ഹൃദ്യമായ ചിരിയോടെ അവൾ അവരെ സ്വീകരിച്ചു.
“ വരൂ.. അകത്തേക്കിരിക്കാം..’”
വന്ന സ്ത്രീകൾ അൽഭുതത്തോടെയും, അമ്പരപ്പോടെയും, തെല്ലൊരു അസൂയയോടെയുമാണ് ഷിഫാനയെ നോക്കിയത്..
ആ തെമ്മാടിച്ചെക്കൻ ചാടിച്ചോണ്ട് പോന്നത് ഇതിനെയാണോ… ?
മാലാഖയെപ്പോലുള്ള ഈ പെൺകുട്ടിയെയാണോ ആ കള്ളുകുടിയൻ കല്യാണം കഴിച്ചത്..? അവർക്കത് വിശ്വസിക്കാനായില്ല.
“എന്താ അവിടെത്തന്നെ നിൽക്കുന്നേ.. അകത്തേക്ക് കയറി വരൂ.. “
അവൾ വീണ്ടും വിളിച്ചു.
“ഓ… അകത്തേക്കൊന്നും കയറുന്നില്ല മോളേ..ഞങ്ങള് ഇവിടെ ഇരുന്നോളാം..വിനോദൊരു പെണ്ണിനെ കൊണ്ടുവന്നു എന്നറിഞ്ഞ് ഒന്ന് കാണാൻ വന്നതാ… ”
കൂട്ടത്തിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ സിറ്റൗട്ടിലേക്ക് കയറി അരമതിലിലിരുന്ന് കൊണ്ട് പറഞ്ഞു.
ബാക്കിയുള്ളവരും കയറിയിരുന്നു.
അവർ പരിചയപ്പെട്ടു.
എല്ലാവരും അയൽവാസികളാണ്.
“നിങ്ങളിരിക്ക്.. ഞാൻ ചായയെടുക്കാം..’”
ഷിഫാന അകത്തേക്ക് കയറാനൊരുങ്ങിയതും ഒരാൾ പറഞ്ഞു.
“ വേണ്ട മോളേ… ഞങ്ങളൊക്കെ ചായ കുടിച്ചാ പോന്നത്.. മോളെയൊന്ന് കാണാലോ എന്ന് കരുതി പോന്നതാ..ഞങ്ങളിനി പിന്നെ വരാം.. “
“ശരി ചേച്ചീ..ഇടക്കിങ്ങോട്ട് വരണേ..”
അവർ യാത്ര പറഞ്ഞ് പോയി.
ഇത്തവണയും വിനോദ് പുറത്തേക്ക് വരാത്തത് ഷിഫാനക്ക് ഇഷ്ടപ്പെട്ടില്ല.
മുറിയിൽ ചെന്ന് നോക്കുമ്പോൾ അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റിട്ടില്ല.
“വിനോദേട്ടാ.. പുറത്ത് ആൾക്കാർ വന്നത് ഏട്ടൻ കണ്ടില്ലേ…?”
അവൻ തലയാട്ടി.
“ എന്നിട്ടെന്താ പുറത്തേക്ക് വരാതിരുന്നത്..?”
ദേഷ്യത്തോടെയാണ് അവളുടെ ചോദ്യം..
“അവറ്റകളെയൊന്നും എനിക്കിഷ്ടമല്ല..”
നിസാരമട്ടിൽ അവൻ പറഞ്ഞു.
“ഏട്ടന് പിന്നെ ആരെയാ ഇഷ്ടം..?
സ്വന്തം ചേട്ടനെ ഇഷ്ടമല്ല.. അയൽവാസികളെ ഇഷ്ടമല്ല..അവർക്കൊന്നും ഒരു കുഴപ്പവും ഞാൻകണ്ടില്ല… ഇതൊന്നും ശരിയല്ല ഏട്ടാ.. വീട്ടിൽ ആൾക്കാർ വരുമ്പോ ഇങ്ങിനെ മുറിയിൽ കിടക്കുന്നത് ഒട്ടും ശരിയല്ല.. “
ഷിഫാനക്ക് ശരിക്കും ദേഷ്യം വന്നിരുന്നു. അവന്റെ ഒരു പ്രവർത്തിയും അവൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല.
“നീയെന്താടീ എന്നെ ചോദ്യം ചെയ്യുകയാണോ..?”
കട്ടിലിൽ നിന്നിറങ്ങി വിനോദ് അവളുടെ അടുത്തേക്ക് വന്നു.
“ചോദ്യം ചെയ്തതല്ലേട്ടാ.. ഇതൊക്കെ അവർക്ക് എന്ത് വിഷമം ഉണ്ടാക്കും.. ഏട്ടനീ സ്വഭാവമൊക്കെ മാറ്റണം…”
ഒന്ന് തണുത്തു കൊണ്ട് ഷിഫാന സൗമ്യതയോടെ പറഞ്ഞു.
“നീയെന്റെ സ്വഭാവം മാറ്റാനൊന്നും നോക്കണ്ട… ഡ്രസ് വല്ലതും വേണേൽ ഇറങ്ങ്.. കടയിൽ പോയിട്ട് വരാം..’‘
അധികം തർക്കിക്കേണ്ടെന്ന് ഷിഫാനക്കും തോന്നി. ജീവിതം തുടങ്ങിയിട്ടേയുള്ളൂ..
അവൾ വാതിൽ പൂട്ടിപുറത്തിറങ്ങിയപ്പോഴേക്കും വിനോദ് ബൈക്ക് സ്റ്റാർട്ടാക്കി അവളുടെ മുന്നിൽ കൊണ്ട് ചെന്ന് നിർത്തി.
അവൾ ഞെട്ടിപ്പോയി. ആകെ തുരുമ്പെടുത്ത ഒരു പഴഞ്ചൻബൈക്ക്.
“ ഇതേതാ ഏട്ടാ ബൈക്ക്.. ഏട്ടന്റെ മറ്റേ വണ്ടിയെവിടെ…? “
ഞെട്ടലോടെ അവൾ ചോദിച്ചു
“ആ… അത് ഞാൻ വിറ്റു… ഇനി പുതിയതൊന്ന് വാങ്ങണം.. നീ കയറ്..”
ഒട്ടും താൽപര്യമില്ലാതെ അവളാ ബൈക്കിൽകയറി.
എന്തോ വലിയൊരപകടം അവളുടെ തലയിൽ മൂളുന്നുണ്ടായിരുന്നു.എന്ത് ചോദിച്ചാലും ഒഴിഞ്ഞ് മാറിയുള്ള അവന്റെ സംസാരം അവൾക്കെന്തൊക്കെയോ സംശയമുണ്ടാക്കുന്നവയായിരുന്നു.
തന്നെ കാണാൻ വരുമ്പൊഴൊക്കെ നല്ല വില കൂടിയ ഒരു പുത്തൻ ബൈക്കായിരുന്നു. അത് വിറ്റു എന്നാണ് ഏട്ടൻ പറയുന്നത്..എന്തോ, അതവൾക്ക് അത്ര വിശ്വാസം വന്നില്ല.
റോഡിലൂടെ പോകുമ്പോൾ ആളുകളെല്ലാം നോക്കുന്നുണ്ടായിരുന്നു.
ചെറ്റ വിനോദ് ഏതോ ഒരു മുസ്ലീം പെൺകുട്ടിയെ വീട്ടിൽ നിന്ന് ചാടിച്ച് കെട്ടിയ വിവരം ഇതിനകം നാട്ടിലാകെ അറിഞ്ഞിരുന്നു.
അൽഭുതത്തോടെയും,
അസൂയയോടെയും, ചിലർ സഹതാപത്തോടെയും അവരെ നോക്കി.
കടയുടെ മുമ്പിൽ വിനോദ് ബൈക്ക് നിർത്തി.
“നീ ചെന്ന് എന്താന്ന് വെച്ചാ വാങ്ങിക്കോ.. ഞാനിപ്പ വരാം..”
പിന്നിലേക്ക് തിരിഞ്ഞ് അവൻ ഷിഫാനയോട് പറഞ്ഞു.
“ഞാനൊറ്റക്കോ…? അത് വേണ്ട.. ഏട്ടനൂടെ വാ… “
ചിണുങ്ങിക്കൊണ്ടവൾ വണ്ടിയിൽ തന്നെയിരുന്നു.
കടയുടെ ഉള്ളിൽ നിന്ന് ചേട്ടൻ നോക്കുന്നത് വിനോദ് കണ്ടു.. ഷിഫാനയും..
“എന്തേലും വേണേൽ അങ്ങോട്ടിറങ്ങിച്ചെല്ലടീ… എനിക്കൊരിടം വരെ പോകാനുണ്ട്.. നീ എടുത്ത് കഴിയുമ്പഴേക്കും ഞാനിങ്ങ് വരാം… “
ഉള്ളിൽ നിന്നും ചേട്ടൻ നോക്കുന്നത് കണ്ട് ഷിഫാന വേഗം വണ്ടിയിൽ നിന്നിറങ്ങി.
അവളിറങ്ങിയതും വിനോദ് വണ്ടിയെടുത്ത് ഒറ്റപ്പോക്ക്.
നാണംകെട്ട് അത് കുറച്ച്നേരം നോക്കി നിന്ന ഷിഫാന വേഗം കടയിലേക്ക് കയറി.
“അവനെവിടെ പോയതാടീ… ?”
അകത്തേക്ക് കയറി വന്ന അവളോട് ചിരിയോടെ ദാസൻ ചോദിച്ചു.
സങ്കടം വന്നെങ്കിലും അവളും മനോഹരമായി ചിരിച്ചു.
“ഏട്ടന് ആരെയോ കാണാനുണ്ടെന്ന്..”
“ഉം….അവൻ കണ്ടിട്ട് വരട്ടെ… നീ വാ..”
ദാസൻ അവളേയും കൂട്ടി ചുരിദാറിന്റെ സെക്ഷനിലേക്ക് ചെന്നു.
ദാസൻ അവളുടെ വെളുത്ത ശരീരത്തിന് ചേരുന്ന നിറത്തിലുള്ള ചുരിദാറുകൾ എടുത്ത് നിരത്തി.
വലിയ കടയല്ലെങ്കിലും നല്ല സെലക്ഷൻ ഇവിടെയുണ്ടെന്ന് ഷിഫാനക്ക് മനസിലായി.
ദാസൻ ഓരോന്ന് നിവർത്തി അവൾക്ക് കാണിച്ചു കൊടുത്തു. അവൾ വലിയ താൽപര്യമില്ലാതെയാണ് എല്ലാം നോക്കിയത്.
വിനോദ് അവളെ തനിച്ചാക്കി പോയത് അവൾക്ക് സഹിക്കാനായില്ല.
“അമ്മൂ… നീയെന്താ ആലോചിച്ചോണ്ട് നിൽക്കുന്നേ… നിനക്കാ ഞാനിതൊക്കെ കാണിച്ച് തരുന്നത്… “
അവൾ ഒന്നിലും ശ്രദ്ധിക്കാതെ നിൽക്കുന്നത് കണ്ട് ദാസൻ പറഞ്ഞു.
എന്നിട്ടും അവൾക്കൊന്നിലും താൽപര്യമുണ്ടായില്ല.
“അമ്മൂ…”
ദാസൻ സ്നേഹത്തോടെ വിളിച്ചു.
മുഖമുയർത്തി നോക്കിയ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ദാസൻ കണ്ടു.
വിനോദ് വരുമ്പോൾ എന്തെങ്കിലും സംസാരമുണ്ടായാലോ എന്ന് കരുതി ദാസൻ രണ്ട് ജോലിക്കാരെയും നേരത്തേ വിട്ടിരുന്നു. ഇപ്പോൾ അവര് രണ്ട് പേരും മാത്രമേ കടയിലുള്ളൂ.
ഷിഫാന കരയുന്നതിന്റെ കാരണം ദാസന് മനസിലായി.
“അമ്മൂ… കണ്ണ് തുടക്ക് മോളേ… അവനെന്തെങ്കിലും അത്യാവശ്യം കാണും.. നീയിതെല്ലാം നോക്കിയെടുക്ക്..അവനിപ്പോ വന്നോളും..”
“എന്നാലും… ചേട്ടാ… ആദ്യമായി
ഡ്രസെടുക്കാൻ വന്നിട്ട്.. എന്നെ തനിച്ചാക്കി…”
അവളൊന്ന് തേങ്ങി.
“അതൊന്നും സാരമില്ലെടീ… അവനൊരു പ്രതേക സ്വഭാവക്കാരനാ..എല്ലാം ശരിയായിക്കോളും….”
ഒരു പ്രതീക്ഷയുമില്ലാത്ത, വെറും പാഴ് വാക്ക് മാത്രമാണിതെന്ന് ചേട്ടന്റെ സംസാരത്തിൽ നിന്ന് തന്നെ അവൾക്ക് മനസിലായി.
“ എന്തെങ്കിലുമുണ്ടെങ്കിൽ നമുക്ക് മാറ്റിയെടുക്കാ ടീ… നീ അതൊന്നുമോർത്ത് വിഷമിക്കണ്ട.. വിഷമിക്കേണ്ട സമയവുമല്ലിത്… ഇന്ന് നിന്റെ വിവാഹം കഴിഞ്ഞ ദിവസാ… ഇന്നത്തെരാത്രി നിന്റെ ആദ്യരാത്രിയും..
ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട സമയം… അത് കൊണ്ട് എന്റെ മോള് കണ്ണൊക്കെ തുടച്ച്, മിടുക്കിയായി ഇതൊക്കെയൊന്ന് നോക്കിയേ… “