“എപ്പോൾ സംസാരിക്കാൻ വന്നാലും ആരേലും വന്ന് അത് തടസ്സപ്പെടുത്തും. നാശം!!” പിറുപിറുത്തുകൊണ്ട് അർച്ചന എഴുന്നേറ്റ് അവളുടെ സീറ്റിലേക്ക് പോയി.
ഉച്ചയ്ക്ക് ഫുഡ് കഴിക്കാനായി അഖിലും അനാമികയും ക്ലാസ്സിൽ നിന്നും ഇറങ്ങി ലൈബ്രറിയുടെ അടുത്തുള്ള പുൽമൈദാനിയിലേക്ക് നടന്നു.
“ടാ, ഒന്ന് നിന്നേ…” അർച്ചന പുറകെ ഓടി വന്ന് അഖിലിനെ വിളിച്ചു.
“എന്താടാ?” ആകാംഷയോടെ അഖിൽ ചോദിച്ചു. അവളുടെ വിളി കേട്ട് തിരിഞ്ഞ അനാമികയും അർച്ചനയുടെ മുഖത്തേക്ക് നോക്കി.
അനാമിക നോക്കുന്നത് കണ്ട അർച്ചന എന്ത് പറയണം എന്നറിയാതെ ഒന്നറച്ചു.
” അല്ല, എനിക്ക് പേഴ്‌സണലായി ഒരു കാര്യം പറയണമായിരുന്നു.” ഒരു ചമ്മലോടെ വിളറിയ മുഖവുമായി അർച്ചന പറഞ്ഞു.
“നീ പറയ്യ് അതിനിവിടെ നമ്മൾ മാത്രമല്ലേ ഉള്ളൂ?” അഖിൽ അവളുടെ മുഖത്ത് നോക്കിക്കൊണ്ട് ചോദിച്ചു.
“അനാമിക നടന്നോ ഞാൻ ഇവനോട് ഒരു കാര്യം പറഞ്ഞിട്ട് വിട്ടേക്കാം.” അർച്ചന അനാമികയോട് പറഞ്ഞു.
“ശെരി, ടാ വേഗം വന്നേക്കണേ, നീ വന്നാലേ അവൾ കഴിക്കുകയുള്ളൂ!” അനാമിക അഖിലിനോട് പറഞ്ഞു. അത് പറയുമ്പോൾ അനാമികയിൽ ഒരു അസ്വസ്ഥത തെളിഞ്ഞു നിന്നു.
“ഒരഞ്ച് മിനിറ്റ് അനാമികേ, അത് കഴിയുമ്പോൾ അവനെ വിടാം. നീ പൊയ്ക്കോ.” കുറച്ച് കടുത്ത സ്വരത്തിൽ അർച്ചന പറഞ്ഞു.
അനാമിക അഖിലിന്റെ മുഖത്ത് നോക്കി കണ്ണ് കാണിച്ചിട്ട് ശാന്തിയുടെ അടുത്തേക്ക് നടന്നു. അവളുടെ മുഖലക്ഷണം കണ്ടപ്പോൾ അർച്ചന മിണ്ടിയത് ഇഷ്ടമായിട്ടില്ല എന്ന് അഖിലിന് മനസ്സിലായി.
“എന്താടാ അഖിലേ, അവളോടൊപ്പം പോകാത്ത വിഷമം ഉണ്ടോ നിനക്ക്?” അഖിലിന്റെ ഉള്ളിലേക്ക് ഒരു അമ്പ് തറഞ്ഞ് കയറുന്നത് പോലെ അർച്ചനയുടെ വാക്കുകൾ തുളഞ്ഞ് കയറി. അവന്റെ മുഖം വിവർണ്ണമായി.
“എന്താടാ ചുമ്മാ പറഞ്ഞതാ ചെക്കാ അത് വിട്.” അർച്ചന അവന്റെ കൈയിൽ പിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു.
“നീ പറയുന്നത് കേട്ടാൽ ഇരുപത്തി നാല് മണിക്കൂറും അനാമിക എന്റെ കൂടെ ആണെന്ന് തോന്നുമല്ലോ? നിനക്ക് എന്താ പറയേണ്ടത്? വേഗം പറ.” അഖിൽ അവന്റെ അനിഷ്ടം വ്യക്തമാക്കി.
“നിങ്ങൾ ഒരുമിച്ച് നടക്കുന്നു എന്നല്ല പറഞ്ഞത്. നീ എന്റെ കൂടെ നിന്നപ്പോൾ അവളുടെ മുഖം മങ്ങി അത് കൊണ്ടാ അങ്ങനെ ചോദിച്ചത്. ഇപ്പോൾ അവരൊക്കെ ഉള്ളപ്പോൾ ഞാൻ നിന്റെ അടുത്തേക്ക് വരാത്തതിന്റെ കാരണം മനസ്സിലായോ? അവരൊക്കെ ഉണ്ടേൽ നമ്മളൊക്കെ ഔട്ട് ആകും!!” അർച്ചന അവന്റെ ഷർട്ടിന്റെ കൈയിൽ പിടിച്ചു തൂങ്ങിക്കൊണ്ട് പറഞ്ഞു.
“അവരുടെ മുഖം നോക്കിയാണോ നീ എന്നോട് മിണ്ടുന്നത്? നിനക്ക് എന്നോട് മിണ്ടണം എങ്കിൽ നിനക്ക് താല്പര്യം വേണം അല്ലാതെ അവരുള്ളത് കൊണ്ട് നിനക്ക് എന്താ?” അഖിലിന്റെ ശബ്ദം കനത്തു.
“അവരുള്ളപ്പോൾ ഞാൻ വന്ന് മിണ്ടാൻ നോക്കുമ്പോൾ നീ മിണ്ടിയില്ല എങ്കിൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല! അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ എനിക്ക് എത്രമാത്രം വിഷമം ഉണ്ടാകും എന്ന് അറിയുമോ?” അർച്ചന വലിയ കണ്ട്പിടിത്തം പോലെ പറഞ്ഞു.
“നീ എന്തിനാ പെണ്ണേ കാട് കയറുന്നെ? അതിന് അങ്ങനെ ഒരു സാഹചര്യം എങ്ങനാ ഉണ്ടാകുന്നെ, ഞാൻ അഖിൽ ആണ് ഞാൻ അങ്ങനെ സ്റ്റാറ്റസ് നോക്കി ഒന്നും ആരോടും മിണ്ടാറില്ല. എന്നെ നോക്കി മനസ്സ് തുറന്ന് ചിരിക്കുന്നവരോട് ഞാനും അങ്ങനെ ആയിരിക്കും. എന്നെ പഠിപ്പിച്ചത് അങ്ങനെ ആണ്.” അഖിൽ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.
“അങ്ങനല്ലടാ, ഞാൻ പറഞ്ഞത് എന്താന്ന്…”
“നീ ഒരു കോപ്പും പറയണ്ട, സൗന്ദര്യം ഇല്ല എന്ന് വെച്ച് ഞാൻ ഏത് പെണ്ണിനോട് മിണ്ടാതെ ഇരിക്കുന്നത് ആ നീ കണ്ടത്? ഈ കോളേജിൽ ഞാൻ സംസാരിക്കാത്ത ഏത് പെൺകുട്ടി ആണ് ഉള്ളത്? പിന്നെന്തിനാ നീ ആവശ്യമില്ലാത്തത് പറയുന്നേ?” അഖിൽ വീണ്ടും പല്ല് ഞെരിച്ചു.
“ചെക്കാ… പല്ല് കടിക്കാതെ, സോറി ഇനി ഇങ്ങനെ പറയില്ല. എന്നോട് ദേഷ്യപ്പെടാതെടാ.” അർച്ചന അവന്റെ കൈയിൽ ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു.
“അർച്ചനേ… ഞാൻ ഒരു കാര്യം പറയാം, നിന്നോട് ഞാൻ കുറച്ചേ മിണ്ടിയിട്ടുള്ളു അത് ശെരിയാണ്. നീയും എന്നോട് ഇത് വരെ മിണ്ടാൻ ശ്രമിച്ചിട്ടില്ല. പക്ഷേ നീ ഇപ്പോൾ പറയുന്ന കുത്ത് വാക്കുകൾ എനിക്ക് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു. നിന്നോട് എനിക്ക് ഫ്രണ്ട്ഷിപ്പിന് താല്പര്യമേയുള്ളൂ. ഇങ്ങനെ വിഷമിപ്പിക്കരുത് പ്ലീസ്!!” അഖിൽ കൈ എടുത്ത് അവളെ തൊഴുത് കൊണ്ട് പറഞ്ഞു.
അവന്റെ വാക്കുകൾ കേട്ട് അർച്ചനയുടെ മുഖം വിടരുന്നത് അഖിൽ കണ്ടു. കറുപ്പായത് കൊണ്ട് തന്നെ നല്ല പയ്യന്മാർ നോക്കില്ല എന്ന് സ്വയം വിശ്വസിക്കുന്ന ആ ഇരുനിറക്കാരിയോട് അഖിൽ ഇങ്ങനെ പറഞ്ഞത് അവൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ കുളിരായി അവളിലേക്ക് അലയടിച്ചു.
“അ… അ… അപ്പോൾ നിന്നോട് എപ്പോൾ വേണേലും എനിക്ക് വന്ന് മിണ്ടാമല്ലോ?” സന്തോഷ പരിവേഷത്തിൽ അവളുടെ വാക്കുകൾ തപ്പി തടഞ്ഞാണ് പുറത്തേക്ക് വന്നത്!
“ദേ പിന്നേം… കഴുത!!” അഖിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
“പോടാ കൊരങ്ങാ” അർച്ചന വാ പൊത്തിചിരിച്ചു കൊണ്ട് അവനെ വിളിച്ചു.
“ടാ നീയെന്താ പറയണം എന്ന് പറഞ്ഞത്?”
“വേറൊന്നും ഇല്ലെടാ… നിന്നോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി! മാത്രമല്ല എനിക്ക് നിന്റെ ശാന്തിയെ ഒന്ന് പരിചയപ്പെടണം. ഇന്ന് വൈകിട്ട് പറ്റുമോ?” അർച്ചന അഖിലിനോട് ചോദിച്ചു.
“ഓഹ്! അതിനെന്താ ഇന്ന് വൈകിട്ട് കാണാം… ഇത്രയേ ഉള്ളാരുന്നോ പെണ്ണേ?” അഖിൽ ചിരിച്ചു കൊണ്ട് ചോദിച്ചു.
“ദിവസം പത്ത് അഞ്ഞൂറ് സുന്ദരികളോട് സംസാരിക്കുന്ന നിനക്ക് ഇത് ചെറിയ കാര്യം ആയിരിക്കും, പക്ഷേ നമ്മളെ പോലുള്ള പാവങ്ങൾക്ക് ഇത് വലിയ കാര്യമാണ്!!!” ഒരു കുസൃതി ചിരിയോടെ അർച്ചന പറഞ്ഞു. അപ്പോഴും അവളുടെ വാക്കുകൾ അഖിലിന്റെ ചങ്ക് തുളയ്ക്കുന്നത് പോലെ അവന് തോന്നി!
“നീ പറഞ്ഞ ഈ അഞ്ഞൂറ് സുന്ദരികളെക്കാൾ എന്റെ ശാന്തി കഴിഞ്ഞാൽ എനിക്ക് ഇഷ്ടം നിന്നോടും അനാമികയോടും ആണ്.” കുറച്ച് നേരം മൗനം പാലിച്ചു നിന്നിട്ടാണ് അഖിൽ അത് പറഞ്ഞത്.
“ശാന്തി കഴിഞ്ഞാൽ എന്നോടും അനാമികയോടും ഇഷ്ടം! സന്തോഷമായി, പക്ഷേ വൈകിട്ട് അനാമിക വേണ്ട കേട്ടോ?” അർച്ചന സന്തോഷത്തോടെ പറഞ്ഞു.
“അതെന്താടാ?”
“അവൾക്ക് ഞാൻ നിന്നോട് മിണ്ടുന്നത് ഇഷ്ടപ്പെടില്ല അതാണ്. എനിക്ക് നിന്നോടും ശാന്തിയോടും കൂട്ട്കൂടാൻ ആണ് താല്പര്യം അല്ലാതെ അനാമികയോട് അല്ല.”
“എന്നാൽ ശെരി. വൈകിട്ട് കാണാം.” അഖിൽ ചിരിച്ചു കൊണ്ട് പറഞ്ഞു. മൈബൈൽ നമ്പർ കൈ മാറിയ ശേഷം ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു.
ശാന്തിയുടെയും അനാമികയുടെയും അടുത്തേക്ക് നടന്ന അഖിലിന്റെ മനസ്സിൽ അർച്ചന ഇടയ്ക്കിടെ കയറി വന്നു. അവളുടെ കുത്ത് വാക്കുകൾ അറിയാതെ തന്റെ മനസ്സിനെ വിഷമിപ്പിക്കുന്നതിന്റെ കാരണം അവന് മനസ്സിലായില്ല.