ദാസൻ സങ്കടത്തോടെ അനിയനെ നോക്കി.
കണക്കെഴുതി വെക്കുകയാണെങ്കിൽ അവന്റെ വിഹിതവും അതിലേറെയും അവൻ വാങ്ങിപ്പോയിട്ടുണ്ട്..
സാരമില്ല.. ഇനിയും കൊടുത്തേക്കാം..അവൻ സന്തോഷത്തോടെ ജീവിക്കട്ടെ… ഇതോടെ അവൻ നന്നായാലോ…
“ശരി.. എനിക്കവളെയൊന്ന് കാണണം.. നാളെ നീയവളെ കടയിലേക്ക് കൊണ്ടു വാ.. എനിക്കവളോടൊന്ന് സംസാരിക്കണം…”
“ചേട്ടനെന്തിനാ അവളെ കാണുന്നത്… ?
ചേട്ടനെന്താ അവളോട് സംസാരിക്കുന്നത്..?
എല്ലാം സംസാരിച്ച് ഞങ്ങളൊരു തീരുമാനമെടുത്തിട്ടുണ്ട്.. ഇനി ചേട്ടൻ പ്രത്യേകിച്ചൊന്നും പറയണമെന്നില്ല..”
ഇഷ്ടപ്പെടാത്ത മട്ടിൽ വിനോദ് പറഞ്ഞു.
“അയ്ക്കോട്ടെ… എന്നാലും ഞാനവളെയൊന്ന് കാണെട്ടെടാ.. നാളെ ഉച്ചക്ക് നീയവളെ കടയിലേക്ക് കൊണ്ടു വാ… എന്നിട്ട് വീട്ടിലേക്ക് കൊണ്ടുവരാം..”
ചിരിയോടെയാണ് ഏട്ടൻ പറഞ്ഞതെങ്കിലും, അതിലൊരു കർശന സ്വരം വിനോദ് തിരിച്ചറിഞ്ഞു.
കൊണ്ടു വരാം എന്ന അർത്ഥത്തിൽ അവൻ തലയാട്ടി.
മുറിയിലേക്ക് കയറിപ്പോകുന്ന ദാസനെ പിന്നിൽ നിന്നും വിനോദ് വിളിച്ചു.
“ഏട്ടന്റെ കല്യാണം കഴിയാതെ ഞാൻ കല്യാണം കഴിച്ചതിന് ഏട്ടന് വിഷമമൊന്നുമില്ലല്ലോ..’? “
ദാസൻ തിരിഞ്ഞ് നിന്ന് സങ്കടത്തോടെ അവനെ നോക്കി ഒന്നു ചിരിച്ചു. പിന്നെ മുറിയിലേക്ക് കയറിപ്പോയി.
ഷർട്ട് പോലും അഴിച്ചിടാതെ അവൻ ബെഡിലേക്ക് കിടന്നു.
ഇരുപത്തഞ്ച് വയസുള്ള തന്റനിയൻ സ്വന്തമായി ഒരു പെണ്ണിനെ കണ്ടെത്തി അവളെ രജിസ്ട്രർ വിവാഹം ചെയ്തിരിക്കുന്നു..
മുപ്പത്തഞ്ച് വയസുള്ള താൻ ഇനിയും വിവാഹം കഴിക്കാതെയിരിക്കുന്നു.
സാരമില്ല….അവന്റെ ജീവിതത്തിലേക്ക് ഇപ്പോ ഒരു പെണ്ണ് അത്യാവശ്യമാണ്. ഈ വീട്ടിലേക്കും..
അവർ ജീവിക്കട്ടെ.. അവരുടെ എല്ലാ കാര്യങ്ങളും താൻ നോക്കിക്കോളാം…
🌹🌹🌹
ഉച്ചക്ക് കടയിൽ വലിയ തിരക്കില്ല..
പുറത്ത് ഒരോട്ടോ വന്ന് നിന്നത് കണ്ട് ദാസൻ നോക്കി. അതിൽ നിന്നും വിനോദ് ഇറങ്ങി കടയിലേക്ക് കയറി.
“അവള് ഓട്ടോയിലിരിപ്പുണ്ട്.. ചേട്ടൻ വന്ന് കണ്ടോ…”
വിനോദ് പറഞ്ഞു.
“അവളോടിങ്ങോട്ട് വരാൻ പറയെടാ.. നമ്മുടെ കട അവളു കൂടിയൊന്ന് കാണട്ടെ..”
അതിലൊന്നും വിനോദിന് ഒട്ടും താൽപര്യമില്ല.
എങ്കിലും അവൻ പുറത്തേക്കിറങ്ങിച്ചെന്ന് ഓട്ടോയിലേക്ക് തലയിട്ടു.
ദാസൻ ഞെട്ടിത്തരിച്ച് നിൽക്കുകയാണ്.തന്റെ മുന്നിൽ വന്ന് നിൽക്കുന്നത് ഒരു മനുഷ്യസ്ത്രീ തന്നെയാണോ എന്നവൻ ഒന്നുകൂടി നോക്കി.
ഒരപ്സരസിനെ പോലെ സുന്ദരിയായ, ഏകദേശം വിനോദിന്റെ അത്ര തന്നെ പ്രായമുള്ള ഒരു പെൺകുട്ടി.
അതി സുന്ദരി എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും..
തലയിലൂടെ ചുറ്റിക്കുത്തിയ ഷാളിനുള്ളിലെ മുഖം പതിനാലാം രാവൊളി പോലെ മിന്നിത്തിളങ്ങുന്നു.
“ചേട്ടനെന്താ പറയാനുള്ളത്…?”
തിരക്ക് കൂട്ടി വിനോദ് ചോദിച്ചു.
“നിക്കെടാ.. പറയാനുള്ളത് ഞാനിവളോട് പറഞ്ഞോളാം… നീയിവിടെ ഇരിക്ക്.. മോള് വാ…”
കൗണ്ടറിൽ നിന്നിറങ്ങി ദാസൻ മുൻപിൽ നടന്നു.
അവൾ പുരികമുയർത്തി വിനോദിനോട് എന്ത് ചെയ്യണമെന്ന് ചോദിച്ചു.
“ പറയാനുള്ളത് ഏട്ടൻ ഇവിടെ നിന്ന് പറഞ്ഞാ മതി..”
ദാസൻ തിരിഞ്ഞ് നിന്നു.
“അത് പോരല്ലോ… എനിക്കിവളോടാണ് സംസാരിക്കാനുള്ളത്.. വാ മോളേ… “
ഒരു റൂമും, ചെറിയൊരു ബാത്ത്റൂമും കടയുടെ ഉള്ളിൽ തന്നെയുണ്ട്.
മുറിയുടെ വാതിൽ തുറന്ന് പിടിച്ച് ദാസൻ അവളെ നോക്കി.
അവൾ വീണ്ടും വിനോദിനോട് ആംഗ്യത്തിൽ ചോദിച്ചു.
വേറെ നിവൃത്തിയില്ലാതെ അവൻ തലയാട്ടി.
അവൾ പതിയെ നടന്ന് മുറിയിലേക്ക് കയറി. ദാസനും അകത്ത് കയറി വാതിൽ ചാരി.
വിനോദിന് അതൊന്നും ഇഷ്ടമായില്ല.എന്തൊക്കെയാണാവോ അയാൾ അവളോട് പറയുക..?
“ഇരിക്ക്…”
മുറിയിലുള്ള കസേര ചുണ്ടി ദാസൻ അവളോട് പറഞ്ഞു.
അവൾ കസേരയിലേക്കിരുന്നു. മറ്റൊരു കസേരയിൽ ദാസനുമിരുന്നു.
“മോൾടെ പേരെന്താ… ?”
“ഷിഫാന…”
വീണക്കമ്പിയിൽ നിന്നുതിരുന്ന നാദം പോലെ നേർത്ത സ്വരം.
ഈ പേരും, സ്വരവും ഇവൾക്കല്ലാതെ വേറാർക്കും ചേരില്ലെന്ന് ദാസന് തോന്നി.
അവളുടെ വീടും സ്ഥലവും, വീട്ടുകാരെ പറ്റിയും എല്ലാം ദാസൻ ചോദിച്ചറിഞ്ഞു. വലിയ താൽപര്യമില്ലാതെയാണ് അവൾ ഓരോന്നിനും മറുപടി പറഞ്ഞത്.
