന്നുതന്നെ പറയാം…
മാത്രവുമല്ല, അത്രയും നേരങ്കിട്ടിയ തല്ലിന്റെയും ഇടിയുടെയുമൊക്കെ വേദനയും വീണ്ടുമത്രയും പേരുടെമുന്നിൽ നാണങ്കെടാൻ പോണതിലുള്ള സങ്കടവുമൊക്കെക്കൊണ്ടുണ്ടായ കണ്ണീരുമെല്ലാംകൂടിയായപ്പോൾ അയാൾക്ക് മൊത്തത്തിൽ കൺഫ്യൂഷനായി…
ഞാൻ പറയുന്നതിലെന്തേലും കാര്യമുണ്ടോയെന്നറിയാനായി അയാൾ
മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ എന്റെകണ്ണുകളും കൂടെക്കൂടി, എങ്ങനെയെങ്കിലും രക്ഷിയ്ക്കണേന്ന കേഴുന്നഭാവമായ്രുന്നു എനിയ്ക്കപ്പോളെന്നു മാത്രം…
ഇടയ്ക്ക് എസ്ഐയെ മറികടന്നവൾ എന്നെയൊന്നുതിർന്നു നോക്കുമ്പോൾ അയാൾകാണാതെ പിന്നിൽനിന്നും ഞാൻ കൈകൂപ്പി അപേക്ഷിയ്ക്കുകകൂടി ചെയ്തു…
പക്ഷേ, അതൊന്നുമവൾടെമുന്നിൽ വിലപോയില്ല എന്നൊരു തിരിച്ചറിവ്നല്കിക്കൊണ്ട് അവളില്ലെന്നുതന്നെ തലയാട്ടി…
എന്റെ സർവ്വപ്രതീക്ഷകളും അസ്തമിയ്ക്കുന്നതിനൊപ്പം ആ ഇരുൾവീഴ്ച എസ്ഐയുടെ മുഖത്തേയ്ക്കും പ്രതിഫലിച്ചപ്പോൾ ഒന്നുംചെയ്യാനാകാതെ വിറങ്ങലിച്ചുനിൽക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ…
അയാളെന്നെ ക്രുദ്ധമായി നോക്കിക്കൊണ്ടു തിരിഞ്ഞപ്പോഴേ ഇടിയുറപ്പായ എനിയ്ക്കുമുന്നിൽ ആ ഒറ്റവഴിയേ പിന്നെയുണ്ടായ്രുന്നുള്ളൂ, ആവനാഴിയിൽശേഷിച്ച അവസാനായുധം…
ഒറ്റ നിലവിളിയായിരുന്നു;
“”…മീനൂ… ഇനീം വെറുതെ തമാശ കളിയ്ക്കല്ലേ… ഇവരെന്നെയിപ്പം കൊണ്ടോവും… എന്നെക്കൊണ്ടോയി ഇനീമിടിയ്ക്കും… അതുകൊണ്ട്… അതുകൊണ്ട് പറ… പറ ഞാന്നിന്നെക്കാണാനാ വന്നേന്നുപറ… പ്ലീസ്… ഒന്നുപറേടീ..!!”””
ഞാൻ പരിസരംനോക്കാതെ അലറിക്കരഞ്ഞപ്പോൾ, അതു തികച്ചുമെന്റെ യഥാർത്ഥ കരച്ചിലായിരുന്നെങ്കിൽപോലും അവളലിഞ്ഞില്ല…
എങ്കിലും മുഖത്തെവിടെയൊക്കെയോ ചെറിയൊരങ്കലാപ്പ് പടർന്നു…
എന്നാലതിന്റെ പ്രതിഫലനം വാക്കുകളിലൂടെ പുറന്തള്ളപ്പെടുന്നതിനു മുന്നേ എസ്ഐയെന്നെ കോളറിൽ പിടിച്ച് ജീപ്പിനുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞിരുന്നു…
കൂട്ടത്തിൽ,
“”…ഇനി പറയാനുള്ളത് സ്റ്റേഷനിൽ ചെന്നിട്ട് ഞാമ്പറയാടാ..!!”””_ എന്നൊരലർച്ചയും…
ശക്തിയോടുള്ള വലിച്ചെറിയിൽ ജീപ്പിനുള്ളിലേക്ക് തെറിച്ചുവീണപ്പോൾ എന്റെമുഖമതിന്റെ സീറ്റിലാണ് പോയടിച്ചത്…
ചുണ്ടും പൊട്ടി, ചോരപടർന്ന മുഖവുമായി ഞാൻ ഒന്നുകൂടി അലറിക്കരഞ്ഞു…
എല്ലാം പിടിവിട്ട ഭാവമായിരുന്നതിനാൽ ആ കരച്ചിലിന്റെ ആഴവുമത്രമേൽ ശക്തമായിരുന്നു…
“”…മീനൂട്ടീ… ഇനി… ഇനിമേലിൽ ഞാന്നിന്റെ കൺവെട്ടത്തുപോലും വരത്തില്ലെടീ… ഈ… ഈയൊരൊറ്റ പ്രാവശ്യം ഒന്നുരക്ഷിയ്ക്കടീ… ഇവര്…. ഇവരെന്നെക്കൊണ്ടായാ ന്നെ കൊല്ലോടീ… പ്ലീസെടീ… ഇനിയുമിങ്ങനെ നിയ്ക്കാതെ എന്തേലുമൊന്നു പറ… എന്നെവേണ്ട… കീത്തുവേച്ചീനേങ്കിലുമോർത്തൊന്നു പറേടീ വിടാൻ… നീ പറഞ്ഞാ ഇവര് കേൾക്കൂടീ… പ്ലീസ്..!!”””_ സ്വയംമറന്ന് നെഞ്ചുപൊള്ളിയുള്ള എന്റെ കരച്ചിലുകേട്ടതും വീണ്ടുമെന്നെ തല്ലാനായി കൈയുയർത്തിയ എസ്ഐയുടെ ആക്രോശത്തിനും മുകളിൽ അവളുടെ മറുപടിവരുന്നത് മരുഭൂമിയിൽ പെയ്ത മഴയായി ഞാൻകേട്ടു…
