ആദ്യ ഞടുക്കത്തിൽ നിന്ന് ഒന്ന് മോചിതനായ ഞാൻ ഉപ്പയുടെ മുഖത്ത് നിന്നും കണ്ണുകൾ പറിയ്കാതെ സിറ്റൌട്ടിലെ കസേരയിൽ കിടന്ന ഷർട്ട് എടുത്ത് ഇട്ടു…..
ആ മുഖമാകെ വെട്ടിവിയർക്കുന്നു…..
കവിളുകൾ കിടന്ന് വിയർക്കുന്നു….
ശരീരം കുഴയുന്നു എന്നത് മനസ്സിലാക്കിയതും ഞാൻ ഷർട്ടിൻറെ ബട്ടനിടാൻ നിൽക്കാതെ പാഞ്ഞ് ചെന്ന് നിലത്ത് വീഴും മുന്നേ ആ വലിയ ശരീരം എൻറെ കൈകളിൽ കോരിയെടുത്ത് അലറി……
“വറീസേ….. വണ്ടിയെടുക്കടാ…”
കോരിയെടുത്ത ഉപ്പയുമായി ഞാൻ പുറത്തേയ്ക് പാഞ്ഞു…
എൻറെ മുന്നിൽ ഓടിയ വർഗ്ഗീസ് വെളിയിൽ കിടന്ന റസിയയുടെ ഒക്കെ കാറിൻറെ ബായ്ക് ഡോർ തുറന്നു!
ഉപ്പയെ കാറിൽ കിടത്തി ഞാൻ കയറി ഡോർ അടച്ചതും വർഗ്ഗീസ് കാർ സ്റ്റാർട്ടാക്കി!
ഒപ്പം കരഞ്ഞുകൊണ്ട് പാഞ്ഞ് വന്ന റസിയ മറുഭാഗത്തെ ഡോർ തുറന്ന് ഉപ്പയ്കൊപ്പം അകത്ത് കയറി!
സംഭവിയ്കുന്നതെന്ത് എന്ന് മനസ്സിലാക്കി മുറ്റത്ത് കൂട്ടക്കരച്ചിൽ ഉയർന്നപ്പോൾ ഞങ്ങളുടെ കാർ പുറപ്പെട്ട് കഴിഞ്ഞിരുന്നു!
ഓവർ സ്പീഡിന് നിരന്തരം ശകാരം കേൾക്കുന്ന വർഗ്ഗീസ് ആറാം മിനുട്ടിൽ പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളജിൻറെ കാഷ്വാലിറ്റിയുടെ മുന്നിൽ കാർ നിർത്തി!
കാഷ്വാലിറ്റിയിലെ പിജി സ്റ്റുഡന്റിനോട് റസിയ കരഞ്ഞു:
“നിശാന്തേ എന്റുപ്പയാ!”
“സാറിവിടുണ്ട് റസിയാ പേടിയ്കണ്ട ഞാനിദാ വിളിയ്കാം!”
ഡോക്ടർമാരുടെ സംഘം ചുറ്റും കൂടി!
പത്ത് മിനിട്ട് കഴിഞ്ഞ് കാർഡിയോളജി വിഭാഗം മേധാവി റസിയയെ വിളിച്ചു:
“പേടിയ്കണ്ട! ഒരു മൈനർ അറ്റാക്ക്!
ഇപ്പോൾ ഇന്നത്തെ കാലത്ത് അതത്ര വലിയ കാര്യമൊന്നുമല്ല! നിൻറെയീ വേഷം…?
ഇതാരാ നിൻറെ?”
“ഹസ്സ്….”
“അപ്പം അതാ ഈ അറ്റാക്കിൻറെ കാരണം!”
അദ്ദേഹം ചിരിച്ച് എൻറെ തോളിൽ തട്ടി കടന്ന് പോയി!
ഞാൻ റസിയയെ തോണ്ടി തലയിൽ ചൂണ്ടി!
അവൾ തലയിൽ കെട്ടിയിരുന്ന തുവർത്തഴിച്ച് എൻറെ കൈയിൽ തന്നു!
അതും കഴിഞ്ഞാണ് അച്ചൻറെ വണ്ടി പോർച്ചിൽ വന്ന് നിന്നത്!
വണ്ടിയിൽ അതാ കണ്ണുമടച്ച് ഉമ്മ ചാരിക്കിടക്കുന്നു!
ഞാൻ ചെന്നപ്പോൾ അമ്മ പറഞ്ഞു:
“ഒരു പരവേശം! പ്രഷറൊള്ളതാ!”
ഞാൻ ഉമ്മായെ താങ്ങിയെടുത്ത് എൻറെ തോളിലൂടെ കൈയെടുത്തിട്ട് പിടിച്ച് അകത്തേയ്ക് നടന്നു..
റസിയ ഓടിവന്ന് താങ്ങാൻ ഒരുങ്ങിയപ്പോൾ തളർന്ന ശബ്ദത്തിൽ ഉമ്മ ചീറി!
“തൊട്ടുപോകരുതെന്നെ”
ഞാൻ സാരമില്ലെന്ന് കണ്ണ് കാണിച്ചു!
പ്രഷർ കൂടിയതാണ്! ഇഞ്ചക്ഷനും നൽകി ട്രിപ്പുമിട്ട് ഉമ്മയേയും അവിടെ കിടത്തി!
ഞാൻ ആ നെറ്റിയിലൂടെ വിരലോടിച്ചു!
തളർന്ന കണ്ണുകളോടെ ഉമ്മ ദയനീയമായി എന്നെയൊന്ന് നോക്കി….
“സാരമില്ലുമ്മാ! ഉപ്പയ്ക് ചെറിയൊരു ചങ്കുവേദന! കുഴപ്പമൊന്നുവില്ല!”
എന്നെ നോക്കി ഒരു വിങ്ങിപ്പൊട്ടൽ ആയിരുന്നു മറുപടി!
അമ്മയും ശ്രീക്കുട്ടിയും കയറി വന്നപ്പോൾ ഞാൻ പുറത്തേയ്കിറങ്ങി…..
ഇപ്പോൾ പെയ്തിറങ്ങും എന്ന മുഖഭാവത്തോടെ റസിയ വാതിൽക്കൽ തന്നെയുണ്ട്!
ഞാൻ അവളുടെ കരം പിടിച്ച് അമർത്തി.
“രണ്ട് മണിക്കൂർ ഒബ്സർവേഷൻ കഴിഞ്ഞ് കുഴപ്പമില്ലേൽ വീട്ടിൽ വിട്ടോളാനാ സാറ് പറഞ്ഞിട്ട് പോയത് ഡിസ്ചാർജ്ജാ കുറിച്ചത്!”
റസിയ പതിയെ പറഞ്ഞു.
നേരം സന്ധ്യയായി!
ഉപ്പയ്ക് പോകാമെന്ന് പറഞ്ഞു. ഉമ്മയുടെ അസ്വസ്ഥതകളും മാറി.
റസിയ മുന്നിൽ ചെന്നപ്പോൾ എനിക്കിനി ഇങ്ങനൊരു മകളില്ല എന്ന് പറഞ്ഞ് അവളുടെ ബാപ്പ ആട്ടിയോടിച്ചു!
അച്ചൻ ഞങ്ങളുടെ അടുത്തേയ്ക് വന്നു:
“നിൻറെ വീട്ടിൽ ചെന്ന നിൻറെ എളേപ്പ ഹംസ ബെറ്റിയെ ചോദ്യംചെയ്ത് അവളിൽ നിന്ന് വിവരങ്ങളറിഞ്ഞ് ഇങ്ങോട്ട് തിരിച്ചിട്ടുണ്ട്!”
വലിയൊരു ഞെട്ടൽ… ഒരു മിന്നൽ റസിയയിലൂടെ കടന്ന് പോയി!
ഉപ്പയെപോലല്ല ഇളയുപ്പ! ചൂടൻ! വെട്ടൊന്ന് തുണ്ടം രണ്ട് എന്ന സ്വഭാവം!
“അവിടുന്ന് പോന്ന അവൻ ടൌൺ അടുക്കാറായപ്പഴാ എന്നെ വിളിച്ചത്!
അവനും ഷംനയുമുണ്ട്!
ഞാൻ ആശുപത്രി വിവരങ്ങൾ ചുരുക്കി പറഞ്ഞു. അവനെത്തുമ്പോൾ നിങ്ങളെ കണ്ടാൽ!
….അതു വേണ്ട!!!
ഞങ്ങൾ അവൻ വന്നിട്ട് ഒരുമിച്ച് പോന്നോളാം!
നീ ഇവരേമായി വല്ലതും എടുക്കണേൽ അവിടുന്ന് എടുത്തോണ്ട് വീട്ടിലേയ്ക് പോ! ഞാനും ലിജോയൂടെ മമ്മൂട്ടീമായങ്ങ് വന്നേയ്കാം! ഞങ്ങളവിടെ ചെന്നിട്ട് രാഹുലിനെ വിളിച്ചോളാം നീ വരണ്ട”
